ഠേ……..!
ഇത്തവണ ശബ്ദം കേട്ടത് ചെവിക്ക് തൊട്ടടുത്തുനിന്നാണെന്ന് തോന്നി. പേടിച്ചുകൊണ്ടാണ് എണീറ്റിരുന്നതും കണ്ണുതുറന്നതും. മുറിയിലെ മുഷിഞ്ഞ വെളിച്ചത്തിലേക്ക് ആദ്യം കണ്ണും പിന്നെ ബോധവും കിതച്ചെത്തി. നെടുനീളന്‍ പ്രതീതിയാഥാർത്ഥ്യ സ്വപ്നത്തിൽ നിന്നും ജീവൻ പൂർണ്ണമായും ഉണർന്ന് കഴിഞ്ഞു. അയാൾക്ക് കണ്ടതൊക്കെയും പിന്നെയും ഓർക്കാം എന്നായി. സ്വപ്നത്തില്‍ ഒരു കഥ എഴുതുകയായിരുന്നു താനെന്ന് ജീവന് ഓർത്തു. വാക്കുകള്‍ അതേപടി തെളിഞ്ഞുവരുന്നു.

ഒറ്റമുറിവീടുകളുടെ ലോകം. ചെറുകൂണുകള്‍ മുളച്ചു നില്ക്കുന്നതുപോലെ. ഒറ്റപ്പെട്ട വലിയ കെട്ടിടങ്ങൾ. അത് വ്യാപാരസമുച്ചയങ്ങളോ ഫാക്ടറികളോ ആണ്. ബാക്കിയെല്ലായിടത്തും ഒരിഞ്ചു ഭൂമിപോലും പാഴാക്കാതെ ഒറ്റമുറികള്‍. ചിലപ്പോഴൊക്കെ അഗ്രഹാരങ്ങളിലേതുപോലെ ചുമരുകള്‍ അതിർത്തികളാകുന്നു. അവിടെയാണ് ഈ കഥ നടക്കുന്നത്. കഥ ‘നടക്കുക’യാണോ എല്ലായ്പ്പോഴും എന്ന് തീർച്ചയില്ല. ചിലപ്പോഴൊക്കെ ഓടുകയും മരണപ്പാച്ചിലില്‍ പെടുകയും കഥയുടെ അനിവാര്യതയായേക്കാം. എന്തായാലും ഇവിടെയത് ‘നടക്കു’കയല്ല എന്നാണ് തോന്നുന്നത്.
ഒറ്റമുറിവീടുകളിൽ ഒറ്റയംഗങ്ങളാണ് ജീവിക്കുന്നത്. അല്ലെങ്കില്‍ അതിജീവിക്കുന്നത്. പെണ്ണും ആണുമൊക്കെ സർവ്വതന്ത്ര സ്വതന്ത്രരായി, സ്വാശ്രയരായി പരാതികളില്ലാതെ ഒറ്റമുറികളില്‍ അധിവസിക്കുന്നു.

എയർ കണ്ടീഷൻ ചെയ്ത വീടുകളെല്ലാം സമാനമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇരിക്കാനും കിടക്കാനും തലകുത്തിനില്ക്കാനുമൊക്കെ വഴങ്ങിത്തരുന്ന രീതിയിൽ പലതലത്തിൽ ക്രമീകരിക്കാവുന്ന ഒരു ഉപകരണം ഒത്തനടുക്ക്. കീഴ്ക്കാംതൂക്കായി ചുമരിൽ അള്ളിപ്പിടിച്ച വലിയ വെള്ളക്കുപ്പികൾ. ഒരു ചുമരിൽ നിറയെ ഇലക്ട്രിക്ക് പ്ലഗ്ഗുകള്‍. കയ്യെത്തുംദൂരത്ത് വലുതും ചെറുതുമായ സ്മാർട്ട് ഫോണുകള്‍. മിക്കവാറും എല്ലാ ഫോണുകളും വാലു നീട്ടി ചാർജറിൽനിന്നും ഊർജ്ജം കുടിക്കുന്നു. മുറിയുടെ ഒരു മൂല ഒരു പ്രത്യേകതരം ടോയ് ലെറ്റാണ്. ‘ഇ-ടോയ്ലെറ്റ് ‘ എന്ന് അത് സെറ്റു ചെയ്ത കമ്പനിയുടെ പേരിനൊപ്പം എഴുതിയിരിക്കുന്നത് കാണാം. ഇ-ടോയ് ലെറ്റിനെ ചില്ലുകൊണ്ട് പൊതിഞ്ഞ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സീലിംഗ് പൂർണ്ണമായും കണ്ണാടിയാണ്. ഒറ്റനോട്ടത്തില്‍ വീടുകളെല്ലാം ഈ വിധമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ഒറ്റച്ചുമര് അതിർത്തി യാകുന്ന രണ്ട് വീടുകളിലാണ് കഥ ഓട്ടം (നെട്ടോട്ടം) ആരംഭിക്കുന്നത്. ഒന്നാമത്തേതില്‍ ഒരു പെണ്ണും രണ്ടാമത്തേതിൽ ഒരു ആണുമാണുള്ളത്. രണ്ടുപേരുടേയും ദിനചര്യകൾക്കും ജീവിതത്തിനും അല്പപത്തിലധികം സമാനതകൾ കാണാം.

എല്ലാ ദിവസവും മൂന്നു മണിക്കൂർ വീതം ഇരുവരും ചെറിയ സ്മാർട്ട് ഫോണിൽ ജോലി ചെയ്യുന്നു. മനുഷ്യനോ യന്ത്രത്തിനോ ഉപകാരപ്രദമാകുന്ന വ്യത്യസ്ത ആപ്ലിക്കേഷനുകളുടെ നിർമ്മിതിയിലാണവർ. ചെയ്യുന്ന ജോലിക്ക് അപ്പപ്പോള്‍ അക്കൗണ്ടിലേക്ക് ക്യാഷ് ക്രെഡിറ്റാകുന്നു. വിശക്കുമ്പോൾ അതേ അക്കൗണ്ട് വെച്ചുതന്നെ അപ്പോൾ കഴിക്കേണ്ട ഭക്ഷണം സ്വന്തമായി നിർമ്മിച്ച ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുന്നു. വാതിലിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്ന ബോക്സിലേക്ക് മിനിട്ടുകൾക്കുള്ളിൽ ഭക്ഷണം എത്തുന്നു. ഇരുവരും ഓർഡർ ചെയ്യുന്ന ഭക്ഷണംപോലും പലപ്പോഴും സമാനമായി വരുന്നതു കാണാം. ജോലി കഴിഞ്ഞാല്‍ ലളിതസുന്ദരമായ വ്യായാമങ്ങളിലേക്ക് നീങ്ങും രണ്ടുപേരും. ഇഷ്ടഗാനങ്ങള്‍ ഉറക്കെവെച്ച് മുറിയുടെ മേല്‍ക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ കണ്ണാടിയില്‍ സ്വയം അഭിരമിച്ച് നൃത്തംപോലെ തോന്നിക്കുന്ന ചുവടുകള്‍. മിക്കവാറും ഒരുഗാനം കഴിയുമ്പോഴേക്കും അപ്പോഴേക്ക് ഒരു കട്ടിലായി ക്രമീകരിച്ച ഉപകരണത്തിലേക്ക് വിയർത്തും തളർന്നും വീഴുകയായി.

ഇത്രയും സമയം കഴിഞ്ഞാല്‍ വലിയ സ്ക്രീനുള്ള ഫോണെടുത്ത് ചാറ്റിങ്ങിലേക്ക് കടക്കും. ചില ദിവസങ്ങള്‍ അങ്ങനെ ഉറക്കത്തിലേക്കും മറ്റു ചിലത് ഉണർച്ചകളിലേക്കും. മിക്കവാറും രണ്ടിനുമിടക്കുള്ള പാതിമയക്കങ്ങളിലേക്കും. പാതിമയക്കങ്ങളില്‍ അതേ അവസ്ഥയിൽതന്നെ മറുപടികളയക്കാനും മറ്റും കഴിയുമാറ് എല്ലാം ശീലമായിരിക്കുന്നു. പാട്ടും കസർത്തും കഴിഞ്ഞാൽ ഫോണുകളുടെ നോട്ടിഫിക്കേഷൻ ശബ്ദമൊഴികെ സാധാരണയായി മറ്റു ശബ്ദങ്ങളൊന്നും ഈ ഒറ്റമുറികളിൽനിന്നും കേൾക്കാറില്ല.
സെൽഫി പതിവുപോലെ ചാറ്റിങ്ങിലേക്ക് കടന്നു. പ്രിയ എന്ന പേരിനോട് പോകപ്പോകെ പ്രിയം കുറഞ്ഞപ്പോള്‍ ഓൺലൈനായി അവൾ പേരുമാറ്റാനുള്ള അപേക്ഷ നല്കി.അങ്ങനെ സ്വീകരിച്ച പുതിയ പേരാണ് സെൽഫി. പേരു മാറ്റിയ സ്റ്റാറ്റസിന് ഏഴ് അക്കൗണ്ടുകളിലുമായി ഏതാണ്ട് ഒരു ലക്ഷം ലൈക്കുകളാണ് കിട്ടിയത്. അതോടെ ‘സെൽഫി’ സൂപ്പർഹിറ്റായി. ജീവന് ഒരു കിടിലന്‍ സെൽഫി അയച്ചുകൊണ്ട് അവൾ ഹായ് പറഞ്ഞു. ചെരിച്ചുവെച്ച് കോണിപോലെയാക്കിയ ഉപകരണത്തില്‍ ചെരിഞ്ഞു നില്ക്കുന്ന (കിടക്കുന്ന?) തലക്കുമുകളില്‍ നിന്നുള്ള കാഴ്ച. അയഞ്ഞതും ബട്ടണ്‍ അഴിഞ്ഞു കിടക്കുന്നതുമായ ഷർട്ടിനും നന്നേ ചുരുങ്ങിയ ഹോട്ട് പാന്റിനുമുള്ളിൽ സെൽഫിയുടെ സെൽഫ് പോട്രൈറ്റ്.
ജീവന് ചിരിക്കുന്ന ഒരു സ്മൈലിക്കൊപ്പം ഹായ് തിരിച്ചയച്ചു. ജീവന് എപ്പോഴും അങ്ങനെയാണ്. പതിഞ്ഞ തുടക്കം. അത് സെൽഫിക്ക് പരിചിതവുമാണ്. അവനെ ചാർജ്ജ് ചെയ്തെടുക്കുക സെൽഫിയുടെ ജോലിയാണ്. അതിനുള്ള ടെക്നിക്കുകൾ അവൾക്കറിയാം.
‘പിക്കിന് പിക്ക്കൊണ്ട് റിപ്ലേ തന്നൂടെ ഇഷ്ടാ’
സെൽഫിയുടെ ചോദ്യം ജീവനിൽ ചിരിയുണർത്തി .
‘ന്നാ പിടിച്ചോ’ എന്നു വഴങ്ങിക്കൊണ്ട് ജീവന്റെ സെൽഫി അവളെത്തേടി പറന്നു. ഫോണ്‍ നിലത്തുവെച്ച് കാല് വിരലുകൊണ്ട് ക്ലിക്ക് ചെയ്ത കിടിലൻ സ്നാപ്പ്. ട്രൗസറിൽ ഉയർന്നു നിന്ന സിബ്ബിന്റെ തൊട്ടടുത്ത് മുഖം വരുംപോലെ. കണ്ണാടിയില്‍ കാണുന്ന ഫോണടക്കം വരുന്ന മുകളില്‍ നിന്നുള്ള ദൃശ്യം പശ്ചാത്തലത്തില്‍.

‘കിടിലന്‍!’
ജീവന്റെ ആ ക്രിയേറ്റീവിറ്റിയെ അവൾ ആത്മാർത്ഥമായി അഭിനന്ദിച്ചു. തുടക്കം നന്നായതുകൊണ്ട് തുടർന്ന് ടെക്സ്റ്റിംഗും അതിൽനിന്ന് സെക്സ്റ്റിംഗുമൊക്കെ പതിവുപോലെ ഉഷാറായി കൊട്ടിക്കലാശം നടത്തി. ഒടുവില്‍ വിയർത്തൊട്ടിയ വിവസ്ത്രനിദ്രക്കായി ജീവനോളം പ്രിയപ്പെട്ട തലയിണ കെട്ടിപ്പിടിച്ച് സെൽഫിയും സെൽഫിയോളം പ്രിയപ്പെട്ട സെൽഫോണിലുമ്മ വെച്ച് ജീവനും തളർന്ന് കിടന്നു.
പുതിയ ദിവസം മൂലയില്‍ അഴിച്ചിട്ട തലേന്നത്തെ ട്രൗസറിന്റേയും ഷർട്ടിന്റേയും ചിത്രമെടുത്ത് അയച്ചുകൊണ്ട് ‘കൊച്ചുകള്ളന്’ എന്നാണ് സെൽഫി ചാറ്റ് ആരംഭിച്ചത്. ജീവനാകട്ടെ അതേ ചിത്രത്തെ ബ്ലേർഡ് ആക്കി തിരിച്ചയച്ചു, കഴിഞ്ഞതു കഴിഞ്ഞു എന്നർത്ഥത്തില്‍. സെൽഫി അത് വരവു വെച്ചപ്പോഴാണ് ആ ശബ്ദം കേട്ടത്. അവള് കാതോർത്തു . പിന്നെ കാര്യം പിടികിട്ടിയതുപോലെ ടൈപ്പ് ചെയ്തു.
‘ഇവിടെ ദാ ഇപ്പോ ഒരു ഫോണ്‍ പൊട്ടിത്തെറിച്ചു’.
ജീവന് ചിരിക്കുന്ന ഒരു സ്മൈലിക്കൊപ്പം റിപ്ലേ ചെയ്തു.
‘അപ്പോ ആ വീട് കാലി’
സെൽഫിയും ചിരിച്ചു.
‘ജീവന്റെ നാട്ടിലെ ഫോണുകൾ പൊട്ടിത്തെറിക്കുമോ?’
സെൽഫിക്ക് അതറിയാൻ തിടുക്കമായി. ജീവന് വീണ്ടും ചിരിച്ചു.
‘എന്താ സംശയം. അമേരിക്കക്ക് പൊട്ടിത്തെറിച്ചൂടെ?’
സെൽഫിക്ക് ആശ്വാസം.
‘ഹാവൂ. എല്ലാം തരുന്ന ഫോൺ ഒരു ഡെ എല്ലാം എടുക്കും അല്ലേ ജീവൻ?’
‘ഷുവര്‍’ എന്ന് ജീവൻ ടൈപ്പ് ചെയ്തു.
ജീവൻ തുടർന്നും ടൈപ്പ് ചെയ്യുന്നതുകണ്ട് അവൾ കാത്തിരുന്നു. ഒരു പൊട്ടിത്തെറിശബ്ദം കൂടി കേട്ടു. ഇത്തവണ തൊട്ടടുത്ത മുറിയിലാണ്. സെൽഫി ചെറുതായൊന്നു ഞെട്ടി. എങ്കിലും അവള് ടെക്സ്റ്റ് ചെയ്തു.
‘എന്റെ തൊട്ടടുത്ത വീടും കാലി! ഇങ്ങോട്ട് വന്നോളൂ’
മെസ്സേജ് ഡെലിവേർഡ് ആയില്ല. സെൽഫി കാത്തിരുന്നു. ഇല്ല. ജീവന് ‘ഓണ്‍ലൈനിൽ’ ഇല്ല. കഴിഞ്ഞ നാലു മാസത്തില്‍ ആദ്യമായി! സെൽഫി കുറച്ചു നിമിഷങ്ങൾകൂടി കാത്തു. പിന്നെ ഓൺലൈനിലെ അടുത്ത സുഹൃത്തിനെ തിരഞ്ഞു.
ജീവന് വേഗത്തിലെഴുന്നേറ്റ് വെള്ളമെടുത്ത് കുടിച്ചു. ചില ദൃശ്യങ്ങള്‍ വീണ്ടും മനസ്സിലൂടെ പാഞ്ഞുപോയി.
സെൽഫിക്കിപ്പോൾ മറ്റാരുടേയോ ഛായ തോന്നുന്നു. അത് ജീനയാണോ? അതൊ അതേ മുഖമുള്ള അമ്മയോ? അയാൾ ഒരുനിമിഷംകൊണ്ട് വിയർത്തൊലിച്ചു. സ്വപ്നങ്ങളുടെ അസംബന്ധതയെക്കുറിച്ച് ബോധപുർവ്വം ചിന്തിച്ചു. അതേക്കറിച്ച് വേവലാതിപ്പെടുന്നത് വിഡ്ഢിത്തമാണെന്ന് സമാധാനിച്ചു.
എത്ര ദിവസമായി ഈ അടച്ചിരുപ്പ്? ഫോണിന്റെ ചെറിയ ചതുരമാണ് ഇപ്പോൾ ലോകം. എല്ലാം അതിലടങ്ങുന്നു. അതുകൂടി ഇല്ലായിരുന്നെങ്കിൽ കാലം മറ്റൊരു ചതുരത്തിൽ തളം കെട്ടിയേനെ. ഒരു വൈറസിന്റെ തമാശകളാണോ ഇതൊക്കെ? അല്ലെന്നാണ് തോന്നുന്നത്. കുറേക്കാലമായുള്ള ഓട്ടത്തിന് സ്വാഭാവികമായി വേണ്ടിവരുന്ന ഇടവേളയാണ്. മുമ്പും ഇങ്ങനെ കിടന്നിട്ടുണ്ട്. അന്ന് മറ്റൊരു വൈറസ്. മേലാകെ കുമിളകളായി സർവരുടേയും അമ്മ വൈറസിന്റെ രൂപത്തിൽ തലോടിപ്പോയി. തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻപോലും പറ്റാതെ… ചൊറിച്ചിലിന്റെ പ്രലോഭനമാണ് സഹിക്കാൻ പറ്റാത്തത്.
ജീനയാണ് അന്ന് ഒപ്പമുണ്ടായിരുന്നത്. ഭക്ഷണം തരാനും വീശിത്തരാനും അവൾ മുറിയിലേക്ക് വന്നുപോയി. അവൾക്ക് നന്നേ ചെറുപ്പത്തിൽ വന്നതാണത്രേ. അതുകൊണ്ട് വീണ്ടും വരില്ലെന്ന്. ആ വൈറസിന് ഒരാളോട് ഒരിക്കൽമാത്രമേ വാത്സല്യമുള്ളൂ. തലോടിയതൊന്നും പിന്നീടവൻ തിരിഞ്ഞുനോക്കില്ല. മനുഷ്യരിലും ചിലർ അങ്ങനെയൊക്കെയാവും.
ജീനയ്ക്ക് അസുഖം വന്ന വേനലവധിയ്ക്ക് താൻ അമ്മാമന്റെ വീട്ടിൽ വിരുന്നുപോയതായിരുന്നു. അല്ലെങ്കിൽ ഒന്നിച്ച് വന്നുപോകുമായിരുന്നു. അന്ന് അവൾക്ക് വന്നത് ഒരുതരത്തിൽ നന്നായി. അല്ലെങ്കിൽ ഇപ്പോൾ ആരിത്ര അടുത്ത് വരും? മറ്റൊരു മനുഷ്യന്റെ സാമിപ്യം, മണം ഒക്കെയും എത്ര ആശ്വാസമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. അവൾ മുറിയിലേക്ക് വരുമ്പോൾ ഒരു വസന്തം വരുന്നതുപോലെ. അവൾക്ക് ഇത്രയും നല്ല മണമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. അവളുടെ നോട്ടം എന്തൊരു സന്തോഷമാണ്.
കുമിളകളൊക്കെ ഏതാണ്ട് കരിഞ്ഞുതുടങ്ങിയ ഒരു ദിവസമാണ് അവളെ കെട്ടിപ്പിടിക്കണമെന്ന് തോന്നിയത്. അങ്ങനെ പാടുണ്ടോ എന്നൊന്നും ആലോചിക്കാൻ അപ്പോൾ മനസ്സ് സമ്മതിച്ചില്ല. അവളത് പ്രതീക്ഷിച്ചില്ലെന്ന് മാത്രമല്ല ഞെട്ടുകയും ചെയ്തു. അവസാന ഡിഗ്രിപ്പരീക്ഷയും കഴിഞ്ഞ സന്തോഷത്തിലായിരുന്നു അവളന്ന്. ഞെട്ടിയെങ്കിലും അവൾ കുതറിമാറിയില്ല. എത്രനേരം അങ്ങനെ നിന്നു എന്നു ഓർത്തെടുക്കാൻ കഴിയുന്നില്ല. അതോ അതേ നില്പിൽ മയങ്ങിപ്പോയോ? കണ്ണു തുറക്കുമ്പോൾ മേലാകെ കുഴഞ്ഞുപോകുന്നതുപോലെ തോന്നിയിരുന്നു. പിന്നെയും കുറേനേരംകൂടി ഉറങ്ങി അന്ന്.
ഇതിപ്പോൾ സർക്കാറിന്റെ സംവിധാനമാണ്. ഐസൊലേഷൻ എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രയും ഭീകരമായി തോന്നിയില്ല. രോഗലക്ഷണം ഒന്നും ഉണ്ടായിരുന്നുമില്ല. ഭക്ഷണവും മരുന്നുമൊക്കെ തരുന്നത് റോബോട്ടാണ്. അത് കൃത്യസമയങ്ങളിൽ വന്നുപോകുന്നുണ്ട്. ഒരു മനുഷ്യനെ നേരിൽ കണ്ടിട്ട് നാളേറെയായി. ഒരേ ചുമരുകളും ജനലും കാഴ്ചകളും. ഒരേ ദിവസങ്ങളുടെ തുടർച്ചകൾ. ഫോണിൽ സ്നേഹവും ഉപദേശവും ധൈര്യവും അന്വേഷണവും മുറയ്ക്ക് വരുന്നുണ്ട്. അത്ര മതിയോ ജീവിക്കാൻ? സിനിമകൾ, വായന, ഓൺലൈൻ ഗെയിമുകൾ, വീഡിയോകൾ, ഫേസ്ബുക്ക്… എല്ലാം എത്രവേഗമാണ് മടുത്തത്.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫോണിലൂടെ പറഞ്ഞാൽ മതി. എന്നിട്ടും ഒന്നിനോടും കൊതിയില്ല. ചോദിച്ചാൽ കിട്ടാത്തതാണ് ആവശ്യങ്ങൾ. ഈ ചെറിയ ചതുരത്തിന് തൃപ്തിപ്പെടുത്താൻ ആവാത്തതാണ് മനസ്സ് കൊതിക്കുന്നത്. കൃത്യമായി തനിക്കുപോലും അറിയാത്ത കൊതികൾ.
ഇതെത്ര നീളുമെന്ന് ഒരു പിടിയുമില്ല. പുറത്തിറങ്ങുന്നത് അപകടമാണെന്ന് കേൾക്കുന്നു. എന്താണ് അപകടം? ഇവിടെയിങ്ങനെ കിടക്കുന്നതിലപ്പുറം? ഫോണിലെ ഈ വെളിച്ചവും ഒരുദിവസം അണഞ്ഞുപോകും. അതോടെ എല്ലാം ഇരുട്ടിലാകും. അപകടമില്ലാത്ത ഇരുട്ട്. ഒരു വൈറസിനും ഇരയെ കണ്ടുപിടിക്കാൻ കഴിയാത്തത്ര ഇരുട്ട്. മുറിയിലെ വെളിച്ചം ഓണ്‍ ചെയ്ത് അലക്ഷ്യമായി കണ്ണാടിയിലേക്ക് നോക്കി. ഇത്തവണ ജീവന് ശരിക്കും ഞെട്ടി.
ടച്ച്സ്ക്രീൻ പോലെ തോന്നിച്ച കണ്ണാടിയിൽ മുഖത്തിന്റെ സ്ഥാനത്ത് വരകളും ഛായങ്ങളുമുള്ള ഒരു ലോഗോ! കണ്ണിന്റേയും മൂക്കിന്റേയുമൊക്കെ സ്ഥാനത്ത് ഏതൊക്കെയോ ഐക്കണുകൾ! ജീവന് തലകുടഞ്ഞ് കണ്ണുതുടച്ച് വീണ്ടും നോക്കി. അതേ കാഴ്ച. കണ്ണിന്റെ സ്ഥാനത്തെ ഐക്കണുകൾ അല്പംകൂടി വലുതായെന്ന് മാത്രം. അവ ഒരു വിരല്‍ സ്പർശത്തിന് ക്ഷണിച്ചുകൊണ്ട് ചെറുതായൊന്ന് ചലിച്ചു
ശിവപ്രസാദ് പി.
ഗവേഷകൻ
മലയാള വിഭാഗം – കാലിക്കറ്റ് യൂണിവേഴ്സിറ്റി