സത്യം
രാജീവ് തൊടുപുഴ
ഞാൻ സത്യം
ജനിച്ച നാളിലേ ചതിക്കപ്പെട്ടവൻ ജന്മ പാപത്തിൻ ശാപം പേറുന്നവൻ
നഗ്നനാമെൻ്റെ തുണി ഉരിഞ്ഞവർ എൻ്റെ മേലങ്കി എടുത്തണിഞ്ഞവർ
എൻ്റെ ശ്വാസത്തിൽ വിഷം കലർത്തിയോർ
എൻ്റെ നാമത്തെ വ്യഭിചരിച്ചവർ
എൻ്റെ പേരിലായ് പിറവി കൊണ്ടൊരീ
മണ്ണിലായിരം കപട വാദികൾ
എൻ അനുചരന്മാരെ നിർദ്ദയം
കൊന്നു തളളി…… കുരിശിനാൽ…….
വെടിയുണ്ടയാൽ………..
പറയുന്നതെപ്പൊഴും സത്യം
അതിൻ പൊരുളാണതെപ്പൊഴുമസത്യം
എന്നെ ആണയിട്ടധികാരമേറിയോർ
ജനായത്തച്ചന്തയിൽ വിലപേശി വിൽക്കുവോർ
സത്യപ്രതിഷ്ഠയിൽ വെള്ള പൂശുന്നവർ സത്യത്തെ സത്തയായ് കാണാത്ത
– അസന്മാർഗ്ഗികൾ ……..
എൻ്റെ മൊഴിമുത്തുകൾ കോർത്തു കെട്ടി
ഗ്രന്ഥമാലകൾ ചാർത്തിയോർ വേദാന്തവേദികൾ
വേദത്തെ വേരിൽ ഒളിപ്പിച്ചു വച്ചവർ
അവേദത്തിൻ കായ്കൾ അമൃതമായ് നൽകിയോർ
പറുദീസയിൽ നിന്ന് പടികടത്തപ്പെട്ട്
അസത്യത്തിൻ മക്കളെ പെറ്റു ചുമന്നവർ
സത്യാനന്തര കാലത്തിൻ സൃഷ്ടികൾ
സത്യത്തെ മണ്ണിട്ടു മുടിക്കളഞ്ഞവർ സത്യവാദിക്കെന്നും
കാരാഗൃഹങ്ങളും ചാട്ടവാറടിയും കൊലയും വിധിച്ചവർ
ന്യായവാദങ്ങളെ ഖണ്ഡിക്കുവാൻ നൂറു ന്യായങ്ങൾ
സ്വന്തമായ് കെട്ടിപ്പടുത്തവർ………
എൻ്റെ കണ്ണീരിൽ കുഴച്ചു ചാലിച്ച്
വരച്ച ചരിത്രങ്ങൾ ആഭാസ ചിത്രങ്ങൾ
പ്രാർത്ഥന
പ്രിൻസ് ഓവേലിൽ
വള്ളി പൊട്ടി വഴിയിലെറിയപ്പെട്ട
ചെരുപ്പുകൾ പ്രാർത്ഥിക്കുന്നു
കാലിലൊരുമുള്ളുപോലും കൊള്ളരുതേ
നിറം
തേക്കടി തേക്കിൻകുറ്റിയിലെ പക്ഷി
“നീലയാണാകാശം തടാകവും നീലതന്നെ “
കാട്ടിൽ കൂടൊരുക്കിയ പക്ഷി “
പച്ചയാണാകാശം പച്ചയാണു ഭൂമിയും “
രണ്ടു തുള്ളികൾ
ഒരു മേഘത്തിൽനിന്നു വഴിപിരിഞ്ഞ
രണ്ടു മഴത്തുള്ളികൾ
രണ്ടു കൈവഴികളിലൂടൊഴുകി
പുഴയിലൊന്നു ചേരുന്നു
ഉറങ്ങരുതേ …
നിലാവൊരു കവിതയാകുന്നു
നീയുറങ്ങാതിരിക്കുമെങ്കിൽ
പ്രണയം
സന്ധ്യയ്ക്കു പെയ്ത
മഴ നനഞ്ഞൊരു മരം
മുടി തോർത്തുന്നൊരു കാറ്റ്
വീട് ഓരോ മഴത്തുള്ളിയും
പുഴയോടു പറയുന്നത്
ആകാശത്തെക്കുറിച്ചാണ്
താളുകൾ
ചില താളുകൾ പൊള്ളുന്നത്
ചിലത് കുളിരുന്നത്
ചിലതിലുറുമ്പരിക്കുന്നത്
താളുകൾ പലവിധമാണ്
കവിതകളും
പ്രബോധനം
കാറ്റാണ് പൂവിനോട് പറഞ്ഞത്
നിനക്കുള്ളിലൊരു മരമുണ്ടെന്ന്
വിത
സൂര്യൻ വിതച്ച വിത്തുകളൊക്കെയും
പുൽത്തുമ്പിൽ തുള്ളികളായ്….
നക്ഷത്രസ്മിതങ്ങളൊക്കെയും
ചില്ലകളിൽ പൂക്കളായ്….
പുഴ
നിൻ്റെ മനസ്സൊരു പുഴ
ഞാനൊരു തുഴക്കാരൻ
പുഴയിൽ നിറയെ തുഴപ്പാടുകൾ
ഞാൻ മനുഷ്യൻ
നിർമ്മല
നീ യെന്നോട് പൊറുക്കണം.
ചോര നീരാക്കി
നീ പണിയുന്ന വീട്
ഞാൻ നിത്യം…
തകർക്കുന്നതിന്.
നിന്റെ വേദനയോ
അധ്വാനമോ ഞാനപ്പോൾ ഓർക്കാറില്ല.
നിന്റെ വീട് തകർക്കൽ..
എന്റെ ദിനചര്യകളി- ലൊന്നാണ്.
ചിലപ്പോൾ..
നീ പേറ്റുനോവാൽ..
പിടയുമ്പോഴാകും
ഞാൻ നിന്റെ വീട് തച്ചുടയ് ക്കുന്നത്.
അതെന്റെ കണ്ണിൽ പെടാറുമില്ല.
മനസ്സിനെ തൊടാറുമില്ല.
നീ യീ ഭൂമിതന്നവകാ-
ശിയാകാം പക്ഷേ…
ഞാൻ ജന്മം കൊണ്ടത് സ്വാർത്ഥ-
നായമനുഷ്യനായും.
അവിടെ നീ വീട് തകർന്ന്
മണ്ണിൽ വീണ് പേറ്റുനോവാൽ പിടയുന്നതോ…
മറതേടുന്നതോ..
എന്റെ കണ്ണിൽ പെടില്ല.
പകരം ഞാൻ നിന്നെ ചവിട്ടിയരയ്ക്കും.
നിന്റെഭ്രൂണവും വെളിച്ചം കാണാതെ
എന്റെകാൽകീഴി- ലരഞ്ഞു തീരും.
കാരണം നീ കേവലമൊരു ചിലന്തി മാത്രം.
എന്റെകാഴ്ച്ചയിൽ വലനെയ്യാൻ..
മാത്രം പിറന്ന പാവം ചിലന്തി.