
ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനാപുരസ്കാരമായ ജയന്തി അവാർഡ് സമർപ്പണവും 2024 ഏപ്രിൽ 14 ഞായറാഴ്ച കടുത്തുരുത്തി കടപ്പുരാൻ ഓഡിറ്റോറിയത്തിൽ വച്ച് സമുചിതമായി നടന്നു.
ഈ പരിപാടിയുടെ തലേദിവസവും കഴിഞ്ഞദിവസവും കെ.കെ. കൊച്ചേട്ടനുമായി സംസാരിച്ചു. അദ്ദേഹം പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടിയ ഒന്നുരണ്ടു കാര്യങ്ങളും ഇവിടെ ചേർക്കുന്നു.
കേരളത്തിൽ തദ്ദേശ ആദിവാസി ദലിത് ചർച്ച തുടങ്ങിവച്ച ഒരു കാലഘട്ടത്തിലെ പ്രധാനനേതൃത്വങ്ങളുടെ ഭാഗമായിരുന്ന ഡി.പി. കാഞ്ചിരാം, തദ്ദേശ ജനത എന്ന ആശയവും അതോടൊപ്പം മാർക്സിയൻ വിമർശപാരായണവും മുന്നോട്ടുവച്ച കെ.കെ.എസ്. ദാസ് കെ.എം. സലിംകുമാർ, ലൂക്കോസ് കെ. നീലംപേരൂർ , പി.ജി. ഗോപി ഉൾപ്പെടുന്ന മുതിർന്ന നേതൃത്വങ്ങൾ , അതുപോലെ അക്കാദമിക് മേഖലയിലെ പ്രമുഖരായ പ്രൊഫ. ടി.എം യേശുദാസൻ, വി. വി . സ്വാമി, ഉൾപ്പെടെയുള്ള മുതിർന്ന തലമുറയിലെ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു എന്നതിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ചായിരുന്നു കൊച്ചേട്ടൻ പറഞ്ഞത്.
ഉറച്ച നിലപാടുകളുള്ളവരും യാതൊരുവിധ കറപ്ഷൻ ഇല്ലാത്തവരുമായ ഈ മുതിർന്ന തലമുറ എൺപതുകൾ മുതൽ ദലിത് ബഹുജന ജ്ഞാനമണ്ഡലത്തെ രൂപപ്പെടുത്തിയവരും നവീകരിച്ചവരുമാണ്. സമരങ്ങളിലും പ്രക്ഷോഭങ്ങളിലും സംവാദമാണ്ഡലങ്ങളിലും കേരളത്തെ ചലിപ്പിച്ചവരാണ്. അവരെ ആദരിക്കുവാൻ സംഘാടകർ നടത്തിയ ശ്രമം ഉചിതമായി എന്ന് കൊച്ചേട്ടൻ പറയുകയുണ്ടായി.

മറ്റൊന്ന് , ഉദ്ഘാടകനായ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രാധാന്യമാണ്. കുമാരനാശാന് ശേഷം മലയാള കവിതയിൽ സവിശേഷത രൂപപ്പെടുത്തിയ കവികളിൽ ഒരാളാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. മാത്രവുമല്ല നിലപാടുകളിലെ നവീനതയും സ്വയം തിരുത്തലുകളും അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു.
അംബേദ്കർ കാഴ്ചപ്പാടുകളിലൂന്നിയ ഒരു പ്രഭാഷണം നിർവഹിക്കുവാൻ ചുള്ളിക്കാടിനു സാധിച്ചു.
അതുപോലെ പ്രധാനപ്പെട്ടതായിരുന്നു സമ്മേളനാനുഭവവും പുതുതലമുറയിലെ എഴുത്തുകാരായ രജനി പാലാമ്പറമ്പിൽ, ധന്യ വേങ്ങച്ചേരി, അജിത എം.കെ, സുനിത തോപ്പിൽ, റാണി സുന്ദരി, ബിന്ദു കമലൻ , സുജാത ശ്രീധരൻ, അജിത് ശേഖരൻ, മണികണ്ഠൻ അട്ടപ്പാടി, പ്രകാശ് ചെന്തളം, ഷിജിൽ വൈലത്തൂർ, അനുരാജ് തിരുമേനി, ബിനോജ് ബാബു, ( പേരുകൾ അപൂർണം) ഉൾപ്പെടുന്ന ഒരു വലിയനിര പരിപാടിയുടെ ചുക്കാൻ പിടിക്കുകയുണ്ടായി. ഇതിലൂടെ പാലിയുടെയും സാഹോദര്യ സമത്വ സംഘത്തിൻ്റെയും മാർഗയുടെയും ലക്ഷ്യങ്ങൾ സഫലമാവുകയായിരുന്നു.

കണ്ണൻമേലോത്ത്, ഡോ. അജയ് എസ്. ശേഖർ, സലിം അഞ്ചൽ, ഡോ. ബിനു സചിവോത്തമപുരം, ഡോ. ജോബിൻ ചാമക്കാല, എസ്. കണ്ണൻ, പ്രിൻസ് ഐമനം , എം.ആർ.രാധാമണി, ശശികുമാർ കുന്നന്താനം, ( പേരുകൾ അപൂർണം ) തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു എന്നതും പരിപാടിയുടെ പ്രാധാന്യത്തെ കാണിക്കുന്നു.
പാലിയുടെയും മാർഗയുടെയും മുൻകയ്യിൽ 2022, 2023 വർഷങ്ങളിൽ തൃശ്ശൂരിൽ വച്ച് സാംസ്കാരിക സമ്മേളനങ്ങളും രചനാമത്സരങ്ങളും വിജയികൾക്ക് ഫലകവും ക്യാഷ്അവാർഡുകളും നല്കിക്കൊണ്ട് അംബേദ്കർ ജയന്തിയെ സംസ്കാരികമായ ഒരു നവീകരണത്തിലേയ്ക്ക് എത്തിക്കുവാൻ പാലിക്കും മാർഗയ്ക്കും സാധിച്ചിരുന്നു. വിവിധ കൂട്ടായ്മകൾ ഈ മാതൃകയെ ഏറ്റെടുക്കുകയും സവിശേഷമാക്കി മാറ്റുകയും ചെയ്യുന്നതിൽ
അഭിമാനിക്കുന്നു.
ഏപ്രിൽ 14 ലെ പരിപാടിക്ക് പിൻതുണയും ഐക്യവും നൽകിയ എല്ലാവർക്കും മൈത്രീ പൂർണമായ ജയ് ഭീം സ്നേഹവന്ദനം.സാംസ്കാരിക സമ്മേളനത്തിലും പുസ്തക പ്രകാശനത്തിലും ആദരവിലും കവിയരങ്ങിലും ഉപഹാരസമർപ്പണത്തിലും പങ്കെടുത്ത ഓരോരുത്തരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. നമസ്കാരം.
ചിത്രങ്ങൾ കടപ്പാട് – ബാൻശ്രീ എ.എസ്.