പുസ്തകപരിചയം : ഗ്ലോക്കൽ കഥകൾ
ആസിഫ് കൂരിയാട്

കെ.എന്‍ പ്രശാന്തിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് ‘പാതിരാലീല’. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പിടി മികച്ച കഥകള്‍ ഈ കഥാകൃത്തിന്റെതായിട്ടുണ്ട്. ‘തെളിമയും മൗലികതയുമുള്ള കഥ പറച്ചിലാണ് കെ. എന്‍ പ്രശാന്തിന്റെത് ‘എന്ന് ആദ്യ കഥാ സമാഹാരത്തിന് (ആരാന്‍- ഡി സി ബുക്ക്‌സ്)എഴുതിയ അവതാരികയില്‍ എസ് ഹരീഷ് കുറിച്ചത് ഓര്‍മ്മ വരുന്നു. ആദ്യ കഥാസമാഹാരത്തില്‍ നിന്നും രണ്ടാമത്തെ പുസ്തകത്തിലെത്തുമ്പോള്‍ പൊതുവായി നില്‍ക്കുന്ന ചില ഘടക ങ്ങള്‍ കാണാം. നാട്/ഇടം എന്ന മോട്ടിഫാണത്. ഉത്തരകേരളത്തിന്റെ, വിശേഷിച്ച് കാസര്‍ഗോഡിന്റെ, തുളു നാടിന്റെ വൈവിധ്യമാര്‍ന്ന ഭാഷയും സംസ്‌കാരവും സ്ഥലരാശികളും മിത്തുകളും പ്രശാന്തിന്റെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ‘പ്രദേശങ്ങളുടെ സ്ഥലപരവും ഭാഷാപരവും സാംസ്‌കാരികവുമായ കഥ എഴുതുകയാണ് പ്രശാന്ത്’ ചെയ്യുന്നതെന്ന് എം.ആര്‍. മഹേഷ് നിരീക്ഷിക്കുന്നു. ഒരു കഥയില്‍ തന്നെ അനേകം പ്രദേശങ്ങള്‍ കടന്നു വരുന്നതായി കാണാം.ചില ഉദാഹ രണങ്ങള്‍ നോക്കാം: ഉദിനൂര്‍, പാവൂര്കാവ്, കണ്ടംകുളംകാവ്, ആയിറ്റിപ്പുഴ, ഇടയിലക്കാട് ദ്വീപ്, ബസൂര്, തമരക്കുന്ന്, ചീമേനി, ഭൂവനേശ്വരിക്കാവ് (കഥ:മഞ്ചു), തിരുനെറ്റിക്കല്ല് (കോട), ഈശ്വരമംഗല, സുള്ള്യ, ആദൂര്‍, മൈസൂര്‍, കുടക്, പള്ളഞ്ചിക്കുന്ന്, ബന്തടുക്ക, ആഡൂര്‍, കുണ്ടാര്‍(കഥ : ഗാളിമുഖ – കുന്നുകളാല്‍ ചുറ്റപ്പെട്ട സ്ഥലം), ആയിറ്റി, തൃക്കരിപ്പൂര്‍ (ആരാന്‍), തളങ്കര, മംഗ ലാപുരം, ചുടല, ഹോസങ്കടി (കഥ:ചുടല), പള്ളത്തൂര്, കിന്നിംഗാര്‍, ചന്ദനക്കാംപാറ, ബേത്തൂര്‍, ബെള്ളൂര്‍, മക്കട്ടി, അമ്പിലടുക്ക, ജാല്‍സൂര്‍, കരിവേടകം, കൊട്ട്യാടി (കഥ: പെരടി), അരയക്കാവ്, ആയിക്കര്‍ (പാതിര ലീല), ഇടയിലക്കാട് ദ്വീപ്, കവ്വായി കായല്‍, കണ്ടങ്കാളി, ആയിറ്റികടവ്, ഏഴിമല, മുനയൂര്‍, കുരിപ്പുമാട്, ഒണ്ടേന്‍മാട് (കഥ:കുരിപ്പുമാട്) ഓടക്കാവ്, വിരുന്താളം വയല്‍, കണ്ടംകുളത്ത് കാവ് (കഥ: ചട്ടിക്കളി) ഇങ്ങനെ എത്രയോ പ്രദേശങ്ങള്‍ പ്രശാന്തിന്റെ കഥാലോകത്ത് വായനക്കാര്‍ കണ്ടുമുട്ടുന്നു. ഒരു കഥയില്‍ തന്നെ അനേകം ഭൂപ്രദേശങ്ങള്‍ കടന്നുവരുന്നു. ഇവയെല്ലാം കഥാഖ്യാനത്തോട് ചേര്‍ന്നാണ് നില്‍ ക്കുന്നത്. കാസര്‍ഗോഡ്ജില്ലയും തൊട്ടടുത്ത സമീപ ജില്ലകളും തുളുനാടന്‍ ഗ്രാമങ്ങളും കര്‍ണ്ണാടകയുടെ അതിര്‍ത്തി പ്രദേശ ങ്ങളും അവിടുത്തെ ജനങ്ങളും (തുളുവര്‍, കന്നഡിഗര്‍, കൊറഗര്‍) പ്രാദേശിക ഭാഷകളും സംസ്‌കാരവും ആഘോഷങ്ങളുമെല്ലാം (കോഴിക്കെട്ട് / കോഴിയങ്കം, തെയ്യം,നായാട്ട്) കഥകളില്‍ കാണാം. പാതിരാലീലയുടെ അവതാരികയില്‍ ആര്‍.രാജശ്രീ ഇങ്ങ നെ കുറിക്കുന്നു ‘നാട്യങ്ങളില്ലാതെ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് പ്രശാന്തിന്റെത്. ഗ്രാമത്തെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോഴും ഗ്രാമീണവിശുദ്ധി എന്ന സങ്കല്പത്തെ അപ്പാടെ നിരാകരിക്കുന്നു എന്നത് പ്രശാന്തിന്റെ കഥകളുടെ വലിയ സവിശേഷതയാണ് ‘. നാടിനെ കുറിച്ച് എഴുതുമ്പോള്‍ അവിടുത്തെ ഭാഷയും കഥകളില്‍ തെളിയുന്നുണ്ട്. പ്രത്യേകിച്ച് കാസര്‍കോടന്‍ പ്രാദേശിക ഭാഷയും തുളുനാടന്‍ ഭാഷയുടെ ജൈവികതയും പ്രശാന്തിന്റെ കഥാലോകത്ത് നാം കാണുന്നു. ഈട (മഞ്ചു) ജാഗ, ഓമ്പ, ചാള (ആരാന്‍), പൊഞ്ഞാറ്, ബത്ക്കിക്കോ, ബെഗ്ഡ് (ചുടല) ഒയന്നത് (കുരിപ്പുമാട്) ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ഇനിയും കഥകളില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിക്കും.
കടന്നലുകളുടെ രാഷ്ട്രീയം പറയുന്ന രചനയാണ് പാതിരാലീലയിലെ ആദ്യ കഥ പുതപ്പാനി. രാഘവൻ മാഷിന്റെ വീട്ടുമു റ്റത്തെ മരത്തിൽ കാണപ്പെട്ട കടന്നൽ കൂടും അതുമായി ബന്ധപ്പെട്ട് ഉണ്ടായ നാട്ടുകാരുടെ ഭയാശങ്കകളും പശ്ചാത്തലമാക്കി സമകാലിക ഇന്ത്യൻ രാഷ്ട്രീയ ഭയാനതകളെ വരച്ചിടാനാണ് പൂതപ്പാനയിലൂടെ കെ.എൻ പ്രശാന്ത് ശ്രമിക്കുന്നത്. ദേശം, ദേശീ യത എന്നിവയെ കുറിച്ചുള്ള പുനർചിന്തകൾക്ക് ഈ കഥയുടെ വായന പര്യാപ്തമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അരികവത്ക രണം, അധിനിവേശം, അഭയാർത്ഥി ജീവിതം, ആവാസവ്യവസ്ഥയിൽ നിന്നുള്ള പുറം തള്ളൽ ഇങ്ങനെ അനവധി വിഷയ ങ്ങളിലേക്കും കഥ കടന്നു ചെല്ലുന്നു. അസമിലെ പൗരത്വ പ്രശ്നം, രോഹിംഗ്യൻ അഭയാർത്ഥികളുടെ ജീവിതം, മാവോയിസ്റ്റ് വേട്ട, അധികാരപ്രയോഗങ്ങൾ ദേശഭൂപടത്തിൽ നിന്നും പുറന്തളപ്പെടു ജനജീവിതം എന്നിങ്ങനെ അനവധി അടരുകൾ ഈ കഥ ക്കകത്ത് അടക്കം ചെയ്തിട്ടുണ്ട്.
കാസർക്കോട്ടെ കോഴിപ്പോരിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയാണ് പെരടി. കോഴിക്കെട്ട് ലഹരിയാക്കി നടക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഈ കഥയിൽ കാണാം. ഈ കഥയിലെ കാമേഷ് പോരുകോഴികളെ പോലെ കാമം കൊണ്ടും വിശപ്പുകൊണ്ടും തളർന്നവനാണ് . അയാളുടെ സ്വപ്നദർശനവും കാട്ടിലേക്കുള്ള യാത്രയും കാടിന്റെ പശ്ചാത്തലവിവരണവും കഥയെ മികച്ച ഒരു ദൃശ്യവിരുന്നാക്കി മാറ്റുന്നു. അധികാര വിധേയഭാവം കഥയിൽ തെളിഞ്ഞു കാണാം. വന്യത കെ.എൻ. പ്രശാന്തിന്റെ കഥകളുടെ മുഖ്യ ഘടകമാണ്. ‘വന്യത കൊണ്ട് ബലപ്പെട്ട കഥകൾ’ എന്നാണ് ആർ.രാജശ്രീ കഥാസമാ ഹാരത്തിന്റെ അവതാരികയിൽ പ്രശാന്തിന്റെ കഥകളെ തലക്കെട്ടിട്ട് വിശേഷിപ്പിച്ചത്.
വിഭിന്നലിംഗ ജീവിതം നയിക്കുന്ന മനുഷ്യരും അവരനുഭവിക്കുന്ന കളിയാക്കലുകളും സദാചാരബോധത്തിൽ അധിഷ്ഠി തമായ സമൂഹവും പുരുഷാധിപത്യവും എല്ലാം വിഷയവൽക്കരിക്കപ്പെടുന്ന കഥയാണ് പാതിരാലീല. ഇരട്ടകളായ അനുപമ അരുണ എന്നിവരുടെ ജീവിതത്തെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന രചനയാണ് മൾബറിക്കാട്. ലൈംഗികത, ഭയം, പാപ ബോധം എന്നിങ്ങനെ പല വിഷയങ്ങളിലേക്ക് കഥ വികസിക്കുന്നു. കൊറോണ കാലം പ്രമേയമാകുന്ന കഥ കൂടിയാണ് കുരിപ്പു മാട്. വസൂരി വന്നവരെ ഉപേക്ഷിക്കുന്ന കുരിപ്പുമാട് എന്ന ദുരൂഹമായ പ്രദേശത്തെ മുൻനിർത്തിയാണ് കഥ ആഖ്യാനം ചെയ്തിരി ക്കുന്നത്. പകയും പ്രതികാരവുമെല്ലാം പ്രമേയമാകുന്ന ഈ കഥയിൽ കടലും കായലും കണ്ടൽതുരുത്തും ദൃശ്യാഖ്യാനത്തിന്റെ ഭാഗമാകുന്നു. ചട്ടിക്കളി, ഗുഹപോലുള്ള വേറിട്ട കഥകളും ഈ സമാഹാരത്തിൽ കാണാം. സിനിമാറ്റിക് ആണ് പ്രശാന്തിന്റെ മിക്ക കഥകളും. പെരടി,കുരിപ്പുമാട് തുടങ്ങിയ കഥകൾ എല്ലാം തന്നെ ഒരു സിനിമ കണ്ട് ആസ്വദിക്കുന്ന രീതിയിൽ വായിച്ചു തീർക്കാവുന്നവയാണ്. നാട്ടുഭാഷയും ജാതീയതയും അധികാരവും പരിസ്ഥിതിയും പ്രണയവും പകയും കൊലപാതകങ്ങളും രാഷ്ട്രീയധ്വനികളും നിറഞ്ഞ രചനകളാണ് പാതിരാലീല എന്ന സമാഹാരത്തിലുള്ളത്. ‘കട്ട ലോക്കൽ’കഥകളാണ് കെ.എൻ പ്രശാന്തിന്റെത്. അതേസമയം കഥാനവൈഭവം കൊണ്ടും ഇതിവൃത്തം കൊണ്ടും ഏതൊരു ഭാഷയിലെയും വായനക്കാരോട് സംവദിക്കുന്ന ‘ഗ്ലോക്കൽ’ കഥകൾ കൂടിയായി മാറുന്നുണ്ട് ഇവ.