തന്ത്രപരമായി സൃഷ്ടിക്കുന്ന ആരാധനാലയങ്ങളുടെയും അത്ഭുതസിദ്ധികളുടെ കഥകളും അതിലൂടെ മനുഷ്യൻ്റെ ആത്മീയതയ്ക്കുമേൽ അന്ധവിശ്വാസങ്ങളിലൂടെ ബലഹീനതകളെ വിൽപനച്ചരക്കാക്കുന്ന പൊളളത്തരങ്ങൾക്കു നേരെയുള്ള ചാട്ടുളിയും കപട ആത്മീയതയിലൂടെയും ആരാധനാലയമെന്ന സിംബോളിക് ഐഡിയലിസത്തിലൂടെയും ഫാഷിസത്തെ യും അക്രമോത്സുക അധികാരകേന്ദ്രമാകുന്നതിനെയും ശക്തമായി വിമർശിക്കുകയും ചെയ്യുന്ന കഥയാണ് “വാത്സ്യായനൻ”.
ആത്മീയതവിട്ട് മതം കൊണ്ടുനടക്കുന്ന മനുഷ്യസമൂഹം നിമിഷ നേരത്തേക്കുളള മനശാന്തിയെ പ്രതീക്ഷിച്ച് ആൾദൈവങ്ങളുടെയും കപടവാഗ്ദാനങ്ങളുടെയും കൃത്രിമ ആത്മീയതയുടെയും വഞ്ചനകൾക്ക് കീഴ്പ്പെട്ട് സ്വത്തും സ്വത്വവും അടിയറവെച്ചുകൊണ്ടിരിക്കുന്നത്, പുരോഗമനത്തിൻ്റെ അത്യത്ഭുതങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന വിവര-ശാസ്ത്ര സാങ്കേതികതയുടെ ഈ നൂതനലോകത്താണ് എന്നുളളതാണ് വിരോധാഭാസം.
യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാതെ അത്ഭുത സിദ്ധികളുടെ വാഗ്ദാനങ്ങളിൽ അഭിരമിക്കുവാൻ ഇഷ്ടപ്പെടുന്നവരുടേതാവുകയാണ് ഈ ലോകം. അതിൽ സാധാരണക്കാരൻ മുതൽ ശാസ്ത്രജ്ഞൻമാർ വരെയുണ്ട് എന്നതാണ് മറ്റൊരു യാഥാർഥ്യം. രാവിൻ്റെ മാറിൽ വജ്ര രശ്മിയാൽ പൂക്കളം വിരിച്ചുകൊണ്ട് സൂര്യൻ പുലരിയെ സമ്മാനിക്കുവാനെടുക്കുന്ന സമയംകൊണ്ട് മനുഷ്യദൈവങ്ങൾ അത്ഭുതസിദ്ധിക്കാർ പുണ്യഭൂമി സൃഷ്ടിക്കുകയാണ്. നാമറിഞ്ഞോ അറിയാതെയോ അവർക്കുവേണ്ടി നവമാധ്യമങ്ങളിലൂടെ പരസ്യനിർമ്മാതാക്കളോ പ്രചാരകരോ ആവുകയുമാണ്.
പ്രസാധകരായി പ്രസിദ്ധിനേടാനും ജീവിക്കാനും ഇറങ്ങിപ്പുറപ്പെട്ട് പ്രസാധനത്തിൻറെ തന്നെ പാതവിട്ട് കപട ആത്മീയവാദികളായി മാറിയവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങളായ പരമേശ്വരനും ചന്ദ്രനും. സർഗാത്മകതയെ താലോലിക്കുന്ന, സമകാലികതയോട് സംവദിച്ചു മുന്നേറാൻ ആഗ്രഹിക്കുന്ന, വായനയിലൂടെ ചരിത്രം പുനരാവിഷ്കരിക്കുവാൻ കൊതിക്കുന്ന ഏതൊരു യൗവ്വനത്തിനും പ്രസാധനം ഇഷ്ടമുള്ള കലയാണ്. കല എന്നുപറഞ്ഞത് വെറുതെയല്ല. കല കലഹിക്കുന്നിടത്ത് വിപ്ലവം ഉണ്ടാകുകയും കാലികമായ മാറ്റങ്ങൾ വരുകയും ചെയ്യും.
ഡിജിറ്റൽ യുഗത്തിന്റെ അപ്രമാദിത്വത്തിലും അച്ചടി മഷിപുരണ്ട, നാസാരന്ധ്രങ്ങളെ പുളകംകൊളളിക്കുന്ന ഗന്ധമുള്ള പുസ്തകത്താളുകളോടാണ് വായനക്കാർക്ക് ഇഷ്ടം. അതുകൊണ്ടു കൂടിയാണല്ലോ ലോക്ഡൗൺ കാലം വായനയുടെ വസന്തകാലമായത്. വായന ചരിത്രവും ചരിത്രപുരുഷൻമാരെയും സൃഷ്ടക്കുന്നു. വിപ്ലവകരമായ വായന. പ്രസാധകൻ ആവുക എന്ന ലക്ഷ്യം ,അതിയായ ആഗ്രഹം കെട്ടുപോകാത്തൊരു കനലായി ചന്ദ്രൻ മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. എന്നാൽ ജീവിക്കുവാനുളള മാർഗങ്ങൾ അടഞ്ഞപ്പോൾ, ആശ്രയമായിരുന്ന അമ്മയുടെ മരണത്തോടുകൂടി ഒറ്റപ്പെട്ടപ്പോൾ പരമേശ്വരന്റെ നിർബന്ധത്തിനു വഴങ്ങി, സെക്യുലർ ചന്ദ്രൻ കാപട്യത്തിൻറെ ആത്മീയതയിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കുന്നു.
അത്ഭുത സിദ്ധികളിൽ പുളകംകൊളളുന്ന വലിയൊരു ജനത നമ്മുക്കു ചുറ്റിലുമുണ്ട്. അത് നന്നായിട്ട് അറിയാവുന്നയാളാണ് കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ പരമേശ്വരൻ. നല്ല ഒന്നാന്തരം ബിസിനസ് അഡ്വൈസർ. ഇന്നത്തെ ഭാഷയിൽ, ഡിജിറ്റൽ ലാംഗ്വേജിൽ പറഞ്ഞാൽ ഒരു ഉഗ്രൻ സ്റ്റാർട്ടപ് ഐഡിയയാണ് പരമേശ്വരൻ കേന്ദ്ര കഥാപാത്രമായ ചന്ദ്രനോട് ഉപദേശിക്കുന്നത്.
ലൈംഗിക അഭീഷ്ടിക്കായി ദർശനവും പരിഹാരക്രിയകളും മറ്റുമായി വിശ്വാസത്തെയും ആരാധനാലയത്തെയും അടിസ്ഥാനപ്പെടുത്തി മനുഷ്യന്റെ ബലഹീനതയെ വിവരിക്കുന്നു കഥ .ദേശദേശാന്തരങ്ങളിൽനിന്നും രാപകൽ ഭേദമന്യേ ഭക്തരുടെ പ്രവാഹം. ആത്മീയ വ്യാപാരം പൊടിപൊടിച്ചു.
കഥ വിരൽചൂണ്ടുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം ഭാഷയാണ്.
സുമതിച്ചേച്ചിയുടെ ഭാഷഅവരുടെ ജൈവപരമായ ഭാഷ.സുമതിയുടെ പച്ചമലയാളത്തിലുളള ഭാഷ ചന്ദ്രനെ അലോസരപ്പെടുത്തുന്നു. വരേണ്യഭാഷയുടെയും കുടിയേറ്റ ഭാഷയുടെയും അടിച്ചമർത്തിയവൻ്റെ ഭാഷയുടെയും ആഢ്യതയിൽനിന്നും നമ്മൾ/മലയാളികൾ ഇന്നും മോചിതരായിട്ടില്ല. നാലാൾക്കിടയിൽ നാടൻഭാഷയിൽ സംസാരിച്ചാൽ, പ്രാദേശികതയിൽ മൊഴിഞ്ഞാൽ അവജ്ഞയുടെ കൂരമ്പുകളേറ്റുവാങ്ങേണ്ടിവരുന്ന സമൂഹത്തിലാണ് നാം വിരാജിക്കുന്നത്.
കഥയിൽ പരമേശ്വരന്റെ നിലപാട് കൃത്യതയാർന്നതാണ്. “സുമതിച്ചേച്ചിയുടെ ജൈവപരമായ ഭാഷയെ തകർക്കുന്നതിലൂടെ നടത്തുന്ന സംസ്കൃതവത്കരണം ഒരു തരത്തിലും നീതീകരിക്കാൻ കഴിയില്ല.”ഒടുവിൽ സംസ്കൃതവത്കരണത്തിൽനിന്നും ചന്ദ്രന് പിൻമാറേണ്ടി വരുന്നു.
കപട ആത്മീയതയെ കച്ചവടമാക്കിയതിൽ പരമേശ്വരനും ചന്ദ്രനും ആനന്ദിക്കുന്നത് ബാറിലിരുന്ന് മധുചഷകം നുണഞ്ഞുകൊണ്ടാണ്. വല്ലാത്തൊരു പരമാനന്ദം രണ്ടു പേരിലും കളിയാടുന്നുണ്ട്. ബാറിൽ നിന്നും ഇറങ്ങുമ്പോൾ ചന്ദ്രൻ്റെ മനസ്സിൽ വലിയൊരു അഭിലാഷമുണ്ടായിരുന്നു. കെട്ടുപോകാത്തൊരു കനൽ. ഒരു പ്രസാധകൻ്റെ ആത്മനിർവൃതി.
എന്നാൽ കഥ അവസാനിക്കുന്നത് മറ്റൊരു വലിയ പ്രശ്നത്തെ, സമകാലിക ഇന്ത്യയിൽ നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടും ചിന്തിപ്പിച്ചുകൊണ്ടുമാണ്. ഫാഷിസത്തിൻ്റെ വിളയാട്ടമാണ് കഥയുടെ പരിസമാപ്തിയിൽ.ആത്മീയ വ്യാപാരത്തിലും കച്ചവടം കുറഞ്ഞാൽ കലാപം ഉണ്ടായേക്കാം. അല്ല, ഉണ്ടാകും. അടിച്ചേൽപ്പിക്കുന്ന വിശ്വാസത്തിൻ്റേയും അസഹിഷ്ണുതയുടെയും ആക്രോശങ്ങൾ നമ്മുക്കുചുറ്റും ഫണം വിടർത്തിയാടുകയാണെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ നടത്തുകയാണ് എഴുത്തുകാരൻ.
കപട ആത്മീയതയെ/അന്ധവിശ്വാസങ്ങളെ വിൽപനച്ചരക്കാക്കുന്ന/ആത്മീത മറന്ന് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂട്ടുപിടിക്കുന്നവരെ ബാലിശമായി കബളിപ്പിക്കുന്ന വലിയൊരു വിഭാഗത്തെ പ്രത്യക്ഷമായും പരോക്ഷമായും കടുത്ത രീതിയിൽ വിമർശിക്കുന്ന കഥ. സമകാലിക ഇന്ത്യയിൽ മതേതരത്വത്തിനുമേൽ കപടവിശ്വാസപ്രമാണങ്ങളും വൈകാരിക അടയാളങ്ങളും കൊണ്ട് അക്രമോത്സുകമായ അധികാരകേന്ദ്രമാകുന്നതിന് എതിരെയുള്ള ആക്ഷേപഹാസ്യം നിറഞ്ഞ കടുത്ത വിമർശനാത്മക കഥയാണ് വാത്സ്യായനൻഎന്ന കഥ .
സമകാലിക ഇന്ത്യയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ്, യുക്തിഭദ്രമായ തീരുമാനമെടുക്കുവാൻ പരമേശ്വരന് സാധിക്കുന്നുണ്ട്. ആയിരക്കണക്കിന് പരമേശ്വരൻമാരുടേതാണ് ഇന്നത്തെ ഇന്ത്യ.കാപട്യം നിറഞ്ഞ ആത്മീയതയെ ബിംബവത്കരിച്ച് വർഗീയ ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നജനാധിപത്യ വിരുദ്ധർ , ഇന്ത്യൻ മതേതര-ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നു . ആരോഗ്യപരവും ജനാധിപത്യപരവുമായ സംവാദങ്ങളുടെ ഇടങ്ങൾപോലും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന കടന്നാക്രമണത്തെയാണ് കഥയുടെ പര്യവസാനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
ഭയപ്പെടുത്തി അടിമപ്പെടുത്താനോ ഇല്ലാതാക്കാനോ ഉളള അരാഷ്ട്രീയ സംസ്കാരം. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ, ഭരണഘടനപ്രകാരം സ്ഥിതിസമത്വ-മതേതര-ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ അപകടപ്പെടുത്തിയേക്കാം . . എതിർ ശബ്ദങ്ങളെ നിശ്ശബ്ധമാക്കുവാൻ നിർദയം ഇല്ലായ്മ ചെയ്യുന്ന തീക്ഷ്ണമായ അനീതിയുടെ രാജവാഴ്ചകൾക്കുനേരെ ശക്തമായ വിപ്ലവം ഉയർന്നുവരേണ്ടതുണ്ട്. മതേതര-ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ടതുണ്ട്.
കലകളിലൂടെയും സാഹിത്യത്തിലൂടെയുമുളള പ്രതിരോധ ഇടപെടലുകൾക്കും തിരുത്തലുകൾക്കുമൊപ്പം കൂട്ടായ്മകളിലൂടെ പോരാട്ടം നടത്തേണ്ടതുണ്ട്. വാത്സ്യായനൻ എന്ന കഥയുടെ പാഠവും അതുതന്നെയാണ്. നിശ്ശബ്ദത കൂടുതൽ ഭയം സൃഷ്ടിക്കുകയേയുളളു. ഉറച്ച ശബ്ദങ്ങൾ ഉയർന്നുവരണം.
· 2020 സെപ്റ്റംബർ ലക്കം പച്ചക്കുതിരയിൽ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ കഥയാണ് വാത്സ്യായനൻ.