മൂന്നുകവിതകൾ
ജോൺസൻ ചീരൻചിറ
1.ടിക്കറ്റെടുക്കാത്ത പ്രണയം
രണ്ടു പൂമ്പാറ്റകളെപോലെയാണവർ
ബസിനുള്ളിലേക്ക് പറന്നിറങ്ങിയത്.
സീറ്റിലിരിക്കുമ്പോൾഅവളുടെ
ഇടതുകരവും അവൻെറ വലതുകരവും പരസ്പരം കോർത്തുപിടിച്ചിരുന്നു.
ബസ്സപ്പോൾ അതിൻെറ വേഗത കൂട്ടി.
നിലാക്കുടമേ നിലാക്കുടമേ എന്നപാട്ട്
ജയചന്ദ്രനും മിൻമിനിയും ചേർന്ന്
അവർക്കുവേണ്ടി പാടാൻ തുടങ്ങി .
ഞാനപ്പോൾ മാസ്ക് നേരെയാക്കിയും
സാനിറ്റൈസർ പുരട്ടിയും
അതിജീവനപാഠങ്ങൾ ആവർത്തിച്ചു.
അവരപ്പോൾ പതിയെ മാസ്കുകൾ നീക്കി
പ്രണയവൈറസുകളെ
പരത്തുവാൻ തുടങ്ങി.
പെട്ടെന്ന് ഒഴിഞ്ഞ സീറ്റുകളിലെല്ലാം
ചില്ലകൾ പൊട്ടിക്കിളിർത്തു.
ബസൊരു ബീച്ചായിമാറിപ്പോയി.
എന്ത്മാത്രം കാറ്റാണവളുടെ മുടിയിഴകളെ പടർത്തിക്കളിക്കുന്നത്.
അവൻ നൂറുകണക്കിന് നിറമുള്ള പട്ടങ്ങൾ ആകാശത്തേക്ക്
പറത്തിവിട്ടു.
അവൾ പൂമ്പാറ്റച്ചിറകുകൾ നിറയെ
വർണ്ണപ്പൊട്ടുകൾ ഒട്ടിച്ചുവച്ചു.
ഒരിക്കലും പിരിക്കാനാകാത്ത
കൂട്ടക്ഷരങ്ങളായി മുഖങ്ങൾ ചേർത്തുവച്ച് അവനൊരു സെൽഫിയെടുത്ത്
അവളുടെ ഹൃദയത്തിലേക്ക് സെൻഡ്ചെയ്തു.
ഇറങ്ങിനടക്കുമ്പോൾ ഞാൻകണ്ടു,
മണൽക്കരയിൽ തിരമാലകളുടെ നിലക്കാത്ത
അടക്കംപറച്ചിൽ.
പ്രണയരാഗങ്ങളുടെ
മായാത്ത കാൽപ്പാടുകൾ.
2
ഭൂപടങ്ങളിൽ
ഇല്ലാത്ത രാജ്യങ്ങൾ
ഭൂപടങ്ങളിലില്ലാത്ത രാജ്യങ്ങളിലൂടെ
യാത്ര ചെയ്യേണ്ടിവരുമ്പോൾ
ഒരിക്കലെങ്കിലും നിങ്ങൾ കണ്ടുമുട്ടിയേക്കാം
ഒരുചുവരിലും വേരുപിടിക്കാതെപോയ
പായൽക്കൂട്ടങ്ങളെ,
ഒരുകണക്കിലും കൂട്ടിച്ചേർക്കാനാവാത്ത അക്കങ്ങളെ,
ഒരുമഴയിലും കെട്ടുപോകാത്ത
വെയിൽത്തിണർപ്പുകളെ.
ഞാൻ ജീവനോടിരിക്കുന്നു
അതിനാൽ ഞാൻ ജീവിക്കുന്നു,
എന്നുമാത്രം
വ്യാഖ്യാനിക്കുവാൻകഴിയുന്ന
അതിജീവനചക്രങ്ങളെ
ഭൂപടങ്ങളിലില്ലാത്ത രാജ്യങ്ങളിലൂടെ
നടക്കുമ്പോഴൊക്കെ കേൾക്കാം
ദൈവമെ നിൻെറ രാജ്യംവരേണമേയെന്ന
പ്രാർത്ഥന.
ഒറ്റാലിനുള്ളിലെ പിടച്ചിൽ.
പേരും വിലാസവുമുണ്ടായിട്ടും
ഭൂപടങ്ങളിലില്ലാത്ത രാജ്യങ്ങളിലെ
വോട്ടുചെയ്യാൻമാത്രം
അവകാശമുള്ള പൗരൻമാരാണവർ.
3.
കവർന്നെടുത്ത ആകാശം
വിരിക്കുവാൻ ചിറകുകളുണ്ടായിട്ടും
പറക്കുവാനാകാശമുണ്ടായിട്ടും
കൂട്ടിലകപ്പെട്ടുപോയവരാണവർ.
കരിയിലക്കിളികൾ പറന്നുപോയ
ചില്ലയിൽനോക്കി
അവർ നെടുവീർപ്പിടുന്നുണ്ടാവും.
മഴവില്ലുമാഞ്ഞുപോയ ആകാശത്തെനോക്കി
അവർ സങ്കടപ്പെടുന്നുണ്ടാവും.
വളർച്ച മുരടിച്ച ബോൺസായികളായി
മുറിക്കുള്ളിലവർ
സൂര്യനെത്തിരയുന്നുണ്ടാവും.
കൊറോണ നീപകുത്തത് ചരിത്രത്തെയല്ല,
കുഞ്ഞുങ്ങളുടെ ആകാശത്തെയാണ്.
വാമൂടിക്കെട്ടി നീ കവർന്നെടുത്തത്
അവരുടെ ശബ്ദങ്ങളെയാണ്.