ചെരിപ്പുകൾ
അവൾ നെല്ലുണക്കുന്ന മുറ്റത്തേയ്ക്ക്
മരം ഇലകളെ കുടഞ്ഞിട്ടു .
അവയെ ചിക്കിയിട്ടു
ചെരുപ്പിനെ വിചാരിച്ച്.
അവൾ
മുറ്റത്തെയെടുത്ത്
ഒരു പുതപ്പിനെപ്പോലെ കുടഞ്ഞുവിരിച്ചു.
കുന്നുകളെ കുട്ടയിലാക്കി,
ഇറക്കം ഓടിയിറങ്ങി
ടാർ വഴിയിൽ കാലുവച്ചപ്പോഴാണ്
ഒരു കാലിൽ വള്ളിച്ചെരുപ്പും മറുകാലിൽ പണിയുന്ന വീട്ടിലെ ചേച്ചീടെ ചെരിപ്പും
കയറിക്കൂടിയതു കണ്ടത്.
ചെരിപ്പുകളെ തുണിക്കൂട്ടിലും
വീട്ടിലേക്കുള്ള
കുടിവെള്ളത്തെ ബക്കറ്റിലുമാക്കി
വീണ്ടും കുന്നു കയറുന്നു .
കുഞ്ഞിപ്പുസ്തകം
പത്തുപുറം മാത്രമുള്ള
കുഞ്ഞിപ്പുസ്തകത്തെ
ഞാൻ തിരഞ്ഞുകൊണ്ടിരുന്നു.
ആയിരം പേജുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾക്കിടയിൽ
അമ്മയോടു ചോദിച്ചു.
അമ്മ കണ്ടതേയില്ല.
കെട്ടിയോനോട് ചോദിച്ചു,
ആയിരിക്കുന്ന പുസ്തകങ്ങളിൽ
ഏതേലും എടുത്തുടെ?
അയാൾ ഉത്തരം തരുന്നു.
എൻ്റെ ഭാവിയുടെ താക്കോൽ
ആ പത്തുപേജിനിടയിലാണ്
തട്ടിൻ മുകളിൽ വെരുക്
അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.
കീ കീ കരയുന്നു.