The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
November 19, 2020 by maarga editor
Uncategorised

ലേഖനംഭാഷാ നാടകീയതയുടെ രാജസൂയം,പി.കെ.ബാലകൃഷ്ണൻ്റെ “ഇനി ഞാനുറങ്ങട്ടെ ” എന്ന നോവലിനെ വായിക്കുന്നു.

ലേഖനംഭാഷാ നാടകീയതയുടെ രാജസൂയം,പി.കെ.ബാലകൃഷ്ണൻ്റെ “ഇനി ഞാനുറങ്ങട്ടെ ” എന്ന നോവലിനെ വായിക്കുന്നു.
November 19, 2020 by maarga editor
Uncategorised
Spread the love

ലേഖനം

ഭാഷാ നാടകീയതയുടെ

രാജസൂയം

പി.കെ.ബാലകൃഷ്ണൻ്റെ “ഇനി ഞാനുറങ്ങട്ടെ ” എന്ന നോവലിനെ വായിക്കുന്നു.

സന്തോഷ് എസ് ചെറുമൂട്

“പാണ്ഡവ ശിബിരങ്ങളിൽ നിന്നുയർന്ന ആർപ്പുവിളിയും തമ്പേറടിയും ദിഗന്തങ്ങളിൽ മുഴങ്ങി. പടയൊതുങ്ങി സങ്കേതങ്ങളിലെത്തിയ സേനാനികളുടെ വിജയ മദിരോത്സവം ഹിരണ്വതീ നദിയുടെ മറുകരയിലുളള വനിതാ നിലയങ്ങളിലേയ്ക്ക് പരന്നൊഴുകി. “

ഇത് മലയാളത്തിലെ എണ്ണം പറഞ്ഞ നോവലുകളിലൊന്നിൻ്റെ പ്രാരംഭമാണ്. അതായത് വ്യാസ “മഹാഭാരത “ത്തിൻ്റെ വളക്കൂറിൽ മുളച്ച് വളർന്നു പന്തലിച്ച “ഇനി ഞാൻ ഉറങ്ങട്ടെ ” യെന്ന നോവലിൻ്റെ പ്രാരംഭം.പറഞ്ഞും ഓർത്തും കഥയ്ക്ക് തീ പിടിപ്പിക്കുന്ന നോവൽ .അതേ ദ്രൗപതിയുടെയും യുധിഷ്ഠിരൻ്റെയും ഓർമ്മകളിലൂടെയും ഇരുവരുടേയും നാരദൻ്റേയും കുന്തിയുടേയും കഥ പറച്ചിലുകളിലൂടെയും കർണ്ണനെന്ന കഥാ പാത്രം രംഗ ഭാഷയിൽ വിപ്ലവത്തിൻ്റെ കേളികൊട്ടൊരുക്കി വ്യാസ വിരചിത ഭാരതത്തിലെ കഥാ തന്തുവും കഥാ പാത്രങ്ങളും അപനിർമാണത്തിൻ്റെ ആത്മ വിശുദ്ധിയാകുന്ന മനോഹരമായൊരു നോവൽ ശില്പം.

കർണ്ണൻ എന്ന മഹാമേരു സൂര്യ പുത്രനാണ്. സൂര്യ തേജസ്സിനെ വെല്ലുന്ന രീതിയിലാണ് വേദ വ്യാസൻ കർണ്ണനെ ഒരുക്കിയത്.പി.കെ.ബാലകൃഷ്ണനും നോവലിൽ ഒരു കുറവും വരുത്തിയില്ല. വ്യാസാരോപിതമായ മാനുഷികതയേക്കാൾ അല്പം കൂടുതൽ ചേർത്തുവച്ച് വ്യാസൻ്റെ കർണന് പകിട്ട് വർദ്ധിപ്പിക്കുന്നു. പ്രൗഢ ഭാഷയുടെ പിൻബലത്തിൽ വാങ്മയ ചിത്രങ്ങളാകുന്ന സംഭാഷണ ശകലങ്ങൾ ചേർത്തുവച്ച നാടകീയതയുടേയും സംഘട്ടനാത്മകതയുടേയും രാജസൂയമാണ് ” ഇനി ഞാൻ ഉറങ്ങട്ടെ”

കർണ്ണനിലേയ്ക്ക് പോകുന്നതിന് മുമ്പ് തന്നെ നോവൽ അതിൻ്റെ സ്വഭാവവും ഗാംഭീര്യവും അന്തസ്സത്തയും കൃത്യമായും വ്യക്തമാക്കുന്നു. യുദ്ധാന്ത്യ രാത്രിയിൽ കബന്ധ സങ്കേതമായ കുരുക്ഷേത്രത്തിൽ സ മന്ത പഞ്ചക തീരത്തെ ദുര്യോധനൻ്റെ കിടപ്പ്

“പട്ടു കിടക്കമേലെ കിടക്കുന്ന നീ

പട്ടു കിടക്കുമാറായിതോ ചോരയിൽ “

എന്ന ഭാഷാ പിതാവിൻ്റെ വരികളുടെ ദൃക്‌സാക്ഷി വിവരണമാണ്. ഭാഷയുടെ ദൃശ്യ ബിംബങ്ങളെക്കൊണ്ട് വായന ഭീതി ജനകവും ഉദ്വേഗപൂർണവുമാക്കുന്ന എഴുത്ത്.തുടർന്ന് അശ്വത്ഥാമാവ് ദുര്യോധന നോട് നടത്തുന്ന സംഭാഷണം സൗഹൃദങ്ങളെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ഏതൊരാളിൻ്റെയും സിരകൾ പോലും ത്രസിക്കുന്ന വായന. കുന്തിയിൽ നിന്നും കർണ്ണൻ ആരെന്നറിഞ്ഞു കഴിയുന്ന യുധിഷ്ഠിരനെ നോവലിസ്റ്റ് വരച്ചത് പ്രോജ്ജ്വലമായ ഭാഷ കൊണ്ട് മാത്രമല്ല. യുധിഷ്ഠിരൻ്റെ വൈകാരിക മാനസിക വ്യാപാരങ്ങളെ ആത്മാവിൽ ചേർത്ത് വച്ചു കൂടിയാണ്.വിജയത്തിലാഹ്ളാദിക്കുന്ന ദ്രൗപതി ,മക്കളെക്കുറിച്ചോർത്ത് വിലപി ക്കുന്ന ദ്രൗപതി, കർണ്ണനുമായി ബന്ധപ്പെടുത്തി സ്വയം വര ദിനവും വസ്ത്രാക്ഷേപവും ഓർത്തെടുക്കുന്ന ദ്രൗപതി, കുന്തിയിൽ നിന്നും കർണ്ണ കഥ ശ്രവിക്കുന്ന ദ്രൗപതി .അതു പറയുന്ന കുന്തി.സഭാ മധ്യത്തിൽ വസ്ത്രാക്ഷേപത്തിനെതിരെ ശബ്ദമുയർത്തുന്ന വികർണൻ തുടങ്ങി എല്ലാം വ്യാസ കഥയ്ക്ക് കോട്ടം വരുത്താതെ പി.കെ. ബാലകൃഷ്ണൻ സ്വകീയമായ സർഗ്ഗ വൈഭവം കൊണ്ട് രചനാ മങ്കയുടെ സീമന്ത രേഖയിൽ അരുണ സിന്ദൂരം തൊടുവിക്കുന്നു.

”കർണ്ണ ബലത്തിൻ്റെ ഭയചിന്തകളാൽ പതിമ്മൂന്നു വർഷം ഞാൻ നിദ്രാവിഹീനനായിക്കഴിഞ്ഞു! അപകൃത്യങ്ങൾ എന്നിൽ ജ്വലിപ്പിച്ച ക്രോധം,അവൻ്റെ കൈയിലെ ആ കൊടും ധനുസ്സിന് തടയേത് എന്ന വിവേകചിന്തയാൽ കെട്ടടങ്ങിയാണ് ഇക്കാലമത്രയും കഴിഞ്ഞത്.അവനൊരുത്തൻ്റെ ബാഹുബലം പാർത്താണ് ഭീമാർജ്ജുനന്മാരുടെ കൺമുൻപിൽവച്ച് കൃഷ്ണയെ വസ്ത്രാക്ഷേപം ചെയ്യാൻ സുയോധനൻ ദുരഹങ്കൃതി പൂണ്ടത്.അവൻ്റെ ബലം കണ്ടാണ് അർജ്ജുന വീര്യത്തെ പുച്ഛിക്കാൻ സുയോധനനു ധൈര്യമുണ്ടായത്.ആ കർണ്ണൻ എൻ്റെ സ്വന്തം ജ്യേഷ്ഠനാണെന്നാണോ,അവൻ അർജ്ജുനൻ്റെ ജ്യേഷ്ഠനാണെന്നാണോ,അമ്മേ നീ പറയുന്നത് ?”

പി.കെ.ബാലകൃഷ്ണൻ്റെ തൂലികയാണ് ഇങ്ങനെ സംസാരിച്ചത്.മലയാള നോവൽ സാഹിത്യത്തിലെ ഏറ്റവും മികച്ച ആഖ്യാനധിക്ഷണാ രസതന്ത്രങ്ങളിലൊന്നാണിത്.യുധിഷ്ഠിരനെന്ന ഒറ്റക്കഥാപാത്രം അതു വഴിയുള്ള ഒരു ഒരു സംഭാഷണം.നോവലിൻ്റെ ആദ്യന്തങ്ങളെ തുടക്കത്തിലൊരിടത്തു തന്നെ ആലേഖനം ചെയ്യുന്ന ഇന്ദ്രജാലം.കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഒറ്റച്ചരടിൽ കോർത്തെടുത്ത് ചുരുക്കിപ്പറയുമ്പോൾ ഒരു തരത്തിൽ അത്, ‘മഹാഭാരത’ത്തിൻ്റെ തന്നെ സാരാംശ സംഗ്രഹമാകുന്ന പറച്ചിലായി പരിണമിക്കുന്നു.മുന്നിലുള്ള കഥകൾ അടുക്കിവച്ച ഒരു കൃത്യതയാണത്.പൂർവ്വ കഥകളുടെ പുറം മോടിയോടുകൂടിയുള്ള വിവരണമാകാതെ പ്രധാന സംഭവങ്ങളെയും അതിൻ്റെ അന്തർധാരകളെയും വായനക്കാരൻ്റെ ബോധ സീമകളിൽ ഓർമ്മയുടെ രൂപത്തിൽ നട്ടുപിടിപ്പിക്കുന്ന കൗശലം രചനാ പരമായ ഏറ്റവും വലിയ ബുദ്ധികൂർമ്മതയാണ്.എത്ര കഥാപാത്രങ്ങളാണ് ആ ഒറ്റ നിരയിൽ തിളങ്ങി നിൽക്കുന്നത്.ഇത്തരത്തിലുള്ള അനേകം ചേർത്തുവയ്ക്കലുകളാണ് ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിൻ്റെ മഹത്വം.ഈ ഒരു സംഭാഷണത്തിൻ്റെ മാത്രം കാര്യമെടുത്താൽ ഇവിടെ നായക സ്ഥാനത്ത് യുധിഷ്ഠിരൻ വരുമ്പോൾ കുന്തി പ്രതിനായികയാണ്! ഇങ്ങനെയൊരു സംഭാഷണത്തിലേയ്ക്ക് യുധിഷ്ഠിരനെ എത്തിക്കുന്നിടം കൂടി പരിശോധിക്കുമ്പോളാണ് ആഖ്യാന പാടവത്തിൻ്റെ അഗ്രിമ സ്ഥാനത്തേക്ക് പി.കെ.ബാലകൃഷ്ണൻ അവരോധിക്കപ്പെടുന്നത്.കർണ്ണൻ്റെ ജന്മ രഹസ്യം കുന്തിയിൽ നിന്നുമറിഞ്ഞു കഴിയുന്ന യുധിഷ്ഠിരൻ വ്യതിചലനത്തിൻ്റെ യഥാർത്ഥ പുറം ചട്ടയാണ് ധരിക്കുന്നത്.ഒന്നിൽ നിന്നു മറ്റൊന്നിലേയ്ക്കല്ല ആ വ്യതിചലനം. ഒന്നിൽ ഉറച്ചു നിന്നുകൊണ്ട് മറ്റുള്ളവയുടെ ഉള്ള് കാണുകയാണത്.അതുകൊണ്ടല്ലേ ഇങ്ങനെയായതെന്ന ഏറ്റു പറച്ചിലാണത്. എത്ര കഥാപാത്രങ്ങളാണ് ഈ സംഭാഷണത്തിൽ കടന്നു വരുന്നത്. കർണൻ,കുന്തി, ദ്രൗപതി,ഭീമൻ, ‘അർജ്ജുനൻ,സുയോധനൻ,പേരെടുത്ത് പറയാതെതന്നെ അദൃശ്യ സാന്നിധ്യമായി ദുശ്ശാസ്സനനും.അർജ്ജുനൻ്റെയും കർണ്ണൻ്റെയും ബല വീര്യവേഗങ്ങൾ,വസ്ത്രാക്ഷേപമടക്കമുള്ള സംഭവങ്ങൾ.കൗന്തേയത്വമാണ് കൗരവ ഗാംഭീര്യത്തിൻ്റെ ആണിക്കല്ലെന്ന ഗൂഢമായ ആനന്ദം കൂടി അനുഭവിക്കുന്നുണ്ട് യുധിഷ്ഠിരൻ ഈ സന്ദർഭത്തിൽ.ഗൂഢമായാഹ്ലാദിക്കുന്ന കഥാപാത്രമാണിദ്ദേഹമെന്ന് ‘മഹാഭാരതം’ തന്നെ പറയാതെ പറയുന്നുമുണ്ട്.വിട്ടുവീഴ്ചകൾക്കൊരു വിട്ടുവീഴ്ചയും വരുത്താത്ത യുധിഷ്ഠിരൻ ഇവിടെ അതിനു തയ്യാറാവുന്നില്ല.അമ്മയെ ഈ ക്ഷണിക സന്ദർഭത്തിൽ കുടഞ്ഞു വിരിക്കുകയാണദ്ദേഹം. നോവലിൻ്റെ മൊത്തം സാധ്യതകളാണ് ഇവിടെ തെളിഞ്ഞുണരുന്നത്.കർണ്ണനാണ് എൻ്റെ നോവലിലെ നായകനെന്ന് പി.കെ.ബാലകൃഷ്ണൻ അകത്തു കയറിയിരുന്ന് ഉറച്ചങ്ങ് വിളിച്ചു പറയുന്നു എന്നതാണ് ഇവിടുത്തെ നഗ്ന സത്യം.പുറത്തു കേൾക്കുന്നത് യുധിഷ്ഠിരനിലൂടെയാണെന്നു മാത്രം.

വ്യാസ പ്രതിഭയുടെ തീക്ഷ്ണതകളിലേയ്ക്കാണ് പി.കെ.ബാലകൃഷ്ണൻ വായനക്കാരെ ക്ഷണിക്കുന്നത്. കഥാ പാത്രങ്ങളുടെ കാര്യ മാത്ര പ്രസക്തിയെന്നതിനപ്പുറം കഥാപാത്രങ്ങൾ നോവലിൽ ഇടപെടുന്നുവെന്ന് വായനക്കാരന് തോന്നുന്നിടത്താണ് ‘ഇനി ഞാൻ ഉറങ്ങട്ടെ ‘ യെന്ന നോവലിന്റെയും നോവലിസ്റ്റിന്റെയും പ്രസക്തി. ക്രിയാത്മകമായ ഒരു രചനാ പദ്ധതി ഒരു കൃതിയെ എങ്ങനെ ശോഭനമാക്കുന്നുവെന്ന് മനസ്സിലാക്കാൻ മലയാളത്തിലെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ് ഈ നോവൽ. ദ്രൗപതി ഈ നോവലിൽ യഥാർത്ഥത്തിൽ വ്യാസ സങ്കല്പത്തിന്റെ പരിധിക്ക് പുറത്താണ്. യുധിഷ്ഠിരന്റെ സ്വയമുരുകൽ ക്രാന്ത ദർശിത്വ പരമായ ഒരകക്കാഴ്ച്ചയാണ്. പരിതാപത്തിന്റെ ഭാഷാ രൂപം എന്ന് തന്നെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിൽ കാണുന്ന യുധിഷ്ഠിരനെ വിളിക്കാം. ഏറെ വിമർശിക്കപ്പെടുന്ന കുന്തി സ്വയം വിമർശന പരമായ രൂപത്തിൽക്കൂടി ഇതിൽ നിറയുന്നു. രംഗ ചിത്രീകരണത്തിന് അത്യന്താധുനിക ചലച്ചിത്ര സാങ്കേതിക വിദ്യകളപ്പോലും വെല്ലുവിളിക്കുന്ന തരത്തിൽ പി.കെ. ബാലകൃഷ്ണനൊരുക്കിയ രംഗഭാഷയിലൂടെ വേണം കർണ്ണൻ എന്ന കഥാ പാത്ര പ്രൗഢതയെ നോക്കിക്കാണാൻ.ഹസ്ത താഡനത്തിൽക്കൂടി ഇടിമുഴക്കം സൃഷ്ടിച്ചു കൊണ്ട് തലയെടുപ്പിന്റെ മകുട മണിയായി ആയുധാഭ്യാസ പ്രദർശന വേദിയിൽ കടന്നു വരുന്ന കർണ്ണൻ …..

അർജ്ജുന വിശിഖ പ്രയോഗങ്ങളെ അവിടെത്തന്നെ അസ്ത പ്രജ്ഞമാക്കുന്ന കർണ്ണൻ ….

കുലമഹിമയുടെ പേരിൽ ആയുധാഭ്യാസ വേദിയിൽ ദ്വന്ദ്വയുദ്ധം നടത്താൻ കഴിയാതെ ആത്മാഭിമാനം വ്രണപ്പെട്ടു പോകുന്ന കർണ്ണൻ…..

വിദ്യയ്ക്കുവേണ്ടി നീട്ടുന്ന ഭിക്ഷാ പാത്രത്തിൽ അപഹാസത്തിന്റെ കയ്പുനീർ നിറച്ചു വാങ്ങേണ്ടി വരുന്ന കർണ്ണൻ ……

പരശുരാമൻ എന്ന മഹാ ഗുരുവിൽ നിന്നും സർവ്വായുധ വിദ്യയും കൊടും ശാപവും പേറേണ്ടി വരുന്ന കർണ്ണൻ ….

സുയോധനോപചാരത്താൽ അംഗ രാജാധിപനാകുന്ന കർണ്ണൻ …

സൂര്യ ശോഭ തോൽക്കുന്ന പൗരുഷവും പകരം വയ്ക്കാനില്ലാത്ത ദാന ശീലവും ഉണ്ടായിരുന്നിട്ടും ദേവാംശ സംഭവനായ ക്ഷത്രിയ ഗർഭസ്ഥനായിട്ടും സൂത പുത്രനെന്ന് വിളിപ്പേര് വീണ കർണ്ണൻ …

രാധേയൻ എന്ന വിളിയിൽ പുളകിതനായിപ്പോകുന്ന കർണ്ണൻ ..

യുദ്ധ മുഖത്ത് അസ്ത്ര പാടവത്തിൽ രണ കവിത രചിക്കുന്ന കർണ്ണൻ …

ഉണ്ടായിരുന്ന ജന്മ രക്ഷകളെ തന്റേതായ ആദർശത്തിനു മുന്നിൽ അടിയറ വയ്ക്കുന്ന കർണ്ണൻ …

യുദ്ധ ഭൂമിയിൽ സ്വന്തം സൂതനാൽ അപഹസിക്കപ്പെടുന്ന കർണ്ണൻ …

തുടങ്ങി കർണ്ണൻ എന്ന പുരുഷ സംജ്ഞയെ കൃഷ്ണ ദ്വൈപായന്റെ തൂലികാ ചിത്രത്തിൽ നിന്നും അടർത്തിയെടുത്ത് അതിന്റെ ലോകാതിശയിയായ മഹത്വത്തിന് നൂലിട പോറലേല്പിക്കാതെ തനതു മലയാളത്തിൽ പി.കെ. ബാലകൃഷ്ണൻ തന്റേതായ ഭാഷ വരച്ചു ചേർത്ത അക്ഷര മഹത്വത്തിന്റെ പരിപൂർണ്ണതയാണ് ‘ഇനി ഞാൻ ഉറങ്ങട്ടെ’യെന്ന നോവൽ.

ഭാവനയിൽ മഹാഭാരത കഥാ സന്ദർഭങ്ങളേയും കഥാ പാത്രങ്ങളേയും പുനർ സൃഷ്ടിച്ച പി. കെ. ബാലകൃഷ്ണൻ ആഖ്യാന രീതിയിൽ വരുത്തിയ കൗതുകകരമായ പുതുമകളാണ് ‘ഇനി ഞാൻ ഉറങ്ങട്ടെ ‘ യെന്ന നോവലിനെ തേജോമയമാക്കുന്നത്

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleമൂന്നു കവിതകൾ :മഞ്ജുനാഥ് നാരായണൻNext article തേരിഗാഥ മുതിർന്ന ഭിക്ഷുണിമാരുടെ കവിതകൾഭാഗം - 4വിവർത്തനം -സൂര്യജ മോഹനൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos