അദ്ധ്യാത്മരാമായണം’ – ഒരു മാനുഷികവീക്ഷണം……………………………………….പ്രാരംഭം.
”ആത്മബോധം എന്നാൽ മരണത്തെ അതിജീവിക്കലാണ്.”
എന്ന ശങ്കരാചാര്യരുടെ വാദഗതിയെ നിശിതവിമർശനത്തിന് വിധേയമാക്കുകയും,ആത്മലാഭം എന്നാൽ ജീവിതസാഫല്യമാണെന്ന് തിരുത്തിയെഴുതി സോദാഹരണം സമർത്ഥിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ‘. പുരുഷാർത്ഥങ്ങളിൽ (ധർമ്മം,അർത്ഥം, കാമം,മോക്ഷം) ഒന്നിനെയും തള്ളിക്കളയാതെ, ഇവയിലൂടെ ജീവിതത്തിന്റെ (മരണത്തിനു തൊട്ടുമുമ്പുവരെയുള്ള)ഗതിവിഗതികളിൽ മനസ്സിന്റെ (ഭക്തി) സ്ഥാനം നിർണ്ണയിക്കലാണ് ഈ മഹാഗ്രന്ഥത്തിന്റെ യഥാർത്ഥ ധർമ്മം. പ്രായോഗിക ജീവിതത്തെ, പ്രാപഞ്ചികജീവിതമെന്നു വിളിക്കുന്നു എന്നല്ലാതെ മനുഷ്യനിൽ മനുഷ്യന് മനുഷ്യനെ കണ്ടെത്താൻ പ്രായോഗികമായി ചെയ്യേണ്ട കാര്യങ്ങളാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ‘ പറയുന്നത്. സാഹിത്യകൃതിയെന്ന നിലയിൽ കഥയുടെയും അവതരണത്തിന്റെയും കെട്ടുറപ്പിനുവേണ്ടി ചേർത്തുവച്ച ചില രചനാതന്ത്രങ്ങൾ അയുക്തികമെന്നു തോന്നിപ്പോകുന്നിടത്താണ്, ഇതിൽ വീരപരിവേഷവും ഭക്തിയും കാടുകയറുന്നത്.
എങ്കിലും ‘മരണം’ ജൈവികം മാത്രമാണെന്ന് അടിവരയിടുന്നുണ്ടിതിൽ. ലോകം കണ്ടില്ലെന്നു നടിച്ചതും ഒരുപക്ഷേ അതാണ്. എഴുത്തച്ഛൻ കണ്ട ഭക്തി,വ്യക്തിനിഷ്ഠതയുടെ വിമലീകരണത്തിനുള്ള ഉപാധി മാത്രമായിരുന്നു. തന്റെ കാലഘട്ടത്തിനോട് മനോഗതം വെളിവാക്കാൻ അതിന്റെ സമകാലികത ഒരിക്കലും ഇണങ്ങിച്ചേരില്ലെന്ന ഏറ്റവും വലിയ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ കൃതികളിൽ ആദ്യന്തം കാണുന്ന യുക്തിബോധം.നിലനിന്നിരുന്ന ചില അബദ്ധധാരണകളുടെമേൽ എഴുത്തച്ഛൻ നടത്തിയ യഥാർത്ഥ പൊളിച്ചെഴുത്താണ്, ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ‘. മാറ്റം അനിവാര്യമായി മാറിയ ഒരു സാമൂഹ്യഘടനയിൽ ഇടപെടുകയാണ് എഴുത്തച്ഛൻ ചെയ്തത്.ആ ഇടപെടലിൽനിന്ന് മനസ്സിലാക്കിയ ചില പ്രവണതകളോട് കലഹിക്കുക എന്ന തീരുമാനത്തിൽ നിന്ന് അദ്ദേഹം എത്തപ്പെട്ടിടത്തു രൂപപ്പെട്ടതാണ് ഇന്നത്തെ മലയാളം. സാമൂഹിക ജീർണ്ണതകളോടുതന്നെയായിരുന്നു എഴുത്തച്ഛന്റെ കലഹം. ദർപ്പണ സ്വഭാവമുള്ള ഒരു വംശത്തിന്റെ മിഥ്യാബോധം ഇല്ലാതാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ദേഹം സ്വമേധയാ ഏറ്റെടുത്തത്.പറഞ്ഞുകൊടുത്ത്, മനസ്സിലാക്കിച്ച്, തിരുത്തിയെടുക്കുകയെന്ന മഹത്തായ ചിന്തയാണ്, എഴുത്തച്ഛനെ വ്യത്യസ്തനും മനുഷ്യപക്ഷവക്താവുമാക്കിയത്.മുൻവിധികളോടെമാത്രം സർഗ്ഗപ്രക്രിയ്ക്ക് പുറപ്പെട്ട ആചാര്യന്റെ കാഴ്ചപ്പാടുകൾക്ക് കാലാതിവർത്തിയായ ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. വർത്തമാനകാലത്തിന്റെപോലും ജീവിതത്തിലും ഭാഷയിലും ഇതു പ്രകടമാണ്. ഇതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കൃതികളിൽ മാനുഷികാംശത്തിന്റെ രമ്യരേണുക്കൾ നിറഞ്ഞു നിൽക്കുന്നത്.തന്റെ ഉദ്ദേശ്യപൂർത്തിയെക്കുറിച്ചുണ്ടായിരുന്ന വ്യക്തമായ ധാരണാ ബലം അടിസ്ഥാനപ്പെടത്തിത്തന്നെയാവണം എഴുത്തച്ഛൻ തന്റെ സംവേദനതലം സംവിധാനം ചെയ്തതെന്ന് ന്യായമായും വിശ്വസിക്കാം. അന്നു നിലനിന്നിരുന്ന ഒരു ഭാഷാശരീരം സാധാരണക്കാന്റെ ബോധസീമകളിൽ ഒരുതരത്തിലും സ്വാധീനം ചെലുത്തുന്നതായിരുന്നില്ല.’രാമചരിത’ ഭാഷയുടെ അതിർത്തി രേഖ, സാധാരണക്കാരെ സംബന്ധിടത്തോളം ‘മണിപ്രവാള’ത്തിലുള്ള എത്താപ്പൊക്കം, വിഷയ കേന്ദ്രീകൃതമായി അതിനുള്ള ഏകതാനതാ സ്വഭാവം, മണിപ്രവാളേതര കൃതികളിലുണ്ടായിരുന്ന അതിരുകവിഞ്ഞ പ്രാദേശികത്വവും ശൃംഗാരവുമൊക്കെത്തന്നെ തൊട്ടുകൂടായ്മയിൽ നോവുന്നവർക്ക് അന്യമായിരുന്നു. ഈ അവസ്ഥയാവണം ഏകീകൃതമായ ഒരു മലയാളം (മാനക മലയാളം) എന്ന ആശയം എഴുത്തച്ഛനിൽ രൂപപ്പെടുത്തിയത്.ആ ആശയത്തിന്റെ പ്രാവർത്തിക വശത്തിലേക്കെത്തപ്പെട്ട, എഴുത്തച്ഛൻ സൃഷ്ടിച്ചത്
വരേണ്യമലയാളമല്ല,
മദ്ധ്യവർഗ്ഗ മലയാളമാണ്;
അതാണതിന്റെ കാലാതിവർത്തിത്വത്തിന് കാരണം. തന്റെ സംവേദനമാദ്ധ്യത്തിന്റെ ആർജ്ജവഘടനയ്ക്കുവേണ്ടി എഴുത്തച്ഛൻ നടത്തിയ സമരസപ്പെടലുകൾ തന്നെയാണ് നവമലയാളത്തിന് ഇന്നുള്ള നിയതമായ ചട്ടക്കൂട്.നിലനിന്നവയിൽ സ്വീകാര്യമായ ഒന്നിനെയും ഒഴിവാക്കിയില്ല. അന്യഭാഷകളിൽ, പ്രത്യേകിച്ചും സംസ്കൃതത്തിൽ നിന്ന് മലയാണ്മയോട് ഏറ്റവും താദാത്മ്യം പ്രാപിക്കുന്നവയെ ഇഴപിരിക്കാനാവാത്ത വിധം വിളക്കിച്ചേർത്തുനടത്തിയ ആ മഹായജ്ഞം തദ്ദേശീയമായ ഒരു പുതിയ സംസ്കാര രൂപീകരണം തന്നെയായിരുന്നു.
ഇതിന്റെ ഫലമായാണ് മലയാളം ഒരു പൊതുബോധമായിരൂപപ്പെട്ടതും. ഇതിന്റെ ഏറ്റവും വലിയ നേട്ടം, മലയാളത്തിന്റെ നാലതിരുകളെയും ചേർത്തുകെട്ടുന്ന ഒരു പൊതുസാമൂഹ്യഭാഷയായി ആ സംവേദനസങ്കേതം അംഗീകരിക്കപ്പെട്ടു എന്നുള്ളതാണ്. അതുതന്നെയാണ്,അതിലെ കാതലായ മാനുഷികവശവും. ഭക്തി പ്രസ്ഥാനത്തിന്റെ വസന്തകാലത്ത് സംസ്കൃതത്തിൽ അദ്വിതീയമായ, ‘അദ്ധ്യാത്മരാമായണ’ത്തിലേയ്ക്ക് എഴുത്തച്ഛന്റെ ശ്രദ്ധപതിയാനിടയായ സാഹചര്യങ്ങളെ ഭക്തി, ദൈവികത എന്നിങ്ങനെ രണ്ടായിത്തിരിക്കാം.മനുഷ്യൻ എന്ന ബൃഹത്തായ മൂർത്തതയെ പ്രത്യക്ഷവത്ക്കരണത്തിന്റെ ശരിയായ ദിശയിലേയ്ക്ക് നയിക്കാൻ,ഒരു പ്രതിപുരുഷനെ ലോകത്തിന് എല്ലാക്കാലത്തും ആവശ്യമുണ്ടായിട്ടുണ്ട്. അങ്ങനെ പ്രകീർത്തിക്കപ്പെട്ടവരെല്ലാംതന്നെ, താന്താങ്ങളുടെ നാമധേയം ചരിത്രത്തോടും ചില വിശ്വാസങ്ങളോടും ചേർത്തു വച്ചിട്ടുമുണ്ട്. ‘അദ്ധ്യാത്മ രാമായണം’ ഉള്ളിലൊതുക്കി വച്ചിരുന്ന ഭക്തിയെന്ന ശക്തിമത്തായ ഇന്ധനം,തന്റെ ഉന്നത്തിന് ഏറ്റവും അനുയോജ്യം എന്ന് നിരൂപിച്ച എഴുത്തച്ഛൻ, ‘വാല്മീകി രാമായണ’ത്തെ ഹേതുവാക്യ പദാർത്ഥമായി ഒതുക്കി നിർത്തിക്കൊണ്ട് ‘അദ്ധ്യാത്മരാമായണ’ത്തിന്റെ മൂലരൂപം അതേപടി അനുകരിക്കാതെ ആ സാഹിത്യ മാഹാത്മ്യത്തിന്റെ ‘മൂല്യ’ സത്തയ്ക്ക് മലയാളരൂപമൊരുക്കി.അതുവരെ എന്തായിരുന്നു മലയാളമെന്ന ഗഹനമായ ചിന്തയുടെ തുടക്കമായിരുന്നു അത്. മനുഷ്യാസ് തിത്വത്തിന്റെ മടക്കുകളിൽ പൊതുഭാഷയെന്ന സാർവ്വത്രിക ആവശ്യവും അതിന്റെ പുനരുത്ഥാനവും അങ്ങനെയാണ് സാദ്ധ്യമായത്. രാമൻ എന്ന നാമം, കഥാപാത്രം എന്നതിലുപരി പ്രത്യക്ഷവൽക്കരിക്കപ്പെട്ടതും ഏറെ ബഹുമാന്യവുമായ ഒരു ‘ആചാര്യ’ സ്ഥാനത്താണ്, ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ നിലനിൽക്കുന്നത്.ഇതിഹാസ കഥയിൽനിന്ന് ഇഹലോകത്തിന്റെ ഇടയിലേയ്ക്ക് ഇറങ്ങിവന്ന ഇരുത്തംവന്ന ഒരു നായകൻ! എഴുത്തച്ഛൻ എന്ന ദീർഘദർശി തന്റെ കർമ്മകൗശലത്തിന്റെ സമസ്തസാദ്ധ്യതകളും ഇവിടെ വിനിയോഗിച്ചിട്ടുണ്ട്.ഭക്തിയിലൂടെ സന്മാർഗ്ഗ വിവേചനമെന്ന ഉൾക്കാഴ്ചയാണ് അതിൽ പ്രമുഖമായത് .അമാനുഷ കഥാപാത്രങ്ങളോടുള്ള മനുഷ്യന്റെ ആരാധന ഭയാധിഷ്ഠിതമായതുകൂടിയാണ്.ആ മാനസികാവസ്ഥയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഭക്തി. ഇതിഹാസങ്ങൾക്കും പുരാണങ്ങൾക്കും അവയിലെ കഥാപാത്രങ്ങൾക്കും കേട്ടറിവുകളും അല്ലാതെയുള്ളവയും നൽകിയ വിവരാണാതീതമായ ഒരു അഭൗമമാനം, ഒരു സമൂഹത്തിൻ്റെ ചിന്താമണ്ഡലത്തിലെ പല അടരുകളിലും പലതരത്തിൽ നടത്താൻകഴിഞ്ഞ ചില മാറ്റങ്ങളിൽ ഊറിക്കൂടിയ ഭാവനാബന്ധുരമായ ഊഹാപോഹങ്ങൾ,ഓരോ മനസ്സിലും ചിതറിത്തെറിച്ച മനനങ്ങളുടെ ഭൂമിക ഒരു സാർത്ഥകമായ ബഹുമാനത്തിലേയ്ക്കാണ് പ്രസ്തുതങ്ങളെക്കൊണ്ടെത്തിച്ചത്.ആ ബഹുമാനത്തിൽ അന്തർലീനമായിരുന്ന ഒരു ഭയമാണ് ശരിക്കുപറഞ്ഞാൽ ഭക്തിയായി പരിണമിച്ചത്. ആ ഭക്തിയിലുള്ള അചഞ്ചലതയാണ് വിശ്വാസമായി മാറിയതെന്നു വേണമെങ്കിൽ പറയാം. വിശ്വാസങ്ങളെ സ്വഭാവാടിസ്ഥാനത്തിൽ വേർതിരിച്ചുകൊണ്ട് അവയുടെ പ്രായോഗിക ശരീരരൂപീകരണം ലക്ഷ്യം വച്ച്, കാലബന്ധിതവും സമയബന്ധിതവും സന്ദർഭബന്ധിതവുമായി ചിട്ടപ്പെടുത്തിയ നടപടിക്രമങ്ങളാണ് ആചാരങ്ങളായി മാറിയത്.ഇതിൽ എഴുത്തച്ഛൻ്റെ കാലത്തിനു മുമ്പുണ്ടായിരുന്നവയുമുണ്ട്. ഈ വിഷയങ്ങളിൽൽ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ നടത്തിയിട്ടുള്ള നയപരമായ വ്യതിയാനങ്ങൾ അതിനുളളിലെ മാനുഷികാംശത്തിനെയും മാനുഷിക വശത്തിനെയും ദീപ്തസമാനമായ ഒരു രൂപ ഭദ്രതയാക്കി മാറ്റി നിർത്തുന്നു. ‘മഹാഭാരതം കിളിപ്പാട്ട്’ എഴുത്തച്ഛൻ്റെ കൃത്യനിഷ്ഠയോടുകൂടിയ സംഗ്രഹവിവർത്തനവും ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ ബോധപൂർവ്വമായ സ്വതന്ത്ര വിവർത്തനവുമായി അനുഭവപ്പെടുന്നതിൻ്റെ കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. ഭാഷയുടെ ക്ലിപ്തമായ നവീകരണത്തിനും സാമാന്യ ജനതതിയുടെ സാമൂഹികവും മാനസികവും ബോധപരവുമായ നവീകരണത്തിനുംവേണ്ടി എഴുത്തച്ഛൻ നടത്തിയ ബദ്ധശ്രദ്ധമായ ഇടപെടലുകൾ തന്നെയാണ് സ്വതന്ത്ര വിവർത്തനം എന്ന ഖ്യാതി ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ന് നേടിക്കൊടുത്തത്.ഇത്തരമൊരു ഖ്യാതിക്ക് ഉപോത്ബലകമായി മാറിയത് സൃഷ്ടികർത്താവിനുണ്ടായിരുന്ന സഹജാവബോധം തന്നെയാണ്. ഗ്രഹിപ്പിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം അതിൻ്റെ ഉദ്ദേശ്യസ്ഥാനത്തെത്തണമെങ്കിൽ അതിന് മനുഷ്യനെന്ന പൊതുസമൂഹത്തിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒരു ഭാഷതന്നെ വേണമെന്ന എഴുത്തച്ഛൻ്റെ ഉത്തമ വിശ്വാസമാണ് അതിൻ്റെ മാനുഷികാംശത്തിൻ്റെ ഉരകല്ലുകളിലൊന്നായി ഇന്നോളവും പ്രവർത്തിച്ചിട്ടുള്ളത്.ഭക്തിയുടെ സ്ഥിതിവിവരശാസ്ത്രമാണ് ‘അദ്ധ്യാത്മരാമായണം’. ഇതിൽ മനുഷ്യത്വാരോപിതത്വം കൂടിച്ചേരുന്നതാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ ദൈവികതയെ മനുഷ്യൻ നോക്കിക്കാണുന്ന രീതിയെ അനുഗമിക്കുകതന്നെയാണ് എഴുത്തച്ഛൻ ചെയ്തത്. എങ്കിലും, ആ വസ്തുതയിൽ നിലനിന്നിരുന്ന ചില അജ്ഞതകളോട് സന്ധിചെയ്യാൻ അദ്ദേഹം ഒരു തരത്തിലും ഒരുക്കമായിരുന്നില്ല.അങ്ങനെചെയ്താൽ തൻ്റെ പ്രയത്നത്തിന് ലക്ഷ്യപ്രാപ്തി കൈവരിക്കാനാവില്ലെന്നും നില നിൽക്കുന്ന അപഭ്രംശങ്ങൾക്ക് അറുതിവരുകയില്ലെന്നും ആചാര്യൻ തിരിച്ചറിഞ്ഞു.’അദ്ധ്യാത്മരാമായണം’ എന്നാൽ അധികമായുള്ള, ആത്മാവിലെ ‘രാ’ മായണം എന്നങ്ങു ചിന്തിച്ചാൽ പൂർണ്ണമായും അത് മനുഷ്യ പക്ഷത്തെത്തി എന്ന് സാരം! അധികമായുള്ള ആത്മാവിലെ ‘രാ’ എന്നു പറയുമ്പോൾ ആത്മാവിൽ അധികമായുള്ള ‘രാ’ എന്നാണ് അതിൻ്റെ വിവക്ഷ.
ആത്മാവും ബുദ്ധിയും ചിന്തയും ഭക്തിയുമെല്ലാം.’മനസ്സാ’ണ് എന്ന ശാസ്ത്രീയമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ അത് മാനവികതയുടെ ഏറ്റവും മികച്ച പ്രത്യയശാസ്ത്രമാണ്.അപ്പോൾ അവിടെ ഉയരുന്ന കാര്യമാത്ര പ്രസക്തമായ സംശയം എന്താണ് ആത്മാവിൽ അധികമായുള്ള ‘രാ’ എന്നതാണ്?അജ്ഞത, അഹംബോധം,വാശി, പക, അകാരണമായ കോപം,ദുരഭിമാനം,അപകർഷത,ആത്മവിശ്വാസമില്ലായ്മ,അലസത തുടങ്ങി മനുഷ്യ മനസ്സിനെ കീഴടക്കുന്ന അധമ ചിന്തകളെല്ലാം തന്നെയാണ് അധികമായുള്ള ആത്മാവിലെ ‘രാ’ (ഇരുൾ ).ഈ കാര്യം ആസ്തികനിലും നാസ്തികനിലും ഒരുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.ഇത് മായണം!! സമൂല സ്വഭാവം വിശകലനം ചെയ്തു പറഞ്ഞാൽ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൻ്റെയും തുഞ്ചത്താചാര്യൻ്റെയും ആത്യന്തികമായ ഉന്നം ഇതുതന്നെയായിരുന്നു.
(തുടരും)