ആണത്തത്തിന്റെ മാത്രമല്ല,അധീശത്വബോധത്തിന്റെ മുഴക്കം കൂടിയാണ് ‘കള’.സിനിമയിലെ കഥാപാത്രനിർമിതി തൊട്ട്,അവരുടെയെല്ലാം ശരീരഘടനയിലൂടെ വരെ സംവിധായകൻ അവയെ വ്യക്തമാക്കിവെച്ചിരിക്കുന്നു.സിനിമയുടെ തുടക്കം മുതൽ ഷാജിയെ വല്ലാതെ ഫോക്കസ് ചെയ്തുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.മുഴപ്പിക്കലുകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും ഷാജിയുടെ സ്വഭാവം ഒപ്പിയെടുക്കാനും, അയാളെക്കുറിച്ച് പ്രേക്ഷകർക്ക് കൃത്യമായ ഒരു വിവരണം കൊടുക്കാനും,അവ സഹായിച്ചിട്ടുണ്ട്. അലസനായ, നിഷ്ക്രിയനായ ഷാജി,നിലനിൽപ്പിനെ അയാളുടേതായി മാത്രം കാണുന്നയാളാണ്.ചുറ്റുപാടുകളെ അവഗണിച്ച്,അവന്റേതായ ഒരു അന്തരീക്ഷം, പെണ്ണിലും കുടുംബത്തിലും അയാൾ നിലനിർത്തുന്നു. ഈ യജമാനമനോഭാവത്തിന്റെ പിൻബലത്തിലാണ് അയാൾ മൂറിന്റെ കഥാപാത്രത്തെ കേവലം നായാടിയെന്ന പരിഗണന മാത്രം നൽകി നേരിടാൻ ഒരുമ്പെട്ടത്.അവനുണ്ടായ നഷ്ടത്തെ വിലപേശി ഒടുക്കാൻ തീരുമാനിച്ചത്.സിനിമയിൽ പ്രതിനായകന്റെ നായയെ വെറും തെണ്ടിപ്പട്ടിയായി ഷാജി വിശേഷിപ്പിക്കുന്നതും, തന്റെ വിദേശി ഇനത്തെ അളവിലധികം പരിപോഷിപ്പിക്കുന്നതും അയാൾ പുലർത്തിപ്പോരുന്ന അധീശത്വമനോഭാവത്തിന്റെ അനന്തരഫലമായി ഉൾതിരിഞ്ഞുവരുന്നതാണ്.മനുഷ്യരെയും അയാൾ അങ്ങനെത്തന്നെയാണ് കണ്ടിരുന്നത് എന്ന് തെളിയിക്കുകയാണ് അതിലൂടെ.അവിടെനിന്നാണ് അയാൾക്ക് പ്രതിനായകനോടുള്ള പക തുടങ്ങുന്നതും,സിനിമ അതിന്റെ വിവരണാത്മകരീതി സ്വീകരിക്കുന്നതും.
മൂറിന്റെ കഥാപാത്രം ഷാജിയെ കാണുന്നത് ഒരു മനുഷ്യനായല്ല,മറിച്ച് വേട്ടയായിക്കിട്ടിയ ഒരു മൃഗമായാണ് എന്നത് ചില സീനുകളിലൂടെയും, അയാൾ ഷാജിയെ നേരിടുന്ന വിധത്തിലൂടെയും സംവിധായകൻ പറഞ്ഞുവെക്കുന്നുണ്ട്.അതാണ് ഷാജി ആർഹിച്ചിരുന്ന രീതി താനും.അന്യായമായി അപഹരിക്കപ്പെട്ട ഒരു സ്നേഹത്തിന്റെ പകരംവീട്ടലായിരുന്നു അയാൾക്ക്,അയാളുടെ പക.ചുരുക്കത്തിൽ ഈ സിനിമ മൊത്തം അയാളുടെ ‘ന്യായ’മായിരുന്നു.
തന്റെ എല്ലാമായിരുന്ന നായയുടെ ജീവനുപകരം,തന്നോട് മറ്റൊന്നിനായി വിലപേശുന്ന ഷാജിയെ അയാൾ വന്യതയുടെ മൃഗീയമായ കരുത്തും കൊണ്ടാണ് അയാൾ നേരിടുന്നത്.അവസാനം ഒരു മൃഗത്തെ കൊല്ലുന്ന അതേ ദേഷ്യത്തോടെയും,വേട്ടക്കാരൻ ഇരയെ നേരിടുന്ന അതേ ഉത്സാഹത്തോടെയും അയാൾ ഷാജിയെ കീഴ്പെടുത്തുന്നു.കാടിനോട് ഇണങ്ങുന്നവർക്ക് മാത്രം ലഭിക്കുന്ന കരുത്താണത്.ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആത്മവിശ്വാസമാണ് ആ കരുത്തിന്റെ മൂലധനം.എന്നിട്ടും ഒരു മൃഗത്തോട് പുലർത്തേണ്ടാത്ത ദയ അയാൾ ഷാജിയിൽ കാണിക്കുന്നുണ്ട്.ഇത്തരത്തിൽ,2 വ്യവസ്ഥിതികൾ തമ്മിലുള്ള പോരാട്ടമാണ് ‘കള’.പ്രതിനായകനോട് മാത്രമല്ല, സ്വന്തം വ്യക്തിത്വത്തോടും തോൽവിസമ്മതിക്കുന്ന നായകനാണ് ‘കള’യിൽ ഉള്ളത്.അവസാനം വരെ പൊരുതുന്നുണ്ടെങ്കിലും തന്റേത്തന്നെ അഹന്തയോടും ഈഗോയോടും ഷാജി തോൽവിസമ്മതിക്കുന്നത് സിനിമയിൽ കാണാം.ഇത്തരത്തിലുള്ള ഒരുപാട് ഡീകോഡിങ്ങുകൾക്കുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ടാണ് സിനിമ അവസാനിക്കുന്നതുതന്നെ.
കഥാപാത്രനിർമിതിക്കും സിനിമയുടെ മൂഡിനും വേണ്ടി അനാവശ്യമായി മുഴപ്പിച്ചെടുത്ത സീനുകൾ ഒഴിവാക്കിയാൽ,’കള’ ഒരു കിടിലൻ തീയേറ്റർ അനുഭവമാണ്.
പക്ഷെ,എല്ലാവരുടെയും കോപ്പയിലെ ചായയല്ലതാനും !
വെങ്കിടേശ്വരൻ ജി.ആർ
എം.എ. കമ്മ്യൂണിക്കേഷൻ
കോയമ്പത്തൂർ
ഒരുപാട് പഠനങ്ങൾക്കും ചർച്ചകൾക്കും ഉള്ള സാധ്യത ഈ സിനിമയിലുണ്ട്.
മാർഗയ്ക്ക് നന്ദി❤️
നല്ല നിരീക്ഷണം.കുറേക്കൂടി പൂരിപ്പിക്കാനുണ്ട്. ആശംസകൾ