The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
October 19, 2020 by maarga editor
Uncategorised

മൂന്നു കവിതകളുടെ വായന: ഡി.അനിൽകുമാർ

മൂന്നു കവിതകളുടെ വായന: ഡി.അനിൽകുമാർ
October 19, 2020 by maarga editor
Uncategorised
Spread the love
കാണാത്ത ഇടങ്ങളിൽ നിന്നും കേറിവരുന്നവർ
             (സ്ത്രീലോകം - എസ്.ജോസഫ്)         

“സ്ത്രീകൾ കവിതയ്ക്ക് ഒരു പ്രേരണയാണ് അതിൽ എന്നെ സ്ത്രീലോകത്തിലേക്ക് ക്ഷണിച്ച ആദ്യത്തെ പെൺകുട്ടിയാണ് ചെമ്പിച്ച മുടിയുള്ള മെലിഞ്ഞ കീഴ്ചുണ്ട് മുന്നോട്ട് നീണ്ട എനിക്ക് തോന്നിയതാവും എന്ന് ചേച്ചി പറഞ്ഞ ഒരു നിമിഷം മാത്രം ഞാൻ കണ്ട പെൺകുട്ടി”

എസ്.ജോസഫിന്റെ ‘സ്ത്രീലോകം’ എന്ന കവിതയിൽ മെലിഞ്ഞവളും ചെമ്പമുടിക്കാരിയും കീഴ്ചുണ്ട് മുന്നോട്ട് നീണ്ടിരിക്കുന്നവളുമായ ഒരു കൊച്ചുപെൺകുട്ടിയുണ്ട്. വിഷാദിയും ഉന്മാദിയും കാക്കകറുമ്പിയും മുടമ്പല്ലുള്ളവരുമായ അനേകം സ്ത്രീകഥാപാത്രങ്ങൾ കടന്നു വരുംമുമ്പേ കവിതയിൽ കടന്നുവന്ന ആദ്യത്തെ പെൺകുട്ടി. കസിന്റെ വീട്ടിൽ പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്. അവസാനവും അതു തന്നെ.  ഒറ്റനിമിഷത്തെ നോട്ടം. പിന്നെ തിരഞ്ഞെങ്കിലും കാണാനൊത്തില്ല. ആ വീട്ടിൽ തോമസ് മന്നിന്റെയും ടർജനീവിന്റെയും പുസ്തകങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രേമകഥയും നീലകണ്ണുകളുള്ള പെൺകുട്ടിയുമുണ്ടായിരുന്നു. അങ്ങനെയൊരു പെൺകുട്ടി അവിടെ വന്നിട്ടില്ല, തോന്നിയതാവും എന്ന് ചേച്ചി പറഞ്ഞു.

സാഹിത്യം പഠിക്കാൻ കോളേജിൽ ചേർന്നപ്പോഴും അനേകം പുസ്തകങ്ങളുടെ അപരിചിത ലോകത്തിലൂടെ സഞ്ചരിച്ചപ്പോഴും പുതിയ പുതിയ പെൺകുട്ടികളെ കണ്ടുമുട്ടിയപ്പോഴും കവിയിൽ ആഴത്തിൽ വേരോടിയവളായിരുന്നു ആദ്യം കണ്ട പെൺകുട്ടി. ആ വീട്ടിൽ ഇടയ്ക്കിടെ പോകുമ്പോഴൊക്കെയും അവളെ തിരഞ്ഞു. അങ്ങനെയൊരുവളില്ല എന്ന ഉണ്മയോ അസാന്നിധ്യമോ ഓർക്കാതെ. എസ്.ജോസഫിന്റെ ‘ഐഡന്റിറ്റി കാർഡി’ലും ‘കുടചൂടി മറഞ്ഞവളി’ലും രണ്ടു പെൺകുട്ടിയുണ്ട്. ഒന്ന് കവിയെ ഉപേക്ഷിച്ചു പോയവൾ, മറ്റേത് കവിയിൽ അലിഞ്ഞു ചേർന്നവൾ. ആദ്യകാലത്തെ കവിതകളൊക്കെയും അവൾക്ക് വേണ്ടിയുള്ളതായിരുന്നു എന്ന് കവി പറയുന്നു. ‘സ്ത്രീലോക’ത്തെ പെൺകുട്ടിയും അങ്ങനെയാണ്. കവിയെ ഉപേക്ഷിച്ചവളും കവിയിൽ അലിഞ്ഞു ചേർന്നവളുമാണ്. തന്റെ കവിതയിൽ കടന്നുവന്ന ആദ്യത്തെ പെൺകുട്ടിയാണ് അവൾ എന്ന് കവി പറയുന്നു. എസ്‌.ജോസഫിന്റെ കവിതയെ കാലഗണനാക്രമമോ രേഖീയമോ അല്ലാതെ വായിച്ചാൽ ഈ പെൺകുട്ടിയുടെ പല രൂപഭാവങ്ങൾ തെളിഞ്ഞുകാണാം. ‘ലീലാമ്മ’ യിൽ ആടുമേയ്ക്കാൻ പോകുന്ന കുറ്റിക്കാടുകൾക്കപ്പുറം വച്ച്. ‘ചിന്നചേച്ചി’ യിൽ കെട്ട്യോനെയും കെട്ട്യോന്റെ അപ്പനെയും പണിയെടുത്ത് പോറ്റുന്നവളായിട്ട്.

തൊഴിൽ, പുസ്തകം, തുറസ് എന്നിവക്കൊപ്പമാണ് ജോസഫിന്റെ കവിതയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത്. അവർ നയിക്കുന്ന ഒരു അടിസ്ഥാനജീവിതമുണ്ട്. കവി അവരിൽ നിന്ന് ഭിന്നനല്ല. നഗരത്തിലും ഗ്രാമത്തിലും ഇടവഴിയിലും കവി ഈ പെണ്ണുങ്ങളൊത്ത് നടക്കുന്നു. അവരുടെ നിറത്തിലും തൊഴിലിലും പ്രേമത്തിലും ഭാഗഭാക്കാവുന്നു. പെണ്ണുങ്ങളിലേക്കുള്ള ദൂരവീക്ഷണങ്ങൾ, ബാഹ്യവിചിന്തനങ്ങൾ എസ്.ജോസഫിന്റെ കവിതകളിൽ കുറവാണ്. അമ്മ, ചേച്ചി, കൂട്ടുകാരി, പ്രണയിനി, പെങ്ങൾ, വകേലെ പെങ്ങൾ, അയലത്തെ പാർപ്പുകാരി, ഒപ്പം തൊഴിലെടുക്കുന്നവൾ, ഒപ്പം പഠിക്കുന്നവൾ, ഒരു ബസ്റ്റോപ്പിൽ കുറച്ചു നേരമെങ്കിലും തന്നെ നോക്കി ഭയന്നവൾ, നാടോടിയെങ്കിലും പിച്ചക്കാരിയെങ്കിലും തന്റെ കാഴ്ചയിൽ നിന്ന് ഏറെയൊന്നും അകലെയല്ലാത്തവൾ അവരൊക്കെയാണ് ജോസഫിന്റെ കവിതകളിലെ സ്ത്രീസാന്നിധ്യങ്ങൾ. പരിചിതരെങ്കിലും ആർക്കും പിടികൊടുക്കാത്ത ഉൾജീവിതത്തിനുടമകളാണവർ. ‘സ്ത്രീലോക’ ത്തിലെ ചെമ്പമുടിക്കാരി പെൺകുട്ടി നിറയെ പുസ്തകങ്ങളുള്ള കസിന്റെ വീട്ടിൽ വച്ചാണ് കവിയുടെ കണ്ണിൽപെടുന്നത്. പുസ്തകങ്ങളോടൊപ്പം ആയതുകൊണ്ട് ആ പെൺകുട്ടി കവിയ്ക്ക് അപരിചിതയല്ല. അവളിലെ ഭാവങ്ങളാണ് കവി ബുഡൻ ബ്രുക്സിലെ നീലകണ്ണുകളുള്ള പെൺകുട്ടിയിലും ആസ്യയിലെ പ്രേമകഥയിലും കാണുന്നത്. ആഖ്യാതാവിന്റെ ചെറുപ്പം ഇവിടെ ഒരു ഘടകമാണ്.

വീട്ടുകാർക്ക് അപരിചിതയായ, അവർ കണ്ടിട്ടേയില്ലാത്ത, കവിയുടെ മുന്നിൽ ഒറ്റനിമിഷം മാത്രം വന്നുപോയ പെൺകുട്ടിയിൽ നിന്നാണ് എസ്.ജോസഫിന്റെ കവിതയിലെ സ്ത്രീലോകം വികസിക്കുന്നത്. തന്റെ കവിതകളുടെ കഥാപാത്ര സ്വഭാവത്തിന് എസ്.ജോസഫ് എഴുതിയ മുഖകുറിപ്പ് കൂടിയാണ് ഈ കവിത എന്ന് പറയാം. ഒപ്പം വായനയിലൂടെ കൈവന്ന ഭാവനാലോകത്തെ ദൈനംദിന ജീവിതത്തിൽ കണ്ടുശീലിച്ച ചില മുഖങ്ങളിലേക്ക് പകർത്തിവയ്ക്കുകയുമാണ് കവി. സൗന്ദര്യത്തെക്കുറിച്ചുള്ള ജോസഫ് കവിതകളുടെ സങ്കല്പവും ഈ കവിതയിലുണ്ട്. വിരൂപം, വൈരൂപ്യം എന്നീ പദങ്ങളെ മുൻപ് തന്നെ ജോസഫിന്റെ കവിതകൾ പ്രശ്നവത്കരിക്കാൻ ശ്രമിച്ചിട്ടുണ്ടല്ലോ. “പ്രത്യേകതയുള്ള എത്രയെത്ര / പെൺകുട്ടികൾ / സ്ത്രീകൾ / ജീവിതത്തിൽ സൗന്ദര്യം കോരിയൊഴിച്ചു / കടന്നുപോയി” എന്ന് ജോസഫ് എഴുതുന്നു. അതിൽ മെലിഞ്ഞവർ, കാക്കകറുമ്പികൾ, മുടമ്പല്ലുള്ളവർ ആണ് ഒരു വിഭാഗം. വിഷാദികളും ഉന്മാദികളും സ്വപ്നാടകരുമാണ് മറ്റവർ. ആദ്യത്തെ വിഭാഗം  മേൽവർഗത്താൽ നിർമിക്കപ്പെട്ട ബോഡിഷെയ്മിങ്ങ് വാക്കുകൾ കൊണ്ട് പരിഹസിക്കപ്പെടുന്നവരാണ്. രണ്ടാമത്തവർ ആത്മനിയന്ത്രണം നഷ്ടപ്പെട്ടവരോ പരിഭ്രാന്തരോ ആണ്. പൊതുവേ സമൂഹം വിരൂപരായി കാണുന്ന ഇവരിൽ ജോസഫിന്റെ കവിത സൗന്ദര്യം കണ്ടെത്തുന്നു. കറുപ്പിനെ കാവ്യരാഷ്ട്രീയമാക്കി അവതരിപ്പിച്ച ജോസഫ് സചേതനവും അചേതനവുമായ പ്രകൃതിരൂപങ്ങളിൽ ആരോപിക്കപ്പെട്ട ഏങ്കോണിപ്പുകളെയും അഭംഗികളെയും കാവ്യസൗന്ദര്യമാക്കി മാറ്റിയെഴുതുന്നു.

ജോസഫിന്റെ പല കവിതകളുടെ ഒരു അനുബന്ധ കവിതയാണ് ‘സ്ത്രീലോകം’. “സ്ത്രീകൾ കവിതയ്ക്ക് പ്രേരണയാണ്” എന്ന ആശയത്തെ തന്റെ തന്നെ അനുഭവത്തിൽ നിന്നാണ് ജോസഫ് ഇതിൽ വിപുലപ്പെടുത്തുന്നത്. മലയാളകാവ്യചരിത്രത്തിലെ മണിപ്രവാള സ്ത്രീവർണനകളിൽ നിന്നും ആശാന്റെ പ്രണയ താപസി ഭാവങ്ങളിൽ നിന്നും ഈ സ്ത്രീകൾ വ്യത്യസ്തരാണ്. വാമൊഴിപ്പാട്ടിന്റെ തൊഴിൽസംസ്കാരവും സ്വതന്ത്രനടത്തവും സൗന്ദര്യബോധവും ഒത്തുചേർന്നവരാണിവർ. മലയാളകവിത കാണാത്ത ഇടങ്ങളിൽ നിന്നാണ് അവർ ജോസഫിന്റെ കവിതയിൽ കേറിവരുന്നത്.   

2

സമാധാനത്തിന്റെ മൃതിചിഹ്നം (സ്വന്തമായ് ഒരു പക്ഷി – ബിന്ദുകൃഷ്ണൻ)

സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതീകമാണ് പ്രാവ്. ക്രൈസ്തവ ദർശനം ത്രിത്വൈക ദൈവസങ്കല്പത്തിൽ പരിശുദ്ധാത്മാവായാണ് പ്രാവിനെ കാണുന്നത്. മനുഷ്യനെ ജലത്താലും ആത്മാവിനാലും സ്നാനപ്പെടുത്തണമെന്ന് സ്നാപക യോഹന്നാൻ. സംഘർഷവും പിരിമുറുക്കവും പ്രതിബന്ധങ്ങളും നിറഞ്ഞ ജീവിതത്തിലേക്ക് കടക്കും മുൻപേ ആത്മാവ് ഏതൊരു കുഞ്ഞിനെയും സ്നാനപ്പെടുത്തുന്നു. അതാണ് ക്രൈസ്തവീയതയുടെ ആദ്യ കൂദാശ. ഇവിടെയെല്ലാം ആത്മാവായി കരുതുന്നത് വെള്ളരിപ്രാവിനെയാണ്. സമാധാനത്തിന്റെ സന്ദേശമായി അനേകം തലമുറകൾ ഉയർത്തിയിട്ടുള്ള വെള്ളരിപ്രാവ്.

അയ്യപ്പന്റെ ‘യമിയുടെ നരകം’ എന്ന കവിതയിൽ ഈ പ്രാവിനെ കാണാനാകും. അശാന്തമായ മനസ് ക്രുദ്ധമാകുന്നത് ഈ പ്രാവിനോടാണ്. “ഞാൻ പ്രാവുകളെ കൊല്ലുന്നു/ ശാന്തിയില്ലാത്ത മനസിന്റെ/ നേരമ്പോക്കാണത്.”  ബിന്ദു കൃഷ്‌ണന്റെ ‘സ്വന്തമായ് ഒരു പക്ഷി’ യിൽ ഇതേ അശാന്തിയാണ് തിളച്ചുമറിയുന്നത്. ഉള്ളിന്റെയുള്ളിൽ സദാ കുറുകുന്ന പ്രാവിനെ അവൾ കൊല്ലുന്നു. സ്നേഹത്തിൽ മാത്രം അതു ജീവിക്കുന്നതിനാൽ. സ്നേഹത്താൽ വീർപ്പുമുട്ടിച്ചു സമാധാനം കെടുത്തുന്നതിനാൽ.

“അതിനെപ്പോഴും വേണം സ്നേഹം കൊറിക്കാൻ, അയവിറക്കാൻ നിലനിൽക്കാൻ സ്നേഹമല്ലാതെ മറ്റൊന്നും പറ്റില്ല ………………………………………………… സമാധാനം എന്തെന്ന് തീരെയറിയാത്ത വെള്ളരിപ്രാവ്”

അതിനാൽ അവളതിനെ കൊന്നു. അതിന്റെ വെള്ള ചുവപ്പായി പടർന്നു. പകരം ഒരു പക്ഷി വേണമെന്ന തോന്നലിൽ അവൾ തെരെഞ്ഞെടുത്തത് കഴുകനെ. അതിനു മൃതദേഹങ്ങൾ മതി. ജീവനുള്ള പുരുഷന്മാരെയോ സ്ത്രീകളെയോ വേണ്ട. സ്നേഹം വേണ്ട. ആ കഴുകൻ ഉള്ളിലിരുന്നു ചിറകടിക്കുമ്പോൾ അവളുടെ ശേഷജീവിതം ശുഭമാകുന്നു. നിരന്തരം സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ ആഗ്രഹിക്കാതെ സമാധാനത്തിന് മൃതിചിഹ്നത്തെ കാവൽനിർത്തുകയാണ് അവൾ. സ്വൈരചിഹ്നമായ പ്രാവ്, അതിന്റെ തൂവെള്ള, കുറുകൾ ഇവയ്ക്ക് പകരം മൃതദേഹത്തിൽ കൂർത്ത നഖങ്ങളാഴ്ത്തി പറക്കുന്ന കഴുകന്റെ രൂപമാണ് അവൾക്ക് ശിഷ്ടജീവിത പ്രതീകമാകുന്നത്. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നവളും സ്നേഹത്താൽ അസ്വസ്ഥതപ്പെടുന്നവളും ഇവിടെ ഒരുവൾ തന്നെയാണ്.

പ്രാവായി ജീവിക്കുന്ന ഉള്ളിലെ ആദ്യത്തെവൾ തിരസ്കാരങ്ങളെ നിരന്തരം നേരിടുന്നുണ്ട്. കുടുംബത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന്, സ്ത്രീ പുരുഷ ജീവിതത്തിൽ നിന്ന്. അവളിലേക്കെത്തുന്ന എല്ലാ നോട്ടങ്ങളും വെറുപ്പിന്റേതാണ്. അതിനാൽ അവൾ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു. “നിലനിൽക്കാൻ/ സ്നേഹമല്ലാതെ/ മറ്റൊന്നും പറ്റില്ല” എന്നു തിരിച്ചറിയുന്നു. ആത്മീയവും സാത്വികവുമായ ഒരു തിരിച്ചറിവാണത്. അതിൽ ശരീരകാമനകളുടെ അഭിലാഷങ്ങളില്ല. ബുദ്ധനിൽ നിന്നും ക്രിസ്തുവിൽ നിന്നും ഒഴുകിവരുന്ന സ്നേഹസാഫല്യത്തിന്റെ അദൃശ്യമായ വെളിച്ചമുണ്ട്. സമാധാനത്തെയും ശാന്തിയേയും സ്നേഹത്തിൽ കണ്ടെത്താൻ ശ്രമിക്കുകയാണവൾ. അതിനാൽ ആ സ്നേഹത്തിനു സഹനം എന്നും അർത്ഥം വരുന്നു. ഉള്ളിലെ രണ്ടാമത്തെവൾ അതുവരെയുള്ള സഹനത്തിൽ നിന്നും സ്വയം ഇല്ലാതാകുന്നു. അവൾ പ്രതികാരത്തിന്റെയോ നിർജീവതയുടെയോ മറ്റൊരാളായി മാറുന്നു. കഴുകൻ അവളുടെ പ്രതീകമാണ്. അതിന് സ്ത്രീപുരുഷ ഭേദമില്ല. സ്നേഹമില്ല. സ്നേഹത്തിൽ നിന്നും ഉറവയെടുക്കുന്ന എല്ലാ സാമീപ്യങ്ങളോടും അത് വിരക്തി പ്രകടിപ്പിക്കുന്നു. ഒരുതരം പ്രതിഷേധം കൂടിയാണത്. സ്നേഹത്തിന്റെ പൊള്ളൽ അഥവാ പൊള്ളയായ ചലനം അറിഞ്ഞവളാണവൾ. നൈർമല്യമോ പരിശുദ്ധിയോ അവൾ ആരിലും കാണുന്നില്ല. കഴുകൻ എന്നത് അവൾ അവൾക്കൊരുക്കുന്ന സുരക്ഷാകവചമാണ്. മൃതിസമാനമായ സമൂഹത്തിൽ നിന്നുള്ള രക്ഷനേടൽ. പ്രാവിൽ നിന്ന് കഴുകനിലേക്കുള്ള രൂപപകർച്ച അതുവരെയുള്ള അവളുടെ ജീവിതാനുഭവത്തിന്റെ സത്യസന്ധമായ പരിണാമമായി അടയാളപ്പെടുന്നു.  

പ്രാവും കഴുകനും സൃഷ്ടിക്കുന്ന വെണ്മയുടെയും ഹിംസയുടെയും പ്രതീതികളെ സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന സത്യങ്ങളുമായി ചേർത്തുവച്ചാണ് ഈ കവിത അവതരിപ്പിക്കുന്നത്. അത് പെണ്ണവസ്ഥയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഏതൊരു മനുഷ്യന്റെയും ജീവിതം കടന്നുപോകുന്ന അനിർവചനീയമായ സംഘർഷത്തിന്റെ  കാവ്യഭാഷയാണത്. പ്രാവും കഴുകനും രണ്ടു രൂപകങ്ങളായി ജീവിതത്തെ, മരണത്തെ, നന്മയെ, തിന്മയെ, വെളിച്ചത്തെ, ഇരുട്ടിനെ, ഓർമയെ, മറവിയെ, തെളിച്ചെടുക്കുന്നു. അതിൽ നിന്നു ചരിത്രകാലത്തോളം പോന്ന അനേകം നിമിഷങ്ങളിലേക്ക് നമ്മൾ നടന്നടുക്കുന്നു. ഷേക്സ്പിയറിന്റെ ഒഥല്ലോയിലേക്കും ഹാംലെറ്റിലേക്കും എളുപ്പമെത്താവുന്ന ഒരു കാവ്യവഴി ഈ കവിത തുറന്നു തരുന്നുണ്ട്. എ.അയ്യപ്പന്റെ ‘ബുദ്ധനും ആട്ടിൻകുട്ടി’ യിലെ നിസഹായവും നിഷ്കളങ്കവുമായ പ്രാർത്ഥന കേൾപ്പിക്കുന്നുണ്ട്.

“പക്ഷിതൻ നെഞ്ചിലെ അസ്ത്രമൂരുന്നു ഞാൻ മറ്റൊരു ശത്രുവിൻ നെഞ്ചിലേറ്റാൻ”

എന്ന അയ്യപ്പന്റെ കാവ്യഭാഷ കടമെടുത്താൽ പക്ഷിയും അസ്ത്രവും സമാന്തരമായി സഞ്ചരിച്ച്, ഒടുവിൽ സന്ധിക്കുന്ന അനന്തതയിലാണ് ഈ കവിത അവസാനിക്കുന്നത്.

3 സ്വാതന്ത്ര്യത്തിന്റെ ഭാഷ, ഭാവന

(കളി നിയമങ്ങൾ – ടി.പി.വിനോദ്)

പദങ്ങൾക്ക് രൂഢിയായ അർത്ഥമുണ്ട്. കാലാന്തരത്തിൽ വിനിമയം കൊണ്ട് വന്നുചേരുന്ന അർത്ഥം സങ്കോചമായും വികാസമായും പ്രയോഗത്തിൽ വരും. പദം അർത്ഥമായും അർത്ഥം ആശയമായും ആശയം ബഹുവിധ സങ്കല്പമായും വികസിക്കുന്നതാണ് വാക്കിന്റെ ധർമ്മം. സെസൂർ സൂചക സൂചിതബന്ധം കൊണ്ടും ഭാരതീയ കാവ്യാലാങ്കാരികന്മാർ ശബ്ദവ്യാപാരങ്ങൾ കൊണ്ടും ആധുനിക ഭാഷാശാസ്ത്രം സെമിയോട്ടിക്‌സ് പഠനം കൊണ്ടും ഇത് വ്യക്തമാക്കുന്നുണ്ട്. ഉമ്പർട്ടോ എക്കോയുടെയും ജൂലിയ ക്രിസ്തേവയുടെയും അന്വേഷണങ്ങളിലെല്ലാം വാക്കും അതിന്റെ കാലപരിണാമിയായ അർത്ഥവും ആകരങ്ങളായി കടന്നുവരുന്നു. ഒരു ഭാഷയിൽ നിയതാർത്ഥത്തിൽ പ്രയോഗിക്കുന്ന പദങ്ങൾ മറ്റൊരു ഭാഷയിൽ അതേ പദങ്ങളായി ഉണ്ടാവില്ല. എന്നാൽ അതേ അർത്ഥത്തെ സൂചിപ്പിക്കാനുള്ള സമാനമായ വേറെ പദങ്ങൾ ആ ഭാഷയിൽ ഉണ്ടാകും. ഇതുപോലെ വാക്കും ധർമ്മവും ഒന്നല്ല. ‘തീ’ എന്നെഴുതുമ്പോൾ പേപ്പറിന് തീപിടിക്കാത്തതും ‘വെള്ളം’ എന്നെഴുതുമ്പോൾ പേപ്പർ നനയാത്തതും ‘കടൽ’ എന്നെഴുതുമ്പോൾ തിരമാലകൾ ആഞ്ഞടിക്കാത്തതും ‘കാട്’എന്നെഴുതുമ്പോൾ ഗർജനങ്ങളും മുരൾച്ചകളും ഇടതൂർന്ന മരങ്ങളും തണുപ്പും കൊണ്ട് പേപ്പറിൽ കാട് നിറയാത്തതും അതുകൊണ്ടാണ്.

ടി.പി.വിനോദിന്റെ ‘കളിയുടെ നിയമങ്ങൾ’ എന്ന കവിതയിൽ ഇത്രയും കാര്യങ്ങൾ സംഗതമാണ്. വാക്കും വാചകങ്ങളും അവ നിർമിക്കുന്ന രൂഢിയായ ആശയലോകവും തകർക്കപ്പെടുന്നു. ‘വാ നമ്മൾക്ക് കാർഡ്സ് കളിക്കാം’ എന്ന് അഞ്ചു വയസുകാരി മകൾ അച്ഛനെ വിളിക്കുന്നത് ചീട്ടുകൾ സൂക്ഷിച്ചടുക്കി നിർമിക്കുന്ന കെട്ടിടങ്ങളുടെയും പാലങ്ങളുടെയും കളി കളിക്കാനാണ്. കാർഡ്സ് കളിയിൽ ആരോപിതമായിരിക്കുന്ന ധർമ്മത്തെ നിർമിതികളുടെ മറ്റൊരു ധർമ്മം കൊണ്ട് നീക്കം ചെയ്യുകയാണവൾ. കാർഡ്സ്, വാക്കിനെക്കാളേറെ വസ്തുവാണ്. അതിന്റെ ധർമ്മം ലോകത്തെവിടെയും ഒന്നാണ്. പരസ്യമോ രഹസ്യമോ ആയി ഏർപ്പെടുന്ന, ചൂതാട്ടമോ നേരംകൊല്ലിയോ ബുദ്ധിവർദ്ധകരൂപകമോ ആയ ആ വസ്തുവിന്റെ പ്രതിനിധാനസ്വഭാവത്തിന് സമൂഹം രൂപപ്പെടുത്തിയ ചില നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. അതവളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ, അത്തരം അക്കങ്ങളും നിറങ്ങളും ചിഹ്നങ്ങളും കളിനിയമത്തിന് അനുസരിച്ച് ഒപ്പിച്ചിട്ട്, താൻ സ്ഥാപിച്ചെടുത്ത ധർമ്മത്തിന്റെ ഭാഗമാക്കി കൂടെ എന്നാണ് അവളുടെ മറുചോദ്യം. വസ്തുവും പെരുമാറ്റവും ചേരുന്ന പ്രക്രിയയിൽ നിലവിലെ അർത്ഥത്തെ അപ്രധാനമാക്കി പുതിയൊരു അർത്ഥത്തെ ആരോപിച്ചെടുക്കുകയാണ് മകൾ.

കുട്ടികളുടെ ഭാഷാജ്ഞാനവും ഭാവനാബോധവും സ്വതന്ത്രമായാണ് വികസിക്കുന്നത്. അവരുടെ അനുഭവലോകവും ആശയരൂപവും മുതിർന്നവരിൽ നിന്നും വ്യത്യസ്തമാണ്. വസ്തുവും വസ്തുവിൽ ആരോപിതമായിരിക്കുന്ന അർത്ഥവും അവർക്ക് പുതിയതാണ്. നമുക്ക് അനുശീലനം കൊണ്ട് സ്വായത്തമായ പദ/വസ്തു ധർമ്മം അവരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. നമുക്ക് അവ്യക്തമായ ശിശുഭാഷ, ശിശുവിന്റെ ആശയവിനിമയോപാധിയാകുന്നതുപോലെ അപരിചിതമായ പല ധർമ്മങ്ങളും കുട്ടികളിലൂടെ ഭാഷാവസ്തുക്കളിൽ ആരോപിതമാകും. അവരുടെ അനുഭവമണ്ഡലത്തെ ആശ്രയിച്ചാണ് ഇത്തരം അർത്ഥാരോപിതങ്ങൾ സംഭവിക്കുന്നത്. കെട്ടിടമോ പാലമോ കാർഡോ മകൾക്ക് അപരിചിതവസ്തുവല്ല (ഇവ മൂന്നും അവളുടെ വർത്തമാനത്തിലും പെരുമാറ്റത്തിലുമുണ്ട്.) പരിചിതമായ ആ വസ്തുക്കളിൽ നിന്നും അഞ്ചുവയസ്സിന്റെ അനുഭവജ്ഞാനത്തിന്റെ ആശയരൂപീകരണമാണ് അവൾ നടത്തുന്നത്. ചിഹ്നത്തിന്റെ സൂചിതാർത്ഥത്തെ അവൾ തെറ്റിക്കുന്നു. കുഴൂർവിത്സൺ തന്റെ കവിതകളുടെ ആമുഖത്തിൽ എഴുതുന്നു. “മകൾ അമ്മിണി ആദ്യമായി ഉച്ചരിച്ച വാക്ക് അത്തയെന്നായിരുന്നു. എന്താണ് അർത്ഥമെന്നറിയില്ല.” കുട്ടികളുടെ ഭാഷാസ്വഭാവമാണിത്. പ്രത്യകിച്ച്  അർത്ഥമുണ്ടാകില്ല. എന്നാൽ നാം വിചാരിക്കാത്ത അർത്ഥലോകങ്ങളിലേക്ക് കടന്നുകയറി പുതിയ പദകോശവും വസ്തുവിനിമയശേഷിയും ഭാവനാസ്വാതന്ത്ര്യവും അത് പ്രകാശിപ്പിക്കും. ഭാഷയും അർത്ഥോത്പാദനവുമായി ബന്ധപ്പെട്ട ഈ സവിശേഷതയാണ് സർഗാത്മകത (productivity). ‘പുതിയ കളിനിയമങ്ങൾ’ ഭാഷയെ തുറന്നതും ചലനാത്മകവുമായ സർഗാത്മകഘടനയായി ആവിഷ്കരിക്കുന്നു.

“നശ്വരതയെ ശ്വാസം പിടിച്ച് അഭിമുഖീകരിക്കുന്നതിനെക്കാൾ അർത്ഥവും ആവേശവുമുള്ള”

ഭാഷയാണ് സർഗാത്മകഭാഷ. ആർജ്ജിതജ്ഞാനത്തിൽ അല്ല, ഭാവനാസ്വാതന്ത്ര്യത്തിലും പുതിയ അർത്ഥാരോപിത സങ്കല്പനത്തിലുമാണ് അത് പ്രവർത്തിക്കുന്നത്. സർഗാത്മകതയിലൂടെയാണ് ഭാഷയിൽ പുതിയ പദങ്ങൾ, പ്രയോഗങ്ങൾ പിറക്കുന്നത്. മകളുടെ ഭാഷ സർഗാത്മകതയുടേതാണ്. സ്ഥിരാനുഭവത്തെ വ്യത്യസ്ത അർത്ഥാനുഭവമാക്കി അവൾ മാറ്റുന്നു. രാഷ്ട്രീയ, അധികാര, സംസ്കാര, പരിസ്ഥിതി സൂചനകൾ നിയന്ത്രിക്കുന്ന, നമ്മുടെ അനുഭവങ്ങൾക്ക് ആർജ്ജിതമായ ഭാഷാവ്യവസ്ഥ അതിൽ കടന്നുകൂടിയിട്ടില്ല. ഇത്തരം ഭൗതികവും ആശയപരവുമായ വ്യവഹാരക്രമങ്ങൾ സർഗാത്മകതയെ സ്വാധീനിക്കുമെങ്കിലും അവൾ ഭാഷയും സത്തയും തമ്മിൽ പരസ്പരബന്ധിതമായ ഘടനാക്രമം തിരിച്ചറിഞ്ഞുതുടങ്ങാത്ത ഘട്ടത്തിന്റെ പ്രതിനിധിയാണ്. അതുകൊണ്ടാണ് ഇഷ്ടാനുസരണം ഭാഷയെ ആവിഷ്കരിക്കുകയും അർത്ഥത്തെ പുനരാവിഷ്കരിക്കുകയും ചെയ്യുന്നത്.

Language is a system of system എന്നാണ് പറയാറ്. വർണ്ണതലത്തിലും വാക്യതലത്തിലും അതിനു കൃത്യമായ വ്യാകരണവും വ്യവസ്ഥയുമുണ്ട്. ‘പുതിയ കളിനിയമങ്ങളി’ൽ കുട്ടികളുടെ ഭാഷ, സർഗാത്മകഭാഷ എന്നീ സങ്കല്പനങ്ങളിലൂടെ വ്യാകരണവും വ്യവസ്ഥയും ലംഘിക്കപ്പെടുകയും വാക്കിനും സത്തയ്ക്കും പുതിയ ആരോപിതാർത്ഥങ്ങൾ കൈവരികയുമാണ്. “പാട്ടുപോലെ/ സ്വാഭാവികവും/ പ്രാർത്ഥനപോലെ/ ആത്മാർത്ഥവുമായ/ നിർമമതയുടെ/ പൊങ്ങുതടിയിൽ/ അള്ളിപ്പിടിച്ച്/ ചില വാക്കുകൾക്ക്/ മറവിയെ/ മുറിച്ചുനീന്താനാവും” എന്ന്  ‘ഭാഷയിൽ നിന്നുള്ള നീന്തൽ പാഠങ്ങളി’ൽ ടി.പി.വിനോദ് ആവിഷ്‌കരിക്കുന്നതു പോലെ ഇവിടെ ഭാഷയും ഭാവനയും അർത്ഥഘടനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleഐവർകളിയും ഐങ്കലംപൂജയും; ഒരു മലയരയ ഗോത്രകല :സ്വാതി ശിവൻ.കെNext article കവിതകള്‍: എം ആർ വിഷ്ണുപ്രസാദ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos