The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
March 10, 2021 by maarga editor
Fiction & Poetry

കഥ – പത്തിരി:സഹീർ പുളിക്കൽ

കഥ – പത്തിരി:സഹീർ പുളിക്കൽ
March 10, 2021 by maarga editor
Fiction & Poetry
Spread the love

മതിലിനപ്പുറത്തെ പുല്ല് മുളച്ച ഭൂമികയിലേക്ക് ജെസിബി വന്നുപോയ ദിവസം ജെയ്‌സൺ സിന്ദുവിനോട് കാര്യം ആരാഞ്ഞു.
‘ആർക്കോ വീട് വെക്കാനാണത്രേ’
‘നിന്നോടാരാ പറഞ്ഞേ?’
‘ആ സ്ഥലത്തിന്റെ ഉടമസ്ഥനായിരുന്ന കറിയാച്ചന്റെ പെങ്ങള്’
‘ആരാ സ്ഥലം വാങ്ങിയെന്നോ മറ്റോ പറഞ്ഞായിര്ന്നോ’
‘ങ്ഹാ ഏതോ മാപ്പ്ളമാരാണത്രേ’
‘മാപ്പ്ളമാരോ’
കനൽ ചുവന്ന അടുപ്പിനരികിൽ നിന്നും ഫ്രിഡ്ജിനരികിലേക്ക് നടക്കുമ്പോൾ അയാളൊന്ന് താഴേക്ക് നോക്കി.സമചതുരമായ ടൈലിന്റെ മധ്യത്തിൽ എന്തോ തിളങ്ങിനിൽക്കുന്നത് കണ്ടപ്പോൾ ഉടുമുണ്ട് മാടി അയാൾ നിലത്തേക്കിരുന്നു.കൈ ടൈലിലേക്ക് നീട്ടിയപ്പോൾ പുറകിൽ നിന്ന് സിന്ദുവിന്റെ ശബ്ദം ഉയർന്നു.
‘എന്താ മനുഷ്യാ അവിടെ?’
‘അയാൾ ടൈലിൽ ഉരസിനോക്കി.
‘ഒന്നൂല്ല ഞാനിവിടെങ്ങാനും എണ്ണ പോയിട്ടുണ്ടോന്ന് നോക്കീതാ’
സിന്ദു പുറത്തുവിട്ട നെടുവീർപ്പിന്റെ സ്ഥാനത്തേക്ക് അവിശ്വാസത്തിന്റെ പുക ഇരച്ചുകയറി.അരിക്കലത്തിൽ നിന്നുയർന്നു നിന്നിരുന്ന ചോറ്റുകയിൽ നിർദയം കലത്തിലിട്ട് അവൾ അയാൾക്കരികിലേക്ക് നടന്നു.അയാൾ ഇരുന്നിടത്തേക്ക് അവൾ സൂക്ഷിച്ചുനോക്കി.
‘എന്താ ഒരുഡായിപ്പ്’
‘ഒന്നൂല്ല’
അത് പറഞ്ഞ് സിന്ദുവിന്റെ മുഖത്ത് നോക്കി ചിരിച്ചപ്പോൾ ഇതേ ചിരി താൻ മുമ്പെവിടെയോ ചിരിച്ചത് പോലെ അയാൾക്ക് തോന്നി.പണ്ട് പുഴക്കരയിലെ പാണ്ടിക്കാരനെ ധിക്കരിച്ച് മുളന്തടുകൊണ്ട് പാണ്ടിതുഴഞ്ഞ് പുഴയുടെ മധ്യത്തിലെത്തിയപ്പോൾ ആഴത്തിലെ നീരിലേക്ക് വീണതും കൃപേഷിന്റെ കൃപ കൊണ്ടന്ന് രക്ഷപ്പെട്ടതും ഒരു നിമിഷം അയാൾ ഓർത്തു.അന്ന് വയറിനുള്ളിലേക്ക് തള്ളിക്കയറിയ വെള്ളമെല്ലാം ഉന്തിപ്പുറത്താക്കിയ ശേഷം പാണ്ടിക്കാരനോട് അയാൾ ചിരിച്ചു.സിന്ദുവിനോട് ചിരിച്ച പോലെ ഒരളിഞ്ഞ ചിരി.
മുങ്ങിപ്പോയ ചോറ്റുകയിൽ പതിയെ ഉയർത്തി സിന്ദു പണിതുടർന്നു.ഹാളിലേക്ക് കടന്നപ്പോൾ ടിവിയുടെ മുന്നിലിരിക്കുന്ന മക്കളെ അയാൾ കണ്ടു.ചവിട്ടുപടികളിൽ ആരും ശ്രദ്ധിക്കാതെയിരുന്ന റിമോട്ടിലേക്ക് കൈ നീട്ടിയപ്പോൾ ശരവേഗത്തിൽ പറന്നുയരുന്ന ഈച്ച ജെയ്സന്റെ കണ്ണിലുടക്കി.
‘അതിടപ്പാ’
ഓടിക്കൊണ്ടിരുന്ന സിനിമാചാനൽ മാറ്റിയപ്പാൾ നന്ദന അയാളോട് പറഞ്ഞു.പ്രമുഖ വാർത്താചാനലിട്ട് ടിവിയുടെ മുന്നിലേക്ക് ഒരു കസേരയും വലിച്ചിട്ടതോടെ അപ്പന്റെ ഇരിപ്പുറപ്പിച്ച നമിത അവിടെ നിന്നും മുറിയിലേക്ക് പോയി.അപ്പൻ ഇപ്പോൾ പോകണേ എന്ന് പ്രാർത്ഥിച്ചിരുന്ന നന്ദനയും കുറച്ചു കഴിഞ്ഞപ്പോൾ എഴുന്നേറ്റുപോയി.കറുത്ത കോട്ടിട്ട അവതാരകൻ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും എല്ലാം മനസ്സിലാകുന്നുണ്ട് എന്ന മട്ടിൽ നയന അപ്പന്റെയരികിൽ തന്നെയിരുന്നു.
ജെയ്സണും സിന്ദുവിനും മൂന്ന് മക്കളാണ്.മൂത്തവൾ നമിത.നയനയും നന്ദനയും ഇരട്ടകളാണ്.അപ്പന്റേയും അമ്മയുടെയും പ്രിയപ്പെട്ടവൾ നയനയാണ്.നമിതയോ നന്ദനയോ സിനിമ കാണുകയാണെങ്കിൽ അരികിൽ ചെന്ന് ഒരു കൂട്ടുകൊടുക്കുമെന്നല്ലാതെ അവളായി സിനിമാചനാൽ ഇടാറും കാണാറുമില്ല.രാത്രി ഭക്ഷണത്തിന് മുമ്പ് കർത്താവിന് മുന്നിൽ ആദ്യമെത്തുന്നതും അവളായിരിക്കും.
ഇൻസ്റ്റാഗ്രാമിലെ ഫോളോവേസിന്റെ എണ്ണം കൂട്ടലാണ് നന്ദനയുടെ പ്രധാന പണി.ഫോണിന്റെ ജാലകത്തിൽ കാണുന്ന എല്ലാവരേയും അവൾ ഫോളോ ചെയ്യും.അവരവളെ തിരിച്ച് ഫോളോ ചെയ്താലും ചെയ്തില്ലേലും അടുത്തദിവസം അവരെയെല്ലാം അവൾ അൺഫോളോ ചെയ്യും.അങ്ങനെയാണ് അവൾ ഈ വീട്ടിലെ ഏറ്റവും കൂടുതൽ ഫോളോവേസുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താവായി മാറിയത്.
ഒരാഴ്ച കഴിഞ്ഞപ്പോൾ കരിങ്കല്ലു കയറ്റിയ മൂന്ന് ലോറികൾ അവിടേക്ക് വന്നു.പിന്നെയും ആറുമാസമെടുത്തു വീടുപണി പൂർത്തിയാകാൻ.ആഗസ്റ്റ് മാസത്തിലെ ഒരു തിങ്കളാഴ്ച അവരുടെ വീടിനപ്പുറത്തെ ആ വീട്ടിലേക്ക് താമസക്കാരെത്തി.
സ്വിഫ്റ്റ് കാറിൽ നിന്നിറങ്ങിയ കഷണ്ടി കയറിയ മനുഷ്യൻ ജെയ്സണെ നോക്കിയൊന്ന് പുഞ്ചിരിച്ചു.സിറ്റൗട്ടിൽ ഇരുന്ന് സസൂക്ഷ്മം അവരെ വീക്ഷിച്ചുകൊണ്ടിരുന്ന ജെയ്സണും അയാളെ നോക്കി ഒന്നുചിരിച്ചു.
ഒറ്റപ്പാലംകാരൻ ബഷീറിന് ഉള്ളുള്ള മുടിയുണ്ടായിരുന്നു.പക്ഷേ അതൊക്കെ പണ്ടായിരുന്നു.ഒമാനിലെ മരുഭൂമിയിൽ കിടന്നുണ്ടാക്കിയ സമ്പാദ്യമെല്ലാം ചേർത്തുവച്ചപ്പോൾ താമസിക്കുന്ന വീട് തീരെ പോരെന്നൊരു തോന്നൽ അയാളിലുണ്ടായി.അതോടെയാണ് കറിയാച്ചന്റെ ഭൂമി ചുളുവിലയ്ക്ക് വാങ്ങി അയാളൊരു വമ്പൻ വീടുപണിതത്.
കാറിന്റെ പുറകിൽ നിന്നിറങ്ങിയ വയസ്സായ സ്ത്രീ അയാളുടെ ഉമ്മയാണെന്നും അവരുടെ കൈ പിടിച്ചിരിക്കുന്നത് അയാളുടെ ഭാര്യയാണെന്നും ജെയ്‌സൺ മനസ്സിൽ കുറിച്ചിട്ടു.
ബിരിയാണിയുടെ മണം വാനിലുയർന്ന് തെക്കുവടക്ക് പരന്നപ്പോൾ നയനയും നന്ദനയും ടെറസിൽ കയറി അയലത്തെ അടുക്കളയിലേക്ക് ചൂഴ്ന്നുനോക്കി.നേർത്ത ജനാലത്തുളകളിലൂടെ തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും അവർക്ക് രണ്ടുപേർക്കും ഒന്നും കണ്ടെത്താനായില്ല.
മുറ്റത്തെ വിലകൂടിയ ബൈക്കിനടുത്തേക്ക് നടന്നുവരുന്ന തടിയനെ കണ്ടപ്പോൾ നയനയും നന്ദനയും പരസ്പരം മുഖത്തേക്ക് നോക്കി.
‘കുള്ളനാ’
നന്ദന അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
‘അങ്ങനെയൊന്നും പറയാതെ’
നയന നന്ദനയെ തിരുത്താൻ ശ്രമിച്ചു.
‘പിന്നെ നീയവനെ ഒന്ന് നോക്ക്യേ’
നയന ഗൗരവത്തോടെ അവളെ ഒന്ന് നോക്കിയ ശേഷം താഴേക്കിറങ്ങിപ്പോയി.
‘അപ്പ്റത്തെ വീട്ടില് ഒരു തടിയനുണ്ട്’
നനവ് വറ്റിയ കുപ്പായങ്ങൾ മടക്കിവച്ചുകൊണ്ടിരുന്ന നമിതയോട് നന്ദന പറഞ്ഞു.
‘അയിന്’
രണ്ടാക്കി മടക്കിയ അപ്പന്റെ കള്ളിമുണ്ടിനെ മൂന്നാമതായി മടക്കുന്നതിനിടയിൽ നമിത അവൾക്ക് നേരേ മുഖം തിരിച്ചു.
‘പത്തിരി കഴിച്ചിട്ട് ണ്ടാക്ക്യ തട്യാവുംന്ന് പറഞ്ഞതാ’
നമിത ഒന്നും പറയാതെ മുറിയിൽ നിന്നിറങ്ങി വീടിന്റെ പിന്നിലേക്ക് നടന്നു.വാഷിംങ് മെഷീൻ വീട്ടിലെ ഒരു അംഗമാകുന്നത് വരെ സിന്ദു അടിച്ചും ചതച്ചും പ്രഹരമേൽപ്പിച്ചിരുന്ന അലക്കുകല്ലിന്റെ മേലേക്ക് ഇരുന്നപ്പോൾ സൈനബയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞുവന്നു.
‘ഇന്നലെ എന്ത്യേ വരായിര്ന്ന്’
നമിതയുടെ ചോദ്യം കുഞ്ഞുസൈനബയുടെ കണ്ണുകളുടെ തിളക്കം കൂട്ടി.
‘ഇന്നലെ പൊരേല് വിര്ന്നേര്ന്നു’
‘വിര്ന്നോ!’
‘ങ്ഹാ വിര്ന്ന്’
‘അതെന്താ?’
നമിത ഒരു നിമിഷം കൂതുഹിയായി.
‘വിര്ന്നെന്ന് പറഞ്ഞാ പൊറത്ത്ന്ന് ആരേലും വിളിച്ച് വര്ത്തി നല്ലം തിന്നാന്‍ കൊട്ക്കാ’
‘എന്താ തിന്നാൻ കൊട്ക്കാ?’
നമിത ആശ്ചര്യപ്പെട്ടു കൊണ്ടു ചോദിച്ചു.
‘കോയി ബിരിയാണി ഹാ പിന്നെ പത്തിരി’
അവൾ വിരലുയർത്തി കൊണ്ട് പറഞ്ഞു.
‘ഞാനിന്ന് പത്തിരി കൊണ്ടുവന്നിട്ടുണ്ട്’
‘പത്തിരിയോ’
‘ആ ഇജ്ജ് കഴിച്ച്ക്കുണോ പത്തിരി’
‘ഇല്ലാ’.
‘ഉച്ചാവട്ടെ ഞമക്ക് കഴിക്കാട്ടോ’
അമ്പത് കഴിഞ്ഞ മാധവേട്ടൻ മണിയടിച്ചപ്പോൾ ആൽമരം ശിഖിരങ്ങളനക്കി നമിതക്കും സൈനബക്കും നിർദ്ദേശം നൽകി.അധ്യാപകനെത്തുന്നതിന് മുമ്പ് ക്ലാസിലെത്തണമെന്ന ഒരൊറ്റ ചിന്തയിലോടിയ ഒരു കുട്ടിയെ തട്ടി നമിത വീണു.രണ്ടുമൂന്നടി മുന്നിലേക്ക് ഓടിയ സൈനബ ഒരു നിമിഷം നിന്നു.
‘ന്നീക്ക് നമിതേ’
കരയാൻ പോയ നമിതയെ സൈനബ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
‘എന്റീശ്വരാ വീണോ’
മൂന്ന് ബി ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്ന ജ്യോതി ടീച്ചർ ഓടിവന്ന് നമിതയെ എഴുന്നേൽപ്പിക്കാൻ സൈനബയെ സഹായിച്ചു.ജ്യോതി ടീച്ചർ നമിതക്ക് മുന്നിൽ ഇരുന്നു.
‘വേദന ണ്ടോ’
നനഞ്ഞ കണ്ണുകൾ നിറഞ്ഞുതുളുമ്പാതെ നമിത ഇല്ലെന്ന് തലയാട്ടി.
‘സൈനബാടെ തോളിൽ കൈയ്യിട്ട് ക്ലാസിലേക്ക് പൊയ്ക്കോളൂട്ടൊ വേദനിയ്ക്കാണെങ്കി ഉച്ചയ്ക്ക് ടീച്ചർ ഓയിൽമെന്റ് പൊരട്ടി തരാ’
അത് പോരേ എന്ന മട്ടിൽ ടീച്ചർ അവളുടെ മുഖത്തു നോക്കി തലയനക്കി.സൈനബയുടെ തോളിൽ കൈയ്യിട്ട് കൊണ്ട് അവൾ നടന്നു.കാറ്റിന്റെ വ്യഗ്രതയിൽ നമിതയോടും സൈനബയോടും മനുഷ്യത്വമില്ലാത്ത തന്റെ മടിയിൽ നിന്നും എഴുന്നേറ്റുപോകാൻ പറഞ്ഞതിൽ ആൽമരത്തിന് സങ്കടം തോന്നി.ദുഃഖഭാരം സഹിക്കവയ്യാതെ അതിന്റെ മേൽവേരുകൾ മരത്തോട് ഒട്ടിനിന്നു.
നമിത വീണതുകൊണ്ടാണ് നേരം വൈകിയതെന്ന് സൈനബ പറഞ്ഞപ്പോൾ എവിടെയെങ്കിലും വേദനയുണ്ടോ എന്നാണ് മേരി ടീച്ചർ അവളോട് ചോദിച്ചത്.ഇല്ലെന്ന് പറഞ്ഞ് ബെഞ്ചില്‍ ഇരുന്നപ്പോൾ വരാന്തയിലൂടെ കട്ടിമീശ വെച്ച ദേവസ്യ മാഷ് നടന്നു നീങ്ങുന്നത് നമിത കണ്ടു.
മലമ്പുഴ ഡാം പാലക്കാട് ജില്ലയിലാണെന്ന് പറഞ്ഞപ്പോൾ ഞാൻ അത് കണ്ടിട്ടുണ്ടെന്ന് പറയാൻ നമിതക്ക് തോന്നിയതാണ്.പക്ഷേ അവളത് പറഞ്ഞില്ല.മലമ്പുഴ ഡാം കാണാത്തവർക്കെല്ലാം അത് സങ്കടത്തിന്റെ നിഴൽ സമ്മാനിക്കുമെന്ന് മനസ്സിലായപ്പോളാണ് അവളത് പറയേണ്ടെന്ന് വിചാരിച്ചത്.
മാധവേട്ടൻ വീണ്ടും ബെല്ലടിച്ചു.കുട്ടികൾ പൈപ്പിനടുത്തേക്ക് ഓടി.
‘നീയെന്തിനാ വള്ളം കുപ്പി എട്ക്ക്ണ്’
‘അതൊക്കെണ്ട് ഇജ്ജ് ഇന്റെ പിന്നാലെ വാ’
സൈനബ കുപ്പി തുറന്ന് ജനല്‍ക്കമ്പികൾക്കിടയിലൂടെ പുറത്തേക്ക് ചരിച്ച് കൈകൾ കഴുകി ശേഷം നമിതയുടെ കൈകൾക്ക് നേരേ അവൾ കുപ്പി ചരിച്ചു.
‘വാ’
നമിത അവൾക്കു പുറകേ നടന്നു.
‘സൈനബാ ഞാൻ ചോറ് കൊണ്ട്വന്നിട്ട്ണ്ട്’
പത്തിരിയിട്ട ചോറ്റുപാത്രവും ഇറച്ചിക്കറി നിറച്ച പ്ലാസ്റ്റിക്കിന്റെ ചെറിയകുപ്പിയും ഡെസ്ക്കിലേക്കെടുത്തു വയ്ക്കുമ്പോൾ നമിത സൈനബയോടു പറഞ്ഞു.
‘അതവടെ ഇര്ന്നോട്ടെ’
സൈനബ ചോറ്റുപാത്രം തുറന്നു.ചോറ്റുപാത്രത്തിൽ നിന്ന് അടപ്പിലേക്ക് മൂന്ന് പത്തിരിയിട്ട് അവളത് തന്റെ തന്നെ മുന്നിലേക്ക് വച്ചു,ചോറ്റുപാത്രം നമിതയുടെ മുന്നിലേക്കും.
‘ഇനിക്ക് ഇത്രെന്നും വേണ്ട’
‘ഇജ്ജ് തിന്നോ ഞാൻ രാവിലെ കൊറേ തിന്ന്ക്ക്ണു’
സൈനബ നമിതയെ നോക്കി പുഞ്ചിരിച്ചു.ഉമ്മ മുറുക്കിയടച്ചിരുന്ന പ്ലാസ്റ്റിക് കുപ്പി തുറക്കാൻ വേണ്ടി സൈനബ പല്ലിറുക്കി പിടിച്ചു.
‘തിന്നോക്ക്’
പിടഞ്ഞുവീണ മൂരിയുടെ കരളിലേയും തുടയിലേയും കഷ്ണങ്ങൾ ചോറ്റുപാത്രത്തിലൊഴിച്ച് അത് നമിതയുടെ മുന്നിൽ വച്ച ശേഷം സൈനബ പറഞ്ഞു.
‘നല്ല രസണ്ട്’
പത്തിരിയുടെ ഒരു തല കീറി കറിയിൽ കറക്കി നാവിനടിയിലേക്ക് വച്ച ശേഷം നമിത പറഞ്ഞു.സൈനബ കൃതജ്ഞതയോടെ അവളെ നോക്കി ചിരിച്ചു.
ചോറും ചെറുപയറുപ്പേരിയും വാങ്ങിവന്ന കുറച്ച് ആൺകുട്ടികൾ നമിതയുടേയും സൈനബയുടേയും മുഖത്തുനോക്കി പത്തിരിയോ എന്ന് അത്ഭുതം കൂറികൊണ്ടു ചോദിച്ചു.
‘ഇനി ചോറെന്താ കാട്ടാ?’
പത്തിരി കഴിച്ചു കഴിഞ്ഞപ്പോൾ നമിത സന്ദേഹത്തോടെ സൈനബയോട് ചോദിച്ചു.
‘നീയതിങ്ക്ട് ഇട്ക്ക്’
ഭാരം തൂങ്ങിയ ചോറ്റുപാത്രവും പിടിച്ച് സൈനബ മുന്നിൽ നടന്നു.അവൾക്ക് പിന്നിലായി നമിതയും.മൂത്രപ്പുരയിലേക്ക് നീളുന്ന വഴിയിൽ മതിലിനോട് ചേർന്നുനിൽക്കുന്ന മരത്തിനടുത്തേക്ക് സൈനബ വേഗത്തിൽ ഓടിപ്പോകുന്നതും മടങ്ങിവരുന്നതും നമിത നോക്കിനിന്നു.
‘നമിതാ’
അവൾ തിരിഞ്ഞുനോക്കി.നാൽപ്പത്തെട്ടിലും തന്റെ അമ്മയ്ക്ക് ചുരിദാർ നന്നായി ചേരുന്നുണ്ടെന്ന് അവൾ സ്വയം മന്ത്രിച്ചു.
‘ഡീ അപ്പ്റത്തെ വീട്ടിലെ ചേട്ടനും ചേച്ചീം വന്ന്ക്കുണു’
‘ചേച്ചീം ചേട്ടനും അല്ല അമ്മേ താത്തേം കാക്കൂം’
‘ഹാ അവരെങ്കി അവര് എന്തായാലും അവര് വന്ന്ക്കുണു’
അമ്മയുടെ ചുമലിൽ തട്ടി നമിത വീടിനകത്തേക്ക് നടന്നു.
‘നീയെന്തിനാ ഇവിടെ ഇരുന്നേര്ന്ന്’
‘ഒന്നിനൂല്ല’
ഹാളിലേക്ക് എത്തിയപ്പോൾ സോഫയിലിരുന്ന് അപ്പനോട് കാര്യമായി രാഷ്ട്രീയം പറയുന്ന ബഷീറിനേയും നന്ദനയോടും നയനയോടും എന്തോ ചോദിച്ചുകൊണ്ടിരുന്ന അയാളുടെ ഭാര്യയേയുമാണ് നമിത കണ്ടത്.
‘ഹാ ഇവളാണോ മൂത്തത്’
‘അതെ’
ജെയ്‌സൺ ബഷീറിന്റെ മുഖത്തുനോക്കി തറപ്പിച്ചു പറഞ്ഞു.
‘മോളേ നാളെ നിങ്ങളെല്ലാരും അപ്പറത്തേക്കെറങ്ങണേ’
പരുങ്ങി നിന്ന നമിതയുടെ മുഖത്തുനിന്നും കണ്ണുകളെടുത്ത ശേഷം അയാൾ തുടർന്നു.
‘അപ്പൊ ഞങ്ങളെറങ്ങാ ജെയ്സാ നാളെ വരോണ്ടു’
സോഫയിൽ നിന്നെഴുന്നേറ്റ ബഷീർ സിന്ദുവിന്റേയും മക്കളുടേയും നേരേ ശരി എന്നുപറഞ്ഞ് കൈ ഉയർത്തിയപ്പോൾ നന്ദന എന്തോ ഓർത്ത് മനസ്സിൽ അടക്കിച്ചിരിച്ചു.
‘ന്നാ പോട്ടെ’
പതിഞ്ഞ സ്വരത്തിൽ യാത്ര പറഞ്ഞ് ഷാഹിന ബഷീറിന്റെ പിന്നാലെ നടന്നു.പിറ്റേന്ന് ജെയ്സന്റെ പുറകിലായി അവർ നാലുപേരും ബഷീറിന്റെ മാളികയിലേക്ക് നടന്നു.ഈരുവല്ലിച്ചെടികൾ നിന്നിടത്ത് ഓർക്കിഡുകളുടെ കൂമ്പാരം കണ്ടപ്പോൾ സിന്ദു ശ്ശോ എന്നുപറഞ്ഞുപോയി.
തീൻമേശയിലെ വിവിധതരത്തിലുള്ള ഭക്ഷണങ്ങളിൽ കണ്ണുടക്കിയപ്പോൾ നന്ദന ഒരുനിമിഷം പതറി.കോഴിബിരിയാണിയാണ് അവൾ പ്ലേറ്റിലേക്ക് വലിച്ചുവരിയിട്ടത്.അപ്പനും അമ്മയും തിരഞ്ഞെടുത്ത പൊറോട്ടയാണ് നയനയും തിരഞ്ഞെടുത്തത്.മേലേക്ക് മേലേക്ക് കയറിക്കിടന്ന പത്തിരികളുടെ മുന്നിൽ ഇരുന്നപ്പോൾ നമിത ഒരുനിമിഷം സൈനബയെ ഓർത്തു.
‘മാളെ എന്താ വാണ്ട് ഞാൻ ഇട്ത്തരണോ?’
പച്ച അരപ്പട്ട ചുറ്റിയ വല്ല്യുമ്മയുടെ വാക്കുകൾ കേട്ടപ്പോൾ നമിത സ്വപ്നത്തിൽ നിന്നുണർന്നു.
‘വേണ്ട ഉമ്മാമാ ഞാൻ ഇ്ടത്തോളാം’
അവൾ പാത്രത്തിലേക്ക് കൈ നീട്ടി.കറിപാത്രത്തിലെ പ്ലാസ്റ്റിക് കയിലിൽ പിടിച്ചപ്പോൾ കറി ഒഴിച്ചുതരാൻ സൈനബ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്നവൾ ആശിച്ചു.കറി കുടഞ്ഞ് പത്തിരി കീറിമുറിച്ച് വായിലേക്ക് വച്ചപ്പോൾ നമിത കണ്ണടച്ചു.അന്നേരം അവളുടെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ നിന്നുകൊണ്ട് സൈനബ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.

സഹീർ

ഡിഗ്രി ഒന്നാം വർഷം

MES കാലടി, മണ്ണാർക്കാട്

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleരണ്ടു കവിതകൾ :അനീഷ് ഹാറൂൺ റഷീദ്Next article നോവൽ വായന:ബൈജു കെ. പി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos