ഭാരതീയമായ ഫ്യൂഡല്‍ഘടന അതിന്റെ അധികാരം കയ്യടക്കിയപ്പോള്‍ അധികാര അവകാശങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ പലരൂപത്തിലുള്ള പ്രതിരോധങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. ബഹുജനങ്ങള്‍ക്കിടയില്‍ നിലനിന്ന പല പ്രതിരോധങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍, ജാതി-ഫ്യൂഡല്‍ അധികാരഘടനയെ ഉല്ലംഘിക്കുന്ന ബഹുജനങ്ങളുടെ ഇടപെടലുകളായിരുന്നു എന്നു വ്യക്തമാകും. കാഞ്ചാ ഐലയ്യ എന്ന ശൂദ്ര ചിന്തകന്‍, കര്‍ണാടകയിലെ ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ‘പൊച്ചമ്മ’ എന്ന അമ്മസങ്കല്പത്തെക്കുറിച്ച് നിരന്തരം എഴുതുന്നതായി കാണാം. ‘പൊച്ചമ്മ’ എന്ന ദൈവ സങ്കല്പത്തിനു മുന്നില്‍ ഏതു ഭാഷയിലും അര്‍ത്ഥനകള്‍ നടത്താം. ഏതെങ്കിലും ഒരു പ്രത്യേക ഭാഷ ഇവിടെ ആവശ്യമില്ല. അതുപോലെതന്നെ കള്ളും ചാരായവും ഭക്ഷണവും ദൈവത്തിനും നല്കിവരുന്നു. ബഹുജനങ്ങളുടെ ഇത്തരം അമ്മ സങ്കല്‍പ്പങ്ങള്‍ പലരൂപത്തിലുള്ള പ്രതിരോധങ്ങള്‍ കൂടിയായിരുന്നു.
ബഹുജനങ്ങളുടെ മതമായിരുന്ന ബുദ്ധമതത്തെയും അതിനോടു ചേര്‍ന്നു നിന്ന ജൈനമതത്തെയും പരിപൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നത് അവര്‍ക്കുമേല്‍ നിരന്തരം നിഗൂഢത അടിച്ചേല്‍പ്പിച്ചുകൊണ്ടായിരുന്നു. ജനപ്രിയ ബാലപ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഒരു സചിത്രകഥയാണ്, മായാവി. മായാവിയായി മാറുന്ന കുട്ടിച്ചാത്തനും, അതുപോലെ കുട്ടിച്ചാത്തന്റെ എതിര്‍വശത്ത് നില്ക്കുന്ന ഡാകിനിയും പൊതുജനങ്ങളുടെ ആത്മീയ സങ്കല്‍പ്പത്തിന്റെ ഭാഗമായിരുന്നു എന്നും വ്യക്തമാണ്. കുട്ടിച്ചാത്തന് കാവുകളും തിറകളും കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ ദളിത് – ബഹു- ജനങ്ങളുടെ ആത്മഭാവനയുടെ ഭാഗമാണ്. ദീര്‍ഘകാലം കുട്ടിച്ചാത്തനുമേല് നിഗൂഢതകള്‍ അഴിച്ചുവിടുന്നതില്‍ വരേണ്യത ശ്രദ്ധാലുക്കളായിരുന്നു എന്നത് വ്യക്തവുമാണ്. ചാത്തന് എന്ന വാക്കിന്, ബൗദ്ധവും തദ്ദേശീയവുമായ നിരുക്തിയുണ്ട്. എന്നാല്‍ അതിനുമേല്‍ വരേണ്യതയുടെ അധികാരം നടപ്പിലാക്കി, അതിനെ പിടിച്ചെടുത്തതിന്റെ സാംസ്കാരികാധ്യായമാണ് പിന്നീട് സംഭവിച്ചത്. അതിനായി ഇന്ത്യയിലേതോ, ദ്രാവിഡമായതോ കേരളീയമായതോ അല്ലാത്ത വൈദികബദ്ധമായ കഥകളെ രൂപപ്പെടുത്തുകയും അതിലേക്ക് കൃത്രിമമായതിനെ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ശബരിമല ശാസ്താവ് എന്ന ബുദ്ധ- ആദിദ്രാവിഡ -ഗോത്ര മൂര്‍ത്തിയെ പിടിച്ചെടുത്തതു പോലെയായിരുന്നു, കുട്ടിച്ചാത്തന് എന്ന തദ്ദേശ ആത്മീയഘടകത്തെ പിടിച്ചെടുത്തു വരേണ്യപ്പെടുത്തിയതും.
ഇതിന്റെ ഉത്തരേന്ത്യന്‍ സ്വഭാവമായിരുന്നു ‘ഡാകിനി’ മൂര്‍ത്തിയെ അപരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും. കുട്ടികള്‍ നന്നേ ചെറിയ പ്രായത്തില്‍ തന്നെ, ഡാകിനിമൂര്ത്തിയെ ദുര്മന്ത്രവാദിയുടെതായ സൗന്ദര്യരഹിത മൂല്യമണ്ഡലത്തിലൂടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ശ്രമം ഇവിടെ കാണാം. ത്രൈവര്‍ണ്ണിക ജനപ്രിയ ബാലസാഹിത്യങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളിലൊന്നായിട്ടാണ് മായാവി എന്ന സചിത്രകഥയെ ഈയര്‍ഥത്തില്‍ കാണാനാവുക. എന്നാല്‍ ‘സര്‍വ്വ ബൗദ്ധ ഡാകിനി’ എന്നാണ് ഡാകിനിമൂര്ത്തി അറിയപ്പെടുന്നത്. മാത്രവുമല്ല, ഹിമാലയം ഉള്‍പ്പെടുന്ന ഇന്ത്യയുടെ കിഴക്കന്‍ മേഖലകളിലും നേപ്പാള്‍, ഭൂട്ടാന്, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളിലും ആദരണീയയായ മൂര്‍ത്തികളിലൊന്നാണ് ഡാകിനി എന്നതും നാം അറിയാതെ പോകുന്നു. ബഹുജന കേന്ദ്രങ്ങളില്‍നിന്നും അവരുടെ ആത്മീയ മൂര്‍ത്തികളെ അപരപ്പെടുത്തുന്ന ഇത്തരം നിഗൂഢ പ്രവര്‍ത്തനങ്ങള്‍, വരേണ്യരുടെ പക്ഷത്തുനിന്നും നിരന്തരം രൂപപ്പെടുകയും ചെയ്യുന്നുണ്ട്.
ഇതിന്റെ മറ്റൊരു ഉദാഹരണമാണ്, ‘യക്ഷി’കളുമായി ബന്ധപ്പെട്ടതും. ബഹുജനങ്ങള്‍ക്കിടയില്‍ അപ്രിയവും അനാകര്‍ഷകവുമായ ഇടത്താണ് യക്ഷികള്‍ക്കു സ്ഥാനം. യക്ഷികളുടെ ശിരസ്സില്‍ ഇരുമ്പാണി തറച്ച് മരത്തില്‍ ആവാഹിക്കുന്ന ചടങ്ങുകള്‍ സിനിമയിലൂടെയും നാടകങ്ങളിലൂടെയും ബഹുജനങ്ങള്‍ക്ക് പരിചിതവുമാണ്. എന്നാല്‍ ആരാകുന്നു യക്ഷിമാര്‍ എന്ന ഒരു ചോദ്യം ഉയര്‍ന്നു വരാനാവാത്ത വിധം ബഹുജനങ്ങള്‍ അജ്ഞരായി കഴിഞ്ഞു. ജൈനമതത്തിലെ പത്മകള്‍ എന്നറിയപ്പെട്ടിരുന്ന മൂര്‍ത്തികളായിരുന്നു ഇവര്‍. ബ്രാഹ്മണ്യം, ബൗദ്ധ-ജൈന മതങ്ങള്ക്കുമേല് അരാഷ്ട്രീയവും അനുചിതവുമായ വിജയം നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെ സാംസ്കാരികമായ തെളിവുകളാണ് യക്ഷിമാരിലും നമുക്ക് കാണാന്‍ കഴിയുക. തമാശിനെങ്കിലും കൊമേഡിയന്മാര് ചോദിക്കുന്ന ഓറല്‍ ഡയലോഗുകള്‍ നമുക്ക് പരിചിതമാണല്ലോ. ‘യക്ഷികള്‍ക്ക് എങ്ങനെ വെളുത്ത സാരി ലഭിച്ചു?’ എന്ന കൊമേഡിയന്‍ പഞ്ച് ഡയലോഗ്. എന്നാല്‍ വെളുത്ത സാരിയുടുത്ത ‘ജൈന പത്മകള്‍’ ആയിരുന്നു ‘യക്കികള്’ എന്നും ‘യക്ഷികള്’ എന്നും അറിയപ്പെട്ടിരുന്ന ഈ മൂര്‍ത്തികള്‍ എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ബോധിസ്വത്വ മൂര്‍ത്തികളെയും ഇങ്ങനെ വിളിച്ചുവന്നിരുന്നു എന്നും ‘സാലഭഞ്ജിക’ എന്നത് ഇവരുടെ മറ്റൊരു വിളിപ്പേരായിരുന്നു എന്നും നാം മറന്നുപോകുന്നു.
ബൗദ്ധ-ജൈന പത്മകളും ഭിക്കുനികളും വരേണ്യമതത്താല് വേട്ടയാടപ്പെട്ടവരാണ്. ‘തേരിഗാഥ’ പറഞ്ഞിരുന്ന ബൗദ്ധ ഭിക്കുനികളുടെ ഗാഥകളെ തെറിഗാഥകള് എന്ന് വിവര്‍ത്തനം ചെയ്യുന്നതിനും , ജൈന പത്മകളെ ക്രൂരമാംവിധം തേജോവധം ചെയ്യുന്നതിനും വൈദികമതം സ്വീകരിച്ച നീചമാര്ഗ്ഗങ്ങളില് ഒന്നായിരുന്നു അവര്‍ക്കുമേല്‍ നിഗൂഢത അടിച്ചേല്‍പ്പിക്കുക എന്നത്. യക്ഷികള് എന്തുകൊണ്ട്, ബ്രാഹ്മണ പുരോഹിതനെ തടഞ്ഞുനിര്‍ത്തുന്നു എന്ന ചോദ്യം ചോദിക്കുവാന്‍ ബഹുജനങ്ങള്‍ മറന്നു. തദ്ദേശ മതങ്ങള്ക്കുമേല് വൈദികമതത്തിന്റെ കടന്നാക്രമണത്തെയും അതിന്റെ പ്രതിഫലനത്തെയും ജൈന പത്മകളുടെ ചെറുത്തുനില്‍പ്പുകളും വായിച്ചെടുക്കാം എന്ന് ഡോ. രേണുക എന്‍. വിലയിരുത്തിയിട്ടുണ്ട്. മുടിയഴിച്ചിട്ട, വെളുത്ത സാരിയുടുത്ത, ചുണ്ണാമ്പു ചോദിക്കുന്ന യക്ഷി, വരേണ്യതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഒരു സൂചനയായിരുന്നു. ചാത്തന്, ശാസ്താവ്, യക്ഷി, യക്കി, മാടന്, മറുത, മുണ്ട്യന്‍, ഡാകിനി എന്നിങ്ങനെ നീളുന്ന തദ്ദേശ മൂര്‍ത്തികള്‍ക്കും പ്രതിരോധ ആത്മീയതകള്ക്കുംമേല് സംഭവിച്ച കടന്നുകയറ്റവും പിടിച്ചെടുക്കലും ഇനിയും പഠിക്കപ്പെട്ടിട്ടില്ല. ത്രൈവര്ണ്ണകര്ക്കുമുന്നില് പൂര്‍ണ്ണമായും അടിയറവു പറയാത്ത ബഹുജന – തദ്ദേശ ഇടങ്ങള്‍ ഇനിയും അവശേഷിക്കുന്നു എന്നു വ്യക്തമാണ്. അതേസമയം സാംസ്കാരികവും ആത്മീയവും മാത്രമായല്ല രാഷ്ട്രീയപരവുമായും അടിയറവു പറഞ്ഞ ഒരു സമകാല സാഹചര്യവും നമുക്കു മുമ്പിലുണ്ട്.
ഒടിവിദ്യ പ്രചാരത്തില്‍ നിലനിന്നിരുന്ന ഒരു കാലം നവോത്ഥാന കേരളത്തിന് മുമ്പാണ് എന്ന് കാണാം. അഥവാ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടിയന്മാര് അപ്രത്യക്ഷമായി എന്നര്‍ത്ഥം. അപ്പോള്‍ എന്തായിരുന്നു നവോത്ഥാന പ്രവര്‍ത്തനത്തിന്റെ പ്രത്യേകത എന്നത് ഒരു ചോദ്യമായി വരുന്നു. ഫ്യൂഡലിസത്തെയും അടിമത്തത്തെയും ജാതി വരേണ്യതയും ഒരു വലിയ അളവോളം ചോദ്യം ചെയ്ത് ജനാധിപത്യത്തിനു വഴിതുറക്കാന്‍ നവോത്ഥാനത്തിന് സാധിച്ചു. അഥവാ ഒടിയന്മാര് ചെയ്തിരുന്നതും ജനാധിപത്യത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആയിരുന്നു. പറയരും പാണരുമായിരുന്നു പ്രധാനമായും ഒടിവിദ്യയ്ക്ക് മുന്‍നിരയില്‍ നിന്ന തദ്ദേശീയര്‍. എന്തുകൊണ്ടാവാം അത്? മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ തദ്ദേശീയ ആത്മീയ ധാരകളുടെ ജൈവ നാരുകള്‍ സമൂഹങ്ങളില്‍ നിലനിന്നിരുന്നു. വരേണ്യപ്പെടുത്തിയും കൃത്രിമപ്പെടുത്തിയും ഇവരില്‍ ദൈവസങ്കല്പങ്ങളെ കൈകടത്തി വിധേയപ്പെടുത്തുവാന്‍ ത്രൈവര്ണ്ണികതയ്ക്കു സാധിച്ചു. എങ്കിലും പതികളും കാവുകളും നിലനിര്‍ത്തുവാന്‍ ഒരു പരിധിവരെ ഈ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അവരിലെ ആത്മീയ വഴികളെ അട്ടിമറിക്കാനുള്ള വലിയ ശ്രമം പത്താം നൂറ്റാണ്ടില്‍ അരങ്ങേറിയിരുന്നതിന്റെ സൂചനയാണ് പറയിപെറ്റ പന്തിരുകുലത്തില്‍ പിതൃത്വം കല്‍പ്പിക്കുന്ന കുടിയേറ്റാധിപത്യ ബ്രാഹ്മണ്യ പുരുഷത്വം. അശാസ്ത്രീയമായതും അസ്ഥാനത്തു നില്ക്കുന്നതും ചരിത്രവിരുദ്ധവുമായ ഇത്തരം കെട്ടുകഥകളെക്കൊണ്ടാണ് തദ്ദേശീയരെയും അവരുടെ വൈജ്ഞാനിക കേന്ദ്രങ്ങളെയും വരേണ്യത നിരന്തരം അട്ടിമറിച്ചത്. ‘പ്രഭാകരമതം’ പോലുള്ള തദ്ദേശ ചിന്തകള്‍ തന്നെയും അട്ടിമറിക്കപ്പെട്ടു.
ഒടിവിദ്യയുടെ കേന്ദ്രമാകുവാന്‍ വള്ളുവനാടിന് സാധിച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക് ഇവിടെ വെളിച്ചം വീശുന്നുണ്ട്. വള്ളുവനാട് അതിന്റെ പേരുകൊണ്ടുതന്നെ അത് വള്ളുവരുടെ നാടായിരുന്നു. വള്ളുവ രില്‍ ഒരു ജ്ഞാനിയെ നമുക്ക് പരിചയമുണ്ട്. അത് മറ്റാരുമല്ല, ‘തിരുക്കുറള്‍’ രചിച്ച തിരുവള്ളുവര്‍ തന്നെ. വള്ളുവര്‍ ഒരു പറയന് ആകുന്നു എന്നാണ് മറ്റൊരു ഭാഷ്യം. അങ്ങനെയെങ്കില്‍ വള്ളുവര്‍ എന്ന സമൂഹവും പറയരും ഒരേ സമൂഹമാകുന്നു. തിരുക്കുറളിന്റെ ചിന്തകള്‍ അതിന്റെ ആദ്യ ശ്ലോകം മുതല്‍ ബൗദ്ധമാണ് എന്ന് വിലയിരുത്തിയിട്ടുള്ളത് മറ്റാരുമല്ല, പണ്ഡിറ്റ് അയോത്തി ദാസര്‍ ആണ്. ബൗദ്ധവും ജൈനവും ആദിദ്രാവിഡവുമാണ് കുറള്‍ എന്ന് ഇതില്‍ നിന്നും വ്യക്തം. വള്ളുവനാടിന്റെ മറ്റൊരു പ്രത്യേകത, പട്ടാമ്പിയുമായി ബന്ധപ്പെട്ടതാണ്. കൃഷ്ണകുമാര്‍ എന്ന പാലി സ്കോളറുടെ അഭിപ്രായത്തില്‍ പട്ടം അഥവാ ബൗദ്ധദ്വീക്ഷ നല്കിവന്നിരുന്ന പ്രധാനപ്പെട്ട ഒരു വിഹാരം നിലനിന്ന പ്രദേശമായിരുന്നു പട്ടാമ്പി എന്നൊരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു. പാക്കനാര്‍ എന്ന ജ്ഞാനി എന്തുകൊണ്ട് ശങ്കരാചാര്യരെ തടഞ്ഞുനിര്‍ത്തി എന്ന ചോദ്യവും ജനങ്ങള്‍ മറന്നുപോകുന്നു. കാര്യം വളരെ ലളിതമാണ്, അതേസമയം മറഞ്ഞതുമാണ് അഥവാ നിഗൂഢവുമാണ്. തദ്ദേശ ബഹുജന വൈജ്ഞാനിക ധാരകള്ക്കുമേല് മാത്രമല്ല, ആ ജനതയെത്തന്നെയും മ്ലേച്ഛരാക്കാന് നടത്തിയ ശ്രമങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു വള്ളുവനാടിന്. വരേണ്യത അതിന്റെ അധികാരം നിര്‍മ്മിച്ചെടുത്തു. അടിസ്ഥാന സമൂഹങ്ങള്‍ അവരുടെ പ്രതിരോധത്തിനും തയ്യാറെടുത്തു. വരേണ്യതയുടെ ശ്രമങ്ങള്‍ എത്രയും വൃഥാവിലാണെന്നു കാണിക്കുകയായിരുന്നു നാറാണത്ത്. എന്നാല്‍ അദ്ദേഹത്തെ അധികാരം ഭ്രാന്തന് എന്ന് അഭിസംബോധന ചെയ്തു. ചാത്തന്മാരും ചടയന്മാരുമായ മുനിമാരുടെ അറിവുകള്‍ ഓരോന്നും അട്ടിമറിക്കപ്പെട്ടു. മേല്‍പ്പത്തൂര്‍ അഗ്നിഹോത്രിയില്‍ എത്തുമ്പോള്‍ ഭൂമിയും അറിവും അധികാരവും തട്ടിയെടുത്തതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു നടന്നത്. ജാതിവ്യവസ്ഥയും ജന്മി സമ്പ്രദായവും അടിമത്തവും ആരംഭിച്ചു കൊണ്ടാണ് ദക്ഷിണേന്ത്യയില്‍ വരേണ്യത മനുഷ്യവിരുദ്ധത ആരംഭിച്ചത്. അതിനെതിരെയുള്ള ശക്തമായ പ്രതിഷേധവും രൂപംകൊണ്ടു. ശൂദ്രരും അവര്‍ണ്ണരും അയിത്ത വിഭാഗങ്ങളുമായ ബഹുജനങ്ങള്‍ കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിച്ചു കൊണ്ടാണ് വരേണ്യതയുടെ മനുവാദത്തെ പ്രതിരോധിച്ചത്. അതോടൊപ്പം നിരന്തരമായി നടത്തിയ പ്രതിരോധത്തിന്റെ സൂചനകളായിട്ടു വേണം ഒടിയന്മാരെയും ഒടിപ്രയോഗങ്ങളെയും വിലയിരുത്തുവാന്‍.
എന്തെന്നാല്‍ ഒടിയന്മാരുടെ എതിര്‍പ്പിന് പാത്രമായവര്‍ പലപ്പോഴും അധികാരികളായിരുന്നു. ഭൂമി തട്ടിയെടുത്തവരും അവര്‍ണ്ണ സ്ത്രീകളെ അതിക്രമിക്കുന്നവരും ജാത്യാചാരക്രമങ്ങള് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഹീനര്‍ക്കും മേലെയാണ് പ്രയോഗങ്ങള്‍ പലതും നടന്നത്. ഫ്യൂഡലിസം കശാപ്പ് ചെയ്ത ജഢശരീരങ്ങള്ക്ക് നടുവില്‍ നിന്നും രൂപപ്പെട്ടവയായിരുന്നു ഈ പ്രതിരോധരൂപങ്ങള്‍ എന്നു വ്യക്തം. കരിങ്കുട്ടി പോലുള്ള മൂര്‍ത്തികള്‍ ഇതിന്റെ ആത്മീയതയുടെ സ്ഥാനങ്ങളുമാണ്. എന്തെന്നാല്‍ തദ്ദേശ ജനതയ്ക്ക് കരിങ്കുട്ടി അവരുടെ ഇഷ്ട മൂര്‍ത്തിയായിരുന്നു. അതിന്റെ സംസ്കാരിക വിനിമയം പങ്കുവെക്കുന്നുണ്ട് അമ്മുദീപയുടെ ‘കരിങ്കുട്ടി’ പോലുള്ള കവിതകള്‍. അഥവാ വരേണ്യര്‍ക്കായിരുന്നു ഇവ ദുര്‍മൂര്‍ത്തികള്‍ എന്ന് ഇവിടെ വ്യക്തമാകുന്നുണ്ട്. അഥവാ വരേണ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നത്, ഈ മൂര്ത്തികളിലൂടെയും കൂടിയായിരുന്നു. അതിനാല്‍ പുറജാതികളും അവരുടെ മൂര്‍ത്തികളും അപമാനിക്കപ്പെടുകയായിരുന്നു.
എസ് ജോസഫ്, ‘കീരി’ എന്ന കവിതയില്‍ എഴുതും പോലെ പാതി മനുഷ്യന്റെയും പാതി മൃഗത്തിന്റെയും സദൃശ്യത ഒടിയനില്‍ നമുക്ക് കാണാനാവും. മൃഗചര്‍മ്മം കൊണ്ട് തോലുപുതച്ച്, മൃഗത്തലയും മൃഗക്കാലും അണിഞ്ഞ് മരക്കൊമ്പുകളില്‍ ശാഖാ മാറ്റം ചെയ്യുന്നതിന്റെ ചലനം, രാത്രിയെ പകലാക്കുന്നതിന്റെ സമയം, ഒടി മരുന്നുകളായ പ്രത്യേക കൂട്ടുകള്‍. ഇത്രയും മതി, വരേണ്യത പറഞ്ഞുപരത്തുന്ന നിഗൂഢതയിലല്ല, ഒടി മറഞ്ഞവര്‍ നിലനില്‍ക്കുന്നത് എന്ന് വ്യക്തമാകുവാന്‍. അവര്‍ കൂട്ടി എടുക്കുന്ന മരുന്നുകള്‍, അപാരമായ മെയ്വഴക്കങ്ങള്‍, കൂരിരുട്ടിനെയും പ്രകാശമാനമാക്കുന്ന നേത്രങ്ങള്ക്കുടമകള്, രാത്രിയിലും അക്ഷി ഉള്ളവരാണല്ലോ രാക്ഷസര്‍ എന്ന് വിളിച്ചുവന്നവര്‍. ഇവര്‍ രാക്ഷസര്‍ ആയ രക്ഷാമൂര്ത്തികളായിരുന്നു. എങ്കിലും കരപ്രമാണിമാരും നാട്ടുടയവന്മാരും അടിസ്ഥാന ജനതയുടെ പ്രതിഷേധത്തെ പലരൂപത്തിലും നിശബ്ദമാക്കി കൊണ്ടിരുന്നു. ശൂദ്രരും ആശ്രിത അവര്‍ണ്ണരും അധികാരികളുടെ പക്ഷത്തു നിന്നുകൊണ്ട് താല്‍ക്കാലിക ലാഭത്തിനുവേണ്ടി യഥാര്‍ത്ഥ പ്രതിരോധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ഒടിവിദ്യക്കാര്‍ മറിമായക്കാരാണെന്നും ശിശുക്കളെ വധിക്കുന്നവരാണെന്നും ഉള്‍പ്പെടെ കള്ളക്കഥകളുടെ അരങ്ങുകളാണ് ഇവര്‍ നടത്തിയത്. അപ്പോഴും അവര്‍ക്കും വ്യക്തമായിരുന്നു അത് ശാസ്ത്രീയമാണെന്നും അതിനു ശാസ്ത്രീയമായ മറ്റു വഴികളുണ്ട് എന്നും. ഫ്യൂഡലിസം അതിന്റെ അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെയും അടിത്തട്ടില്‍ നിന്നും പ്രതിരോധവും രൂപപ്പെട്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം സംസ്കാരചരിത്രത്തിന്റെ ഭാഗവുമാണ്. ജനാധിപത്യത്തിന്റെ വെളിച്ചം തുറന്നിട്ട നവോത്ഥാനകാലവും ആധുനിക വിദ്യാഭ്യാസം തുറന്നിട്ട വെളിച്ചവും ഫ്യൂഡലിസത്തെയും ജാതി അടിമത്തത്തെയും പരാജയപ്പെടുത്തിയ സാമൂഹിക ഭൂമികയിലാണ് ഒടിയന്മാര് എന്ന വിപ്ലവകാരികള്‍ താല്‍ക്കാലികമായി മടങ്ങിയത് എന്നതും സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാണ്.
രാജേഷ് മോന്‍ജിയുടെ ‘ഒടിസൂചിക’ എന്ന കഥ മുന്നോട്ടു വയ്ക്കുന്നത്, ഒരുപക്ഷേ ഇത്തരം ഒരു ചരിത്രത്തിന്റെയും സാംസ്കാരിക ചരിത്രത്തിന്റെയും സൂചകങ്ങളാകുന്നു എന്നു പറയുവാന്‍ കഴിയും. സയന്‍സിന്റെ വികാസവും ആധുനിക ഇംഗ്ലീഷ് വിജ്ഞാനശാഖയുടെ പിന്തുണയും മനഃശാസ്ത്ര സമീപനവും ഉറപ്പിച്ചുകൊണ്ടാണ് ഇവിടെ കഥ മുന്നേറുന്നത്. ഏതെങ്കിലുമൊരു അന്ധവിശ്വാസത്തെ സ്ഥാപിക്കുവാനോ അവിശ്വാസത്തെ പ്രചരിപ്പിക്കുവാനോ അതു മുതിരുന്നില്ല. അബുള്‍ ഹക്കീമും വേണു കറുത്തില്ലവുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. മറ്റൊരാളാകട്ടെ ഇണ്ണ്യാച്ചയാണ്.
നന്നേ ചെറുപ്പം മുതല്‍ ചില പ്രത്യേകതകളോടെ ജീവിതം ആരംഭിച്ച യുവാവാണ് അബുള്‍ ഹക്കീം. തിരുപ്പൂരില്‍ നിന്നും മലബാറില്‍ എത്തിയ ഒരു തൊഴിലാളിയായിരുന്നു അവന്റെ വല്യുപ്പ. പരന്ന വായനയായിരുന്നു ആ യുവാവിന്റെ ഏറ്റവും വലിയ സവിശേഷത. അതോടൊപ്പം ഒരു കാര്യം കൂടിയുണ്ട്, പരിസരത്തെ ചെറുജീവികള്‍ മുതല്‍ ഏതൊരു ജന്തുക്കളോടുള്ള നാഭീനാളമായ ഒരു അടുപ്പമായിരുന്നു മറ്റൊന്ന്. കുത്തുറാത്തീബിലും കളിയാട്ടക്കാവിലെ അവര്‍ണ്ണരുടെ ആഘോഷത്തിലും പങ്കെടുത്തിരുന്ന ഒരു പ്രത്യേകത അവനില്‍ ഉണ്ടായിരുന്നു. അതേസമയം അറിവിന്റെയും വിജ്ഞാനത്തിന്റെയും ഒരു വന്മരം കൂടിയായിരുന്നു അബുള്‍ഹക്കീം. നാട്ടില്‍ എല്ലാവരും വൈജ്ഞാനികമായ സംശയങ്ങള്‍ക്ക് അറുതി വരുത്തിയിരുന്നത് അവനോട് ചോദിച്ചിട്ടായിരുന്നു. അവന്റെ വീട് ഗ്രാമവായനശാലായി പ്രവര്‍ത്തിച്ചുവന്നിരുന്നു. രക്ഷിതാക്കള്‍ മരിച്ചുപോയ ആ യുവാവ് ഒറ്റയ്ക്ക് അവിടെ താമസിച്ചുവന്നു. വേണു കറുത്തില്ലം എന്ന സുഹൃത്ത് അവനെ ചെന്നുകാണുന്നത് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ പരിഹരിക്കുവാനായിരുന്നു. എന്നാല്‍ ഏറെക്കാലത്തിന് ശേഷമുള്ള കൂടിക്കാഴ്ച സംഭവബഹുലവും ഉദ്യോഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു.
അവരുടെ സംഭാഷണത്തിനിടയില്‍ ഇണ്ണ്യാച്ച എന്ന വൃദ്ധനെക്കുറിച്ചുള്ള പരാമര്‍ശവും കടന്നുവരുന്നുണ്ട്. ഇണ്ണ്യാച്ചയ്ക്ക് “പൂച്ചേന്റെ കണ്ണാ. ഏത് ഇരുട്ടത്തും അയാള്‍ക്ക് കണ്ണു കാണും. പക്ഷേ ഇണ്ണ്യാച്ചേന്റെ കണ്ണ് പൂച്ചക്കണ്ണൊന്നുമല്ല. വലത്തെ കണ്ണിന്റെ കൃഷ്ണമണിയില്‍ ഇടതുഭാഗത്തായി സാമാന്യം വലിയൊരു വെളുത്ത പുള്ളിയുണ്ട്. മൂപ്പര് ഏതു കട്ടപ്പാതിരായ്ക്കും ഒരു തുള്ളി വെട്ടവുമില്ലാതെ നടന്നു പോകും.” എന്നിങ്ങനെയാണ് ഇണ്ണ്യാച്ചയെക്കുറിച്ച് വിവരിക്കുന്നത്.
സുഹൃത്തായ വേണു കറുത്തില്ലത്തെ ബസ്റ്റോപ്പില്‍ കൊണ്ടുവിടാന്‍ പോകുന്ന രാത്രി സമയത്താണ് അതുവരെയും കാണാത്ത, ചില പ്രത്യേകതകളുള്ള ആളാണ് തന്റെ ക്ലാസ്മേറ്റായ ഹക്കീം എന്ന് വേണുവിന് മനസ്സിലാവുന്നത്. നിരവധി പരിവര്‍ത്തനത്തിന് വിധേയനായിക്കഴിഞ്ഞിരിക്കുന്നു അയാള്‍ എന്ന് വേണു മനസ്സിലാക്കുന്നുണ്ടെങ്കിലും അതിനെ ശാസ്ത്രീയമായി വിവരിക്കുന്നുണ്ട് ഹക്കീം. ഇരുട്ടിലും കാഴ്ചയുള്ള ഒരാളെപ്പോലെയാണ് അവന് നടക്കുന്നത്. ചതുപ്പു നിറഞ്ഞ വഴിയില്‍ കാട്ടുനായ്ക്കളുടെ താവളമാണ്. അവിടെയെത്തുമ്പോള്‍ വേണുവിനു നേരെ നായ്ക്കള്‍ വന്നേക്കാമെന്നും തനിക്കുനേരെ വരില്ല എന്നും ഹക്കീം വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല അതുവരെയും കാണാതിരുന്ന ഒരു വടി കയ്യില്‍ പ്രത്യക്ഷപ്പെടുന്നതും വേണുവിനു മുന്നില്‍ നിരവധി ചോദ്യങ്ങള്‍ തൊടുത്തു വിടുന്നുണ്ട്. അതിനേക്കാള്‍ ഭയാനകമായ ഒന്നായിരുന്നു, ഹക്കീമിന്റെ ശരീരത്തിനു സംഭവിച്ച പരിവര്‍ത്തനം. ഭീകരരൂപിയായ ഒരു നാല്‍ക്കാലിയായി അവന് മാറിക്കഴിഞ്ഞുവോ എന്ന് തോന്നും വിധമായിരുന്നു ഹക്കീമില്‍ സംഭവിച്ച പരിവര്‍ത്തനം.
എന്നാല്‍ ഇത്തരം അമാനുഷ രൂപങ്ങള്‍ക്കും നിഗൂഢവും ഭ്രമാത്മകവുമായ സന്ദര്‍ഭങ്ങള്‍ക്കും പിന്നില്‍ ശാസ്ത്രീയമായ ചില കാര്യങ്ങളുണ്ടെന്ന് വേണുവിനെ ധരിപ്പിക്കാന്‍ ഹക്കീം ശ്രമിക്കുന്നതുകാണാം. ‘പ്രജ്ഞയുടെ ഒളിച്ചുകളിയാണത്’ എന്നായിരുന്നു ഹക്കീമിന്റെ നിലപാട്. അങ്ങിനെയൊരു സന്ദര്‍ഭത്തിലാണ് ഇണ്ണ്യാച്ചയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്നുവരുന്നത്. ആരായിരുന്നു ഇണ്ണ്യാച്ച? അയാളില്‍ ഹക്കീം കണ്ട പ്രത്യേകത എന്തെല്ലാമായിരുന്നു? പരന്ന വായനക്കാരനായ, അറിവുള്ള ഹക്കീമിന് ഒരുകാര്യം വ്യക്തമായിരുന്നു. അവന് വായിച്ചിട്ടുള്ള നിഗൂഢതകളുടെ പുസ്തകങ്ങള്‍ക്കപ്പുറത്ത് ഇതാ നിഗൂഢതയുമായി ജീവിക്കുന്ന മനുഷ്യര്‍. ഒടിയന്മാര് എന്ന് ദേശക്കാര്‍ അവര്‍ക്ക് പേരിട്ടു. ഒടിമറഞ്ഞവരുടെ ലോകം ഒരു ചരിത്രമോ സാംസ്കാരികചരിത്രമോ ആയി അപ്രത്യക്ഷമായിരിക്കുന്നു. എന്നാല്‍ അവര്‍ നിര്‍മ്മിച്ച ലോകം ഇനിയും അപ്രത്യക്ഷമാകാതെ നിലകൊള്ളുന്നു.
പ്രജ്ഞയുടെ ഒളിച്ചുകളിയും, ഷെര്‍ലക് ഹോംസും ഡോക്ടര്‍ വാട്സണും മനശാസ്ത്ര വിശകലനങ്ങളും ശാസ്ത്രീയയുക്തിയും ആധുനിക അവബോധവും ഒക്കെയുള്ള വേണുവിന്റെയും ഹക്കീമിന്റെയും ഇടയിലേക്ക് എന്തിനാണ് ഇണ്ണ്യാച്ച വന്നുപെട്ടത്. വേണുവിന് കാര്യങ്ങള്‍ അവ്യക്തമായിരുന്നു. എന്നാല്‍ നിഗൂഢതകള്‍ അവസാനിക്കുന്നില്ല എന്ന് ഹക്കീമിന് വ്യക്തമായിരുന്നു. അവന്റെ അറിവുകള്‍ പുസ്തകങ്ങളിലെ അറിവുകളെ വിട്ട് തിരിച്ചറിവുകളായി മാറിയിരിക്കുന്നു. ആ തിരിച്ചറിവ് അവനെ കൊണ്ടെത്തിച്ചത് ശരികളുടെ ലോകത്തേക്കാണ്. ആ ശരികളില്‍ ഇണ്ണ്യാച്ച എന്ന ഒരു തദ്ദേശീയനായ സാധാരണ മനുഷ്യന് ഉണ്ടായിരുന്നു. വരേണ്യരാല്‍ പുറംതള്ളപ്പെട്ട, ഈ മണ്ണിന്റെ ഉടമ. ഉലയില്‍ ചാരമാവാതെ കിടന്ന പ്രതിഷേധങ്ങളുടെ ഒരു ചെറിയ കനല്, ഇണ്ണ്യാച്ച ഹക്കീമിന് കൈമാറിയിരുന്നു. ബ്രാഹ്മണ്യത്തെയും ത്രൈവര്ണ്ണികതയുടെയും നവക്ഷാത്രിയത്വത്തിന്റെയും അധികാര നിഗൂഢതകള്‍ കണ്ടെത്തിയ അകക്കണ്ണുള്ളവരായി അവര്‍ മാറിത്തീര്‍ന്നു. അറിവിന്റെ മരുന്ന് ചെവിക്ക് പുറകില്‍ പുരട്ടിയപ്പോള്‍ അവര്‍ രാത്രിയിലും അക്ഷിയുള്ളവരായി മാറി. അവര്‍ക്കൊപ്പം കാട്ടുനായ്ക്കളും ജന്തുക്കളും അണിനിരന്നു. അധികാര രഹിതര്‍ക്കു മേല്‍ അധികാരികള്‍, സ്വന്തം പെണ്മക്കള് ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് മേല്‍ പുരുഷന്മാര് പ്രയോഗിക്കുന്ന അധികാരരൂപങ്ങള്‍, പുരോഗമനേച്ഛയുടെ മുഖംമൂടി അണിഞ്ഞുകൊണ്ട് ജനകീയാധികാരവര്ഗ്ഗം പുലര്‍ത്തുന്ന അധമ പ്രവര്‍ത്തനങ്ങള്‍, അപരരായിത്തീരുന്ന സ്ത്രീകള്‍ എന്നിങ്ങനെ നിഗൂഢതകളുടെ ലോകം കണ്‍തുറന്നു കാണുന്ന രാക്ഷസന്മാരായി ഹക്കീമും ഇണ്ണ്യാച്ചയും പരിവര്‍ത്തനപ്പെടുന്നു. സ്വന്തം പിതാവിനാല്‍ ഗര്ഭവതിയാകേണ്ടി വരുന്ന പെണ്‍കുട്ടികള്‍. അവര്‍ക്ക് ദുഃഖം ഇറക്കി വയ്ക്കുവാന്‍ ഈ മനുഷ്യരെ ഉണ്ടായിരുന്നുള്ളൂ. അറിവുള്ളവനായ, ആംഗലേയ വിദ്യാഭ്യാസം നേടിയ ഹക്കീം തന്റെ ഗുരുവായ ഇണ്ണ്യാച്ചയ്ക്കൊപ്പം ചേര്‍ന്ന് കുറ്റവാളികള്‍ക്ക് ശിക്ഷ കൊടുക്കുവാന്‍ തീരുമാനിക്കുന്നു. അവര്‍ തെരഞ്ഞെടുത്ത മാര്‍ഗം ഒടിവിദ്യയുടെതായിരുന്നു.
ഉദ്യോഗജനകമായ നിരവധി സംഭവങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ഈ കഥ. ഒരു നോവലിന്റെ ഘടന സ്വീകരിക്കുന്ന ‘ഒടിസൂചിക’ എന്ന കഥ, ചരിത്രത്തിന്റെ ആവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നവോത്ഥാന, ആധുനികകാലം കുഴിച്ചുമൂടിയ ജീര്‍ണ്ണതകളുടെ മടങ്ങിവരവ് വരേണ്യതയ്ക്ക് സംഭവ്യമാകുമെങ്കില്‍, തദ്ദേശീയര്‍ക്ക് അതിനുതക്ക പ്രതിരോധങ്ങളെയും സ്വീകരിക്കേണ്ടിവരുമെന്ന സൂചന നല്‍കുന്നുണ്ട് ഈ കഥ. ജനാധിപത്യത്തിന്റെ പതനവും അധികാരത്തിന്റെ ഏകാധിപത്യ പ്രവണതയും മതരാഷ്ട്രത്തിലേക്ക് ഏകപക്ഷീയമാക്കുന്ന അതിന്റെ സാംസ്കാരിക അധികാരങ്ങളും സസൂക്ഷ്മം തിരിച്ചറിയുന്ന ഒടിയന്കണ്ണ്, ഈ കഥയില്‍ തുറന്നിരിക്കുന്നു. ബഹുജനങ്ങളുടെ തിരിച്ചറിവിന്റെ അനിവാര്യതയ്ക്കു മാത്രമേ അധികാരിവര്‍ഗ്ഗങ്ങളുടെ നിഗൂഢതകളെ അസ്ഥിരപ്പെടുത്താന്‍ സാധിക്കൂ.