വരകൾ
കറുത്ത കുട്ടികളെ
ഭയക്കണം,
കരിക്കട്ടകൾ കൊണ്ട്
പ്രപഞ്ചമുണ്ടാക്കുന്നവരാണ്..
പിതാമഹൻെറ
ഈയത്തഴമ്പിനെ കാതലാക്കുന്നവർ
വിളികൾ കേൾക്കുകയില്ല..
നിറക്കൂട്ടുകൾ കൊണ്ട്
ആ ഭാഷയെ
ഒരിക്കലും വായിക്കാനാവില്ല.
കറുത്തകുട്ടികളെ
ഭയക്കണം..
കറുത്തകുട്ടി ഒരിക്കലും
കാർവർണ്ണനല്ല…
വെറും തോന്നൽ മാത്രമാണ്..
മായ്ച്ചുകളയലുകൾ
ഇനി നിർത്താം..
ആ വരകൾ
‘വെളുത്ത’ ക്യാൻവാസുകൾക്ക് വഴങ്ങുകയേ ഇല്ല.
‘നാണയ’ങ്ങൾ തിരികെ കൊണ്ടുപോകാം.
കറുത്തകുട്ടികൾ
ഒന്നും നിങ്ങൾക്കു വില്ക്കുകയില്ല…….
ജലസമാധി
പച്ചക്കാടിൻെറ ഒരരുകിലെ
കുളക്കരയിലെ
പായലിൻെറ വഴുക്കൽ പോലുള്ള
ഒരാളെ എനിക്കറിയാം.
കരയിലെ മരങ്ങളുടെ
നീട്ടിപ്പിടുത്തങ്ങൾ പോലുള്ള
വേരുകളും, പിന്നെ
പേരറിയാത്ത
എണ്ണിയാൽ തീരാത്ത
ചെടിപ്പടർപ്പുകളും
മഷിത്തണ്ടുകളും
കാണുമ്പോൾ മാത്രം
ഓർത്തെടുക്കുന്ന ഒരാൾ.
കുളത്തിൻെറ മൺഭിത്തിയിലെ
തവളക്കോളനികളിൽ നിന്ന്
ഊളിയിടുന്ന ചാട്ടങ്ങൾക്ക്
ഞങ്ങളുടെയൊക്കെ
ചെറുപ്പത്തിൻെറ ഛായയുണ്ട്.
കുളത്തിൻെറ ഒരറ്റത്തു
നിന്ന് നീന്തലറിയാത്ത
നടത്തം തുടരുമ്പോൾ
അയാൾ ജലസമാധിയിലായിരിക്കണം.
ഒരു വേനലിന്റെ ഇടവേളയ്ക്കപ്പുറം
ഇലച്ച ചെടിത്തലപ്പുകളെ
പിന്നോട്ടുതള്ളി
അയാൾ വന്നതേയില്ല..
അതിൽ പിന്നൊരിക്കലും
കുളത്തിന്റെ
നടുവിൽ നിന്ന്
വരാലുപോലെ
ഉയർന്നതുമില്ല..
നട്ടുച്ചയിൽ
കരിങ്കൽക്കെട്ടിനകത്തെ
മൂർത്തി കയറിയ
ചുഴലി പിടിച്ചവൻ
ഭയം കെട്ടിപ്പൊതിഞ്ഞ
കുടത്തിലെ കഥയായി…
ഞങ്ങളുടെ ഉറക്കങ്ങളെ
കൊന്നു തുടങ്ങി
ഒരു വഴുക്കൽ പോലെ
അപരിചിതത്വം കൊണ്ട്
എനിക്കിപ്പുറം
കിതപ്പാറ്റുന്നൊരാൾ…
കടൽ കടക്കുമ്പോൾ മാത്രം കാണുന്നത്
കടലിനിപ്പോൾ
പഴയ, ഈന്തപ്പനകളുടെ
മറവു പറ്റിയ
ചുഴിഞ്ഞ നോട്ടങ്ങളില്ല…
ഓരം പറ്റിയ നടത്തങ്ങളെ മുറിച്ചു മുറിച്ച്
നമ്മൾ,
കടലിനെ കോർക്കുന്ന വലക്കാരനെ കാണുന്നു…
മീനുകളിലേക്ക്
കടൽ ആഞ്ഞുവീശുകയായിരുന്നു
അയാളപ്പോൾ…
കടൽ
നമുക്കു കുറുകേയാണ്…
തിരത്തള്ളലുകളിൽ ഞാൻ
തരംഗവും
നീ ചുഴിയുമാകുന്നു..
നിയെൻെറ അപരയാകുന്നു…
ഞാൻ ചിരിക്കുമ്പോൾ കരഞ്ഞും
ഞാൻ കരയുമ്പോൾ ചിരിച്ചും
നീയെന്നെ പ്രണയിച്ചു കളയുന്നു.
അയാൾ വീണ്ടും
കടൽ കോർക്കുന്നു.
വലനോട്ടങ്ങളിൽ നമ്മൾ
മീനുകൾക്കു കുറുകേ
നടന്നുപോകുന്നു…
Name: ആര്യ. ടി
Adress:വടക്കേവാരിയത്ത്
ചെനക്കലങ്ങാടി പി. ഒ
തേഞ്ഞിപ്പലം
മലപ്പുറം
673636
Ph: 7034526959
Email:aryavariyath224@gmail.com
Appearing PhD in Malayalam
Govt. Arts and science college, Meenchanda, Calicut