The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
December 12, 2020 by maarga editor
Uncategorised

എരി നോവൽവായനകൾ: 4

എരി നോവൽവായനകൾ: 4
December 12, 2020 by maarga editor
Uncategorised
Spread the love

എരി നോവൽവായനകൾ: 4 ബൈജു കെ പി

രണ്ടിടങ്ങഴിയുടെലാവണ്യശാസ്ത്രം എന്ന ലേഖനത്തിൽ പ്രദീപൻ പാമ്പിരിക്കുന്ന് കെ. എം. തരകനെ ഉദ്ധരിക്കുന്നുണ്ട്. ”ഇതിൽ മനുഷ്യമനസ്സിന്റെ അഗാധതയിലേക്കു കടക്കുവാൻ തകഴി ഉദ്യമിച്ചിട്ടില്ല. കാരണം, കഥാപാത്രങ്ങൾ അധസ്ഥിതരാണെന്നതല്ല. കഥാകൃത്തിന്റെ ശ്രദ്ധ മുഴുവൻ സാമ്പത്തികഘടകങ്ങളുടെ വിശകലനത്തിൽ പതിഞ്ഞിരുന്നു വെന്നതാണ് “. വർഗബന്ധങ്ങളിലെ വ്യക്ത്യനുഭവങ്ങളിലാണ് രണ്ടിടങ്ങഴി ഊന്നുന്നത്. ദളിത ജീവിതത്തെ വൈയക്തികമായ അനുഭവപരിസരമായാണ് തകഴി അവതരിപ്പിക്കുന്നത്. ”ഭൂതകാല നൻമകളുടെ ആവർത്തിച്ചു വരുന്ന ഓർമ്മകൾ നോവലിലെ ദളിത് അനുഭവങ്ങളെ സാമൂഹിക പ്രശ്നമെന്ന നിലയിൽ നിന്ന് വൈയക്തികമാക്കി ചുരുക്കുന്നു.” അതുകൊണ്ടു തന്നെ ദളിതജീവിതത്തിന്റെ സാമൂഹികാവസ്ഥകൾ നോവലിൽ വ്യക്തമാകപ്പെടാതെ പോകുന്നു. “ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയോടെ പൊതുസമൂഹം പൊതുവിൽ സ്വീകരിച്ചിട്ടുള്ള നവോത്ഥാന ശ്രമങ്ങളുണർത്തിവിട്ട ആശയങ്ങളെയോ, അയ്യങ്കാളിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസപരവും സമൂഹ്യവുമായ മേഖലകളിൽ ദളിതർ നേടിയ അവബോധ വികാസത്തേയോ രണ്ടിടങ്ങഴി പ്രതിനിധീകരിക്കുന്നില്ല. മറിച്ച്, പറയരും പുലയരുമുൾപ്പെടെയുള്ള ചൂഷിതവർഗങ്ങളെ വ്യക്തിപരമായും വർഗപരമായും രാഷ്ട്രീയവൽക്കരിക്കുകയാണ് അതു ചെയ്യുന്നത്. അതിനാൽ സരസ്വതീവിജയത്തിൽ നിന്ന് (1892) ദളിത് അവബോധപരമായ വികാസം ചരിത്രപരമായി രണ്ടിടങ്ങഴിയിലെ ദളിതർ നേടുന്നുണ്ട് എന്നു വിലയിരുത്താൻ കഴിയില്ല.”

ചരിത്രത്തിലെഅദൃശ്യതയെക്കുറിച്ച് പൊയ്കയിൽ അപ്പച്ചനും പറയുന്നുണ്ടല്ലോ. അംബേദ്കറിന് വരേണ്യമായ എല്ലാ പ്രഖ്യാത രചനകളേയും പൊളിച്ചെഴുതേണ്ടി വരുന്നതും അതുകൊണ്ടുതന്നെ. അതുകൊണ്ടാണ് എരിയിൽ പ്രദീപൻ പാമ്പിരിക്കുന്നിന് ‘അയാൾക്ക് ഒരു ചരിത്രമുണ്ടെന്ന് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം’ എന്നു പ്രഖ്യാപിക്കേണ്ടിവരുന്നത്. അങ്ങനെ കാലഗതിയിൽ ശ്രീനാരായണ ഗുരുവിനും മുമ്പ് അദ്ദേഹവുമായി ചിന്താപരമായി ബന്ധമുള്ള ഒരു ചരിത്രഘട്ടത്തിൽ എരി സ്ഥാപിക്കപ്പെടുന്നു. (ശ്രീനാരായണഗുരു കേരളത്തിൽ ദളിത് ജാതി വ്യവഹാരങ്ങളാൽ നിർമ്മിക്കപ്പെട്ട ആധുനിക വ്യവഹാരങ്ങളുടെ സൃഷ്ടിയാണെന്നും അതിന് ഒരു ദ്രാവിഡധാരയുണ്ടായിരുന്നുവെന്നുംആധുനിക കേരളം ആരുടെ സൃഷ്ടിയാണ് എന്ന ലേഖനത്തിൽ പ്രദീപൻ പാമ്പിരിക്കുന്നു പറയുന്നുണ്ട്.) മിത്തു വൽക്കരിക്കപ്പെട്ട ചരിത്രപുരുഷൻമാരുടെ ശ്രേണിയിൽ അങ്ങനെ എരി വാമൊഴി പുരാവൃത്തങ്ങളുടേയും നോവലിസ്റ്റു തന്നെയായ ഗവേഷകൻ കണ്ടെത്തുന്ന ചില സൂചനകളുടേയും പിൻബലത്തോടെ മറ്റൊരു മിത്തായി സ്ഥാനപ്പെടുന്നു. ചരിത്രവൽക്കരണത്തിന്റെ ഔപചാരികമായ രീതിശാസ്ത്രങ്ങളാൽ അദൃശ്യരായ ജനതയുടെ തിരിച്ചു വരവായി അതുമാറുന്നു. പരാജയപ്പെട്ട എണ്ണമറ്റ മനുഷ്യരുടെ കണ്ണു നീർത്തുള്ളികളിൽ നിന്നു തുടങ്ങുന്ന യഥാർത്ഥ ചരിത്രമായി അങ്ങനെ എരി അടയാളപ്പെടുത്തപ്പെടുന്നു.

എരിയുടെ ചരിത്രംകരുപ്പിടിപ്പിക്കുന്നതിൽലിഖിതരേഖകൾ ഗവേഷകന് വളരെ കുറച്ചുമാത്രമേ കണ്ടെടുക്കാനാകുന്നുള്ളൂ. അവിടെ വാമൊഴിയായി കൈമാറിവരുന്ന ചൊല്ലറിവുകളാണ് തുണയായി മാറുന്നത്. വാമൊഴിക്കുമേലേ വരമൊഴി ആധിപത്യം നേടിയപ്പോൾ ജ്ഞാനാധികാരം നഷ്ടപ്പെട്ട ഒരു വംശത്തിന്റെ പ്രതിനിധാനമാണ് എരി. നോവലിൽകഥാപാത്രങ്ങളുടെ പരസ്പരമുള്ള സംസാരങ്ങളിലൂടെയാണ് പല ചരിത്രവസ്തുതകളും തെളിഞ്ഞുവരുന്നത്. ചരിത്രത്തിൽകാലങ്ങളായി അദൃശ്യതയുള്ള ഒരു ജനതയുടെ പ്രതിചരിത്ര നിർമ്മിതിക്ക് വാമൊഴി തുടർച്ചകളേ ഉപാദാനമാകൂ എന്ന തീർപ്പ് നോവലിൽ കാണാം. വരമൊഴിസാഹിത്യം വരേണ്യ പദ്ധതിയാകുമ്പോൾ നിരക്ഷരരുടെ ബൃഹത്പാരമ്പര്യം കഥ പറയലുകളിലൂടെ (orature) മാത്രം സംരക്ഷിക്കപ്പെടുന്നു.

ജാതിവിവേചനം സൃഷ്ടിച്ചക്രൂരമായ അനുഭവങ്ങളുടെ കരളലിയിക്കുന്ന ആഖ്യാനമായല്ല, സംഘബോധത്തിന്റെ കരുത്തിൽ ഐക്യപ്പെടുന്ന സ്വത്വബോധമായാണ് എരി വികസിക്കുന്നത്.’ചത്ത പശുക്കളെ ഇനി മുതൽ കുറുമ്പ്രനാട്ടിലെ പറയർ തിന്നില്ല’ എന്ന തീരുമാനം ഈ സ്വത്വബോധത്തിൽ നിന്നാണ്ഉരുവം കൊള്ളുന്നത്. പകരം പ്രളയകാല ദുരിതത്തിൽ എല്ലാവരും പട്ടിണികിടക്കുകയും കടക്കെണിയിൽ പെട്ടുപോകുകയും ചെയ്യുമ്പോൾ, മണ്ണിൽ നിന്നും വിളവെടുത്ത് വറുതിയെ മറികടക്കാൻ കുറുമ്പ്രനാട്ടിലെ പറയർക്ക് കഴിയുന്നു. അങ്ങനെ നാട്ടാചാരങ്ങളുടെ ഇരകൾ എന്ന കേവലതയിൽ നിന്ന് അവർ പുതിയ കർത്തൃത്വം നേടുന്നു. അതിനോടുള്ള സവർണ്ണതയുടെ പ്രതികാര നടപടികളെ കായികശേഷികൊണ്ടും സംഘബോധം കൊണ്ടും പ്രതിരോധിക്കുന്നു. അതിനു കെൽപ്പുള്ള നായകസ്ഥാനമായി നോവലിൽ എരി വികസിക്കുന്നു. മെടഞ്ഞുണ്ടാക്കിയ കുട്ടയും വട്ടിയും വീടുകളിൽ കൊണ്ടു പോയിക്കൊടുത്ത് അരിയും നെല്ലും വാങ്ങുന്നതിനു പകരം ഒരു ചന്തയുണ്ടാക്കി ഉൽപന്നങ്ങൾ പണത്തിനു പകരം വിറ്റഴിക്കാനുള്ള വാണിജ്യപ്രബുദ്ധതയിലേക്ക് അവർ വളരുന്നു. അറിവിനു മാത്രമേ അധികാരരൂപമാർജ്ജിക്കാനും അധികാരത്തിനെതിരായ പ്രതിരോധ നിർമ്മിതിക്കും സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് ഏരി പകരുന്നത്. അങ്ങനെഅധസ്ഥിതരുടെ ഐക്യത്തിന്റേയും ചെറുത്തുനിൽപ്പിന്റേയും സ്വത്വബോധത്തിന്റേയും സ്ഥലരാശിയായി പറയനാർപുരം മാറുന്നു.

ചരിത്രത്തിൽആദൃശ്യമായിക്കിടക്കുന്നകീഴാളജീവിതത്തിന്റെ അടയാളങ്ങൾ നീണ്ട അന്വേഷണങ്ങളിലൂടെയാണ് ഓരോ സമൂഹവും വീണ്ടെടുത്തിട്ടുള്ളത്. വെള്ളക്കാരുടെ ചരിത്ര ഗവേഷണങ്ങൾ തമസ്കരിച്ച ആഫ്രിക്കയിലെ കറുത്തവരുടേയും അമേരിക്കയിലെ അമരിന്ത്യ രുടേയും അങ്ങനെ ഓരോ ദേശങ്ങളിലേയും അടിച്ചമർത്തപ്പെട്ടവരുടേയുംവംശഗാഥകൾ അങ്ങനെ മാത്രമേ വെളിച്ചം കണ്ടിട്ടുള്ളൂ. അവരുടെ വ്യക്തിഗാഥകൾ പോലും വ്യക്തിപരതയിൽ നിന്നും വിട്ടു മാറി സാമൂഹികമാനം കൈവരിക്കുന്നു. അദൃശ്യരുടെ ജീവിതാഖ്യാനങ്ങൾ വൈയക്തികതയിൽ നിന്നു വിടുതൽ നേടുന്നതിനേക്കുറിച്ച് പ്രദീപൻ പറയുന്നുണ്ട്. സാഹിത്യകൃതികൾ വ്യക്തികളുടെ ഏകാന്തമായ ഭാവനാ കേളികളിൽ നിന്നു വിട്ടുമാറി സമകാലിക മാനസികാവസ്ഥയുടെ പകർപ്പായി മാറുന്നിടത്ത് അത് ചരിത്രരചന കൂടിയായി മാറുന്നു. അങ്ങനെ എരിയുടെ ജീവിതം ഗവേഷകൻ എഴുതാൻ തുടങ്ങുന്നിടത്ത് നോവൽ അവസാനിക്കുന്നു.

മാനവികമായഎല്ലാ നൻമകളേയും ജാതിബോധം അപ്രസക്തമാക്കുന്നു. അതുകൊണ്ടാണ് സസ്യങ്ങളിലും ജന്തുക്കളിലും വിശുദ്ധി ദർശിച്ച ഭാരതീയ പാരമ്പര്യം ജാതിഭേദവിചാരങ്ങളാൽ മാനവവിരുദ്ധമായത്. മനുഷ്യർ പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ പറ്റാത്തവരായി മാറിയത്. ചാപ്പൻ കോമരത്തിന് താൻ പ്രണയിക്കുന്ന ജാനുവിന്റെ ആദിമൂലമായ പറയനാർപുരത്തെ പൊട്ടൻ തെയ്യത്തിന്റെ പ്രതിഷ്ഠയ്ക്കു മുന്നിൽ സാഷ്ടാംഗം വീണ് ‘എന്റെ ജാതി എന്നെ ചതിച്ചല്ലോ ദൈവമേ’ എന്നു വിലപിക്കേണ്ടി വരുന്നത്.

പ്രദീപൻ പാമ്പിരിക്കുന്നിന്റെസർഗാത്മകവും വൈജ്ഞാനികവുമായ ജീവിതം ഇടയിൽ അവിചാരിതമായി വഴി മുറിഞ്ഞപ്പോൾ ഭാഷയ്ക്കുണ്ടായ നഷ്ടത്തിന്റെ ആഴം അദ്ദേഹത്തിന്റെ രചനകൾ അനുഭവപ്പെടുത്തുന്നു. അദ്ദേഹം ആഗ്രഹിച്ച വിധം പൂർത്തീകരിക്കപ്പെട്ടിരുന്നുവെങ്കിൽ ഈ നോവൽ ഒരുപക്ഷേ എത്രയോ കൂടുതൽ മികച്ചതാകുമായിരുന്നു എന്ന് ചിന്തിക്കുവാനേ ഇന്ന് നമുക്ക് സാധിക്കൂ. എങ്കിലും അപൂർണ്ണതയിലും അതിശയകരമായ വിധത്തിൽ പൂർണ്ണതയുള്ള രചനയായി വായനയിൽ എരി അനുഭവപ്പെടുന്നു.


എരി നോവൽവായനകൾ :5

എരി -ഒരു നോവൽ മാത്രമല്ല

കെ. പി. ശ്രീനിത്ത്

പ്രദീപൻ പാമ്പിരിക്കുന്നിന്റെഎരി ഒരു നോവലിന്റെ പേര് മാത്രമല്ല. കുറേക്കാലമായി ചരിത്രത്തിലും വർത്തമാനത്തിലും ഒരു തലമുറയെ പ്രതിനിധാനം ചെയ്യുന്ന കീഴാള ബോധ ത്തിന്റെ പ്രതിരോധശബ്ദമായി എരിയെ പ്രദീപൻ മാഷ് മാറ്റി എടുക്കുന്നുണ്ട്. എരിയോലയി ൽ കൽപ്പറ്റ മാഷ്പറഞ്ഞത് പോലെ കുറുമ്പ്രനാട് പ്രദേശത്ത് തുള്ളിത്തുളുമ്പി നിൽക്കുന്ന നിരവധി പദങ്ങളിലൂടെ, തോറ്റം പാട്ടുകളിലൂടെ,ഗാനങ്ങളിലൂടെ നാട്ടു നർമ്മങ്ങളിലൂടെ, ഒരു വിപ്ലവം ആഘോഷിക്കുകയാണ് പ്രദീപൻ.

പറയൻ എരി നോവലിസ്റ്റുമായി ആത്മബന്ധമുള്ള കഥാപാത്രമാണ്. നോവലിസ്റ്റിന്റെ അച്ഛൻ എരിയെ കണ്ടിട്ടുണ്ട്. മുത്തച്ഛന്റെ സമകാലികൻ ആയിരുന്നു. ആ സൂചനയാണ് ഒരുഗവേഷകന്റെ അന്വേഷണത്വര യോടെ നോവലിസ്റ്റിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയത്. പിന്നീട് പൊയ്കയിൽ അപ്പച്ചന്റെയും അയ്യങ്കാളിയുടെയും ചരിത്രത്തോടൊപ്പം എരിയും ഇരുപതാം നൂറ്റാണ്ടിലെ കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാകുന്നു.

മേൽജാതിക്ക് മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം, വൈദ്യം,ചികിത്സ തുടങ്ങിയ സമ്പ്രദായങ്ങളെ അട്ടിമറിക്കുന്ന വടക്കൻ പാരമ്പര്യങ്ങളെ നോവൽ കണ്ടെടുക്കുന്നുണ്ട്. കുറുമ്പ്രനാട് പ്രദേശത്ത് മാത്രമുണ്ടായിരുന്ന സമാന്തരമായ അവർണ്ണ പാരമ്പര്യങ്ങളെയും അത് നിത്യജീവിത പരിസരങ്ങളു മായി എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നും ഒരു പ്രാദേശിക ചരിത്രകാരന്റെ അന്വേഷണ കൗതുകത്തോടെ നോവൽ വിവരിക്കുന്നു. നോവലിലെ ഓരോ സന്ദർഭത്തിനും വാക്കിനും വേണ്ടി നോവലിസ്റ്റ് ദിവസങ്ങളോളം അലഞ്ഞിട്ടുണ്ട് എന്ന് ആമുഖത്തിൽ ഡോക്ടർ സജിത പറഞ്ഞു വയ്ക്കുന്നുണ്ട്.

നവോത്ഥാന ചിന്ത വെച്ചു പുലർത്തുമ്പോഴും പാരമ്പര്യ ബോധത്തിൽ നിന്ന് വ്യതിചലിക്കാൻ എരി ചിലപ്പോൾ തയ്യാറാകുന്നില്ല. ഭർത്താവ് മരിച്ച അന്തർജ്ജനം തന്നെ വശീകരിച്ച് ഭ്രഷ്ടയാക്കണം എന്ന് പറഞ്ഞപ്പോൾ എരി പറയുന്ന മറുപടി ശ്രദ്ധേയമാണ്. എന്റെ നീതിക്കനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്.

എന്റെകുടിലിൽ എന്റെ പരമ്പരയുടെ ദുരിതമുണ്ട് അവരുടെ നിലവിളിയും,അവയ് ക്കു മുകളിൽ മറ്റൊരു പാരമ്പര്യത്തെ സ്ഥാപിക്കില്ല. ഇത് എരിയുടെ ഉറച്ച തീരുമാനമാണത്.

ഒരു ദേശത്തിന്റെ ചരിത്രത്തോടൊപ്പം അതിന്റെ സൂക്ഷ്മമായ ചലനങ്ങളെയുംഇടപെടലുകളെയും അടയാള പ്പെടുത്തുന്നു ഈ നോവൽ. എരിസഞ്ചരിക്കുന്ന ഓരോ നാട്ടുവഴികൾക്കും വലിയ ചരിത്രങ്ങ ളുണ്ട്. അത് ഉത്സവത്തിന്റെ ദ്രുത താളങ്ങളുടെതാവാം, കള്ളുഷാപ്പിലെ കലപില ശബ്ദങ്ങളുടേതാവാം. കീഴളാനെ അംഗീകരിക്കുന്ന വരേണ്യബോധത്തെ കുറിച്ചും നോവലിൽ പരാമർശിക്കുന്നുണ്ട്. മഹാ മന്ത്രവാദിയായ കണാര പണിക്കർ എരിയെ കാണാൻ വരുന്ന സന്ദർഭം നോവലിലുണ്ട്. മാത്രമല്ല അയാളുടെ മുന്നിൽ സംസ്കൃതശ്ലോകം തെറ്റുകൂടാതെ ചൊല്ലുന്നുമുണ്ട്. പറയനായ എരിയുടെ മുന്നിൽ അവരുടെ അജ്ഞത വെളിപ്പെടുന്നു. ഇത് ഒരു കീഴള പ്രതിരോധവും അതോടൊപ്പം സവർണ്ണ ബോധത്തിന് മേലെ കീഴാള ജ്ഞാനത്തിന്റെ കടന്നുകയറ്റവും ആണ്. പക്ഷേ എരിയിൽ അറിവിന്റെ നിറഞ്ഞു തുള്ളൽ ഇല്ല വിനയം മാത്രം.

മതം,ജാതി,രാഷ്ട്രീയം എന്നിങ്ങനെയുള്ള നിലപാടുകൾ നോവലിൽ പലസ്ഥലങ്ങളിലും പ്രകടമാണ്. കുറുമ്പ്രനാട്ടിൽ കേളപ്പജി ജാതിരഹിത സമൂഹം സ്വപ്നം കാണുന്നതിന് കാൽനൂറ്റാണ്ട് മുമ്പ് ചാത്തൻ കോമരം ജാതിയെ ഊരിയെറിയാൻ സന്നദ്ധനായിരുന്നു.എത്ര വിദഗ്ധമായാണ് നോവലിസ്റ്റ് ചരിത്രത്തെ നോവൽ ഇതിവൃത്തമായി ഇണക്കി ചേർക്കുന്നത്. അതോടൊപ്പം പുരാണങ്ങളും ഗ്രാമീണമായ മിത്തുകളും കൂടിച്ചേരുമ്പോൾ എരിക്ക് അസാധാരണമായ വായനാസ്വാതന്ത്ര്യം ലഭിക്കുന്നു.

ഒമ്പതാം അദ്ധ്യായംമുതലാണ് എരിയുടെ ഉൾപ്പിരിവുകൾ നിവർന്നു തുടങ്ങുന്നത്. എരിയോലയുടെഓരോ അധ്യായവും മെല്ലെ നിവർന്നു വരികയാണ്. സുന്ദരിയായ പഞ്ചമിയുടെ ചുറ്റും ആൾക്കൂട്ടം വർദ്ധിക്കാൻ തുടങ്ങി.ജാതിയും നിറവും അവിടെ നിഷ്പ്രഭമായി താഴ്ന്ന ജാതിക്കാരന്റെ സൗന്ദര്യം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

അധികാരിയുംകോലോത്തെ നമ്പ്യാരുചെക്കന്മാരും കൂടി പഞ്ചമിയെ കൊന്നു. അധികാരികൾ കേസൊതുക്കി. വർത്തമാനകാലത്തെ സ്ത്രീപീഡന മരണങ്ങളുമായി നോവൽ നേരിട്ട് സംവദിക്കുന്നു. ഇത് ചരിത്രാതീതകാലം മുതൽ തുടർന്നുവരുന്ന ഒരു ആധിപത്യ വ്യവസ്ഥയുടെ തുടർക്കഥകളാ ണ്. പണവും അധികാരവും എപ്പോഴും കുറ്റവാളികൾക്കൊപ്പമാണ്. ഇരകൾക്ക് നീതിനിഷേധവും. പറയനെരി അവിടെയും തീപ്പന്തമായി മാറുന്നു.

ചെറുതെന്നു തോന്നുമെങ്കിലും ചില വാക്കുകളുടെയും തൊഴിലുകളുടെയും ചരിത്രം അറിയുന്നതിനു വേണ്ടി പ്രദീപൻമാഷ് വലിയ തയ്യാറെടുപ്പുകൾ തന്നെ നടത്തുന്നുണ്ട്. ബാർബർ മാരുടെ ചരിത്രാന്വേഷണം അത്തരത്തിലൊന്നാണ് നോവലിൽ ഇത് ചിലപ്പോൾ അനാവശ്യം എന്നു തോന്നുമെങ്കിലും നോവലിസ്റ്റിന്റെ അന്വേഷണ രീതി ശ്രദ്ധേയമാണ്.

പ്രദീപൻമാഷ്ഒരു ചരിത്ര ഗവേഷകൻ ആയതുകൊണ്ട് എരി എന്ന നോവലിന്റെ പ്രത്യേകത തികച്ചും ഗ്രാമീണമായ പശ്ചാത്തലമൊരുക്കി എന്നുള്ളതാണ്. ഫോക്‌ലോർ സംബന്ധമായ പരാമർശങ്ങൾ നോവലിലുണ്ട് മുതിയര്പാട്ട് പണിക്കരു പാട്ട്,വെള്ളാട്ട്, ദൈവ കോലങ്ങൾ, തെയ്യം എന്നിങ്ങനെ നിരവധി സൂചകങ്ങൾ ഫോക്‌ലോറു മാ യി ബന്ധപ്പെട്ട് പരാമർശിക്കുന്നുണ്ട്.

നോവലിസ്റ്റിന്റെആത്മാംശം വളരെ പ്രകടമാണ് ഈ നോവലിൽ.ഞാനൊരുസർവകലാശാലയിൽ മലയാളം ഗവേഷകനാണ് എന്ന രീതിയിലുള്ള പരാമർശവും നോവലിലെ സ്ഥല സൂചനകളും ആ വാദത്തെ ശരിവെക്കുന്നുണ്ട്.

കുറുമ്പ്രനാട്രേഖകളിൽ പറയുന്ന പല രേഖകളും, കരാറുകളുംസ്വാതന്ത്ര്യലബ്ധിക്കുമുമ്പ് തൊട്ട് ഇങ്ങോട്ടുള്ള ചരിത്രസത്യങ്ങളാണ്. മലബാർ മാന്വലും, വില്യം ലോഗനും, ടിപ്പുവിന്റെ പടയോട്ടവും, ഈസ്റ്റിന്ത്യാ കമ്പനിയുമായി ഉണ്ടായ രേഖകളുമൊക്കെ കുറുബ്രനാടിന്റെ ചരിത്രമായിരുന്നു.

29 ആംഅദ്ധ്യായത്തിൽ ഈ നോവൽ അവിചാരിതമായിഅവസാനിക്കുകയാണ്. അവസാനിക്കുകയാണ് നോവലിസ്റ്റിനെ കാലം തിരികെ വിളിച്ചു. എങ്കിലും എരി യാത്ര തുടർന്നു കൊണ്ടേയിരിക്കുകയാണ്. നോവൽ അവസാനിക്കുന്നത്

” ഞാൻഎഴുതാൻ തുടങ്ങി” എന്നു പറഞ്ഞുകൊണ്ടാണ്. വടക്കൻ മലബാറിന്റെ ചരിത്രം ആകേണ്ടിയിരുന്ന ഒരു നോവൽ പകുതി പറഞ്ഞുനിർത്തി പ്രദീപൻ മാഷ്. ഇറങ്ങിപ്പോയി. മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ അക്ഷര പ്രണാമം…….

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleആഫ്രോ അമേരിക്കൻ കവികൾ -3ഫ്രാൻസെസ് ഇ . ഡബ്ല്യൂ . ഹാർപ്പർNext article യു.എ.ഖാദർ: കഥയിലെ തൃക്കോട്ടൂർ വിളക്ക്:ആസിഫ് കൂരിയാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos