
മണമുള്ളകാമുകി
——————-
സ്വപ്നങ്ങളുടെ ഫോസിലുകൾ
ചിത്രങ്ങളുടെ
ഫ്രെയിമുകളായി
രൂപാന്തരപ്പെടുന്ന രഹസ്യം
ഉറങ്ങുമ്പോൾ മാത്രം
വിശകലനം ചെയ്യാൻ കഴിയുന്ന
നീണ്ട പരമ്പരയിൽ ഞാൻ
മറന്നു വെക്കാറുള്ളത്
ശരീരത്തിലെ മുഴുവൻ തൂവലുകളും
പിന്നെ പ്രണയിനിയുടെ
മണമുള്ള നനഞ്ഞ തൂവാലയും.
അങ്ങനെ ഞാൻ
സ്വപ്നങ്ങളിൽ നിന്നും
പുലരിയിയെ തുറക്കുമ്പോൾ
ഇന്നലെ സ്വപ്നത്തിൽ കണ്ട
ആ തുമ്പി
എന്റെ അടിവസ്ത്രത്തിൽ
ഇരിക്കുന്നു.
സ്വപ്നത്തിൽ ആ തുമ്പി
ഏതോ കല്ലറയിൽ
തലതല്ലി കരയുന്നത്
ഞാൻ കണ്ടിരുന്നു.
തുമ്പിയുടെ അടുത്ത്
ചെല്ലുമ്പോഴെല്ലാം
കാമുകിയുടെ അതേ മണം.
വീടിനു മുന്നിൽ
ആരോ വിളിക്കുന്നു.
പോസ്റ്റ്മാൻ ഒരു പുസ്തകക്കവർ നീട്ടി
അതിന് സ്വപ്നത്തിൽ കണ്ട
കല്ലറയുടെ ആകൃതിയായിരുന്നു.
ഞാൻ തുറന്ന് നോക്കി.
അതിൽ നിറയെ പുഴുക്കളായിരുന്നു.
ഞാനത് മുറ്റത്തേക്ക്
വലിച്ചെറിഞ്ഞു.
കോഴിക്കൾ വന്ന്
പുഴുക്കളെയെല്ലാം
കൊത്തിത്തിന്നാൻ തുടങ്ങി.
വീടും ഭാര്യയും തിരിച്ചു വരും മുമ്പെ
ഞാൻ അടി വസ്ത്രത്തിൽ നിന്നും തുമ്പിയെ
അടർത്തിമാറ്റി.
അപ്പോഴും തുമ്പി എന്നെ നോക്കി
ചിറകടിക്കാൻ തുടങ്ങി.
ചിറകടികൂടും തോറും
കാമുകിയുടെ നാറ്റം
പരക്കുകയാണ്.
ഞാൻ കൂട്ടുകാരനെ വിളിച്ചു.
അവൻ മറുപടിയായ് പറഞ്ഞത്
തുമ്പി തലതല്ലിക്കരഞ്ഞ കല്ലറ
ആരുടേതാണെന്ന്
സൂക്ഷ്മമായി നോക്കണമെന്നാണ്,
ഞാനതറിയൻ
സ്വപ്നങ്ങളിലേക്ക്
കാലെടുത്ത് വെക്കുമ്പോൾ
അലറിക്കരഞ്ഞൊരു
തീവണ്ടിക്കൂട്ടം
എല്ലാ ഡോറുകളും തുറന്നിടും.
അപ്പോഴും വീണ്ടും തുമ്പി
ചിറകടിക്കാൻ തുടങ്ങും.
തീവണ്ടി എന്നെ മാത്രം കയറ്റാതെ
മറ്റൊരുടത്തേക്ക് പാഞ്ഞു പോക്കും.
ഉടലും തലയുമറ്റ നിലവിളി പോലെ
ഞാൻ
ഡോക്ടർറോട് ചോദിക്കുന്നു.
ഡോക്ടർ പറയുന്നു:
തുമ്പിക്കും കാമുകിക്കും
ഒരോ മണമാണെങ്കിൽ
സ്വപ്നത്തിൽ കണ്ട കല്ലറ
ചിത്രകാരൻ വാൻഗോഗിന്റെ തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.
ഡോക്ടർ എനിക്ക് കുറെ
സൂര്യകാന്തി വിത്തുകൾ തന്ന്
പറഞ്ഞു:
ഈ തുള്ളിമരുന്ന്
ചെവിയിലൊഴിക്കണം.
പിന്നെ തുമ്പിയുടെ
ചിറകടി കേൾക്കാതെയായി.
കട്ടിലിൽ കിടന്നുറങ്ങുന്ന
എന്നെയാരോ തൊട്ടുവിളിക്കുന്നു
കണ്ണ് തുറന്ന് നോക്കുമ്പോൾ
ഭാര്യ കയ്യിലൊരു ഗ്ലാസ്സ് വെള്ളവും
രണ്ട് ഗുളികകളുമായി നില്ക്കുന്നു.
ഞാനത് വാങ്ങി കഴിച്ചു.
പിന്നെ പുഴകൾ ഒഴുകി
പരക്കാൻ തുടങ്ങി .
സ്വപ്നങ്ങളുടെ ഫോസിലുകൾ
നിറച്ച അനേകം ചെറുതോണികൾ
എന്നെ കാണാൻ വരുമ്പോൾ
ഞാനൊരു ശലഭമായ്
രൂപാന്തരപ്പെട്ട കാര്യം
അവരോട് പറയാൻ
ഞാൻ മറന്നു പോയിരിക്കും.
ഭയാനകമായ ഒരു ഫ്ലാഷ് ലൈറ്റ്
–+-+———-+—+-++++
ഇന്നലെ രാത്രി
നാടകത്തിൽ വില്ലനായ്
അഭിനയിച്ച കവി മാലിക്
മദ്യം കഴിച്ചിട്ടും ഉറങ്ങിയില്ല.
സ്വപ്നവും യാഥാർത്ഥ്യവും
അയാളെ അത്രമേൽ
വേട്ടയാടുകയാരുന്നു.
ശ്മശാനത്തിലേക്ക്
മുഖം തിരിഞ്ഞ് നില്ക്കുന്ന
വാടക വീടിന്റെ
ചാരു ബെഞ്ചിലിരുന്ന്
മാലിക്ക് അതെഴുതാൻ
തുടങ്ങുമ്പോൾ,
അരികിലേക്ക് പറന്നുവന്ന
ഒരു കവിത
വല്ലാതെ തേങ്ങിക്കരഞ്ഞ്
വന്നിടത്തേക്കു തന്നെ
മറന്നു പോയ് !
പാതി എഴുതി വെച്ച
നാടകത്തിലെ കാമുകി
ഇപ്പോഴും സംശയത്തിന്റെ
നിഴലിലാണ്.
ഇപ്പോൾ ജാലകത്തിലൂടെ
ഒരു പൂച്ചക്കുട്ടി കടന്നുവരുന്നു.
മറന്നു പോയ കവിതയോടൊപ്പം
പറന്നു വന്ന പക്ഷി
വൈദ്യുതിക്കമ്പിയിൽ
അപായമായി പിടയുന്നു.
പൂച്ചക്കുട്ടി അതിന്നരികിലേക്ക് ഓടുന്നു.
ആ വഴി അതിവേഗം
ഒരു ടിപ്പർ പാഞ്ഞു പോകുന്നു.
ഇപ്പോൾ പൂർത്തിയായ
നാടകത്തിന്റെ സംവിധായകൻ
സ്വന്തം ഭാര്യയോട് പറയുന്നു.
മാലിക് നല്ല നടനാണെന്ന്.
ഒട്ടും സംശയമില്ലാത്ത തരത്തിൽ
സംവിധായകന്റെ മുന്നിൽ വെച്ച്
അവൾ വിജയകരമായി
മാലിക്കിനെ പരിചയപ്പെടുന്നു.
അവനും അവളും
സംവിധായകന്റെ മുന്നിൽ
അതിമനോഹരമായി
അഭിനയം തുടരുന്നു.
നാടകത്തിന്റെ അവസാനഭാഗം
ഭർത്താവ് ഭാര്യയെ കൊല്ലുമെന്ന്
സംവിധായകൻ സ്ക്രിപ്റ്റിൽ
മാറ്റം വരുത്തുന്നു.
ഫൈനൽ റിഹേഴ്സലന്
തൊട്ടു മുമ്പ്
മാലിക് കൊണ്ടുവന്ന
ഒരു ബോട്ടിൽ വിദേശ മദ്യം
അവർ മൂന്നു പേരും കൂടി കഴിക്കുന്നു.
വൈദ്യുതി കൊണ്ടലങ്കരിച്ച
സ്റ്റേജിലിപ്പോൾ
സംവിധായകൻ മാത്രം നിൽക്കുന്നു.
അയാൾ ഓരോരംഗവും അഭിനയിച്ച്
കാണിച്ച് കൊണ്ടേയിരിക്കുന്നു.
അവൾ മൊബൈൽ ക്യാമറയിൽ
അത് പകർത്തിക്കൊണ്ടിരിക്കുന്നു.
മാലിക് വൈദ്യുതി ബോർഡിന്റരികിലെ
ലിവർ താഴോട്ട് വലിക്കുന്നു.
ഭയാനകമായ ഒരു ഫ്ലാഷ് ലൈറ്റിൽ
നാടകം പൂർണ്ണമാകുന്നു.