ലോക്ക്ഡൗൺ ഡയറി
അലാറംകേട്ട് ഞെട്ടിയുണർന്ന്
ക്ലോക്കിൽ നോക്കി
തല്ലിപ്പിടഞ്ഞെണീയ്ക്കുന്നില്ല’
അലസമായ് കിടക്കാം
വെട്ടംവീഴും മുന്നേ
പാചകത്തിൻ്റെ പാതിരാ പ്ലാനുകൾ
അരിഞ്ഞും പിഴിഞ്ഞും
തീവെട്ടത്തിൽ
വെന്തുവേവിച്ച്
വെവ്വേറെ പാത്രങ്ങൾ നിറയ്ക്കേണ്ട…
സ്കൂൾ വണ്ടിക്കാരൻ്റെ
ഹോണിൻ്റെ നീട്ടിനീട്ടിയടി ഞെട്ടിപ്പിക്കുന്നില്ല ..
‘അലക്കിയലക്കി
പിഴിഞ്ഞു പിഴിഞ്ഞ്
വിരിച്ച് വിരിച്ച്
കയ്യും കാലും കുഴയുന്നില്ല …
കൊണ്ടോയിക്കമിഴ്ത്താൻ
വേയ്സ്റ്റ് ബക്കറ്റുകൾ കുമിയുന്നില്ല ..
ഹോം വർക്കും
പ്രോജക്ടും
ചെയ്യിച്ച് ചെയ്യിച്ച്
തലതല്ലിക്കുന്നില്ല …
കടകളിലേയ്ക്ക്
മുന്നേപ്പോൽ
നീളൻ ലിസ്റ്റുകൾ കുറിക്കുന്നില്ല ..
വഴികൾ നിശ്ചലം…
തുറക്കാത്ത ഗേറ്റ്…
തുറന്ന ടെലിവിഷനിൽ
മരണ ലക്ഷങ്ങളുടെ
ഗുണിതക്കണക്ക്…
പുതുപദങ്ങൾ.:
മാസ്ക്ക്,
സാനിറ്റൈസർ ”
പി.പി.ഇ കിറ്റ്
കണ്ടൈമെൻ്റ് സോൺ:
ജീവിതത്തിൻ്റെ വിലയുള്ള ജാഗ്രത ..
റെയിൽ വഴിയിൽ
പിടപിടയുന്ന മരണ നോവുകൾ….
തീണ്ടാരി
ഇനിയുള്ള ആ ആറേഴ്
തീണ്ടാരി ദിവസങ്ങളിൽ
അടുക്കളയും
നടുമുറിയും
അലക്കിയ തുണിത്തരങ്ങളും ആണിമേലടിച്ചു തൂക്കിയ
ദൈവപ്പടങ്ങളുള്ളകലണ്ടറും
ഉമ്മറപ്പടിയും കിണറ്റിൻകരയും
തൊട്ടിട്ടും തീണ്ടീട്ടും
തിരുക്കുടുംബം നശിപ്പിക്കരുതെന്ന്
വല്യമ്മ കനപ്പിച്ചു പറയുമ്പോൾ
അച്ഛനും അച്ചാച്ചനും
ഒന്നിച്ചൊന്നു മുരടനക്കി
ആ തീട്ടുരത്തിന്
തൃക്കൈ വിളയാടിച്ചു …..
പിന്നെത്തെ
മാസമുറയ്ക്കു മുതൽ
ആരെക്കൊണ്ടും പറയിപ്പിക്കാതെ ഞങ്ങളാ തീണ്ടാപ്പലകകൾ
അനുഷ്ടിച്ചു പോന്നു…
അച്ഛനും ആങ്ങളമാരും
രുദ്രാക്ഷത്തിൽ കനംതൂങ്ങി
ശുദ്ധരിലും ശുദ്ധരാകുന്ന
ഓരോ നോമ്പുകാലങ്ങളിലും ആർത്തവക്കുറ്റത്താൽ
വിചാരണപ്പെടുത്തി
ഉടുക്കുകൊട്ടിപ്പായിച്ചിരുന്നു
വല്ലവഴിക്കും ഞങ്ങളെ…..
കുടിയിറക്കപ്പെട്ടാൽ, ‘
ചെന്നെത്തീരുന്നത്
കന്നാലി തൊഴുത്തിലോ
വൈക്കോൽ വെക്കുന്ന ചായ്പ്പിലോ
അല്ലെങ്കിൽ കൊപ്രപ്പിണ്ണാക്കിനും കോഴിക്കൊട്ടയ്ക്കൊപ്പമോ ആവും
വെല്ല്യമ്മ പറഞ്ഞിട്ടുണ്ട്,
പണ്ടൊക്കെ ഇതിനേക്കാൾ “ചുത്തിയാർന്നെന്ന് “
അന്നൊക്കെ തീണ്ടാർന്നിരിക്കാൻ
വേലിപ്പുറത്തൊരു കൂമ്പല്മാടം
അതിൽ തണുത്തു വിറങ്ങലിച്ച പേക്കിനാവുകളായിരുന്നെന്നും ..
ഒഴുകിവീഴുന്ന നിലാവെട്ടം പോലും അവരെ പേടിപേടിപ്പിച്ചിട്ടുണ്ടെന്നതും…..
പതിയിലേക്ക് പൊതിഞ്ഞു കെട്ടിയ
അവലു മലരിലും വറപൊടിയിലും
എന്തിന്,
ഇല വെട്ടാൻ നിറുത്തിയ
വാഴയിൽ പോലും
തൊട്ടിട്ടില്ല ഞങ്ങളെന്ന്
വല്യച്ഛൻ പലവട്ടം
മൊഴി ചോദിച്ചു ചോദിച്ച്
‘ചുത്തി’യുറപ്പിച്ചിരുന്നു. ….
അപ്പുറത്തെ ഇച്ചാച്ചനൊരിക്കൽ ആണയിട്ടതിങ്ങനെ…
” ഞാനീപ്പറഞ്ഞത് സത്യമല്ലങ്കീ -………
കന്നിപ്പെണ്ണിൻ്റെ
മൂന്നാംചോരത്തുണി ചുറ്റിച്ച്
എൻ്റയീ മോത്തോട്ടടിച്ചോ…
അതല്ലെങ്കീ എൻ്റെ തീറ്തട്ടട്ടെ.”..
നോമ്പുകാലങ്ങളിൽ
ആരാൻ്റെവീടുകൾ
മാറി മാറി നിന്നാണ്
ഇച്ചേച്ചീടെ സുന്ദരിക്കുഞ്ഞുമോള്
പിഴച്ചു പെറാതിരിക്കാൻ
കയറിൽ ആടിത്തൂങ്ങി നിന്നത് ….
ചെണ്ടകൊട്ടും ചിന്തുപാട്ടും
കരനിറഞ്ഞു നിന്നതിനാലാണ്
അവളുടെ പിടച്ചിലും കരച്ചിലും
നാട്ടുവെട്ടത്തിൽ
കേൾക്കപ്പെടാതെ പോയത്……
എല്ലാരുംതിന്ന് ബാക്കിയായെങ്കിൽ പിന്നാമ്പുറങ്ങളിൽ
വന്നു കിട്ടുംകഞ്ഞിയും ചമ്മന്തിയും
നിങ്ങൾ എന്താണ് വിചാരിക്കുന്നത് ?
നിങ്ങൾ വച്ച
തീണ്ടാപ്പലകകൾക്കുതാഴെ
ഞങ്ങൾ
എരിഞ്ഞടങ്ങുകയായിരുന്നു എന്നോ?
നീ അറിയുക ….
ആർത്തവം ,
അതൊരു അശുദ്ധതടാകമേയല്ല ……
അശുദ്ധമാണതെന്നു ജപിക്കുന്ന
നിൻ്റെയൊക്കെയും ജനനകാരിണി …
അരുവിയുടെ പിറവിപോൽ മുളയിടുന്ന ജനിപ്രയാണത്തിൻ്റെ ഒഴുക്കാണത്….
അണി മുറിയാതെ
കൊടിപ്പടംതാഴ്ത്താത്ത
ജീവിതപ്പടരിൻ്റെ
നനനീര്…..
നിൻ്റെ അകറ്റി വിടലെങ്കിലും
വെപ്പിനും വിളമ്പിനും
അലക്കിനും അലമ്പിനും
അരപ്പിനും കഴപ്പിനും പുറത്ത്
ഏഴെങ്കിലേഴുനാൾ
സ്വന്തമായി വകഞ്ഞെടുത്ത്
അതിൻ്റെ
സൈരതയിൽ പടർന്നു പൂത്ത്
ഊഷരച്ചേറ്റിൻ്റെ വയൽ സുഗന്ധങ്ങളിൽ പൂന്തോട്ടം ജീവിക്കുകയാണ് ഞങ്ങൾ
ശുദ്ധിയോടെ
സുഗന്ധങ്ങളോടെ …
ഓർമ്മക്കല്ല്
ഇപ്പോൾതന്നെ ഉരുണ്ടു വീഴുമെന്ന്
പേടിപ്പെടുത്തിക്കൊണ്ട്
പുരക്കുമേൽ വളർന്നു പടർന്നു നിൽപ്പുണ്ട് പാറക്കെട്ടുകൾ
മണ്ണില്ലാത്ത പാറക്കൽവിള്ളലിൽ
ഒരു അരളിപ്പാല
ഒരിക്കലും തളിർക്കാതെ
പൂക്കാതെ
പനിപിടിച്ച് നിന്നു.
താഴോട്ടു താഴോട്ട്
പന്നൽ ചെടികൾ
അവയ്ക്കൊപ്പം
ഞങ്ങളും
കളിച്ചു വളർന്നു …. .
തോട്ടുപുറംപോക്കിലും
“നല്ല അയൽക്കാർ ” വഴിതരാത്ത മലയിടുക്കിലുമായി
കല്ലിൻ കൂട്ടങ്ങൾക്ക് കൂട്ടമായി സ്വന്തക്കാരും കൂട്ടക്കാരും
ആ മലയിടിഞ്ഞു
പെറ്റുപെറ്റു കോളനിയായി…
വളർന്നേയില്ല ഒന്നുംവിളയായ്
ഞങ്ങളുടെ പറമ്പുകളിൽ
അന്നേരത്തും നിറഞ്ഞേവന്നു
ഭൂവുടമ നാഥൻ്റെ
ചളിഞ്ഞ നോട്ടങ്ങൾ
അതിനപ്പുറം
ഉരുണ്ടരണ്ടപാറകൾ
ഊഴം കാത്തുനിന്നു..
പേപിടിച്ച പേടിപ്പിച്ച മഴക്കാലം…
പുകപ്പുരകളിൽ നിന്നും
വളവുകൾ തിരിഞ്ഞിറക്കമുള്ള
അണലിപ്പാമ്പൻറോഡുകളിലൂടെ
റബർപ്പാൽ ഷീറ്റാൽത്തുള്ളിത്തുള്ളി
ചാടിച്ചാടിപ്പോകുന്ന
കമാൻഡർ ജീപ്പുകളുടെ
കിരുകിരുക്കം മാത്രം
ഇടയ്ക്കിടയ്ക്ക്
പിന്നെയങ്ങ് തോരാമഴ…..
മഴക്കാലം
പൊതിഞ്ഞു തന്ന
വിശപ്പും ചൂടാക്കി
“സിറ്റിക്കൊന്നും “
ഇറങ്ങാനൊക്കാതെ
സ്വന്തക്കാർ ….
ആൾക്കാരൊന്നും
പുറത്തിറങ്ങാത്തൊരു
പാതിരാപ്പൊരിപ്പെയ്ത്തിലാണന്ന്
പാറക്കെട്ടുപാടുകൾ
ഉരുളുരുളായ്
പൊട്ടിപ്പൊട്ടിയൊഴുക്കിട്ട് പോയത്…
ഈടും വീടും മാമരങ്ങളും
താഴ്ത്തൊട്ടിയിൽ പുതഞ്ഞുകിടപ്പായി
കണ്ണീരായ് മുകളിൽ
പിന്നെയും ഉറവ.
‘മലയുറയുന്ന ആറിൻ്റെ
ഗർഭത്തിൽ
വീടുവച്ചതിനാലാവണം
കുട്ടിയമ്മ ചേച്ചിയും കുഞ്ഞു മക്കളും ഒഴുക്കായി പോയത്
ഒരിക്കലും കണ്ടെടുക്കാനാവാതെ .. ‘
കുട്ടിയമ്മ ചേച്ചിയുടെ
വീടൊഴുകിപ്പോയ മുറ്റത്ത്
ഞങ്ങൾ കുട്ടികളന്ന്
ദൈവംകളിച്ച
ആ ഒറ്റപ്പാറ മാത്രമുണ്ട്
അതിൻ്റെ വിള്ളൽവിടവിൽ
പറ്റിച്ചേർന്നു ചതഞ്ഞരഞ്ഞ വേരുകൾ.
മുള പൊട്ടിയൊരു
അരളിപ്പാല കിളിർത്തൊന്നു
പൂവിടാൻ കരച്ചിലായ് നിൽപ്പുണ്ട് …