കടപ്പാട് : സമാഹരണം ,സുകുമാരൻ ചാലിഗദ്ധ , സുരേഷ് .എം .മഞ്ഞളംപാറ
മൗനം
ശിവലിംഗൻ പി
ഇപ്പോൾ അവൾ മൗന വ്രതാനുഷ്ഠിക്കുകയാണ്. വിശേഷപ്പെട്ട മൗനമാണ്. ഇപ്പോൾ അവൾക്ക് വർത്തമാനം മൗനമാണ്. ഇന്നലെയും പുഴയ്ക്കപ്പുറം വനത്തിലൂടെ നടക്കുമ്പോൾ അവൾ മൗനം വെടിഞ്ഞില്ല. രാത്രിയിൽ പുഴകൾ ആസ്വദിച്ചു ഒഴുകി കൊണ്ടേയിരുന്നു രാത്രി പക്ഷികൾ ആസ്വദിച്ചു പാടി കൊണ്ടേയിരുന്നു ചിവീടുകൾ നിർത്താതെ ഒച്ച നിറച്ചു കൊണ്ടേയിരുന്നു. മരങ്ങൾക്കിടയിലൂടെ നിലാ വെളിച്ചം കനം കുറഞ്ഞ നിരക്കിൽ നിലത്ത് പതിച്ചു കൊണ്ടിരുന്നു. അവളിലേക്ക് ചിലർ ഉലയുകയും ഒടിഞ്ഞു തൂങ്ങി വീഴുകയും ചെയ്തു കൊണ്ടിരുന്നു. ചിറകടിയുടെ ഒച്ചകൾ അവളുടെ മാറിൽ തട്ടി പക്ഷിയുടെ കാതിലേക്ക് അലതല്ലി. ഇടവിടാതെ മുരളിച്ചകൾ കേട്ടു കൊണ്ടിരുന്നു. ഇന്നലെയും അവളുടെ നെഞ്ച് പിളർന്ന് കുറെ ആളുകൾ ഒലിച്ചു പോയിരുന്നു. പിന്നെയും പിന്നെയും ചിലർ വന്നു അവളുടെ നെഞ്ചത്ത് ചവിട്ടി കൊണ്ടിരുന്നു. ഇപ്പോൾ, പിളർന്നു പോയ നെഞ്ചിൻ്റെ ഇരുവശത്തും അരഞ്ഞാനം പോലെ കുറച്ചു ആളുകൾ നിൽക്കുന്നുണ്ട്. എന്നാലും അവൾ മൗനം വെടിഞ്ഞിട്ടില്ല. ഇപ്പോഴും അവൾ മൗന വ്രതാനുഷ്ഠിക്കുകയാണ്. വിശേഷപ്പെട്ട മൗനമാണ്. ഇപ്പോളും അവൾക്ക് വർത്തമാനം ഒരു മൗനമാണ്. കറ ഒന്ന് തുടച്ചു നോക്കി. ഒന്ന് ഉരച്ചു നോക്കി. സോപ്പും കാരവും എന്തിന് കണ്ണിൽ കണ്ട- അലക്കു പൊടികൾ കൊണ്ട് ദ്വന്ദ്വയുദ്ധം നടത്തി നോക്കി. എന്നിട്ടും പോകുന്നില്ലല്ലോ നീ, യുക്തി ചിന്തയ്ക്ക് വലിച്ചെറിഞ്ഞു- കൊടുത്തു നോക്കി ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി നോക്കി എന്നിട്ടും പോകുന്നില്ലല്ലോ നീ, ആരോ ഉറ്റിച്ച മതത്തിൻ്റെ കറ. ആരോ ഉറ്റിച്ച ജാതിയുടെ കറ. ശിവലിംഗൻ പി: അട്ടപ്പാടിയിലെ ഇരുള ഗോത്രത്തിൽ നിന്നും ഉയർന്നുവന്ന കവി. ഇരുള ഗോത്രത്തിൻ്റെ തനത് പാട്ടുകളുടെ കനവും ജീവിത രാഷ്ട്രീയവും ശക്തമായി കവിതകളിലൂടെ നമുക്ക് പരിചയപ്പെടുത്തുന്ന അദ്ധേഹത്തിൻ്റെ കവിതകൾ മുൻനിര ആനുകാലികങ്ങളിലെല്ലാം പ്രസിദ്ധികരിച്ചിട്ടുണ്ട് .
കുരുതി സിന്ധു ചുളളിയോട്
വാക്കുകകൊണ്ടു എന്ന നെഞ്ചിലിതറെപ്പിച്ചു നീ വരുത്തുത്ത മുറിവിലിന്തു ചോരെവന്തു ചിലപ്പനാനു ചത്തണ്ടുപോയെന്റും വരും എന്റെലും പറെയെനാനു എന്നെ കൊന്റയിനീയെന്റു
ചൊന്ത ചത്തെന്റു പറെവെരു തൈരിയ ഇലത്തെന്റു പറെ വെരു നാലാളു കവെ ലെലി നാട്ടുമ്പുറത്തും കേക്കും മുറുമുറുക്കിന്റയി, നൊടിയിന്റയി
പയ്യെ കെട്ടടങ്കും പലനും ഒടുക്കം കനലു കൂനെ പോലെ നിനക്കും എന്റെലും പറെയെ നാനു എന്നെ കൊന്റയി നീയെന്റു
എന്നമനത്തിലൊക്കളും നീയായിന്ത നിന്നമനത്തിലിത്തിരിയും നാനു കാണിന്റു അറിയിന്റവരെ എന്റെ ലും പറെയെനാനു നിന്ന വാക്കുന പതിയാന്റെന്നെ കൊന്റയിന്റു.
കുരുതി വാക്കുകൾ
കൊണ്ടെന്റെ നെഞ്ചിൽ തൊടുത്തു നീ വരുത്തീ മുറിവിൽ നിന്നും രക്തം വാർന്നു, ഒരു പക്ഷേ ഞാൻ മരിച്ചു പോയേക്കാം എങ്കിലും….. പറയില്ല ഞാൻ എന്നെ കൊന്നത് നീയാണെന്ന്…..
ആത്മഹത്യയാണെന്ന് വിധിവരാം ഭീരുവെന്നാരോപിക്കപ്പെടാം നാലാൾക്കവലയിൽ നാട്ടിൻ പുറങ്ങളിൽ കേൾക്കാം മുറുമുറുപ്പുകൾ അടക്കം പറച്ചിലുകൾ പതിയെ കെട്ടടങ്ങിയേക്കാം പലതും ഒടുവിൽ ഒരു ചിതയായ് നിന്നിലും
എന്നിലാകെയും നീയായിരുന്നു നിന്നിലൊരംശമായ് പോലും ഞാനില്ലെന്നറിയും വരെ…. എങ്കിലും…. പറയില്ല ഞാൻ നിന്റെ വാക്കിന്റെ മുനയാണെന്നെ കൊന്നതെന്ന്…
ഓർമ്മച്ചുഴി
അനുഭവിക്കാൻ ഒരുപാട് ഉണ്ടായിരുന്നു അതിജീവനമായിരുന്നു അതിനിടയിൽ ഓർത്തില്ല ആരെയും ഒന്നിനെയും മനപ്പൂർവ്വമല്ലെങ്കിലും…
ഒളിപ്പിച്ചിരുന്നു മറവിക്ക് പിന്നിൽ, അനുസരണക്കേടു കാട്ടി നീ പുറത്തേക്ക് ഒഴുകുമ്പൊഴൊക്കെയും മതിലുകൾ കെട്ടി മനസിനു ചുറ്റും..
അറിഞ്ഞില്ല..താഴെ വീണൊരു ചില്ലുപാത്രം കണക്കെ നീ പാതി പൊട്ടി വിറങ്ങലിച്ചിരുന്നുവെന്ന് അറിയുമ്പൊഴേക്കും കാലം എല്ലാം കവർന്നിരുന്നു.
നിസ്സംഗത നിസ്സഹായത ഓർമ്മകളിൽ ഞാനിരുട്ടിൽ തപ്പി ഓർമ്മച്ചുഴി പിന്നിലേക്ക് വലിച്ചു ആഴങ്ങളിലേക്ക് നിന്നിലേക്ക്..
ഉള്ളിലൂറിയതെല്ലാം ഒരിക്കൽ കൂടി ഉറഞ്ഞുണങ്ങും മുമ്പ്.. ഞാനും എന്നിലെ നീയും മണ്ണോടടിയും മുമ്പ് .. നിറഞ്ഞൊന്നൊഴുകാൻ നിന്നിലേക്കെത്താൻ ഞാനെത്ര ഓർമ്മച്ചുഴികളെക്കൂടി അതിജീവിക്കണം
സിന്ധു ചുള്ളിയോട്: വയനാട്ടിലെ പണിയ ഗോത്രത്തിൽ നിന്നുമൊരു യുവ കവയിത്രി.മലയാളത്തിലും ഗോത്ര ഭാഷയിലും കവിതകൾ എഴുതുന്നു.
ഒറ്റവരിയുറുമ്പുകൾ… ബാലകൃഷ്ണൻ കിഴക്കേടത്ത്
അയൽക്കാരോട് ചിരിക്കാൻ മറന്നവരാണ് നമ്മളെന്ന് എപ്പോഴും ഓർമ്മിപ്പിക്കാറുണ്ട് ഒറ്റവരിയുറുമ്പുകൾ
ചിലപ്പോഴൊക്കെ കൂട്ടം തെറ്റിയിട്ടും ഒരേകൂട്ടിലെ ഒരുമ ഒരു പാഠമാണ്,
രക്തസാക്ഷികളെ പൊറുക്കുക.. സഖാക്കളെ, നമുക്കിനി ഒറ്റുകാരാകാമെന്ന സമകാലിക രാഷ്ട്രീയത്തിനും.
ഉറുമ്പുകൾ തേനീച്ചകളെപ്പോലെയല്ല നാലാം ലോകസിദ്ധാന്തം അനുവർത്തിക്കുന്നുണ്ട്
തങ്ങളിലൊന്നിൻറ വേദന അവയെല്ലാം ചുമന്നിട്ടും കൊല്ലപ്പെട്ടവൻറ ദിനം ഓർമ്മപ്പെടുത്തലുകളുടെ ആഘോഷമല്ല അവർക്കിന്നും
എത്രയോ ചെറുതായിട്ടും ഉറുമ്പുകൾ എത്ര വലുതാണ്….
നിനക്ക് നാളെ പുലർക്കാലം നിൻ്റേതാകട്ടെ പൂവിൻ്റെ കാട് തേനിൻ്റെ തോട് ചൂടിൻ്റെ തേരും നീ തന്നതാണല്ലോ നീലിച്ച സ്നേഹത്തിൻ നിത്യതപോലുമേ
അറ്റമില്ലാത്ത വാക്കുപോലെപ്പൊഴും ഗാഢമൗനങ്ങൾ മുറിപ്പെട്ടുപോകുമോ ഉള്ളിലിപ്പൊഴും ഊർന്നിടും രാഗങ്ങൾ ഒച്ചയില്ലാതലഞ്ഞിടും ചുംബനം
വേനലേറ്റു പൂക്കുന്ന ചെമ്പകം ചത്ത കണ്ണിലും സുഗന്ധം നിറച്ചുപോയ് ഇരുളിറ്റു വീഴുന്ന ചെപ്പു കുടത്തിലും നേർനിലാവിൻ്റെ ഇടവെളിച്ചങ്ങൾ നിന്നിലേക്കെത്തുന്ന നനുത്തസ്നേഹം .
ശ്രീ ബാലകൃഷ്ണൻ കിഴക്കേടത്ത്: കാസർക്കോട് ജില്ലയിലെ മാവിലൻ ഗോത്രത്തിലെ മുതിർന്ന കവി.
ഒരു മയിൽ മല നോക്കി കരഞ്ഞു അംബിക പി. വി . ഓർമ്മകൾക്ക് മീതെ കരിമ്പടം പുതച്ചു പറന്നുപോയ വവ്വാലിൽകുഞ്ഞുങ്ങൾ അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു, പക്ഷേ ! കുറുക്കൻമാരുടെ ഓരിയിടൽ അന്നുണ്ടായിരുന്നില്ല. പള്ളിയിൽ മരണമണിയടിച്ചപ്പോൾ വല്യച്ഛന്റെ ചോദ്യം ” ആരാ തെക്കോട്ട് പോയത് ” അറിയില്ലെന്നു പറഞ്ഞാൽ പറ്റില്ല പിന്നെയും നൂറുകൂട്ടം ചോദ്യങ്ങൾ വരും മിണ്ടിയില്ല, പതിയെ ചിരിച്ചെന്നു വരുത്തി. വീടിനു മുന്നിലെ മുളങ്കുട്ടം പതിവിനും ഭംഗിയായി കാറ്റിലാടി. തൊട്ടാടുത്തായിരുന്ന മറ്റൊരു മരത്തിൽ ചെമ്പോത്തിൻ കുഞ്ഞുങ്ങൾ ശബ്ദമുണ്ടാക്കി, പതിയെ, വളരെ പതിയെ കിണറ്റിനുള്ളിൽ കൂടുകൂട്ടിയ പൊന്മാൻ തീറ്റതേടി പറന്നതാവം , കശുമാവിൻ തൈ മെല്ലെയൊന്നനങ്ങി. നിർത്താതെ കുരച്ച പട്ടി കുരനിർത്തി വാലുമടക്കി തിണ്ണയിൽ കയറിക്കിടന്നു. വേനൽക്കാലമായിരുന്നിട്ടും ആകാശത്തു കാർമേഘം വന്ന് നിറഞ്ഞുവോ എന്തോ ? ആകാശതെക്ക് നോക്കാൻ തോന്നിയില്ല. ചുറ്റും ഇരുട്ടെന്നപോലെ ചീവീടിന്റെ ശബ്ദം മാത്രം, ഇരുട്ടെന്നാൽ കറുപ്പല്ല ..കരിനീല പോലെ. ഓലമറച്ച ജനലിലൂടെ തണുത്ത കാറ്റിന്റെ ഗന്ധം അരിച്ചിറങ്ങി മൂക്കിലെത്തി. തല തിരിച്ചു ജനലിലേക്ക് നോക്കിയതും കണ്ണിൽ ഇരുട്ട് കയറിയതും ഒന്നിച്ചായിരുന്നു , ഒരു കവളപ്പാറ, രാജമല കണ്ണിലുടക്കി നിന്നു. പച്ചവെള്ളത്തിനു പകരം കരിനീലവെള്ളം മനസിലൂടെ പതഞ്ഞെഴുകി. ഒരു മയിൽ ഇന്നലെയെന്തിനോ മലനോക്കി കരയുന്നുണ്ടായിരുന്നു. ഇനിയുമെത്ര മലകൾ ഇവിടെയുണ്ട്. ഓർമ്മകൾക്ക് ചലനമറ്റു പോയെങ്കിൽ.
ശ്രീ അംബിക പി .വി: കാസർക്കോട് ജില്ലയിലെ മാവിലൻ ഗോത്രത്തിൽ നിന്നുള്ള യുവ എഴുത്തുകാരി.