“ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്‍ദ്രമേതോ
വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി “
(സുഗതകുമാരി )
മലയാളകവിതയുടെ മണ്ണിൽ ആഴത്തിൽ വേരോടിയ തണൽമരമായിരുന്നു സുഗതകുമാരി. ഇലകളും കനികളും പൂക്കളുമായി ശാഖോപശാഖകളായി പടർന്ന് പന്തലിച്ച മഹാവൃക്ഷം. കവിതയിലും ജീവിതത്തിലും പ്രകൃതിക്ക് വേണ്ടിയായിരുന്നു അവർ അഹോരാത്രം ശബ്ദമുയർത്തിയത്.കവിതയിൽ തുലാവർഷപ്പച്ച പടർത്തിയും ജീവിതത്തിൽ ഹരിതദർശനത്തിന്റെ കാവലാളായും അവർ നിലകൊണ്ടു. ഒരുതരത്തിൽ ഒരു ‘ഹരിതജീവിതം’ നയിച്ച കവിയത്രിയാണ് സുഗതകുമാരിയെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
ചങ്ങമ്പുഴയിൽ ആരംഭിക്കുന്ന മലയാള കാൽപനിക കവിതയുടെ പിന്തുടർച്ചക്കാരായ ഒ.എൻ.വി., വയലാർ ,ഭാസ്കരൻ എന്നിവർക്ക് ശേഷം ‘പിൽക്കാല കാൽപനികത’യെ നയിച്ചവരിൽ സുഗതകുമാരിയും ഉണ്ടായിരുന്നു. റൊമാന്റിക് പ്രവണതകളോട് കൂടിയ അന്തർമുഖതയാണ് സുഗതകുമാരിയുടെ കാവ്യ സവിശേഷതയെന്ന് നിരൂപകർ വിലയിരുത്തിയിട്ടുണ്ടല്ലൊ.”സുഗതകുമാരിയുടെ കവിതകളിൽ ആധുനികതയുടെ മുഖമുദ്രകൾ പലതുമുണ്ടെങ്കിലും കാല്പനികതയുടെ ഇഴകൾ കൊണ്ട് നെയ്തതാണ് അവരുടെ ശൈലി ” എന്ന് എം.ലീലാവതി നിരീക്ഷിച്ചിട്ടുണ്ട്.
സ്വാനുഭൂതികളെ വിഷാദാത്മക ഭാവത്തിൽ ആവിഷ്കരിച്ച് വായനക്കാരുടെ മനസിൽ ഇടം നേടിയ കവയത്രിയാണ് സുഗതകുമാരി. ‘ഭാവഗീതം'(Lyrical poetry) എന്ന് വിളിക്കാവുന്ന അവരുടെ കാവ്യരീതിയാവട്ടെ തികച്ചും ആത്മനിഷ്ഠവും സംഗീതാത്മകവുമാണ് .വൈകാരികമായ കാവ്യഭാഷയും അതിൽ ലയിച്ച് ചേർന്നിരിക്കുന്നു. സസ്യ – ജന്തു – ജീവജാലങ്ങളോടും പരിസ്ഥിതിയോടുമുള്ള അടങ്ങാനാവാത്ത അനുകമ്പയും സ്നേഹവും അവരുടെ കവിതകളുടെ അന്തർധാരയാണ്.
പ്രണയം, വിഷാദം, കൃഷ്ണഭക്തി, പ്രകൃതി, സ്ത്രി എന്നിവയാണ് സുഗതകുമാരി കവിതകളുടെ വിഷയങ്ങളായി പലപ്പോഴും വർത്തിക്കുന്നത്.ആദ്യകാല കവിതകളിൽ മിക്കതും കൃഷ്ണഭക്തിയാൽ സമൃദ്ധമാണ്.കൃഷ്ണാ നീയെന്നെ അറിയില്ല, രാധയെവിടെ, ഗോപിക, കാടാണ്, ശ്യാമരാധ, കാളിയമർദ്ദനം, ഒരു നിമിഷം തുടങ്ങി അനവധി കവിതകളിലൂടെ ‘കൃഷ്ണ ബിംബങ്ങളുടെ കവി’യായി അവർ മാറി. കവിയുടെ മനസ്സിൽ ശ്രീകൃഷ്ണൻ സൃഷ്ടിച്ചിട്ടുള്ള പ്രാർത്ഥനാനിർഭരമായ അനുഭൂതികളാണ് കവിതകളായി രൂപപ്പെട്ടിട്ടുള്ളത് .
കാല്പനിക ഭാവത്തോടെ പ്രകൃതിയെയും സ്ത്രീയെയും ആവിഷ്കരിക്കാനാണ് സുഗതകുമാരി അവരുടെ ആദ്യകാല കവിതകളിൽ ശ്രമിച്ചിട്ടുള്ളത്. എന്നാൽ 1970 കൾക്ക് ശേഷം ഇന്ത്യയിലുടനീളം രൂപപ്പെട്ടിട്ടുള്ള പാരിസ്ഥിതിക ചിന്തകളും സമരങ്ങളും സൂക്ഷ്മമായി പാരിസ്ഥിതിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള രചനകൾ നടത്തുന്നതിനോടൊപ്പം പരിസ്ഥിതി സമരങ്ങളുടെ മുൻനിരയിൽ ഉറച്ച് നിൽക്കാനും അവരെ പ്രേരിപ്പിച്ചു.കാവുതീണ്ടല്ലേ, വനരോദനം, സൈലന്റ് വാലി, പശ്ചിമഘട്ടം, കുറിഞ്ഞിപ്പൂക്കൾ, തൈ വയ്ക്കൽ, കാലിഫോർണിയാ കാടുകളിൽ, പശ്ചിമഘട്ടത്തിൽ വീണ്ടും, കാക്കപ്പൂവ്, തുലാവർഷപ്പച്ച, തുമ്പപ്പൂ ,തെംസ് നദിയോട്, എന്നിങ്ങനെ അനവധി പരിസ്ഥിതി സംബന്ധമായ കവിതകൾ അവരുടെ കാവ്യലോകത്ത് നമുക്ക് കാണാം.
എഴുപതുകളുടെ മധ്യത്തോടെയാണ് മലയാള സാഹിത്യത്തിലേക്ക് പരിസ്ഥിതി ചിന്ത തീവ്രമായി കടന്നു വരുന്നത്. കവിതയിലും, നോവലിലും കഥയിലും ഇതിന്റെ അനുരണനങ്ങൾ ഉണ്ടായി. പരിഷ്കൃതിയുടെയും വികസനത്തിന്റെയും മറവിൽ വൻതോതിൽ പ്രകൃതിധ്വംസനം നടക്കുന്ന കാലമായിരുന്നു അത്. വന്യതയുടെ സാക്ഷാത്കാരമായിരുന്ന കേരളത്തിലെ ഭൂപ്രകൃതിക്ക് ക്രമേണ കോട്ടം തട്ടി. വനങ്ങളും പാടങ്ങളും നദികളും കൃഷിയിടങ്ങളും വൻ പദ്ധതികളുടെ മുന്നേറ്റത്തിൽ ചതഞ്ഞരഞ്ഞു.1970 കളിലെ സൈലന്റ് വാലി സംരക്ഷണ സമരം, ചിപ്പ്കോ മൂവ്മെന്റ് എന്നിവയെല്ലാം ഈ വിഷയത്തിലേക്ക് എഴുത്തുകാരുടെ ശ്രദ്ധ തിരിച്ചു. പാത്രക്കടവ് പദ്ധതി, സൈലന്റ് വാലി, മതിൻകെട്ടാൻമല, പെരിയാർ, ചാലിയാർ, കൃഷ്ണവനം, അട്ടപ്പാടി, പ്ലാച്ചിമട, എൻഡോസൾഫാൻ സമരം എന്നിവക്കെല്ലാം നേതൃത്വം നൽകിയവരിൽ എഴുത്തുകാരും മുന്നിലുണ്ടായിരുന്നു.കാടെവിടെ മക്കളെ ( അയ്യപ്പപ്പണിക്കർ), കുഞ്ഞേ മുലപ്പാൽ കുടിക്കരുത് (കടമ്മനിട്ട), ഭൂമിക്കൊരു ചരമഗീതം (ഒ.എൻ.വി.), മൊട്ട (ആറ്റൂർ) ഏഴിമല (സച്ചിദാനന്ദൻ ) സൈലൻറ് വാലി (സുഗതകുമാരി ) തുടങ്ങിയ ശ്രദ്ധയ കവിതകൾ ഉണ്ടാവുന്നത് ഈ ഘട്ടത്തിലാണ്.ഈ കവിതകൾ പിന്നീട് ‘വനപർവ്വം’ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ‘മരക്കവികൾ’ എന്ന് പേരിട്ട് പലരും അക്കാലത്ത് ഈ കവികളെ പരിഹസിക്കുകയുണ്ടായി. സുഗതകുമാരിയുടെ പല പരിസ്ഥിതി കവിതകളും പുറത്ത് വന്നത് ഈ ഘട്ടത്തിലായിരുന്നു.
” വെട്ടിയ കുറ്റിമേൽ
ചാഞ്ഞിരുന്നാർദ്രമായ്
ഒറ്റ ചിറകിന്റെ താളമോടെ
ഒരു പാട്ടു വീണ്ടും തെളിഞ്ഞു “
പാടുന്ന സുഗതകുമാരി കവിതയിലെ ആ കാട്ടു പക്ഷി യഥാർത്ഥത്തിൽ പ്രകൃതിക്ക് മേൽ മനുഷ്യൻ നടത്തിയ കൊടിയ ചൂഷണത്തിന് ഇരയായിത്തീർന്നവരുടെ പ്രതീകം തന്നെയാണ്. സുഗതകുമാരിയുടെ ശ്രദ്ധേയമായ മറ്റൊരു പാരിസ്ഥിതിക കവിതയാണ് ‘തെംസ് നദിയോട് ‘… 1878-ൽ ലണ്ടൻ നഗരത്തിലെ തെംസ് നദിയിൽ പ്രിൻസ് ആലീസ് എന്ന ആവിക്കപ്പൽ മുങ്ങുകയും മലിനജലം കുടിച്ച് 700 ഓളം പേർ മരിക്കുകയും ലണ്ടൻ നഗരത്തിലെ ഏക കുടിവെള്ള സ്രോതസ്സിനോടൊപ്പം നദിയിലെ മീനുകളും, സസ്യങ്ങളും, ജീവികളുമടങ്ങുന്ന വംശം തന്നെ നാമാവശേഷമാവുകയും, പിന്നീട് ജോസഫ് ബസാൽഗറ്റ് എന്ന സിവിൽ എഞ്ചിനിയറുടെ പരിശ്രമഫലമായി ശുദ്ധീകരണം നടത്തി ഈ നദിയെ വീണ്ടെടുക്കുകയും, ആ നദി സന്ദർശിച്ചതിന്റെ അനുഭവപശ്ചാത്തലത്തിൽ സുഗതകുമാരി എഴുതുകയും ചെയ്ത കവിതയാണ് ‘ തെംസ് നദിയോട് ‘ .
“മർത്ത്യർ കയ്പേറിയ നിൻ മാറിടം വിട്ടു.
പൊട്ടിക്കരഞ്ഞു പറന്നുപോയ് പക്ഷികൾ.
പോകുവതെങ്? നിൻ നഞ്ഞിൽ മുങ്ങിത്താണു
ചാകുകയായ് നിന്നരുമയാം മീനുകൾ “
– എന്ന് മലിനീകരിക്കപ്പെട്ട തെംസ്നദിയുടെ ആദ്യ രൂപത്തെ ആവിഷ്കരിക്കുന്ന കവയത്രി
” തെംസ് നദി, വീണ്ടുമുയിർത്തൊഴുകുന്നു നീ
നൂറ്റാണ്ടുകൾ തന്റെ പാപമാലിന്യങ്ങ-
ളേറ്റുവാങ്ങിക്കരുത്തേറ്റം പതിതയായ്
ഓയിൽ ചീയുന്ന നിൻ കൊഴുത്ത ജലം വാർന്നു –
പോകാതെ കെട്ടിനിന്നാർത്തനാദം താണു
വീണിഴയുന്ന പോൽ, എത്ര നാൾ കേണു നീ രാജപ്രഭാവയാം തെംസ് നദി” –
എന്ന മട്ടിൽ അതിന്റെ പിൽക്കാലരൂപത്തേയും വരച്ചിടുന്നുണ്ട്. അമിതമായ ആർത്തിയും ദുരയും പ്രകൃതിയുടെ മേൽ കൈ കടത്തുന്ന മനുഷ്യപ്രവൃത്തികളിലൂടെ മനുഷ്യർ അവരുടെ തന്നെ ശവക്കുഴി തോണ്ടുകയാണെന്ന് കവയത്രി പറഞ്ഞുവെക്കുന്നു.ഇന്ത്യയിലെ മരിച്ച് കൊണ്ടിരിക്കുന്ന അനേകം നദികളുടെയും പ്രതീകമായി തെംസ് നദിയെ കാണാം.
“ഹേ തുംഗസഹ്യഗിരിശൃംഗങ്ങളേ, മേഘ
ദുന്ദുഭികളേ, വിയദ്ഗംഗയെ
വിളിച്ചുമാറോടണച്ചായിരം
പുഞ്ചിരിച്ചോലകളായൊരുക്കീടുന്ന
മംഗല ശ്യാമ മഹാവിപിനങ്ങളേ
പൂത്തുലഞ്ഞാടുന്ന വല്ലികളേ, ചില
ച്ചാര്‍ത്തുപൊങ്ങും കിളിക്കൂട്ടങ്ങളേ, കാട്ടുപൂക്കളേ, പൊന്തകള്‍ക്കുള്ളില്‍ തെളിയുന്ന
ദീപ്തമാം മഞ്ഞക്കറുപ്പുവരകളേ
ഹേ നീലഗിരിശൃംഗങ്ങളേ, ഹരിത
ഹസ്തങ്ങളായിരമുയര്‍ത്തിപ്പരത്തി ജല
മേഘങ്ങളെ കുതറിയോടാതെ വാരി
ത്തടഞ്ഞുനിര്‍ത്തിപ്പുല്‍കി
യലിയിച്ചിടുന്ന മഹാസുകൃതങ്ങളേ” –
എന്ന മട്ടിൽ പശ്ചിമഘട്ട മലനിരകളുടെ ഭംഗിയും പ്രൗഢിയും വരച്ചിടുന്നുണ്ട് ‘പശ്ചിമഘട്ടം’ എന്ന കവിതയിൽ സുഗതകുമാരി. എന്നാൽ പിന്നീട് ആ ഗിരിനിരകൾക്ക് സംഭവിക്കുന്ന ദുരന്തമോർത്ത് കവിഹൃദയം വിങ്ങുന്നു.
“ശൈലേന്ദ്രപാദങ്ങളിൽ തീ പിടിക്കുന്നു!
ദിവ്യവക്ഷസ്സിൽ കറുത്തപുക പടരുന്നു!
കരിമരുന്നിട്ടു പൊട്ടിത്തകർക്കും നൂറു
മലകളലറിക്കേണുടഞ്ഞു വീണടിയുന്നു!
ഉറവകൾ നടുങ്ങിവറ്റുന്നു. നൂറായിരം
നിലവിളിയുയർന്നുതാഴുന്നു!
വിരിമാറിൽ മുറിവുനിറയുന്നു. സഗൗരവം
തലപൊക്കി നോക്കുന്നൂ സഹ്യൻ!
മലയിടിക്കുന്ന, തീയെറിയുന്ന കൈകളേ,
വളരെ വൈകിപ്പോയി കാലം!
അറിയുവിൻ, മുറിവേറ്റ ശൈലങ്ങൾ നമ്മൾക്കു
വറുതിയും മൃതിയും വിധിക്കുമല്ലോ;
ചൂടുപൊറാഞ്ഞു പൊരിയുമല്ലോ, യിറ്റു
ദാഹജലത്തിനായ് കേഴുമല്ലോ;
അല്ലായ്കിൽ ഭാവം പകർന്നീ ഗിരിനിര
കല്ലും മരവും പ്രളയവുമായ് അന്ത്യപ്രഹരമായാർത്തിറങ്ങീടവേ
നൊന്തുപായുന്നതെങ്ങോട്ടു നമ്മൾ?”
– സഹ്യഹൃദയത്തിന്റെ ഈ തേങ്ങൽ അനുവാചക ഹൃദയത്തേയും പ്രകമ്പനം കൊള്ളിക്കുന്നു. പശ്ചിമഘട്ട മലനിരകളെ ഇടിച്ച് നിരത്തി വികസന കോട്ടകൾ പണിയുന്നവർക്ക് വരാനിരിക്കുന്ന മഹാദുരന്തങ്ങളെ പറ്റിയുള്ള മുന്നറിയിപ്പ് കവി പണ്ടേ നൽകിയിട്ടുണ്ട്.
“മഴുവും തീയമായ്, കഴുകൻ കണ്ണുമായ്
വരില്ലയോ, മർത്തനവിടെയും നാളെ ”
– എന്ന് ഭാവിയിലും തുടർന്നേക്കാവുന്ന പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ കൊടും ക്രൂരതകളോർത്ത് കവിഹൃദയം പിന്നെയും വിലപിക്കുന്നുണ്ട്.
മലിനീകരണത്തിന്റെയും ചൂഷണത്തിന്റെയും സമാനാനുഭവങ്ങളാണ് സ്ത്രീയും പ്രകൃതിയും നേരിടുന്നത്.ഇവയുടെ രണ്ടിന്റെയും മോചനത്തിലൂടെ മാത്രമേ സാമൂഹിക വ്യവസ്ഥയിൽ പ്രശാന്തതയും സമൃദ്ധിയും സാധ്യമാവുകയുള്ളുവെന്ന പാരിസ്ഥിതിക സ്ത്രീവാദ (Eco Feminism) ത്തിന്റെ ദർശനം സുഗതകുമാരിയുടെ പല കവിതകളിലും പ്രകടിതമാവുന്നുണ്ട്. പ്രകൃതിയെ അമ്മ/സ്ത്രിയായി കാണുന്ന ഊർവ്വരതാ സങ്കൽപ്പങ്ങളുമായി ഇവ ചേർന്ന് കിടക്കുന്നു.”കാടും പുഴയും മണ്ണും സ്ത്രീയും അപമാനിക്കപ്പെടുമ്പോൾ ചീറിക്കൊത്തുന്ന വാക്കുകൾ കൊണ്ടു കവിത കൊരുക്കുന്നു സുഗതകുമാരി ” എന്ന് എം.ലീലാവതി.
“മലയിടിച്ചു വരുന്ന യന്ത്രത്തിന്റെ
വഴിയിൽ നിൽക്കുന്ന കൊച്ചുതുമ്പച്ചെടി
വഴിയിൽ നിൽപ്പൂ ചമഞ്ഞു തുമ്പച്ചെടി “(നിർഭയ)
ഈ കവിതക്ക് ‘നിർഭയ’ എന്ന പേര് നൽകുന്നതിലൂടെ പെണ്ണിനെ പോലെ പ്രകൃതിയേയും അക്രമിച്ച് കീഴടക്കാനുള്ള പുരുഷന്റെ തൃഷ്ണകളെ വിമർശന വിധേയമാക്കുന്നു കവി.
” അംബ നിന്റെ മുലപ്പാല –
ല്ലിവരൂറ്റുന്നു നിത്യവും
നിന്റെ രക്തം നിന്റെ മാംസം
നീ ഞങ്ങൾക്കൊരു പെണ്ണിര ” ( ചൂട് )
– തുടങ്ങിയ വരികളെല്ലാം വ്യക്തമാക്കുന്നത് പെണ്ണും മണ്ണും നേരിടുന്ന ചൂഷണത്തിന്റെ സമാനാനുഭവങ്ങളാണ്.ഇതിന് നേർക്കുള്ള അതിശക്തമായ ആക്രോശങ്ങളാണ് സുഗതകുമാരിയുടെ പല കവിതകളും . പ്രകൃതിയെ അവഗണിച്ച് എല്ലാം നേടാമെന്ന മനുഷ്യന്റെ ദുരാഗ്രഹമാണ് ഇന്നത്തെ എല്ലാ പാരിസ്ഥിതിക ദുരന്തങ്ങൾക്കും കാരണം. മനുഷ്യനും പ്രകൃതിയും ഒന്നാണ്. പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ച് പ്രകൃതിയുടെ താളത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ജീവിതക്രമമാണ് നമുക്ക് വേണ്ടത്. പ്രകൃതിക്ക് മേൽ മനുഷ്യൻ നടത്തുന്ന ആധിപത്യം അനീതിയാണ്. പ്രകൃതിയുമായി മനുഷ്യന് അധീശത്വത്തിന്റെതല്ല, സൗഹൃദത്തിന്റെ ബന്ധമാണ് വേണ്ടതെന്ന് സുഗതകുമാരികവിതകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒര സമയം കവിതക്കും പ്രകൃതിക്കും ജീവിച്ച അവർ കവിതയിൽ വനപർവ്വമായും ജീവിതത്തിൽ മനുഷ്യപർവ്വമായും ഭാവിയിൽ സ്മരിക്കപ്പെടട്ടെ….
* ആസിഫ് കൂരിയാട് *
