കലണ്ടർ.
ഇത്തവണയും മുത്തശ്ശി കാലേ കൂട്ടിപ്പറഞ്ഞു,
മോനേ , മുത്തശ്ശിക്കൊരു കലണ്ടർ
കൊണ്ടുവരണേ എന്ന്.
അതെന്തിനാ മുത്തശ്ശിക്കു മാത്രമായൊരു കലണ്ടർ?
ഒരു വീട്ടിലൊരു കലണ്ടർ പോരേ
എന്നു സ്വയം ചോദിച്ചു.
ശരീരം കലണ്ടറായപ്പോൾ
പ്രണയിനി കുളിമുറിയിലേക്ക് പോയി.
എന്റെ കലണ്ടറിൽ ഒരു ദിവസമേയുള്ളൂ , അത്
ഹാപ്പി ബർത്ഡേയാണെന്നു മകൾ കിലുക്കാംപെട്ടിയായി.
ഞങ്ങൾക്കാരും കലണ്ടർ തരാനില്ല ,
എങ്കിലും ഞങ്ങൾ കൃത്യമായി തളിരിടാം, പൂവിടാം, വിത്തിടാം
എന്നു പറഞ്ഞ് മരങ്ങൾ മഴക്കലണ്ടർ നോക്കി
നൃത്തം ചെയ്തു.
അപ്പോഴും മുത്തശ്ശി പറഞ്ഞു, മോനേ
മുത്തശ്ശിക്കൊരു കലണ്ടർ , മറക്കല്ലേ.
വാച്ച് കെട്ടാത്ത മുത്തശ്ശിക്കെന്തിനാ കലണ്ടർ
എന്നു ചോദിച്ചപ്പോൾ മുത്തശ്ശി പറഞ്ഞു,
കാലത്തെ കയ്യിലൊതുക്കാനാവില്ലെന്ന്,
കാലം നിഴലായി ഒപ്പമുണ്ടല്ലോ എന്നും
ഒരാളുടെ നിഴലല്ല മറ്റൊരാളുടെ നിഴൽ
എന്ന് മുത്തശ്ശി .
ഒരു വീട്ടിലൊരു കലണ്ടർ പോരേ ,
പിന്നെന്തിനാ മുത്തശ്ശിക്ക് മാത്രമായൊരു കലണ്ടർ
എന്നു ചോദിച്ച ഞാൻ പിന്നീട്
ഏറെ സ്നേഹത്തോടെ ഒരു കലണ്ടർ
കൊണ്ടുക്കൊടുത്തു ,
അതെടുത്ത് വിടർത്തിയും മടക്കിയും മുത്തശ്ശി പറഞ്ഞു,
ഇത്തവണ വൃശ്ചികം ഒന്ന് വ്യാഴാഴ്ചയാ.
അതിനെന്താ എന്നായി ഞാൻ .
കഴിഞ്ഞ വൃശ്ചികം ഒന്നിനാ ഞാനമ്പലത്തിൽ വീണത്.
കാലെല്ലു പൊട്ടിക്കിടന്ന നേരത്തു ഞാൻ
കണ്ടതേ ലോകം , യഥാർഥ ലോകം.*
അപ്പോഴും മുത്തശ്ശി പറഞ്ഞു ,
കഴിഞ്ഞ വൃശ്ചികം ഒന്ന്, ശിവ ശിവ,
ഞാൻ വിചാരിച്ചതല്ല എഴുന്നേറ്റ് നടക്കുമെന്ന്
അപ്പോഴാണ് മനസ്സിലായത്
മുത്തശ്ശിക്ക് മാത്രമായൊരു കലണ്ടർ ഉണ്ടെന്ന് .
ഓരോരുത്തർക്ക് ഓരോ കലണ്ടർ
ഉണ്ടെന്ന്.
∙∙∙
അവയവം
അയാൾ രാവിലെ എഴുന്നേറ്റ്
സ്വന്തം ശരീരമാകെ പരിശോധിച്ചു ,
അപ്പോഴാണ് ശ്രദ്ധിച്ചത്
പുതിയതായി ഒരവയവം കൂടി ഉണ്ടായിരിക്കുന്നു .
കുറെ നാളായി അത് കൂടെ ഉണ്ടായിരുന്നു എങ്കിലും
ഇപ്പോഴാണ് ശ്രദ്ധിച്ചത് .
അയാൾ ഭാര്യയോട് കാര്യം പറഞ്ഞു ,
ഭാര്യ അയാളുടെ ശരീരം പരിശോധിച്ചു .
അപ്പോഴാണ് ഭാര്യ ആ സത്യം തിരിച്ചറിഞ്ഞത് ,
തനിക്കും പുതിയതായി അങ്ങനെയൊരവയവം
ഉണ്ടായിരിക്കുന്നു .
കുറെക്കാലമായി കൂടെയുണ്ടായിരുന്നു എങ്കിലും
ഒരവയവയവമായി അതു വളർന്നു എന്ന കാര്യം
അവളും ഇപ്പോഴാണ് ശ്രദ്ധിച്ചത് .
‘നമുക്കിതൊരു ഡോക്ടറെ കാണിക്കണം’
അവർ ഡോക്ടറെ സമീപിച്ചു .
ഡോക്ടർ മുറിയടച്ച് രണ്ടുപേരെയും
ടേബിളിൽ കിടത്തി വിളക്ക്
ശരീരത്തിലേക്കടുപ്പിച്ചു .
അപ്പോഴാണ് ഡോക്ടറും അത്
തിരിച്ചറിഞ്ഞത്
തനിക്കും കുറേക്കാലമായി
അങ്ങനെയൊരവയവം ഉണ്ട് .
ഡോക്ടർ പറഞ്ഞു: കാര്യം പുതിയതായി
ഒരവയവം എന്ന പദവിയിലേക്ക്
ഇത് വളർന്നു എന്നത് ശരിയാണ് .
പക്ഷേ അത് മുറിച്ചുകളഞ്ഞാൽ
പിന്നെ നിങ്ങൾ ജിവിച്ചിരിക്കില്ല.
കരിച്ചു കളഞ്ഞാൽ നിങ്ങൾ
കരച്ചിലോടു കരച്ചിലായിരിക്കും .
കയ്യോ കാലോ മുറിച്ചുകളയുന്നതിനെക്കാൾ വേദന
നിങ്ങൾക്കനുഭവപ്പെടും .
ഗർഭപാത്രം നീക്കം ചെയ്താൽ ഉണ്ടാവുന്നതിനെക്കാൾ
ശൂന്യത സ്ത്രീയേ നിങ്ങൾക്കുണ്ടാവുകയും ചെയ്യും .
പുരുഷന് അവനെ വന്ധ്യംകരിച്ചാൽ ഉണ്ടാവുന്നതുപോലെ
പൗരുഷം ചോർന്നു പോവുന്നതായി തോന്നും .
അതിനിടെ ആ അവയവം ഒന്നു ഞരങ്ങി, മൂളി
അയാൾ അതെടുത്ത് ഞെക്കി, തടവി
ചെവിയിൽവച്ചിട്ട് ആരോടോ സംസാരിച്ചു .
∙∙∙∙∙
രഹസ്യങ്ങൾ
എവിടെപ്പോയാലും കൂടെ നടക്കും ,
വേദനിച്ചാൽ കൂടെക്കരയും ,
ചിരിച്ചാൽ കൂടെച്ചിരിക്കും. .
ഉറക്കത്തിൽ അവരൊന്നിച്ച് ഒരേ സ്വപ്നം കണ്ടു ,
നിലവിളിക്കുകയും
ഒരേതരം പിച്ചും പേയും പറയുകയും
കടകടാ ചിരിക്കുകയും ചെയ്തു ,
ഒരേ സിനിമയ്ക്ക് തറ ടിക്കറ്റെടുത്ത് കയറി ,
ഒരേ പെണ്ണിനെ കമന്റടിച്ചു ,
പൊലീസ് വന്നപ്പോൾ ഒരേ ബൈക്കിൽ
വെട്ടിച്ചു കടന്നു .
എന്നിട്ടും കണ്ടിട്ടുള്ളതിൽ വച്ച്
ഏറ്റവും രഹസ്യങ്ങളുള്ള
പല വേളകളിലും വല്ലാതെ ഞെട്ടിപ്പിച്ചിട്ടുള്ള
എത്രകാലം കൂടെ നടന്നാലും
ഒരുമിച്ച് ആന്ധ്ര അരിയുണ്ടാലും ഉറങ്ങിയാലും
നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു ചുക്കും
മനസ്സിലാവാൻ പോവുന്നില്ല എന്ന്
മൗനമായി വെല്ലുവിളിക്കുന്ന പലതും
അയാളിൽ ഉണ്ടായിരുന്നു .
അതെ , അതയാളുടെ
ശരീരം തന്നെയായിരുന്നു .
ശ്രീജിത് പെരുന്തച്ചൻ:
കരുനാഗപ്പള്ളി സ്വദേശി. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം.എ.യിലും കേരള സർവകലാശാലയിൽ നിന്നും പത്രപ്രവർത്തനത്തിലും ബിരുദം.മാധ്യമ പ്രവർത്തകൻ, കവി, ഗ്രന്ഥകാരൻ.ഫോക് ലോർ കൃതികൾ ഉൾപ്പെടെ നിരവധി രചനകൾ ഇദ്ദേഹത്തിൻ്റേതായുണ്ട്.