യു.എ.ഖാദർ: കഥയിലെ തൃക്കോട്ടൂർ വിളക്ക്

ദേശം/ഇടം/സ്ഥലം എല്ലാ കാലത്തും എഴുത്തുകാരെ സ്വാധീനിച്ചിട്ടുള്ള ഘടകങ്ങളിലൊന്നാണ്. ദേശത്തെ ആഖ്യാനം ചെയ്യാനുള്ള സാഹിത്യകാരന്മാരുടെ ശ്രമങ്ങൾ ലോക സാഹിത്യത്തിൽ മാത്രമല്ല പ്രാദേശിക സാഹിത്യത്തിൽ പോലും കാണാൻ സാധിക്കും. ‘സ്ഥലഭാവന’ മുൻനിർത്തി രചിക്കപ്പെട്ടിട്ടുള്ള അനവധി നോവലുകൾ ലോകഭാഷകളിലും ഇങ്ങ് മലയാളത്തിലും വരെ കാണാം. എഴുത്തുകാർ ആവിഷ്കരിക്കുന്ന സ്ഥലം യഥാർത്ഥമോ സാങ്കൽപ്പികമോ ആവാം. ഇരുപതാം നൂറ്റാണ്ടിലെ ചിന്തകനായിരുന്ന ഹെൻറി ലെഫബറെ (Henry Lefebvre) ഭാവനാ സ്ഥലം(imagined space) സാംസ്കാരിക സ്ഥലം(cultural space) എന്നിവയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സാഹിത്യത്തിലേക്ക് നോക്കിയാൽ ഇത്തരത്തിൽ ഫിക്ഷണലും റിയലുമായ സ്ഥലരാശികൾ കണ്ടെടുക്കാൻ സാധിക്കും.വെസ്സെക്സ് ( തോമസ് ഹാർഡി)യോക്നപടാപ്ഫ കൗണ്ടി (വില്യം ഫോക് നർ) മക്കോണ്ട (മാർക്വിസ് ) മാൽഗുഡി (ആർ.കെ.നാരായൺ) തുടങ്ങി ഇങ്ങ് മലയാളത്തിൽ കുട്ടനാട് (തകഴി) വള്ളുവനാട് (എം.ടി ) അതിരാണിപ്പാടം (പൊറ്റക്കാട്) കണ്ടാണ്ണശ്ശേരി (കോവിലൻ ) പാണ്ഡവപുരം (സേതു ) മയ്യഴി( മുകുന്ദൻ ) ഖസാക്ക് (വിജയൻ) കോക്കാഞ്ചിറ (സാറാ ജോസഫ് ) തീയ്യൂർ ( എൻ. പ്രഭാകരൻ ) തക്ഷൻ ക്കുന്ന് (യു.കെ.കുമാരൻ ) മാന്തളിർ (ബെന്യാമിൻ) തച്ചനക്കര ( സുഭാഷ് ചന്ദ്രൻ) കരിക്കോട്ടക്കരി, പെരുമ്പാടി (വിനോയ് തോമസ് ) വരെയുള്ള ദേശഭാവനകൾ കണ്ടെത്താൻ സാധിക്കും.പറശ്ശിനിക്കടവു മുതൽ കോരപ്പുഴവരെയുള്ള ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സാങ്കൽപ്പിക ഗ്രാമമാണ് തൃക്കോട്ടൂർ.ഈ ദേശത്തെ സാഹിത്യത്തിലേക്ക് അടയാളപ്പെടുത്തിയത് യു.എ.ഖാദറാണ്.”നാടൻ പാട്ടുകളിലെ കടത്തനാടിനേയും, കോലത്തിരിനാടിനേയും വയനാടിനേയും പോലെ ഖാദറിന്റെ തൃക്കോട്ടൂർ ഐതീഹ്യത്തിന്റെ നാടായി നമ്മുടെ ചിന്തകളിൽ നിറം പകർന്നു നിൽക്കുന്നു” എന്ന് നിരൂപകനായിരുന്ന കെ.പി അപ്പൻ നിരീക്ഷിച്ചിട്ടുണ്ട്.
വടക്കേ മലബാറിലെ കോഴിക്കോട് ജില്ലയിലെ തൃക്കോട്ടൂർ,പന്തലായനി എന്നീ ദേശങ്ങളെ ഇണക്കിച്ചേർത്ത ദേശഭാവനയാണ് യു.എ.ഖാദറിന്റെ രചനാ ഭൂമിക. തൃക്കോട്ടൂർ എന്ന കൊച്ചു ദേശത്തിന്റെ സാമുഹികജീവിതത്തിലെ അടിപടവുകളായ മിത്തുകൾ തേടിയുള്ള പ്രയാണങ്ങളാണ് ഈ എഴുത്തുകാരൻ നടത്തുന്നത്.ആ യാത്രയിലൂടെ നാടോടി ജീവിതങ്ങളും വാമൊഴിവഴക്കങ്ങളും ആചാരാനുഷ്ഠാനങ്ങളും വായനക്കാർക്കു മുന്നിൽ തെളിഞ്ഞ് വരുന്നു.നാടോടി സംസ്കാരത്തിന്റെ തനിമയിൽ മനുഷ്യജീവിതത്തെ ആഖ്യാനം ചെയ്യാനാണ് ഈ കഥാകൃത്തിന് താത്പര്യം.
യു.എ.ഖാദറിന്റെ എഴുത്തിന്റെ തട്ടകം തൃക്കോട്ടൂർ ദേശമാണ്. അവിടത്തെ തോറ്റവും തിറയാട്ടവും വീരകഥാഗാനങ്ങളും ഉജ്ജ്വലതയോടെ അദ്ദേഹം വരച്ചിടുന്നു.തൃക്കോട്ടൂർ ഗ്രാമത്തിന്റെ സൗന്ദര്യവും അവിടത്തെ ഐതീഹ്യകഥകളും തുടർച്ചയായി പലമട്ടിൽ ആഖ്യാനം ചെയ്യുന്നുണ്ട് യു.എ ഖാദർ. അത്രയേറെ വൈവിധ്യം നിറഞ്ഞ ഭൂമികയാണത്. മുസ്ലീങ്ങളും ഹിന്ദുക്കളും നിർമത്സരരായി ജീവിക്കുന്ന ഗ്രാമം, അതിന്റെ അന്തരീക്ഷത്തിൽ സാധാരണക്കാരുടെ കഥ പറയാനാണ് യു.എ.ഖാദറനിഷ്ടം. തൃക്കോട്ടൂരിലെയും പരിസരങ്ങളിലെയും കാവുകളുടെയും അമ്പലങ്ങളുടെയും നാഗത്താൻ കോട്ടകളുടെയും വിജന സ്ഥലങ്ങളുടെയുമെല്ലാം ഐതീഹ്യങ്ങളും പഴമ്പുരാണങ്ങളും അദ്ദേഹത്തിന്റെ കഥകളിലൂടെ ചുരുളഴിയുന്നു. വരോളിക്കാവ്, മരുന്നിങ്കൽക്കാവ്, നാഗത്താൻ കുളങ്ങര, അച്ചം വീട്ടുനട, അഘോരശിവക്ഷേത്രം, സർപ്പക്കാവ് എന്നിങ്ങനെയുള്ള സ്ഥല രാശികളും ചാത്തുക്കുട്ടി ദൈവം, തട്ടാൻ ഇട്ട്യേമ്പി ,കോമരം ഉണ്ണിപ്പെരവൻ, ചാമി അയ്യർ പോലുള്ള വൈവിധ്യമുള്ള കഥാപാത്രങ്ങളെയും വായനക്കാർ അവിടെ കണ്ടുമുട്ടുന്നു. മിത്തുകളുടെയും ഐതീഹ്യങ്ങളുടെയും അക്ഷയഖനിയാണ് തൃക്കോട്ടൂർ എന്ന കൊച്ചുഗ്രാമം.ഒരേ സമയം ഇവിടത്തെ സവർണവും കീഴാളവുമായ ജീവിതങ്ങളെ ഖാദർ തന്റെ കഥകളിൽ സമന്വയിപ്പിക്കുന്നു .
നാടോടിപ്പാരമ്പര്യമുള്ള ആഖ്യാനഘടനയാണ് അദ്ദേഹത്തിന്റെത്.വടക്കേമലബാറിന്റെ തനിമയുള്ള നാടൻപദങ്ങളുടെ താളക്രമത്തിലുള്ള വിന്യാസം ഖാദറിന്റെ ഭാഷയെ മനോഹരവും ശക്തവുമാക്കിത്തീർക്കുന്നു. വടക്കൻപാട്ടുകളുടെ അന്തരീക്ഷം സൃഷ്ടിക്കാൻ വടക്കൻപാട്ടുകളിലെ ഇമേജുകളെ സമർത്ഥമായി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.ഒരു ഉദാഹരണം നോക്കാം: ” കണാരന്റെ മട്ടും മാതിരിയും അധികാരിക്കു ബോധിച്ചു. നാദാപുരത്തങ്ങാടിയിലെ ചീനപ്പട്ടുവ്യാപരി ചാത്തു ചെട്ടിയാർ, പണ്ട് തച്ചോളി വീട്ടിലെ ഒതേനക്കുറുപ്പിനെ പട്ടും വളയും നല്കി, പാലും തേനും നല്കി, പൂക്കൈതപ്പായയും പായക്കൊത്ത പൂപ്പാലപ്പെണ്ണിനെയും നല്കിയാദരിച്ച്, നാക്കിലയും നറുനെയ്യും നാൽപതുകൂട്ടം പ്രഥമനും, ഇരുന്ന് ഉണ്ണാൻ നാല് പാമരപ്പലകയുമൊരുക്കിയ പഴങ്കഥയോർത്ത് രൈരു നമ്പ്യാർ ഉള്ളാലെ ചിരിച്ചു.കണാരന്റെ ചേതിയിലേക്കും പിരിഞ്ഞും ഓതിരം മറിഞ്ഞും മെയ്യഭ്യാസിയുടെ പാടവം പൊത്തനയും കാണിച്ച് ആഞ്ഞു കയറി. വെള്ളവിരിച്ച് ഒരുക്കിയ കസേരയിൽ ചെന്നിരുന്നു” (മാണിക്ക്യം വിഴുങ്ങിയ കണാരൻ – എന്ന കഥയിൽ നിന്ന് ) എന്നിങ്ങനെ അനവധി ഉദാഹരണങ്ങൾ കഥയിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കും.കടത്തനാടൻ ഗ്രാമ്യഭാഷയുടെ അകൃത്രിമമായ ആസ്വാദ്യതയും വടക്കൻ പാട്ടുകളിലെ കാവ്യാത്മകതയും മേളിക്കുന്ന ഭാഷ ഈ എഴുത്തുകാരന്റെ കൈമുതലാണ്.
ഗ്രാമീണഭാഷ, കഥാപാത്രങ്ങൾ, പ്രാദേശികമിത്തുകളും ഐതീഹ്യങ്ങളും നിറഞ്ഞ നാടകീയ മുഹൂർത്തങ്ങളുള്ള ഇതിവൃത്തം, നാട്ടുമ്പുറത്തിന്റെ ജീവിതത്തനിമ എന്നിവയുടെയെല്ലാം മിശ്രിതമാണ് യു.എ.ഖാദറിന്റെ സാഹിത്യ പ്രപഞ്ചം. “മിത്തുകളെ കൊണ്ട് ഒരു പാറ്റേൺ ഉണ്ടാക്കുകയും ആ പാറ്റേൺ കൊണ്ട് ഉദ്ദിഷ്ടമായ ജീവിതചിത്രീകരണം സാധ്യമാക്കുകയും ചെയ്യുന്ന മലയാള കാഥികന്മാരിൽ മുഖ്യസ്ഥാനമാണ് യു.എ.ഖാദറിനുള്ളത് ” എന്ന് ചരിത്രപണ്ഡിതനായ എം.ആർ.രാഘവവാരിയർ നിരീക്ഷിച്ചിട്ടുണ്ട്. ചിരുതക്കുട്ടിയുടെ തിയ്യൻ, നാണിത്തറ, വരോളിക്കാവിലെ ഓലച്ചൂട്ടുത്തറ, പൊന്നുരുളി, പന്തലായനിയിലേക്ക് എന്നിങ്ങനെ അനവധി കഥകൾ ഉദാഹരണങ്ങളായി ചൂണ്ടി കാണിക്കാം.
കഥകളും നോവലുകളും യാത്രാവിവരണങ്ങളുമടക്കം അനവധി രചനകൾ യു.എ.ഖാദറിന്റേതായിട്ടുണ്ട്. വടക്കേ മലബാറിലെ മുസ്ലിം ജീവിതം ആവിഷ്കരിക്കുന്ന ‘ചങ്ങല’, ‘ഖുറൈശിക്കുട്ടം’, ‘അറമ്പിക്കടലിന്റെ നിറം’ , തീവ്ര ഇടത്രാഷ്ട്രീയം ആവിഷ്കരിക്കുന്ന ‘മേശവിളക്ക്’, പന്തലായനി ഗ്രാമത്തിലെ രണ്ടുകാലങ്ങളുടെ ചരിത്രം പറയുന്ന ‘അഘോരശിവം’ ,നാടോടി സംസ്കാരത്തിന്റെ തനിമയിൽ ജീവിതം ചിത്രീകരിക്കുന്ന ‘തൃക്കോട്ടൂർ പെരുമ ‘, ഗിരിവർഗമായ അടിയരുടെ ജീവിതം പറയുന്ന ‘വള്ളൂരമ്മ ‘ തുടങ്ങി വൈവിധ്യമാർന്ന നോവൽ പ്രപഞ്ചം കഥയുടെ ഈ നാട്ടുമാന്ത്രികനിൽ നിന്ന് മലയാളത്തിന് കിട്ടി. മരണാനന്തരവും കഥയുടെ ഈ ‘തൃക്കോട്ടൂർ വിളക്ക് ‘ പ്രകാശം പരത്തി കൊണ്ട് എക്കാലത്തും മലയാള സാഹിത്യത്തിൽ അണയാതെ ജ്വലിച്ച് നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ആസിഫ് കൂരിയാട്