ഞാൻ മുമ്പ് ഒരു ആഫ്രിക്കൻ കവിതാ പുസ്തകം വായിച്ചിരുന്നു. അതിൽ ജോൺ, പെപ്പർ ക്ലാർക്കിൻ്റെ stream side exchange എന്നൊരു കവിതയുണ്ടായിരുന്നു. ഒരു നാടോടി ഗാനം പോലൊരു കവിതയാണത്.ഒരു കൊച്ചു കുട്ടിയും കായലാറ്റയും( River bird) തമ്മിലുള്ള സംഭാഷണമാണ് ആ കവിത.
ആ പുസ്തകത്തിലെ മറ്റൊരു കവിതയായിരുന്നു cross roads. അതിൻ്റെ വിശദാംശങ്ങൾ ഓർമ്മയില്ല.
ആ പുസ്തകത്തിൽ കവിതയെ അപഗ്രഥിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു:
ഒരു കവിതയിൽ മൂന്നു കാര്യങ്ങൾ ഉണ്ട്.
അവ What ,How ,Why എന്നിവയാണ്.കവിതയുടെ വിഷയം (തീം, പ്രമേയം ) ആണ് എന്ത് എന്നത് .ഒരു വിഷയം തിരഞ്ഞെടുക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. വിഷയം ആത്മനിഷ്ഠമോ അന്യ നിഷ്ഠമോ ആകാം. അമൂർത്തമോ സമൂർത്ത മോ ആകാം. കുറ്റിപ്പുറം പാലം എന്ന കവിത എടുത്താൽ അതിൽ നദിയുടെ മരണം ആണ് വിഷയം എന്നു കാണാം.
രണ്ടാമത്തെ കാര്യം എങ്ങനെ (How) എന്നതാണ്.ഇവിടെ കവിതയുടെ രൂപം പ്രസക്തമാകും. വൃത്തമോ ഗദ്യമോ മിശ്രമോ
മുക്തഛന്ദസോ നമുക്ക് സ്വീകരിക്കാം. മിശ്ര രീതിയിലാണ് പൂതപ്പാട്ട്, ശാന്ത തുടങ്ങിയ കവിതകൾ. ഇവിടെ ഭാഷയും ആവിഷ്കാര രീതിയും വരും. ചുള്ളിക്കാടിൻ്റെ ഒരു കൂലിപ്പണിക്കാരൻ്റെ ചിരി എന്ന കവിതയുടെ ഭാഷയേയല്ല അമാവാസിയുടേത്. അൻവർ അലിയുടെ മുസ്തഫയുടെ രീതിയല്ല സദാചാരി യുടേത് .വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഗംഗാനാരായണൻ എന്ന കവിതയും ആദവും ദൈവവും എന്ന കവിതയും തമ്മിലുള്ള വ്യത്യാസവും ശൈലീപരമാണ്.എം.ടി രാമനാഥൻ പാടുമ്പോൾ എന്ന കവിതയും ടി.എൻ കൃഷ്ണൻ്റെ വയലിൻ വാദനത്തേക്കുറിച്ചുള്ള കവിതയും (പി.പി.ആർ)രണ്ട് ശൈലികളിലാണ് .
മൂന്നാമത്തേത് എന്തുകൊണ്ട് ( why ) എന്നതാണ്.അത് കവിതയുടെ പ്രസക്തിയെപ്പറ്റിയാണ്. എന്തുകൊണ്ട് ഈ വിഷയം എടുത്തു. നമുക്ക് അത് ഇങ്ങനെ വിശദീകരിക്കാം.
ആശാൻ്റെ വീണപൂവ് പ്രസക്തമാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. ജ്ഞാന സിദ്ധാന്തപരമായി അതൊരു വിച്ഛേദം ആകുന്നു. മണ്ണിൽ വീണു കിടക്കുന്ന മനുഷ്യാവസ്ഥ അതിലുണ്ട്. അതോടെ കവിത മണ്ണിലെത്തി എന്നു പറയാം. സൗന്ദര്യപരമായി
ഒരു വ്യതിയാനവും അതിലുണ്ട്. പൂവിൻ്റെ കാമുകൻ വണ്ടാണ്, ചിത്രശലഭമല്ല.
മലയാളകവിതയിൽ തുടർന്നു വരുന്ന പ്രസക്തമായ കവിതകളിലൊന്ന് ഞാഞ്ഞൂൾ പുരാണമാണ് (കെ.എ.ജയശീലൻ) അത് മണ്ണിനു താഴെയുള്ള ഞാഞ്ഞൂലിനെക്കുറിച്ചാണ്. കുറച്ചു കൂടി താഴേക്കു പോയി എന്നർത്ഥം. അതോടെ ആത്മീയതയും ചോദ്യം ചെയ്യപ്പെട്ടു
ഇനിയും ഒരു കാര്യം കൂടി ആഫ്രിക്കൻ പുസ്തകത്തിൽ പറയുന്നുണ്ട്.
അതായത് ഇനി കവിതയ്ക്കൊരു പേര് കണ്ടെത്തണം .കവിതയുടെ ന്യൂക്ലിയസുമായി ബന്ധപ്പെട്ടാണ് പേര് കൊടുക്കേണ്ടത് ക്രോസ് ‘ റോഡ്സ് എന്ന പേര് അങ്ങനെയുണ്ടായതാണ്.
വെയിസ്റ്റ് ലാൻറ് എന്ന പേര് എത്ര ഉചിതമാണ്. കുരുക്ഷേത്രം അത്ര ഉചിതമായോ?
പ്രിയ സുഹൃത്തുക്കളേ , പണിപ്പുര – 1 ന് ലഭിച്ച സ്വീകാര്യതയും വിമർശനവും നന്ദിപൂർവ്വം ഓർക്കുകയാണ്.
ഇന്ന് അല്പം വ്യാകരണം ആണ്. ഇതിൽ എന്റെ സ്വന്തം വ്യാകരണവും ഉണ്ട്.
1 ഏതൊരു ക്രിയാപദത്തിലും ഏതെങ്കിലും കർത്താവ് ഉൾപ്പെട്ടിരിക്കുന്നു എന്നു കാണാം. ഉദാ: നടക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ / ഞങ്ങൾ / നീ / നിങ്ങൾ/ അവൻ /അവർ / അത് എന്നിങ്ങനെ ഏതെങ്കിലും ഒരു കർത്താവ് (Subject) അതിൽ വരാവുന്നതാണ്. കാണുന്നു എന്ന മറ്റൊരു ക്രിയ എടുത്താൽ അവൻ , അവർ , നിങ്ങൾ എന്നൊക്കെ നമുക്ക് ഇഷ്ടം പോലെ ചേർക്കാം.
ഇതിലെന്താണ് ഇത്ര കാര്യം എന്ന് നിങ്ങൾ ചോദിച്ചേക്കാം. കാര്യമുണ്ട്. ക്രിയാപദം കർത്താവില്ലാതെ പ്രയോഗിച്ചാൽ കർത്താവിന്റെ അസാന്നിധ്യം വ്യക്‌തമാകും. അതിൽ പക്ഷേ ഏതെങ്കിലും ഒരു കർത്താവുണ്ട് എന്നിടത്ത് കർത്താവിന്റെ സാന്നിധ്യമോ അസാന്നിധ്യമോ രണ്ടുമോ പ്രശ്നവല്കരിക്കപ്പെടും. ഇത് കവിതയിൽ
ഭാഷാപരമായ ധ്വനി സാധ്യതയായി മാറും.
സ്ഥാനത്തും അസ്ഥാനത്തും കർത്താവിനെ ചേർക്കുന്നവർ ഇതിൽ ശ്രദ്ധിക്കേണ്ടതാണ്.
2 ഭൂതകാലത്തിന്റെ ഉപയോഗമാണ് അടുത്തത്. ഭൂതകാലം കഴിഞ്ഞതിനെക്കുറിക്കുന്നു. വന്നു പോയി (തു , ഇ എന്നിവയിലസാനിക്കുന്ന രണ്ടുതരം ഭൂതകാലങ്ങളാണുള്ളത്. ) ഞാൻ കിഴക്കോട്ട് നടന്നു എന്ന വാക്യം ഭൂതകാലത്തു നടന്ന കാര്യമാണ് പറയുന്നത്. ഭൂതകാലമാണ് ഏറ്റവും മൂർത്തമായ കാലമെന്ന് അറിയണം.
ഈ ഭൂതകാലത്തെ നമുക്ക് ഭാവിയിലും പ്രയോഗിക്കാം.
നോക്കൂ :
ചോ: നിങ്ങൾ നാളെ വരുമോ?
ഉ : ഞാൻ അവിടെ വന്നു എന്നു വിചിരിച്ചാ മതി
വിരളമായി ഉപയോഗിക്കാവുന്ന പ്രയോഗമാണിത്.
3 ഭാവികാലപ്രത്യയം ഉം ആണല്ലോ.
ഞാൻ നാളെ ഒരു കവിത എഴുതും എന്നിടത്ത് അത് സാധാരണ ഭാവിയാണ്.
എന്നാൽ
ചോ. അവൾ കവിത എഴുതുമോ?
ഉ : എഴുതും ഇവിടെ ഭാവികാലമല്ലത്. അത് പതിവായി ചെയ്യുന്ന കാര്യത്തെ കുറിക്കുന്നു.
നമ്മുടെ കവികൾ പലപ്പോഴും വർത്തമാന ക്രിയയിലവസാനിക്കുന്ന ക്രിയകൾ അമിതമായി പ്രയോഗിക്കാറുണ്ട്. അത് മടുപ്പിക്കുന്നു. സിനിമയിൽ സമീപദൃശ്യം / അതി സമീപദൃശ്യം / നടുദൃശ്യം / ദൂര ദൃശ്യം / അതിദൂര ദൃശ്യം എന്നിവ മാറി മാറി പ്രയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. അതുപോലെ
കവിതയിൽ പലതരം വാക്യങ്ങൾ മാറി മാറി വരണം. എങ്കിലേ മടുപ്പൊഴിയൂ. ഇത് ബോറടിക്കുന്നെങ്കിൽ പറയണേ ! നിർത്താം.