തലച്ചങ്ങല പോയോരെ, അ
വരുടെ പാട്ടിന് വിട്ടിരുന്നു.
സംസ്‌കൃത പാട്ടു പാടി ഊരാക്കുടുക്കിട്ട്
പിടിച്ച് ആൾരൂപത്തിലാവാഹിച്ച്
ചാക്കിൽ കെട്ടി പുഴക്കടവുതോറുമുള്ള
മേയ്ച്ചിലറകളിലേക്ക് ആട്ടിയകറ്റുന്ന
പണി ഉണ്ടായിരുന്നിട്ടില്ല പണ്ട് “മൾട്ടിറ്റൂളുകളിൽ “
കരച്ചിലൊടുങ്ങുന്ന ആണ്ടു കർമത്തിൻ്റന്ന്
കരളിൽ നിന്ന് ഉറങ്ങുന്ന കുട്ടിയെ
പായിലേക്കെന്ന പോലെ കൺവെട്ടത്തെ
പതിക്കല്ലിൽ ചേർത്തിരുത്തും….
എന്നും കാണും കള്ളും അവലും
വറപൊടിയും കോഴിക്കറിയും
ഒള്ളേലോരി കൊടുക്കും…
കൊത്തിയെണങ്ങിയ കോഴിപോലെ
ആടിയെണങ്ങിയ പാമ്പു പോലെ
ചേന്ന് ചേർന്നു നിൽക്കും: ..
പല പലഅടികൾ ജാതിവടിവിന്
ഓര് അന്നാളിലൊക്കെ മാറി മാറി
നിന്നതിനാൽ പല്ലുതെറിപ്പിച്ച
സംസ്കൃത അസ്തി:
സ്യകൾ കണ്ടസ്യ:പോലുമില്ല മൾട്ടിറ്റ്യൂളുകൾ *
വാഴക്കച്ചിക്ക് കള്ളും കരിക്കുനീരും
കർമ്മമേറ്റ് മുന്നേ പോയവർ
എങ്ങോട്ടാവും പോയിരിക്കുക.?
എതായാലും സംസ്കൃത വഴിക്കാവില്ല.
മരിക്കുമ്പോൾ മാത്രമല്ല,
ജീവിച്ചിരിക്കുമ്പോഴും ഞങ്ങൾ
മൾട്ടിറ്റ്യൂളുകൾ തായ് തന്തമാരെ
വൃദ്ധസദനത്തിലടച്ചിട്ടില്ല …
പ്രശ്നക്കാരനാണ് പ്രശ്‌നമാക്കീത്,
കല്ലിൽ തെളിഞ്ഞ് കാവലായിരിപ്പോരെ
കുടിയൊഴിക്കണം… അതും പോരാ
ഒഴിച്ചെടുത്ത വെളിമ്പറമ്പിൽ കല്ലും
മേൽക്കൂരയും കെട്ടി അവൻ്റെ
അബോധങ്ങൾ കുടിയിരുത്തണമെന്നും വിധി :വിധിതന്നെ ?
മുമ്പേപോയ കാരണവൻമാരെത്രയോ !
ഭാഗ്യവാൻമാർ എന്തെന്നാൽ അവർക്ക്
കാലിൽ മാത്രമായിരുന്നല്ലോ ചങ്ങലക്കണ്ണികൾ ….
ഇന്നും, ഇനിയങ്ങോട്ടും തലയ്ക്കും വിലക്കും ചങ്ങല’:
സ്വയം എടുത്തണിഞ്ഞ സ്വന്തം പൂട്ടിയ ചങ്ങല
,,,’,,,,,,,,,,,,,,,,,,,,,,,,,,:,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, * മൾട്ടിറ്റ്യൂഡ് –
വിശ്വാസത്തിൻ്റെ ബഹുസ്വരത
കൊലുമ്പൻ മുത്തപ്പൻ
പെരിയാറു ചാലുകീറി
വിടർത്തി വിട്ട മലനിരകൾക്കിടയ്ക്കുള്ള
കാട്ടുവഴിയിലൂടെ കൊലുമ്പൻ
മുത്തപ്പൻ സായ്പ്പ്,
ജോണിന് വഴികാട്ടിയായി പോകുന്നു
അണയൊരുക്കാൻ, പുഴ
കടലെത്തുംവരെയുള്ള
പല നാടുകൾക്ക് വെള്ളമെത്തിക്കാൻ,
വെള്ളിച്ചമെത്തിക്കാൻ,…..
പാറമലകളുടെ ഇത്തിരിപ്പോന്നമണ്ണിൽ
പാവം എലിക്കൂട്ടങ്ങൾ അന്നും
അവിടെ സ്വന്തം മക്കൾക്കായി
മാളങ്ങൾ തുരതുരക്കുന്നു.
അടിവാരത്തു നിന്നും മാളം തേടിയിഴഞ്ഞ്
വിഷപാമ്പുകളുമങ്ങിനെ…..
കുറവനും കുറത്തിയുമായിരുന്ന
ഇരുമാമലകൾ മുട്ടിച്ചേർന്ന്
വീണ്ടുമിരിക്കാൻ പ്രണയകാന്തങ്ങളാൽ വീർപ്പിട്ട്,
പെരിയാറ്റുവെള്ളം ഇടുക്കിവച്ച
ഇടുക്കിയിൽത്തന്നെ മുത്തപ്പൻ
തടയണയ്ക്ക് കുറ്റിയടിച്ചു.
ആർച്ചുഡാം വന്നു.
വഴി വന്നു വഴി വഴി പിന്നെയും
കുടിയേറ്റംവന്നു.
മുത്തപ്പൻ്റെ മക്കൾ
കാടോടു കാടുകേറി വെട്ടം വിട്ടു
വെളിച്ചം വിട്ടു വെള്ളച്ചുറ്റിൻ്റെ
മലന്തുരുത്തുകളിൽ ഒറ്റമരത്തിൽ പെട്ടുപോയ
മൃഗജന്മങ്ങൾക്കൊപ്പം കൊലുമ്പനപ്പൂപ്പൻ്റെ
കൊച്ചുമക്കളങ്ങനെ …
വെള്ളത്തിലായിപ്പോയ ഊരാളിയിരുന്നവരുടെ
ഊരും പേരുപോലുമിന്നില്ല…
മന്നാനൊരു ഭാരമില്ലാത്ത കിരീടം മാത്രം താഴെ,
ഡാമിനാൽ വെട്ടവും വെള്ളവും കൊണ്ടവർ
കൊലുമ്പനപ്പൂപ്പൻ്റെ വംശത്തെ തമ്മിൽ
ചെളിയെറിഞ്ഞ് കളിയാക്കാനുള്ള പേരാക്കിയെടുത്തിട്ടുണ്ട്.
എലിക്കുഞ്ഞുങ്ങൾക്കുള്ള മാളങ്ങളിലിപ്പോൾ
അവയെത്തിന്ന വിഷപാമ്പുകളാണ് വാസം .
ഡാമിലേക്കുള്ള വഴിപ്പുറമ്പോക്കിൽ,
ഇരുട്ടിൻ്റെ കൊടുംവളവിൽ കൊലുമ്പൻ
മുത്തപ്പനിന്ന് പ്രതിമകളുണ്ട് കല്ലിച്ചങ്ങനെ…..
അതിനടിയിലും എലിതുരന്നമാളങ്ങൾ…
ഫണം വിടർത്തി നിൽക്കുന്നുണ്ടോ
ചേനത്തണ്ടൻ ഇടുക്കിഡാം.
കൊലുമ്പൻ – വെള്ളം കെട്ടിയിടാൻ പ്രകൃതി
വളഞ്ഞുവച്ച സ്ഥലമെന്നത് സായ്പ് ,
സൂപ്രണ്ട് ജോണിന് ബോധ്യപ്പെടുത്തിക്കൊടുത്ത്
ഇടുക്കിഡാമിന് സ്ഥലംനിശ്ചയിച്ച
ആദിവാസി ഊരുമൂപ്പൻ.
ആ ഇടം കാട്ടിക്കൊടുക്കൽ തന്നെ ആദിവാസി
ഭൂമി അന്യാധീനപ്പെടുന്നതിന് കാരണമാവുകയും ചെയ്തു.
ഡോ.എ.കെ.വാസു : കവി, അധ്യാപകൻ, നിരൂപകൻ.എറണാകുളം ,കാക്കനാട് സ്വദേശി, "കറുപ്പ് അഴകാണെന്നു വെറുതേ പറയരുത്" ഇദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നിരൂപണ ഗ്രന്ഥമാണ്.