The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
November 1, 2020 by maarga editor
Uncategorised

കവിത പഠനം,പണിപ്പുര 4:എസ്‌.ജോസഫ്

കവിത പഠനം,പണിപ്പുര 4:എസ്‌.ജോസഫ്
November 1, 2020 by maarga editor
Uncategorised
Spread the love
മൂന്ന് അവസാനിച്ചത് പെട്ടെന്ന് ഡിക്റ്റക്ടീവ് ഡോ. മാർക്സിൻ ഒരു ഹാഫ് എ കൊറോണയ്ക്ക് തീ കൊളുത്തി ( അടുത്ത ലക്കം) എന്ന മട്ടിലാണല്ലോ.
 

1,

കവികളും ഒരു തരം അന്വേഷകർ ആകുന്നു. കവിതയിലെ ഒരു ഘടകമാണ് ഇനിയെന്ത് എന്നത് . ഒരു സന്ദിഗ്ധത , ഉത്കണ്ഠ കവിതയുണ്ടാക്കുന്നുണ്ട് – അപ്രതീക്ഷിതമായ വ്യതിയാനം. ഒരു വഴി തിരിയൽ. ലോർക്കയുടെ അവശ്വസ്ത വധു എന്ന കവിതയിൽ അത് ഉണ്ട്. ഒരു ബുദ്ധിസ്റ്റ് അന്ത്യം ലീലയിലുണ്ട്. (ആരും തോഴീ…) കവിതയുടെ അവസാനത്തിൽ വരുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റ് എന്ന് പറയാം. ഹൈക്കു കവിതകളിൽ ഈ രീതി കണ്ടിട്ടുണ്ട്. ആദ്യത്തെ രണ്ട് വരിയിൽ നിന്ന് അപ്രതീക്ഷിതമായ മൂന്നാമത്തെ വരി എന്നതാണല്ലോ ഹൈക്കു സ്റ്റൈൽ.

പൂതപ്പാട്ടിന്റെ ഒടുവിൽ പൂതത്തിന്റെ കഥ കടം കഥയാകുന്നത് ഇപ്പറഞ്ഞ അപ്രതീക്ഷിതത്വത്തോട് യോജിക്കുന്നു. പുഷ്കിന്റെ ജീപ്സികളിലെ അന്ത്യവും ഏതാണ്ട് അങ്ങനെ തന്നെ. കവിതയുടെ ധ്വനി പരതയിൽ ഇതു വരാം :

റോബർട്ട് ബ്രൗണിംഗിന്റെ My last Duchess എന്ന കവിതയിൽ പ്രഭു സ്വന്തം ഭാര്യയെ കൊന്നതാണോ ഇല്ലയോ എന്നൊരു സന്ദേഹം ഉണ്ട്. ” Then all smiles stopped together ” എന്നേ പറഞ്ഞിട്ടുള്ളു. ഞാൻ മുമ്പൊരിക്കൽ ഒരു ശില്പിയെ പരിചയപ്പെട്ടു. അയാൾ ദിനോസാറിന്റെ ഒരു ശില്പം ചെയ്യുകയായിരുന്നു. ചരിത്രത്തിന്റെ യാത്ര എന്ന നിലയിലാണ് ദിനോസാറിന്റെ രൂപകല്പന എന്നയാൾ എന്നോടു പറഞ്ഞു. ദിനോസാർ തിരിഞ്ഞു നോക്കുന്നുണ്ട്. അത് ചരിത്രത്തിലേക്കുള്ള പിൻനോട്ടമാണ് എന്നയാൾ വിശദീകരിച്ചു. ഈ രീതിയിലുള്ള അപ്രതീക്ഷിതത്വം പ്രധാനം. എലിയറ്റിന്റെ ” വരണ്ട ഭൂമി ” അവസാനിച്ചത് ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തിക്കാണുമല്ലോ.

പി.രാമൻ ,ശ്രീകുമാർ കരിയാട് എന്നിവരുടെ പലകവിതകളിലും ഈ അപ്രതീക്ഷിതത്വം ചൂണ്ടിക്കാട്ടാം.

” അനന്ത മജ്ഞാനതമവർണ്ണനീയം

ഈ ലോകഗോളം തിരിയുന്ന മാർഗം

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു

നോക്കുന്ന ഡാർവിൻ കഥയെന്തറിഞ്ഞു “

സി.എസ്.ജയച്ചന്ദ്രന്റെ ഒരു പാരഡിക്കവിതയാണിത് .

പി.രാമന്റെ ” പഴേ കാഴ്ചകൾ ” എന്ന കവിതയിലെ

” ഔന്നത്യങ്ങൾ ബലിഷ്ഠതകൾ … ” എന്ന ഭാഗം നോക്കുക.

2

കോവിലന്റെ എഴുത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ രണ്ടുമൂന്ന് പ്രത്യേകതകൾ ഉണ്ട്. ഒന്ന് , ചെറിയ വാക്യങ്ങൾ.

രണ്ട് , ആകുന്നു

എന്ന് അവസാനിക്കുന്ന വാക്യങ്ങൾ . മൂന്നാമത്തേത് , ഭരതൻ എന്ന നോവലിലെ ഗവേഷണവിദ്യാർത്ഥി. അയാൾ പ്രപഞ്ചത്തിന്റെ ഗവേഷകനാണ്. പക്ഷേ ഇന്ന് എതാണ് ദിവസം തിങ്കളോ ചൊവ്വയോ എന്ന് അയാൾ അയാൾക്ക് ആഹാരം വാങ്ങിക്കൊടുക്കുന്ന ഡ്രൈവറോട് ചോദിക്കുന്നുണ്ട്.

ഇ. സന്തോഷ് കുമാറിന്റെ ” കുന്നുകൾ നക്ഷത്രങ്ങൾ ” എന്ന ലഘു നോവലിൽ

കുന്നിലെ മൂന്ന് വീടുകളെക്കുറിച്ചു പറയുന്നുണ്ട്.

ഏഴിന്റെ ക്രമം കാവിലെ പാട്ടിലുണ്ട് . ജോൻ മിറോയുടെ ഒരു ചിത്രത്തിൽ കിണറിന് തുല്യമായി ആകാശത്ത് ചന്ദ്രനുണ്ട്. ഇത് രചനയിലെ ജ്യാമിതീയ രൂപങ്ങളുടെ താളക്രമമാണ്. ഏറെ മുമ്പ്

ചൂർണ കവിത എന്ന ഒരു ലേഖനം കല്പറ്റ ബാലകൃഷ്ണൻ എഴുതിയിരുന്നു. അതിൽ കൊച്ചു വാക്യങ്ങളുടെ

പ്രസക്തി വിവരിക്കുന്നുണ്ട് .

ശൈലീപരമായ കാര്യങ്ങളാണിവ. ആധുനികർ ക്രിയാപദങ്ങളെ ആദ്യം ചേർത്ത് കവിതയ്ക്ക് തീവ്രത സൃഷ്ടിച്ചു.

” തരിക നീ കണ്ണുതണുക്കുവാൻ

കാടിന്റെ ഹരിതം/ പാടു നീ മേഘമൽഹാർ “

(എ. അയ്യപ്പൻ) ” തരിക നീ പീതസായന്തനത്തിന്റെ ” – ബാലചന്ദ്രൻ ചുള്ളിക്കാട് .പുതുകവികൾ ക്രിയയെ ആദ്യത്തിൽ നിന്ന് മാറ്റി.

” പുല്ലുകൾക്കുള്ളിൽ പുല്ലായ് ….

പുൽച്ചാടിയിരിക്കുന്നു. ” (പി.പി.രാമചന്ദ്രൻ )

ഒടുവിലാണ് ക്രിയ. തീവ്രത മാറി ശാന്തമായ ലയം സംജനിച്ചു. അങ്ങനെ സംയമനത്തിന്റെ കവിത രൂപപ്പെട്ടു. ഒരിക്കൽ വി.ജി.തമ്പി മാഷ് എന്നോടു പുതിയ കവിതയുടെ സ്വഭാവം ചോദിച്ചപ്പോൾ, സംയമനം എന്നാണ് ഞാൻ പറഞ്ഞത്.

3

ചെറിയ വാക്യങ്ങൾ മാത്രമല്ല വലിയ വാക്യങ്ങളും കവിതകളിലുണ്ട്. “ഇത്തിരിപ്പൂവേ ചുവന്ന പൂവേ ” എന്നതുടങ്ങുന്ന അതേ പേരുള്ള ഒ.എൻ .വിയുടെ കവിതയോ , ” ” ചുരത്തിനു മുകളിലൊരാപ്പീസിൽ ” എന്നാരംഭിക്കുന്ന സിവിക്കിന്റെ കബനിയോ ഉദാഹരിക്കാം. “

ചിത്ര കെ.പിയുടെ രഹസ്യം എന്ന കവിതയുടെ തുടക്കം:

” നദിയുടെ നഗ്നതയിൽ

കാലാട്ടിയിരിക്കുകയും

ആഴങ്ങളിൽ നിന്നും

മീനുകൾ വന്ന് കൊത്തുകയും

ചൂണ്ടയിൽ നക്ഷത്രങ്ങളെ

കൊരുക്കുകയും

ചെയ്യുന്ന രാത്രികളിൽ

ഭൂമിയുടെ രഹസ്യങ്ങൾ

വെള്ളി വെളിച്ചത്തിൽ

തിളങ്ങും. “

മറ്റൊരു കവിത ലക്ഷ്മി പിയുടേതാണ്.

” രണ്ടുനാളത്തെ പരോളിൽ

കോഴിക്കോട്ടെത്തിയ

ടിയാനയാളുമായി

കാണാമെന്നുറപ്പിച്ചിരുന്ന

സമയത്തിനുമേറെ ശേഷം

പ്രസ്തുത നഗരത്തിലെത്തുകയും

നഗരത്തിന്റെതോ

ശരീരത്തിന്റെതോയെന്ന്

ടിയാനുറപ്പിക്കാനാവാതിരുന്ന

സ്വാതന്ത്ര്യത്തിൽ

അസ്വസ്ഥനാവുകയും

മൈതാനം കടന്ന്

റെയിൽപ്പാളം കടന്ന്

വൈകുന്നേരത്തെ കടന്ന്

ത്രിസന്ധ്യയോടടുപ്പിച്ച്

ബട്ട് റോഡ് കടപ്പുറത്തെത്തുകയും

ചെയ്തു. “

സിനിമയുടെ ആഖ്യാനങ്ങൾ , പാനിംഗ് , റ്റിൽ റ്റിംഗ് , ജംപ് കട്ട് , സൂപ്പർ ഇമ്പോസിംഗ് , മൊണ്ടാഷ് , കോസ് കട്ടിംഗ് തുടങ്ങിയ സങ്കേതങ്ങൾ കവിതയിൽ കാണാം.

4

ഒരു തുറന്ന ആഖ്യാനത്തിനിടയ്ക്ക് പെട്ടെന്ന് കടന്നുവരുന്ന ചില വരികൾ അപ്രതീക്ഷിതമായ തലങ്ങളിലേക്ക് കവിതയെ കൊണ്ടുപോകാം. അല്ലെങ്കിൽ കവിത സാധാരണ രീതിയിലുള്ള ആഖ്യാനം നിർത്തിവച്ച് മറ്റൊരു തലത്തിലേക്ക് മാറാം. ഉച്ചസ്ഥായിയിലേക്കുള്ള ഒരു മാറ്റമാണത്. വൈലോപ്പിള്ളിക്കവിതകളിൽ ഇത്തരം ധാരാളം സന്ദർഭങ്ങൾ ഉണ്ട്. ” ഉഷ്ണമേഖലകളിലുന്മത്ത ഗജങ്ങൾ തൻ

മസ്തകങ്ങളിൽ കുളിർ കോരിന മഴകളാൽ ” എന്നത് നോക്കുക. മൺകലത്തിൽ കൊട്ടുമ്പോഴുള്ള നാദംപോലെ ഇത്തരം വരികളിലൊരു നാദം ഉണ്ട് . ആധുനിക – ആധുനികോത്തര കവിതകളിൽ ഇത്തരം ഉയർച്ചകൾ ഉണ്ട്.കെ. എ ജയശീലന്റെ ,

” മൂകങ്ങൾ നമ്മുടെ അന്ത:കരണത്തെ

നാദങ്ങളായി മഥിക്കാം ” എന്ന വരികൾ കാണുക.

“മരവുരി ചാർത്തിയുറങ്ങും ഗ്രാമം ചൊരിയും കണ്ണീർക്കണമെന്നോപ്പോൾ ” (സച്ചിദാനന്ദൻ) i

” വരികില്ലെന്നരിയാമെന്നായിട്ടും വാനം നിൻ

വരവും പ്രതീക്ഷിച്ചിരുന്നു ” ( അയ്യപ്പപ്പണിക്കർ )

” വളഞ്ഞുപുളഞ്ഞ കഴുത്തുള്ള വെളുത്ത കൊറ്റികള്‍

ആ മരം അവിടെയില്ലെങ്കില്‍

വരുംകൊല്ലമെന്തുചെയ്യും?

ആയിരക്കണക്കിനു നാഴിക താണ്ടിയ ക്ഷീണം

ആ ചെറിയ മരത്തില്‍

ആണ്ടിലൊരിക്കല്‍ എത്തുന്നു

നൂറ്റാണ്ടുകള്‍ക്കുമുമ്പേ കെട്ടുപൊട്ടിപ്പോയ

നീണ്ട വെള്ളനാടയുള്ള പട്ടം

കാലം കടന്നിട്ടും വെണ്മ മങ്ങാതെ

ചില്ലപ്പരപ്പില്‍

അലസമായിവന്നു തങ്ങിയപോലെ

(പി.രാമൻ )

5

പുതുകവിത യാഥാർത്ഥ്യത്തെ ആസ്ഥാനമാക്കി. അത് പറഞ്ഞതിൽ എള്ളോളവും കൂടിയുമില്ല കുറഞ്ഞുമില്ല.

പിന്നെ എങ്ങനെയാണത് അതിൽ കവിതയുണ്ടായത് ? ഈ ചോദ്യത്തെ നേരിടുക അത്ര എളുപ്പമല്ല. എന്ന് പറഞ്ഞാണല്ലോ പണിപ്പുര 3 അവസാനിച്ചത്.

കവിതയല്ലാത്ത ഒന്നിനെ കവിതയാക്കി മാറ്റുന്നതാണ് കവിത. ഈ പണിക്കുള്ള പ്രയാസം പൂർവ്വ കാലകവികൾ നേരിട്ടിരുന്നു. അവർ കവിതയില്ലെന്ന് തള്ളിക്കളഞ്ഞതെല്ലാം കവിതകളായി. അങ്ങനെ കാവ്യലോകം മറിഞ്ഞു വന്നു. ഇന്നത് കാല്പനികത , പുരാവൃത്തം , ബ്രാഹ്മണിക്കൽ ആത്മീയത എന്നിവ വെടിഞ്ഞിരിക്കുന്നു.

യാഥാർത്ഥ്യത്തെ അതിയാഥാർത്ഥ്യമാക്കിയും സ്വപ്നമാക്കിയും അലങ്കരിച്ചും നമ്മൾ കവിതയാക്കി മാറ്റുന്നു.

യാഥാർത്ഥ്യം ഇല്ല എന്നു കരുതുന്നവരുണ്ട്. ആത്മാവുണ്ട് എന്നും കവിത ആത്മീയമാണ് എന്നും കരുതുന്നവരുണ്ട്. മുന്നിൽ കാണുന്ന ഒരു വസ്തു അങ്ങനെ കാണപ്പെടുന്നത് തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് എന്ന് വായിച്ചിട്ടുണ്ട്. ഭാഷയുടെ സൂചിതമായി ലോകത്തെ കാണാം. ലോകത്തിന്റെ , ലോകത്തിലെ വസ്തുക്കളുടെ സൂചിതമായി ഭാഷയേയും കാണാം. വസ്തുവിന്റെ അർത്ഥം വസ്തുവിലല്ല, ഭാഷയിലാണ് ഉള്ളത്.

കവിതയുണ്ടാക്കാൻ നിരവധി ചെപ്പടിവിദ്യകളുണ്ട്. യാഥാർത്ഥ്യത്തെ ക്രമീകരിച്ചാൽത്തന്നെ കലയാകും എന്ന് ഞാൻ കരുതുന്നു. ആ ക്രമീകരണത്തിന് പൂർവ്വമാതൃകകൾ കുറവാണ്. ഇത്തരം കവിതകളിൽ അതിഭൗതികത ഇല്ല. അടുക്കളയുടെ പുറത്ത് കഴുകിക്കമിഴ്ത്തി വച്ചിരിക്കുന്ന കലങ്ങളുടെ ഭംഗി ഇത്തരം കവിതകൾക്കുണ്ട്.

ജീവിതയാഥാർത്ഥ്യത്തെ പലരും കാണുന്നത് പല രീതിയിലാണ്. ചിലർ പാശ്ചാത്യ സിദ്ധാന്തങ്ങളുടെയോ പാശ്ചാത്യ കവിതകളുടെ യോ മാതൃകയിൽ ഇവിടത്തെ യാഥാർത്ഥ്യത്തെ കാണും. പകുതി വിദേശിയും പകുതി മലയാളിയുമായ നമുക്ക് അതൊക്കെ രസമാണ്. പക്ഷേ കവിതയിലെ സാമന്തന്മാരെ

അനുഗമിക്കാൻ പറ്റുകയില്ല. കവിതയിൽ സ്വപ്നങ്ങൾക്കിടമുണ്ട്. അതിൽ ആത്മീയതയും ആവാം. പക്ഷേ നിരന്തരം യാഥാർത്ഥ്യമതിൽ അടിസ്ഥാനമായുണ്ട് എന്നത് മറന്നു കൂടാ.

യാഥാർത്ഥ്യം എന്നത് ഒരു പരികല്പനയാണോ? യാഥാർത്ഥ്യം അഭിമുഖീകരിച്ചു മാത്രം മറികടക്കാൻ പറ്റുന്ന ഒരവസ്ഥയാണെന്ന് തോന്നുന്നു. അതിയാഥാർത്ഥ്യം യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. സിമ്പലിസവും ഇമേജും മിത്തും ആർക്കി ടൈപ്പും എല്ലാം യാഥാർത്ഥ്യത്തിന്റെ സൂചകങ്ങൾ ആണെന്നു പറയാം. യാഥാർത്ഥ്യത്തിൽ നിന്ന് മനുഷ്യർ മിഥ്യാ ലോകത്തിലേക്ക് ഒളിച്ചോടുന്നു. മിഥ്യാ ലോകത്തിൽ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യവുമുണ്ട്.

ഭാഷയെ ഒരു യാഥാർത്ഥ്യമായി കാണുന്നതാണ് എന്റെ ചിന്ത . കവിതയും യാഥാർത്ഥ്യം തന്നെ. അത്തരം കവിതയുടെ നിർമ്മാണത്തിന് സ്വന്തമായ ഒരു അന്വേഷണം നാം നടത്തേണ്ടതുണ്ട്.

ആ അന്വേഷണമാണ് അടുത്ത കുറിപ്പ്.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleരാധമ്പ്രാള്‍ : പ്രസാദ് കാക്കശ്ശേരിNext article മൂന്ന്കവിതകൾ വിശദീകരണത്തിന്റെ ചുരുക്കെഴുത്ത്:സനൽ ഹരിദാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos