കവിത
അംബവാഡേജി
ശശി മധുരവേലി
സമൃദ്ധിയിൽ നിന്നും
ഒരു വിളിപ്പാടകലെ അംബവാഡേ
അതാണവൻ്റെ ഗ്രാമം.
ചണ്ഡാളൻ്റെ ചാതുര്യമില്ലാത്ത
അക്ഷരത്തിൻ്റെ പൂ വിരിഞ്ഞു.
മുകളിലേക്കൊരു ഗോവണി
താഴേയ്ക്കൊരു പാതാളം
എല്ലാം ഒന്നുതന്നെയായിരുന്നു.
കറുത്തവൻ്റെ കുഴിമാടം.
ചെരുപ്പുകുത്തികൾ ചെരുപ്പുതുന്നി.
ഗോസായികൾ ശുദ്ധിചെയ്തു.
വെളുത്തതുണി കറുത്ത തുണിയാക്കി.
നാടുവാഴികൾക്കു സിദ്ധാന്തമുണ്ടാക്കുവാൻ
ഒരിടയച്ചെറുക്കൻ്റെ തലമണ്ടയിൽ നിന്നും
ചിതറിവീണ അക്ഷരങ്ങൾ.
കാക്കകൾ ഒറ്റയ്ക്കും കൂട്ടായും കരഞ്ഞു
ചേർന്നുപോയ ബാല്യം കൊഞ്ഞനംകുത്തി.
പിച്ചളത്തോടുകളിൽ നിന്നും
ബുദ്ധനെ വേർതിരിച്ചു.
കല്ലും കവണയും കാച്ചിലും ചേമ്പും
കുഴിച്ചെടുക്കപ്പെട്ടു.
എവിടെയാണ് നൂറ്റാണ്ടുകളുറങ്ങിക്കിടന്ന
കറുത്തവൻ്റെ കാലം?
വിയർപ്പിൻ്റെ നീല നദിയൊഴുകി.
തടവറയുടെ കണ്ണുകൾ തുറിച്ചു.
തോറ്റംപാട്ടുകളിൽ കൊലയാനകൾ
ചിന്നംവിളിച്ചു.
അയാൾ ബാലനല്ല
യുവാവല്ല വൃദ്ധനുമല്ല
ചുട്ടുപഴുത്ത പച്ചിരുമ്പാണ്.
അംബേദ്കർ,
നീ ഉണർന്നിരുന്നപ്പോൾ
ഞങ്ങളുറങ്ങിക്കിടന്നു.
നീ സ്വപ്നംകണ്ടപ്പോഴോ
ഞങ്ങൾ ഉണർന്നിരുന്നു.
ഉറയുന്ന ജനിമൃതികളും
ഉടവാളേന്തിയ കുഞ്ഞുങ്ങളും
മുലപറിച്ചും മുടിയുലച്ചും
കന്യാകത്വം വീണ്ടെടുക്കുന്ന
അമ്മമാരും ഒന്നിച്ചലറുന്നു,
മോചനം
അതൊന്നുമാത്രമാണ്
കറുത്തവൻ്റെ രക്ഷാകവചം.
ജി.ശശി മധുരവേലി:
കോട്ടയം: മധുരവേലി സ്വദേശി.മലയാളത്തിലെ ദലിത് കവിതകളുടെ തുടക്കക്കാരിൽപ്പെടുന്നു. ദലിത് കവിതയ്ക്ക് ഒരു സൗന്ദര്യ സങ്കല്പം നിർമിച്ചെടുത്തതിൽ പ്രധാനി.2002-ൽ അന്തരിച്ചു.