
രോഗം ആക്രമിക്കുന്നത് ഇന്ദ്രിയങ്ങളെയാണ് പകർച്ചവ്യാധി ആയതിനാൽ,ഇഷ്ടക്കാരിൽനിന്നും ആൾക്കൂട്ടത്തിൽ നിന്നും മാറ്റിനിറുത്തുന്നു എന്നതാണ് കൊറോണയുടെ ഒരു തോൽപ്പിക്കൽ,
പിന്നെത്തെയാണ് ഭീകരം ഇന്ദ്രിയാനുഭവങ്ങളിൽ നിന്നും അത് നമ്മളെ ഓടിക്കുന്നു .
രുചിയും ഗന്ധവും നഷ്ടപ്പെടുത്തുന്നു
(എനിക്ക് രുചിയും ഗന്ധവും നഷ്ടപ്പെട്ടിരിപ്പാണ്.)
ഇപ്പോൾ എഴുത്തച്ഛന്റെ “ചക്ഷുശ്രവണൻ എന്ന പരികൽപ്പന കൊണ്ടാണ് ഉദരപൂരണം തുടരുന്നത്
പാമ്പ് കണ്ണു കൊണ്ട് കേട്ടെന്നതുപോലെ,
ഞാൻ
വറുത്ത മീനും
ബീൻസുലർത്തും
കണ്ണുകൊണ്ട് രുചിക്കുന്നു. എങ്ങിനെയെന്നാൽ,
മുമ്പനുഭവിച്ച രുചി കാഴ്ചകൊണ്ട് ഭാവനചെയ്ത് കഴിച്ച് ,
കഴിച്ചുകൂട്ടുന്നു…
ഇന്ദ്രിയാനുഭവങ്ങളിൽ നിന്നും
രോഗം ഒരാളെ
ആട്ടിയകറ്റുന്നതിന്റെ ദുഖം
ഭാവഗംഭീരമായി ചങ്ങമ്പുഴ അവതരിപ്പിച്ചിട്ടുണ്ട്
വസൂരിപിടിപെട്ട് ,
ഇന്ദ്രിയാനുഭവളിൽ പ്രധാനങ്ങളായ കാഴ്ചയും കേൾവിയും
പ്രണയിനികൂടിയായ ഭാര്യക്ക് നഷ്ടമാകുന്നതിനെ ചങ്ങമ്പുഴ മനസ്വിനി എന്ന കവിതയിൽ എഴുതുന്നു.
കവിതയെന്ന വിനിമയ മാധ്യമത്തിന്റെ അപാരത ബോധ്യപ്പെടുത്തുംവിധം മനോഹരമാണാവരികൾ ….
“വര്‍ണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്മേളല്‍
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുള്‍ മാത്രം! “
വെളിച്ചത്ത് കണ്ണടച്ചാൽ
ചെറിയ ഇരുട്ടു വരും.
ഇരുട്ടിൽ നിന്ന് കണ്ണടയ്ക്കുമ്പോൾ
വലിയ ഇരുട്ട്.
കണ്ണ് നിന്നുപോയോരുടെ
ഇരുട്ട് അതിനുമപ്പുറം .
വസൂരിരോഗം ,
കണ്ണുനിന്നിടംപോലും കാർന്നെടുത്തുവിട്ട ഇരുട്ട് ,
ഒരു നാളുംവെളിച്ചമെത്താത്ത
പാതാളസമം …
ഇങ്ങനെ,
വെളിച്ചത്തിൽനിന്നും ഇരുട്ടിലേക്ക് ആണ്ടുപൂണ്ടു പോകുന്ന അടരുകളെ കവിത
ഗംഭീരമായി വരയ്ക്കുന്നു..
നിറങ്ങളും നിഴലും നിലാവും വെളിച്ചത്തിന്റേതാണല്ലോ ? അതിന്റെയെല്ലാം നാദവിസ്മയം അസ്തമിക്കുന്നു
.ഇരുട്ടിൻറെ പാതാളത്തിൽ
ചെറുവെട്ടമായി വന്നേക്കാമായിരുന്ന മിന്നാമിനുങ്ങുകൾ പോലും
ഇല്ലാത്ത നിശൂന്യത…
തൻറെ സമീപ്യത്തെ ,
അവൾ അറിയുന്നത്
ഇരുട്ടുള്ള വനത്തിൽ അനക്കംക്കൊണ്ടറിയുന്ന നിഴലുകൾ ആയിട്ടാണെന്ന്
കവി കരുതുന്നു …
പിന്നീടങ്ങ് ഇരുട്ടു മാത്രം …
ആ കാവ്യഭാഗമിതാണ് :-
“മമതയിലങ്ങനെ നിന്നരികേ ഞാന്‍
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോല്‍
നിഴലുകളാടാമവിടത്തില്‍!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
ചങ്ങമ്പുഴ തന്റെ
മസോക്കിസ്റ്റ്സെൽഫിനെ (ആത്മപീഢാ രതി )
തുറന്നു പ്രഖ്യാപിക്കുന്നത് ഇവിടെയാണ്
“നിന്‍ കഥയോർത്തോർത്തെന്‍ കരളുരുകി-
സ്സങ്കല്പത്തില്‍ വിലയിക്കേ,
ഏതോനിർവൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍!”
(ഏതോ നിർവൃതി ഇക്കിളി കൂട്ടി എന്ന വാക്യം പ്രത്യേകം ശ്രദ്ധിക്കണം )
വേദന തരുന്ന നിർവൃതി
ഇക്കിളികൂട്ടിയിട്ടാണ്
കാവ്യ സങ്കൽപ്പത്തിന്റെ
അപാരതയിലേക്ക് താൻ ഉണർന്നുയരുന്നതെന്ന് കവിതന്നെ തുറന്നു പ്രഖ്യാപിക്കുന്നതു നോക്കൂ….
” വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ .
ഈ വേദനയിൽനിന്നുതന്നെയാണ് മലയാള ഭാവുകത്വം
സിനിമാ പാട്ടായും
ചൊല്ലു കവിതയായും അമ്പലഭക്തിഗാനരീതിയായും പിന്നീട് മലയാളത്തിന്റെ
പാട്ടു കവിത സഞ്ചരിച്ചത്
ഒ എൻ വി
പി.ഭാസ്കരൻ
വയലാർ തുടങ്ങിയവർ ചങ്ങമ്പുഴയെ മൊത്തമായും കുടിച്ചു തീർത്തവരാണ്
കാൽപ്പനീക ഭാവനകൾക്ക് എത്രയും കുടിച്ചാലും ഭാവജലം താഴെകൊടുക്കുന്ന വരികളിലുണ്ടുതാനും..
“മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കൽപന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാൻ!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാൻ!….
അതി ശേഷിയുള മോഷ്ടാവല്ലാത്തതിനാൽ
പി. ജയചന്ദ്രനെ പോലുള്ള ചങ്ങമ്പുഴാ മോഷ്ടാക്കൾ എളുപ്പം പിടിക്കപ്പെടാമെന്നത് ,
മേൽ കവിതയും
കീഴ് സിനിമാപാട്ടും ഒന്നോടിച്ചു നോക്കിയാൽ പിടി കിട്ടും …
“മധുചന്ദ്രികയുടെ ചായത്തളികയിൽ
മഴവിൽ പൂമ്പൊടി ചാലിച്ചു
മനസ്വിനീ… നിൻ മായാരൂപം
മനസ്സിൽ ഞാൻ വരച്ചു…
അത് പോട്ടെ..
ഇന്ദ്രിയ അനുഭവങ്ങളെക്കുറിച്ചുതന്നെ പറയാം ,
എല്ലാത്തരം ഇന്ദ്രിയാനുഭവങ്ങളുയുടെയും മഹാരസായനമാണ് സാഹിത്യം ,
അതിൽ എല്ലാ വഴിക്കും
പകർന്നുചേർന്ന അനുഭൂതി രസങ്ങളുണ്ട് .
ഒന്നോ രണ്ടോ ഇന്ദ്രിയങ്ങളും സാഹിത്യവും ചേർത്താൽ ,
മുഴുവൻ ഇന്ദ്രിയാനുഭവങ്ങളും വേദ്യമാകുമെന്നുറപ്പുണ്ട്
ഞാനിപ്പോൾ കണ്ണുകൊണ്ട് രുചിയറിയുംപോലെ

.