എണ്ണവും എഴുത്തും(കവിത)
എണ്ണവും എഴുത്തുമില്ലാതെ കഴിഞ്ഞ കാലം
അവതേടി പുറപ്പെട്ടൊരാള്‍
അവന്റെ വീടൊരു മലഞ്ചെരുവില്‍
കാട്ടു കോഴികളുടെ കൂക്കുകള്‍ കേട്ടുവളര്‍ന്നു
പരതിനടക്കെ ഒരിക്കല്‍ വളളിപ്പടര്‍പ്പിന്റെയുളളില്‍
മുട്ടകള്‍ കണ്ടു മായാനിറങ്ങള്‍ കാട്ടി മിന്നായം പോലെ
മറഞ്ഞൊരു കോഴിഎത്ര തിരഞ്ഞാലും അങ്ങനെ കണ്ടുകിട്ടില്ല
അവയിറങ്ങുന്ന നേരങ്ങളുണ്ട്അപ്പോള്‍ ഒത്താല്‍ മിന്നിത്തെളിയുമെന്നേയുളളു ഇല്ലെങ്കിലും ശബ്ദങ്ങളാലവ ഉണ്ടെന്നുറപ്പിക്കാം
ആ ഉറപ്പവനുതുണ എണ്ണവുമെഴുത്തും തിരയുവാന്‍
കാടുകള്‍ക്കിടയിലെ ഊരുകളിലെത്തി തായ്മൊഴികള്‍ കേട്ടും പറഞ്ഞും
മുറങ്ങളില്‍ നിന്ന് കഥകളെടുത്തും മുളങ്കുഴലില്‍ നിന്ന് പാട്ടുകളെടുത്തും
പോകാന്‍ തുടങ്ങവേ ചോദിച്ചവര്‍
“ എങ്ങുപോകുന്നു നീ? “
“ നമ്മള്‍ക്ക് കൂട്ടാന്‍ കിഴിക്കാന്‍ എഴുതുവാന്‍
എണ്ണവുമെഴുത്തുമില്ലല്ലോ
എങ്ങവയെന്നുതിരഞ്ഞാല്‍
കാട്ടുകോഴികള്‍ മാതിരി മിന്നിത്തെളിയുമോ അവ
എന്നുകരുതി അലയുകയാണു ഞാന്‍ “
അങ്ങൊരുമലയിലേക്കൊരുനോട്ടമെയ്തൊരാള്‍
ഇങ്ങനെ പറഞ്ഞു:
“ അവിടെ നീയെത്തിയാലെത്തി
ഒരു പാറയ്ക്കുളളിലെ ഗുഹയിലുണ്ട്
എണ്ണവുമെഴുത്തും എന്ന് കേട്ടിട്ടുണ്ട്
അതുപക്ഷേ തിരിയാത്ത വരകളിലെങ്ങോ
മറഞ്ഞിരിക്കുന്നു.
ഇടയ്ക്കെപ്പൊഴെങ്കിലും
നീ ചൊന്നമാതിരി മിന്നിത്തിളഞ്ഞാല്‍ തെളിഞ്ഞു
മരത്തില്‍നിന്ന് മരത്തിലേക്ക് ഒരു മയില്‍ പറക്കുന്നു
പിന്നതും മായാനിറങ്ങള്‍ വെടിഞ്ഞ് വെറുമൊരു കൂവലായ്
എങ്കിലതുപോലെ
തന്നെ വെടിഞ്ഞൊരു കൂവലായ് മാറാന്‍ വെമ്പിയവനും
കൂവലായാലേറെ ദൂരം നിസ്സാരമായ് കാറ്റില്‍ പറന്നങ്ങുപോകാം
അങ്ങനെ ചിന്തിച്ചുനില്‍ക്കേ
ആനയുടെ ചിന്നം വിളികേട്ടു പേടിച്ചുപോയ്
നിന്നുകത്തുന്നൊരു മരം
ചത്തമൃഗത്തിന്റെയെല്ലും തലയും
മിന്നാമിനുങ്ങുകള്‍ ചൂടിയ ഇല്ലിക്കൂട്ടം രാത്രിയെ
കൂട്ടുപിടിച്ചവനെ ആശ്വസിപ്പിക്കുന്നു
ഭൂതങ്ങള്‍ കല്ലുകെട്ടിയ കാട്ടാറിന്‍ കയങ്ങളില്‍
കാതങ്ങള്‍ താണ്ടിവരും പറവകളെ
ഒപ്പം പറക്കും മുകിലുകളെ കണ്ടുപോകുന്നു
കിളികളില്ലിനിയവന്‍ വഴികളില്‍
വിളികളാലണയുവാന്‍
മിണ്ടാപ്പാറകള്‍ കളളിമുള്‍ച്ചെടികള്‍ മാത്രമേ
കാണുവാനുളളിനി
കാറ്റുകള്‍ പാറകളില്‍ മഞ്ഞുവിരിച്ചുണക്കുന്നു
പിന്നവ വന്നിട്ട് മഞ്ഞിനെ വാരിയെടുത്തുപോകുന്നു
ഉയരെ പാറകളില്‍ വെയിലേറ്റാല്‍ കാണാം ഗുഹകള്‍
പാറയുടെ വിളളലില്‍, വളളികളില്‍ തൂങ്ങിയാടുന്നു
ഗുഹയുടെയുളളില്‍
ഇതുവരെ കാണാത്ത വരകുറികള്‍
ഗോത്രത്തലവന്റെ ചിത്രം,
നൃത്തം ചെയ്യുന്നയാളുകള്‍
പണ്ടത്തെ വണ്ടി,
കളികള്‍,
മയില്‍,
മൃഗം
പിന്നെ തിരിയാത്ത ഭാഷയിലെഴുത്തുകള്‍
അങ്ങതുനോക്കിയിരുന്നേറെ നാളുകള്‍
അങ്ങനെയിരിക്കെ ഒരിക്കല്‍
എണ്ണമൊപ്പിച്ചുവരച്ചവരകളില്‍ കാട്ടുകോഴിയെക്കണക്കെ
മിന്നായം പോലെ തെളിഞ്ഞ
എണ്ണവും എഴുത്തുമെടുത്തുപോരുന്നു
പുലിയാല്‍ മുറിവേറ്റ മുഖവുമായ്
കുരങ്ങെക്കണക്കെ മരങ്ങളില്‍ നിന്നും
മരങ്ങളിലേക്ക് ചാടിയും
മയിലെക്കണക്കെ നിറങ്ങള്‍ വെടിഞ്ഞ് വെറുംകൂവലായ് മാഞ്ഞും
മയിലായി വീണ്ടും തെളിഞ്ഞും
പെരുമ്പാമ്പെക്കണക്കെ ചുറ്റുംചുരുളുമഴിച്ച്
മാനിന്റെ വേഗം കടംകൊണ്ട്
ചെന്നായ്ക്കളുടെ വേഗം പതുക്കനെയാക്കി
മുളളുകള്‍ കൊണ്ട കാലുമായ്
വന്നവന്‍ ഇങ്ങനെ പറഞ്ഞു:
എണ്ണവും എഴുത്തുമിതാ കാട്ടുകോഴിതന്‍
മുട്ടകള്‍ മാതിരി ഇവയും വിരിയും
അതുപറഞ്ഞവന്‍ നിന്ന നില്‍പ്പില്‍ മറഞ്ഞുപോയ്
അവന്‍ മാഞ്ഞവഴിയില്‍ കൊഴിഞ്ഞു ലിപികള്‍,എണ്ണങ്ങള്‍
അവനൊരു കാട്ടുകോഴിയെക്കണക്കെ മായാനിറങ്ങള്‍
മിന്നിച്ചുമാഞ്ഞുപോയ്
എത്രവായിച്ചാലും തീരാത്ത പുസ്തകം
തന്നിട്ടുപോയി
അതുകൊണ്ടുഞങ്ങള്‍ പഠിച്ചുപലതും
അതുകൊണ്ടുഞങ്ങള്‍ വരച്ചുപലതും
അവനെങ്ങുപോയേ മറഞ്ഞു?
അവനില്ലാലോകത്തിലെഴുത്തുകുറഞ്ഞുവോ?
അവനില്ലാ കാലത്തിലെണ്ണം പിശകിയോ?
കാട്ടുകോഴിയെപ്പോലെയെങ്കിലും മായാനിറങ്ങള്‍ കാട്ടി
കാട്ടുവളളികള്‍ക്കിടയില്‍ അവനൊന്നുകൂടി
മിന്നുമോ?

പ്രദീപൻ പാമ്പിരികുന്ന്; 1969 – ൽ കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര – പാമ്പിരിക്കുന്നിൽ ജനിച്ചു. ദലിത് ചിന്തകൻ,പ്രഭാഷകൻ,എഴുത്തുകാരൻ. കാലടി സർവകലാശാലയിൽ മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു. ദലിത് സ്വതം സംസ്കാരം സാഹിത്യം, ദലിത് സൗന്ദര്യശാസ്ത്രം,ഏകജീവിതാനശ്വരഗാനം ,ശ്രീനാരായണഗുരു പുനർവായനകൾ,കേന്ദ്രസാഹിത്യ അക്കാഡമി അംഗമായിരുന്നു,ഉൾപ്പെടെ നിരവധി കൃതികൾ രചിച്ചു .2016 ഡിസംബർ 8 -ന് റോഡ്അപകടത്തെത്തുടർന്ന് അന്തരിച്ചു .അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് എസ്.ജോസഫ് എഴുതിയ കവിതയാണ് “എണ്ണവും എഴുത്തും”.