The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
December 1, 2020 by maarga editor
Uncategorised

കവിതയുടെ മണിമേഖല സുനിത തോപ്പിൽന്റെ കവിതകൾക്ക് ഒരു പാരായണം എം.ബി മനോജ്

കവിതയുടെ മണിമേഖല സുനിത തോപ്പിൽന്റെ കവിതകൾക്ക് ഒരു പാരായണം എം.ബി മനോജ്
December 1, 2020 by maarga editor
Uncategorised
Spread the love

കവിതയുടെ മണിമേഖല സുനിത തോപ്പിൽ ന്റെ കവിതകൾക്ക് ഒരു പാരായണം

എം.ബി മനോജ്

”സ്വാതന്ത്ര്യത്തിൽ നിന്നും സാമൂഹ്യജീവിതത്തിൽ നിന്നും ബോധപൂർവ്വം മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളെയാണ് ഞാനെഴുതുന്നത്. കുട്ടികൾ, സ്ത്രീകൾ, സങ്കീർണതകളുള്ള ആണുങ്ങൾ, വൈകാരികമായി സമരം ചെയ്യുന്നവർ, അങ്ങനെ ഓരോ കഥാപാത്രങ്ങൾ, സാമൂഹികമായ ഒരു വീക്ഷണത്തിലൂടെയാണ് അവരെക്കുറിച്ചെഴുതുന്നത്. ജാതി, മതം, ലിംഗം, സംസ്‌കാരം, വർഗ്ഗം തുടങ്ങിയ പല ഘടകങ്ങളാലും രൂപപ്പെട്ടവയാണ് അവർ” പാമ.

‘Just One Word’ എന്ന പേരിൽ പാമയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ള കഥാസമാഹാരത്തിന്റെ ആമുഖത്തിലാണ് തന്റെ എഴുത്ത് ഏതർത്ഥത്തിലാണ് രൂപപ്പെട്ടുവന്നിട്ടുള്ളത് എന്നവർ വ്യക്തമാക്കുന്നത്. പെണ്ണെഴുത്തും അതു മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ച് വിശദമായ പഠനമേഖലകൾ തുറന്നിട്ട ഒരു കാലത്താണു നാം ജീവിക്കുന്നത്. സ്ത്രീവാദപഠനങ്ങൾ അതിനുള്ളിൽത്തന്നെയുള്ള വൈവിധ്യങ്ങളെ അന്വേഷിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു അന്തരീക്ഷത്തെയും രൂപപ്പെടുത്തിയിട്ടുണ്ട്. സ്ത്രീവാദ പഠനങ്ങൾ തന്നെയും സ്‌ത്രൈണവൈജ്ഞാനിക പഠനങ്ങളായി വികസിക്കുന്ന ഒരു ഘട്ടവും നമുക്കു മുന്നിലുണ്ട്. സ്ത്രീവാദ പഠനങ്ങളിൽത്തന്നെയും കറുത്ത സ്ത്രീകൾ അവരുടെ സാമൂഹികമായ വെല്ലുവിളികളെ ചൂണ്ടിക്കാണിച്ചുകൊണ്ടു വളരെ മുന്നേതന്നെ നിലപാടു സ്വീകരിക്കുകയുണ്ടായി.

കേരളത്തിലും ദലിത് സ്ത്രീ അന്വേഷണവും (ഡോ. രേഖാ രാജിന്റെ ദലിത് സ്ത്രീ എന്ന പുസ്തകം) മുസ്‌ലിം സ്ത്രീയെ അടിസ്ഥാനപ്പെടുത്തിയുള്ള നിരീക്ഷണങ്ങൾ (മുസ്ലിം സ്ത്രീ, ഉമ്മുൽ ഫായിസയുടെ പുസ്തകം) ബഹുജന സ്ത്രീകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനങ്ങളും നമുക്കുമുന്നിലുണ്ട്. ഈയർത്ഥത്തിൽ പ്രത്യയശാസ്ത്രപരമായ അടിത്തറയുടെ നിർമ്മാണവും പ്രായോഗിക ഇടപെടലുകളുടെയും ഭൂമികയിലും നിന്നുകൊണ്ടാണ് സമകാല സന്ദർഭത്തിലെ സ്ത്രീ എഴുത്തുകളെ പാരായണം ചെയ്യേണ്ടത് എന്നു ബോധ്യമാവുന്നു.

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രധാനിയായ വിജിലയിലൂടെയാണ്, മലയാളത്തിലെ ദലിത് സ്ത്രീ കവിതയുടെ സവിശേഷമുഖം ശ്രദ്ധേയമായത്. ‘മുദിത’ എന്ന കൃതി ഇത്തരത്തിലൊരു അന്വേഷണം മുന്നോട്ടു വയ്ക്കുവാനും ദലിത് സ്ത്രീ കവിതയെ പരിചയപ്പെടുത്തുവാനും ശ്രമിക്കുകയുണ്ടായി. പ്രസ്തുത സമാഹാരത്തിൽ കവിതയെഴുതിയ കവികളിൽ നിന്നും സ്വന്തം നിലയ്ക്കുള്ള സമാഹാരങ്ങൾ രൂപം കൊള്ളുന്നതും നമുക്കും കാണുവാൻ കഴിഞ്ഞു. അമ്മു ദീപ, അജിത എം.ആർ, രാധാമണി തുടങ്ങിയവരുടെ സമാഹാരങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. ഇതാ ഇപ്പോൾ മറ്റൊരു കവിയായ സുനിത തോപ്പിൽ ന്റെ സമാഹാരം രൂപപ്പെടുന്നു.

മറിയാമ്മച്ചേടത്തി, കപീല, മുടിമേഖല, ലോക്ഡൗൺ ഡയറി, വെല്ല്യമ്മായി, Tea വിലാസിനി, തീണ്ടാരി, മെയ്ക്കാട്ടുകാരി, രാത്രിയിലെ മഴ, ഒഴുകിപ്പോയ വീടിനെക്കുറിച്ച് എന്നു തുടങ്ങിയ ശ്രദ്ധേയമായ നിരവധി കവിതകളുടെ സമാഹാരമാണ് ഇത്. പെണ്ണും പ്രത്യയശാസ്ത്രവും ഏതുവിധത്തിൽ വിനിമയം ചെയ്യപ്പെടുന്നു എന്നുള്ള ഒരു സ്ത്രീപക്ഷ ചിന്ത ഈ കവിതകളിൽ ഉള്ളടങ്ങിയിരിക്കുന്നു. ഓർമ്മയും, നാടും, സൗഹൃദങ്ങളും ജീവിതത്തിന്റെ ഭാഗമാവുകയും അത് എഴുത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു. അതേസമയം ഈ നോക്കിക്കാണലുകൾ പുതിയ കാഴ്ചകൾ കൊണ്ട് ചിന്തിപ്പിക്കുന്നവയും മുൻകാഴ്ചകളെ തിരുത്തുവാൻ തക്ക ശക്തിയുള്ളവയായിത്തീരുകയും ചെയ്യുന്നു.

എങ്ങിനെയാണ് പെൺനോട്ടങ്ങൾ പുതിയ പ്രത്യയശാസ്ത്രങ്ങളാവുന്നത് എന്നു വ്യക്തമാക്കിത്തരുന്നയത്രയും ശക്തിമത്തായി നിൽക്കുവാൻ ഈ എഴുത്തുകൾക്ക് സാധിച്ചിട്ടുണ്ട്. ആത്മാഭിമാനവും വ്യക്തിത്വവുമുള്ള സ്ത്രീകളെ കണ്ടെടുക്കാൻ ശ്രമിക്കുന്ന കവിത, അതേസമയം സാമൂഹികമായ അധികാരക്രമങ്ങളെ വിമർശിക്കുകയും സ്ത്രീയുടെ പക്ഷത്തുനിന്നുകൊണ്ട് അവയ്‌ക്കെതിരെ നിലപാടെടുക്കുകയും ചെയ്യുന്നു. മുദ്രാവാക്യ സദൃശ്യമല്ലാത്തതും ആഹ്വാനപരമല്ലാത്തതും അതിതീവ്രമല്ലാത്തതുമായ ഈ വിമർശനം കാവ്യപരമായ ഒരു രീതിശാസ്ത്രം തെരഞ്ഞെടുക്കുന്നു.

അമ്മയും, പിതാവും, വല്ല്യമ്മായിയും, മക്കളും, ബന്ധുജനങ്ങളും, കൂട്ടുകാരികളും, ഒറ്റയ്ക്കിരിക്കുന്ന പെൺനേരങ്ങളും, കൈവിട്ടുപോകുന്ന പിറന്ന നാടും ഒക്കെയായി കടന്നുവരുന്ന ഈ കവിതകൾ സ്ത്രീയെഴുത്തിലെ മറ്റൊരു രീതിശാസ്ത്രത്തെയും ഭാഷയെയും പരിചയപ്പെടുത്തുക കൂടി ചെയ്യുന്നു. കവിത വായിക്കുകയും പഠിക്കുകയും ആക്കാദമികമായി പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപിക കൂടിയായ കവി തന്റേതായ ഒരു രീതിശാസ്ത്രം നിർമ്മിക്കുന്നതായി വ്യക്തമാവും.

‘പിള്ളേരടച്ചൻ, വീട്ടിലെ ആള്ഏയ്, ഓയ്, എന്നു നീളുന്ന പേരുതൊടാ പൂജക ബഹു-പദത്തിലേക്ക്അമ്മച്ചി ചേർത്തിട്ട പദമാണ് ‘ജീപ്പ്’ ” എന്ന് KLI4819 എന്ന കവിതയിൽ എഴുതുമ്പോൾ ഭാഷകൊണ്ടുള്ള ഒരു പുതിയ പ്രയോഗം അവതരിപ്പിക്കുന്നു. ‘ജീപ്പ്’ എന്നത് ഒരു വാഹനം മാത്രമല്ല, തന്റെ പിതാവിനെ അമ്മ വിളിക്കുന്ന പൂജക പദമാകുന്നു എന്നു കണ്ടെത്തുന്നിടത്ത് ഭാഷയുടെ ചിഹ്നവും ആഖ്യാനവും കവിതയ്ക്ക് മറ്റൊരു സവിശേഷത നിർമ്മിക്കുന്നു. പിതാവിന്റെ മരണവും വീട്ടിലെ ആ ജീപ്പ് വില്ക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ, പിതാവിന്റെ ഫോട്ടോയോടൊപ്പം KLI4819 എന്ന ആ ജീപ്പിന്റെ നമ്പർപ്ലേറ്റും ഓർമ്മയ്ക്കായി, തന്റെ മാതാവ് വയ്ക്കുന്നിടത്ത് ഓർമ്മയും ആദരവും മനുഷ്യബന്ധങ്ങളും ഇതരസംവർഗങ്ങളിലേക്കും മാറുന്നതിന്റെ ഒരു വിശാല അർത്ഥഭൂമിക സമ്മാനിക്കുന്നു. ചിഹ്നവിജ്ഞാനിയായ പഠനങ്ങളുടെ സന്ദർഭത്തിൽ ഉദാഹരണത്തിനായി സ്വീകരിക്കാവുന്ന ഒന്നായി ഈ കവിത മാറുന്നു. അതിനാലാണ് വേറിട്ട ഒരു രീതിശാസ്ത്രം സുനിത തോപ്പിലിന്റെ കവിതയിലുണ്ട് എന്ന് മുമ്പു ചൂണ്ടിക്കാട്ടിയത്.

ഇങ്ങനെയൊരു നിരീക്ഷണം പങ്കുവെയ്ക്കുന്ന മറ്റൊരു കവിതയാണ് ‘നാട്ടിലേക്കെത്തുന്ന സിനിമകൾ’ എന്ന കവിത. ഇതുവരെയും പ്രമേയമായിട്ടില്ലാത്ത ഒരു പ്രമേയത്തെ കണ്ടെടുത്തുകൊണ്ടാണ് ഈ കവിത അതിന്റെ ലോകം പങ്കുവയ്ക്കുന്നത്. സിനിമ, അതിന്റെ സൗന്ദര്യഭാവനയിൽ ആൾക്കൂട്ടത്തിൽ, ഇരുട്ടിൽ ചലനമാകുമ്പോൾ, അതിന്റെ ഷൂട്ടിംഗ് നടന്ന സ്ഥലത്തുള്ളവർ അതേ സിനിമ കാണുമ്പോൾ ചലനചിത്രവും, തങ്ങളുടെ ദേശവും തമ്മിൽ വെച്ചുമാറ്റം ചെയ്യുന്നതിന്റെ ഒരു മാസ്മരിക ലോകം ഇവിടെ വിഷയമാക്കുന്നു.

‘നിയോഗിനികളെ കൊല്ലാൻ പാറക്കെട്ടുകൾ ഉരുണ്ടുവീഴുന്നത്വനാന്തർ ഗുഹാമുഖത്തേക്കല്ല ഡാമിലേക്കുള്ള തുരംഗം വഴിയാണെന്നതിനാൽ കഥയുടെ രസച്ചരടും പൊട്ടിപ്പോയി’ (നാട്ടിലേക്കെത്തുന്ന സിനിമകൾ) എന്ന് കാണി തന്റെ ആസ്വാദന നഷ്ടത്തെ വിലയിരുത്തുമ്പോൾ, സങ്കൽപത്തിൽ നിന്നും യാഥാർത്ഥ്യം കണ്ടെടുക്കപ്പെടുകയും യാഥാർത്ഥ്യം സങ്കല്പത്തിനു മങ്ങലേല്പ്പിക്കുകയും ചെയ്യുന്ന, ഒരു വിശകല രീതി ഇവിടെ കവിത അവതരിപ്പിക്കുന്നു. ഓരോ ഘടനകളും ഒരേ രൂപത്തിലുള്ളതല്ലെന്നും അവ നിരന്തരം വിഘടിച്ചേക്കാവുന്നതുമാണെന്ന, ഒരു അനുഭവലോകം ഇവിടെ ആവിഷ്‌കരിക്കുന്നു. അനുഭൂതി ലോകത്തിനുള്ളിൽത്തന്നെയും സംഭവിച്ചേക്കാവുന്ന വിഘടനത്തിന്റെ ഒരു ഘടകമായി ഇവിടെ യഥാർത്ഥലോകം നിലകൊള്ളുകയും സിനിമയുടെ മായിക മൂഹൂർത്തത്തെ അത് നിശ്ചലമാക്കുകയും ചെയ്യുന്ന ഒരു സന്ദർഭം ഇവിടെ കവിത കണ്ടെത്തുന്നു. ആസ്വാദനവും ആസ്വാദന ഭംഗങ്ങളും സംഭവിക്കുന്ന വിവിധ ചർച്ചകൾ നമുക്കു പരിചയമുണ്ട്. അത്തരം പരിചയലോകത്തെ നവീകരിക്കുന്ന മറ്റൊരു ആസ്വാദനപക്ഷ വിശകലനം കൂടിയായി ഈ വീക്ഷണങ്ങൾ മാറിത്തീരുന്നു. ലൊക്കേഷൻ ഹണ്ടിംഗ് പോലുള്ള ചർച്ചകൾ പങ്കുവയ്ക്കുന്ന സിനിമാ പ്രവർത്തകരുടെ നിരീക്ഷണങ്ങൾക്കപ്പുറത്തുള്ള അല്ലെങ്കിൽ മറുപുറത്തുള്ള ഒരു നിരീക്ഷണമായിത്തീരുന്നു ഫിലിം ഹണ്ടിംഗിൽ പങ്കെടുക്കുന്ന ലൊക്കേഷൻ നിവാസി എന്ന് ഇവിടെ വിലയിരുത്താം.

പെൺപ്രത്യയശാസ്ത്രത്തിന്റെ മണിമേഖലകളാണ്, ‘മുടിമേഖല, തീണ്ടാരി, ട്രിപ്പിൾ ലോക്ക്ഡൗൺ, കപീല, Tea വിലാസിനി, മെയ്ക്കാട്ടുകാരി തുടങ്ങിയ കവിതകൾ. മുടിമേഖല, തീണ്ടാരി, ട്രിപ്പിൾ ലോക്ക്ഡൗൺ, കപീല തുടങ്ങിയ കവിതകൾ പ്രത്യയശാസ്ത്രപരമായ സംവാദാത്മകത മുന്നോട്ടുവെയ്ക്കുമ്പോൾ, Tea വിലാസിനി, മെയ്ക്കാട്ടുകാരി ഉൾപ്പെടെയുള്ള കവിതകൾ തൊഴിലാളി സ്ത്രീയുടെ പക്ഷത്തുനിന്നുകൊണ്ട് സംസാരിക്കുന്നു.

‘അവൾക്കും വന്നെത്തി ചാട്ടത്തിൽ പിഴച്ചൊരു വരരുചി. ബഹുരുചിയോടെ… രൂപം, പണം ഉടൻകിട്ടാം സംവരണത്താലവൾക്കൊരു സർക്കാർ പണി ആനന്ദലബ്ദിക്കിനിയെന്തുവേണ്ടും?’ (കപീല) എന്നു പറഞ്ഞുകൊണ്ട് അവർണ്ണ ശരീരത്തെ വേട്ടയാടുന്ന ഒരു വരേണ്യനെ ഈ കവിത വരച്ചുകാട്ടുന്നു. സവർണ സംവരണ നടത്തിപ്പിനും മുമ്പുള്ള ഒരു വരേണ്യ പുരുഷനോട്ടം ഈ കവിത ചർച്ചചെയ്യുന്നു. സംവരണം എന്ന അവർണരുടെ ജനാധിപത്യാവകാശത്തെ അട്ടിമറിക്കാൻ സ്വീകരിച്ചിരുന്ന കുല്‌സൃത വഴികളിലൊന്നായിട്ട് സവർണത തെരഞ്ഞെടുത്ത ഒരു നീചവൃത്തിയായിരുന്നു മിടുക്കികളും സുന്ദരികളുമായ അവർണ പെൺകുട്ടികളെ പ്രേമിച്ചു തട്ടിയെടുക്കുന്ന തന്ത്രം. പലപ്പോഴും അവർണ സ്ത്രീകളുടെ ശരീരവും സ്വത്തും വേട്ടയാടുക എന്നതിനപ്പുറത്തേയ്ക്ക് ഇത് സാമൂഹികമായ പരിഷ്‌കരമൊ, ജാതിരഹിത സമൂഹനിർമിതിയൊ ഒന്നും തുറന്നിട്ടില്ല.

‘ഒറ്റവീട്ടിലെ തീണ്ടാപ്പാടിലും നാറാണത്തു ഭ്രാന്തനും വായില്ലാക്കുന്നിലപ്പന്മാരുമായ അക്കർമശികളെ അവളും പെറ്റിട്ടു’ (കപീല) എന്നാണ് കവി നിരീക്ഷിക്കുന്നത്. മിശ്രവിവാഹിതരായ അവർണ സ്ത്രീകളിൽ നിന്നും കേൾക്കാൻ ഇടയായിട്ടുള്ളതാണ് ഈ ഒറ്റപ്പെടൽ. ശാപം, കുത്തുവാക്ക്, അവഗണിക്കൽ, അശുഭപ്പെടുത്തൽ എന്നിങ്ങനെ നെഗറ്റീവ് എനർജികളുടെ ഊർജ്ജസ്രോതസ്സുകളായ വരേണ്യത എക്കാലവും നടത്തിയിട്ടുള്ള വംശീയ കടന്നാക്രമണത്തിന്റെ അരാഷ്ട്രീയ പ്രക്രിയ മാത്രമാണ് പലപ്പോഴും ഇത്തരം വിവാഹങ്ങൾ. അവർണ സ്ത്രീകൾ പലപ്പോഴും സവർണ ജാതിനാമങ്ങളിൽ നിമഗ്നം ചെയ്ത് ശേഷജീവിതം നയിക്കുന്നു. അങ്ങനെയൊരു സൂക്ഷ്മാധികാര ലോകത്തെ പൊതുചർച്ചയുടെ ഭാഗമാക്കുകയാണ് ‘കപീല’ എന്ന കവിത.

പുരുഷാധികാരത്തിന്റെ ശുദ്ധാശുദ്ധിബോധത്തെയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അധികാരനിർമ്മിതികളെയും നോക്കിക്കാണുന്നു ‘തീണ്ടാരി’ എന്ന കവിത. ഋതുക്കളുണ്ടെങ്കിൽ മാത്രമെ, പരാഗണവും, പുതുനാമ്പുകളും ഉണ്ടാവുകയുള്ളൂ എന്ന പ്രകൃതി പ്രതിഭാസത്തെ ബഹിഷ്‌കരിച്ച പുരുഷാധികാര കപടബോധ്യങ്ങൾക്കു പിന്നിൽ അണിനിരക്കാനാഗ്രഹിക്കുന്നവരാണ് അവിദ്യരായ ജനത. അവിദ്യരായവരെ വിദ്യരാക്കാൻ നടത്തിയ ഓരോ ശ്രമങ്ങളെയും അവിദ്യർ തന്നെയും അട്ടിമറിച്ചുകൊണ്ടേയിരിക്കുന്നു എന്നത് ചരിത്രം. അതുകൊണ്ടു കൂടിയാവാം തീണ്ടാപ്പാടകലെ നിർത്തുന്ന, തൊടക്കാക്കി നിർത്തുന്ന ആ ദിവസങ്ങളെ വീണുകിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ദിവസങ്ങൾ എന്ന് കവി നിരീക്ഷിക്കുന്നത്.

‘നിന്റെ അകറ്റിവിടലെങ്കിലും വെപ്പിനും വിളമ്പിനും അലക്കിനും അലമ്പിനും അരപ്പിനും കഴപ്പിനും പുറത്ത്ഏഴെങ്കിലേഴുനാൾ സ്വന്തമായി വകഞ്ഞെടുത്ത്അതിന്റെ സൈ്വരതയിൽ പടർന്നുപൂത്ത്ഊഷരച്ചേറ്റിന്റെ വയൽ സുഗന്ധങ്ങളിൽ പൂന്തോട്ടം നട്ട് ജീവിക്കുകയാണു ഞങ്ങൾ ശുദ്ധിയോടെ സുഗന്ധങ്ങളോടെ” (തീണ്ടാരി) എന്നു വിളിച്ചുപറയുന്നു ‘തീണ്ടാരി’ എന്ന കവിത. സ്ത്രീജീവിതവും ബോധമണ്ഡലവും തന്നെ രണ്ടായിപ്പിളർന്ന ഒരു ലോകത്തൂടെയാണ് നാം കടന്നു പോയത്. സ്ത്രീയവകാശത്തിനായുള്ള ചർച്ചകൾ തന്നെയും പുരുഷബോധ്യങ്ങൾക്കപ്പുറത്തേക്കുള്ള സഞ്ചരിച്ചിട്ടില്ലാത്ത നാട്ടിൽ, സ്ത്രീയുടെ അപ്രത്യക്ഷമാക്കലല്ല, മറിച്ച് അവളുടെ മറികടക്കലിന്റെ ഒരു രീതിശാസ്ത്രമാണ് ഈ കവിത മുന്നോട്ടുവെയ്ക്കുന്നത് എന്നു നിസംശയം പറയാം. പതിതരുടെ നിലനില്പിനു വേണ്ടി ബലാൽസംഘത്തിന് വിധേയരാവുകയൊ, ബലാൽസംഘത്തെ അഭിമുഖീകരിക്കുകയോ ചെയ്യേണ്ടിവന്ന സ്ത്രീകളുടെ ലോകം ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ടില്ലല്ലൊ.

‘പട്ടച്ചാരായത്തിനൊപ്പം എരിവിൽ വെന്ത വെടിയിറച്ചിയും കൊണ്ടെത്തി നീലച്ചടയൻ പുകച്ചിലുകളിലേക്ക്അടിച്ചങ്ങു പൂസ്സായിപ്പോകുന്നോർക്കായി എത്രയോ വട്ടമാണ് അപ്പൻ ഉറക്കം നടിച്ചത്’ (Tea വിലാസിനി) ശുദ്ധിയില്ലായ്മയുടെ ലോകത്തിൽ, സ്വാതന്ത്ര്യത്തിന്റെയും വിശുദ്ധിയുടെയും ദിവസങ്ങളെ കണ്ടെത്തിയ സ്ത്രീയുടെ ലോകത്തിന്റെ തുടർച്ച തന്നെയാണ് ‘Tea വിലാസിനി’ എന്ന കവിതയും. പേരുകൊണ്ടുതന്നെ പുതുമയുള്ള കവിതയാണ് ‘Tea വിലാസിനി’. ചായവില്പനക്കാരിയായ വിലാസിനി എന്ന ചെറുപ്പക്കാരിയുടെ ലോകം സ്വാതന്ത്ര്യത്തിന്റേതോ, സ്വതന്ത്രമായതോ അല്ല. പുരുഷാധികാരത്തിന്റെയും അതിനെ പിൻപറ്റുന്ന പുരുഷാധികാരിണികളുടെയും നിരന്തരമായ കയ്യേറ്റത്തിനും കല്പനകൾക്കും ഇടയിൽ അമർന്നു പോകുന്ന ജീവിതത്തിന്റേതാണ് അത്. എന്നിട്ടും അവർ ജീവിക്കുന്നു എന്നതാണ് അതിശയിപ്പിക്കുന്ന സംഗതി. ഒരു കോളനിയിൽ സ്വന്തമായ ഒരു Tea Shop നടത്തിവരുന്ന വിലാസിനി എന്ന യുവതിയ്ക്ക് ഒരിക്കലും മാന്യമായ ഒരു പരിചരണം ലഭിക്കുന്നില്ല. പ്രബലസമുദായത്തിന്റെയൊ, അധികാരരൂപങ്ങളുടെയൊ പിന്തുണയില്ലാത്തതിനാൽ വിലാസിനി പലരൂപത്തിൽ ബഹിഷ്‌കൃതയാകുന്നത് കവി നോക്കിക്കാണുന്നു.

സ്ത്രീകൾ വ്യാപാര രംഗത്തു പ്രവേശിക്കുന്നതോ, കച്ചവടത്തിനു മുൻകയ്യെടുക്കുന്നതൊ, ആധുനിക കേരളത്തിൽ അത്രകണ്ട് പുതുമയുള്ള കാര്യമല്ല. എന്നിട്ടും വിലാസിനിക്ക്, ചായവിലാസിനിയായി അധഃമപ്പെടേണ്ടിവരുന്നത്, അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹം പലയളവിൽ ബഹിഷ്‌കൃതമായതുകൊണ്ടാണെന്ന് ഈ കവിത പറയുവാൻ ശ്രമിക്കുന്നു. ‘മുടിചീകൽ ഒരു കുമ്പസാരമാണ്പാളിപ്പോയ തന്റെ വഴികളെ കഥയിലേയ്ക്ക് കെട്ടി അന്യാപദേശം ചെയ്യുമ്പോൾ ‘കഥ’ ജീവിതത്തിനു വേണ്ടിയുള്ള കലാപ്രവർത്തനമാണ്’ (മുടിമേഖല) എന്ന് മുടിമേഖല എന്ന കവിത പ്രത്യയശാസ്ത്രം നിർമ്മിക്കുന്നു. മകളുടെ മുടി ചീകിക്കെട്ടുന്ന അമ്മ മറ്റാരും കേൾക്കാതെ ചിലകാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നു. ആ കാര്യങ്ങളിൽ ആ അമ്മയുടെ പാളിപ്പോയ വഴികളുണ്ട്. ആ കഥകൾ പലതും ജീവിതം തന്നെയാണ്. എന്നാൽ അവ പ്രത്യക്ഷപ്പെടുന്നത് അന്യാപദേശ രൂപത്തിലാണ്. അവിടെ മകൾക്കുവേണ്ടി പറയുന്ന അന്യാപദേശജീവിതകഥകൾ, അമ്മയിൽ ഒരു കലാപ്രവർത്തനമായി പ്രവർത്തിക്കുന്നതായി മകൾ നോക്കിക്കാണുന്നു. സാരോപദേശം നല്കുന്ന ‘മണിമേഖല’യുടെ സ്ഥാനത്താണ് അപ്പോൾ ആ അമ്മ. മുടിചീകൽ എന്ന പ്രവർത്തി, അമ്മ മകൾക്കു നൽകുന്ന ഉപദേശങ്ങളുടെ ഒരു പ്രവർത്തന മേഖലയായി പരിണമിക്കുന്നു. മകളുടെ മുടിമെടഞ്ഞും, ഉഴുന്നുവട വച്ചും ചുറ്റിക്കെട്ടിക്കൊടുക്കുമ്പോൾ, അതിലൂടെ അമ്മ കടന്നുപോയ ലോകത്തെ വിസ്തരിക്കുക കൂടി ചെയ്യുന്നു. സ്ത്രീകവികൾക്ക് വർണിച്ചെടുക്കാൻ കഴിയുന്ന നിരവധി സവിശേഷ മണ്ഡലങ്ങളിലൊന്നായി ഈ സന്ദർഭവും മാറിത്തീരുന്നു. അതിനെ ഏറ്റവും കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ സുനിത തോപ്പിലിനു സാധിച്ചിരിക്കുന്നു.

‘ക്വാറൻഡീൻ നിയമങ്ങൾ ഇന്നാട്ടിൽ ഏതൊരു സ്ത്രീലിംഗത്തിനും പുതിയതാകുന്നതേയില്ല’ (ട്രിപ്പിൾ ലോക്ഡൗൺ) എന്ന നിരീക്ഷണം ഇതിന്റെ സമകാല തുടർച്ചയായിത്തീരുന്നു. ബന്ധുമിത്രാദികൾക്കൊപ്പം ഓർമ്മകളും സ്ഥാനം പിടിക്കുന്ന കവിതകൾ. പ്രയാണം ചെയ്ത ദുരന്തമുഖങ്ങളെയാണ് പലപ്പോഴും സ്മരിക്കുന്നത്. ‘ഒഴുകിപ്പോയ വീടിനെക്കുറിച്ച്, രാത്രിയിലെ മഴ, വെല്ല്യമ്മായി, ഓർമ്മയ്ക്കല്ല്, തുടങ്ങിയ കവിതകളിൽ ഇതു വ്യക്തമാണ്.

‘തോട്ടുപുറമ്പോക്കിലും വഴിയില്ലാ മലയിടുക്കിലുമായി സ്വന്തക്കാരും കൂട്ടുകാരും അടിഞ്ഞു.’ (ഓർമ്മക്കല്ല്) ‘കുളിപ്പിച്ചുകിടത്തുമ്പോൾ വന്നുകൂടിയോർക്കു കാണാൻ ഒരു മുഖം പോലും ബാക്കിയില്ലാതെ’ (വെല്ല്യമ്മായി) തുടങ്ങിയ ഒരുപിടി കവിതകളിലും, മൂലമറ്റം, കൂടെവന്നുതാമിസിക്കുന്ന നാട് എന്നു തുടങ്ങിയ കവിതകളിലും ഓർമ്മകളെ കണ്ടെടുക്കുന്നുണ്ട്. മണ്ണടിഞ്ഞവരെ കണ്ടെടുക്കുന്ന ഒരു പ്രക്രിയ ഈ കവിതകൾ പങ്കുവയ്ക്കുന്നു. ഈ കവിതകൾ പങ്കുവയ്ക്കുന്ന നഷ്ടബോധങ്ങൾക്കു പിന്നിൽ സാമൂഹ്യമായ ബഹിഷ്‌കരണത്തിന്റെ ലീന ധ്വനികൾ സൂക്ഷിക്കാൻ സാധിക്കുന്നുണ്ട്. പെണ്ണെഴുത്തിന്റെ ദർശനവും പ്രത്യയശാസ്ത്രവും പങ്കുവയ്ക്കുവാൻ അതു ശ്രമിക്കുന്നു. ചരിത്രവും വർത്തമാനവും ജാതിയും ലിംഗവും അധികാരവും അമർന്നുപോയ ജീവിതങ്ങളും ഈ പ്രത്യയശാസ്ത്രങ്ങളിൽ സ്ഥാനം പിടിക്കുന്നു. പുതിയൊരു വീക്ഷണവും വിശകലനവും രീതിശാസ്ത്രവും പങ്കുവയ്ക്കുവാൻ ഈ കവിതകൾ ശ്രമിക്കുന്നു. ജനാധിപത്യബോധത്തോടെയും ആത്മാഭിമാനത്തോടെയും അന്തസ്സോടെയും സമഭാവനയോടെയും ജീവിക്കാൻ ശ്രമിക്കുന്ന പെൺലോകങ്ങളെ കണ്ടെടുക്കാൻ ശ്രമിക്കുന്നു. ‘മറിയാമ്മച്ചേടത്തി’യെപ്പോലുള്ള മനുഷ്യമാതൃകകളെ മുന്നോട്ടുവച്ചുകൊണ്ട്, അവർണർ നടത്തുന്ന ധീരമായതും പ്രജ്ഞാനമായതും വഴികളെ ആവിഷ്‌കരിക്കുന്നു. മലയാള കവിതയിൽ ഏറെ ചർച്ച ചെയ്തിട്ടില്ലാത്ത ഹൈറേഞ്ചിന്റെ ജൈവലോകത്തെ അടയാളപ്പെടുത്തുന്ന ഈ കവിതകൾ ഭാവനയുടെ നവീനമായ പലവഴികളും തുറക്കുന്നു.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleകവിത :കറുപ്പ് ,കെ എസ് മധുNext article തേരീഗാഥമുതിർന്ന ഭിക്ഷുണികളുടെ കവിതകൾ (ഭാഗം-5)വിവർത്തനം: സൂര്യജ മോഹനൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos