കവിത
രക്തസാക്ഷി
പിറവിയുടെ പ്രഭാതത്തിൽ
പെണ്ണുമാണും രക്തം
പൊതിഞ്ഞാണുണരാറ്.
ഉരവം കൊണ്ട ഉദരത്തിന്റെ
ഉണ്മയുടെ പശിമ
കുളിപ്പിച്ചാലും കുളിച്ചാലും
പെണ്ണുടലിൽ നിന്നീ
ചോരക്കറ മാറുകില്ല.
പതിമൂന്നിലെത്തിയപ്പോൾ
പ്രകൃതിയുടെ രക്ത പരിശോധന
ഋതുവായവൾ
ഋതുപ്രാപ്തയായ്
ഉറ്റവരെല്ലാമൊത്ത്
ഊരറിഞ്ഞുത്സവമാക്കി
ദൈവമായവൾ
ആചാര വിലക്കിന്റെ
ആൾമറകളറിയാതവൾ
പെൺ ദൈവമായ്
താലികൊരുത്തതിൻ ശേഷം
ഭാഗധേയന്റെ ഭാഗപത്രമായ്
മേൽ നെറ്റിയിലവൻ തൊട്ട
സുമംഗലിപ്പൊട്ടിനും
നിണ നിറമായിരുന്നു.
ആദ്യരാവിലവൾക്ക്
ഉടലാഴങ്ങളിൽപ്പൊടിഞ്ഞ
ചോരകൊണ്ട്
ചാരിത്ര്യമെഴുതേണ്ടിവന്നു.
ഉടലിൽനിന്നടർന്ന
മലരിനെമാറോടു ചേർത്തപ്പോൾ
പുതഞ്ഞചോരനീരവൾക്ക്
അമ്മനിറം നൽകി.
അങ്ങനെ
എത്രയെത്ര
ചോരച്ചാലുകൾ
നീന്തിക്കയറിയതാണവൾ
അവൾക്കുവേണ്ടി
കവിതയെഴുതിയോരെൻ
പേനാമുനയിൽ നിന്നൊലിച്ച
മഷിനിറവും ചുവപ്പായിരുന്നു ,
ചുടുചോരയുടെ ചുവപ്പ്.
കവിത
വിശപ്പിൽ നനഞ്ഞവർ
കർക്കിടകം ഒരോർമ്മയാണ്
പശിയുള്ളകാലം മറക്കാത്തൊരോർമ്മ
ആടിയാടിത്തിമിർത്ത് തുമ്പിക്കൈ
പെയ്യുന്ന കറുത്ത ഒരോർമ്മ
പുരാണ കഥനം ശ്രവിക്കലും
ഔഷധക്കഞ്ഞി സേവിക്കലും
ഉണ്ണാവ്രതമുഴിച്ചിലും പിഴിച്ചിലും
പത്രനാവിലെല്ലാമിന്നിന്റെ
വിശുദ്ധ വാർത്താവാക്യം
ഉണ്ണാനില്ലാത്തൊരാ ഉണ്ണിക്കാലം
ഓടിയെത്തുന്നു ആടിമാസമങ്ങളിൽ
ഉരിയരിയില്ലാഞ്ഞൊരാ പഞ്ഞമാം കാലം
വറുതി കായ്ച്ചൊരാ വ്രതകാലം
ഇലവെട്ടി മഴമറച്ചു
നനയാതെ നനഞ്ഞും
ചേമ്പിലത്താമ്പാളത്തിൽ
മഴപ്പെതലെത്താരാട്ടിയും
പുഴവഴിമാറി വയൽവഴിയോടി
ഒരുപാതിരാവിലെൻവീടെത്തി
വിളിച്ചതും വിളിച്ചിറക്കിയതും
ചൂണ്ടയെറിഞ്ഞുമുണ്ടകളിച്ചും
മീൻപിടിച്ചും മീനായ്മാറിയും
ഓലപാകിയ മേൽപ്പുരയിൽ
കാലം തീർത്തൊരാക്കണ്ണിലൂടെ
നക്ഷത്രത്താരാട്ട് കണ്ടുറങ്ങിയ
നാളുകളേറെയുണ്ടായിരുന്നന്ന്
ആടിരാവിനെ പേടിയാണന്ന്
മഴപൊഴിഞ്ഞുവീണിഴഞ്ഞെത്തി
കടിച്ചുറക്കത്തെക്കുടഞ്ഞെറിഞ്ഞതും.
ഉണ്ണാതണ്ണാക്കുണങ്ങിയതാം
ഉണ്ണികളഞ്ചെണ്ണമായിരുന്നു
തിണ്ണയിലിരുന്നെണ്ണിയെണ്ണി
മണ്ണപ്പം ചുട്ടുണക്കീ കളിച്ചതും
ഉദരം പറയും പരാതിയെ
ഉടുമുണ്ടുറുക്കി നിശ്ശബ്ദമാക്കി –
യോരേഴുടലുകൾ ഉണ്മകൾ .
കഥയമമ കഥയമമ
കഥകളതിസാദരം
കഥനകഥകളതിസാദരം
ആധിയുംവ്യാധിയുമോതി മാറ്റാൻ
ആദികാവ്യം പാടി പറഞ്ഞുണർത്താൻ
തുഞ്ചൻപറമ്പിലെ ക്കൊമ്പിലെ
പഞ്ചവർണ്ണപ്പെങ്കിളി
പറന്നെത്തിയിരുന്നില്ലെൻ
തൊടിയിലും ചെടിയിലും
അമ്മതൻ നാവിൻ മടിയിലും
കർക്കിടക വറുതിയോടമ്മ
തർക്കിച്ചു പാടുന്ന പാട്ടിന്നെന്റെ
കാതിൽ മുഴങ്ങുന്നു മേളമോടെ
മാലകറ്റാൻ മുറിമുറത്തിൽ
ചൂല്മുട്ടിപ്പാടുന്ന പടുപാട്ട്
“പഞ്ഞംപോ പരകിഴിപോ
ആട്ടോം പാട്ടും വാ”..
മഴമാറി വെയിലേറിതണലേകി
നെല്ലരിയും മുളകുമുപ്പും
മൺകലത്തിൽ പൂക്കുന്നൊരാ
നല്ല നാളയെ നോക്കി
പശിതാളത്തിൽപാടുന്ന പാട്ടത്
വിശന്നു വയറെരിയുന്നവന്റെ
നനവുള്ള നാവേറുപാട്ട്
വിശന്നു വയറെരിയുന്നവന്റെ
നിനവുള്ള നാവേറുപാട്ട്
വിശന്നു വയറെരിയുന്നവന്റെ
നോവുള്ള നാവേറുപാട്ട് .
കവിത
ഇഴജന്തു
ആഴിയിൽനിന്നു –
മൂഴമ്മാറി
മഴമേഘമായ്
തഴച്ചുതങ്ങി
അഴിഞ്ഞുലഞ്ഞ
കുഴൽപോലെ
മാഴ്കലോടെ
താഴേ
പൂഴിയിലേക്ക്
പൊഴിഞ്ഞു
വീഴുന്നനീ
ആഴങ്ങളെ
തഴുകി
അഴല്
ഉഴിഞ്ഞുമാറ്റി
ഊഴിതൻ
തഴമ്പിലൂടെ
ഉഴറി
വഴിഞ്ഞ്
ഒഴുകി
വഴിതേടി
പുഴയിലൂടെ
ഒഴുകി
ആഴിയിലെത്തുമൊരു
ഇഴജന്തുവാണ്
മഴ….