ബാലേട്ടാ, എന്തിനാണ് മോഹിപ്പിക്കുന്ന ഇച്ചിരിയുമായി വയസ്സാം കാലത്ത് വന്ന് എന്നെ കൊളുത്തി വലിക്കുന്നത് !!
…………………………………………………………………
ഓർമ്മയിലുള്ള ബാലേട്ടൻ്റെ ആദ്യത്തെ ചിരി ഒരു പഞ്ചാരച്ചിരിയാണ്. സിനിമാ ജീവിതം എന്നു തുടങ്ങിയതാണെന്ന് ചോദിച്ചാൽ ബാലേട്ടൻ ആ കഥ പറയും, പഞ്ചാരക്കഥ.
അന്ന് ബാലനാണ്, ബാലേട്ടനല്ല. രാവിലെ പറഞ്ഞ് വിട്ടതാണ് അമ്മ. അഞ്ച് പത്തു മണിക്കൂർ നേരം സിനിമാ ഷൂട്ടിംഗും കണ്ട് മതിമറന്ന് നിന്ന്, ഒരു പൊതി പഞ്ചാരയുമായി രാത്രിക്കാണ് വീട്ടിൽച്ചെന്ന് കയറുന്നത്. അന്നു കിട്ടിയ അടിയാണ് അടി. അങ്ങനെ അമ്മയുടെ തല്ലുവാങ്ങിത്തുടങ്ങിയ സിനിമാ ജീവിതമാണിത്. ”പിന്നല്ല, തീയിൽ കുരുത്തതാ !!” ബാലേട്ടൻ ചിരിക്കുന്നു, രസമുള്ള ചിരി. രസമുള്ള ബാല്യമായിരുന്നു, രസമുള്ള ബാലനുമായിരുന്നു, അന്നും എന്നും.

തിരക്കഥയുടെ പേരും പറഞ്ഞ് തെണ്ടിത്തിരിയുന്നവനെന്ന പേരുദോഷം മാറ്റാനാണ് ആദ്യമായി സിനിമ ചെയ്യുന്നത്, ആ സിനിമയായിരുന്നു അങ്കിൾ ബൺ. 1991 അഗസ്റ്റ് 15 നായിരുന്നു റിലീസ്. ഒരേ ദിവസം തീയേറ്ററിലെത്തിയത് രണ്ട് മോഹൻലാൽപ്പടങ്ങളാണ്, ഒന്നങ്കിൾ ബൺ – രണ്ട് കിലുക്കം. മത്സരത്തിൽ ബാലേട്ടൻ്റെ ചാർളി ചാക്കോയെ, വേണു നാഗവള്ളിയുടെ ടൂറിസ്റ്റ് ഗൈഡ് ജോജി വീഴ്ത്തി. ചിരിയായിരുന്നു കാഴ്ചക്കാരന് വേണ്ടത്.
വല്ലാതെ മോഹിപ്പിക്കുന്ന ചിരിയായിരുന്നു ബാലേട്ടനും. പക്ഷേ കഥ പറഞ്ഞ് കരയിച്ചു കളയുമായിരുന്നു. പവിത്രവും ഉള്ളടക്കവുമൊക്കെ കണ്ട് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്. എന്നാ സ്ക്രിപ്റ്റായിരുന്നു, ല്ലേ. ആ കരുതലിനെ കമ്മട്ടിപ്പാടം വരെ കാത്ത് സൂക്ഷിച്ചിട്ടുണ്ട് ബാലേട്ടൻ. കൃഷ്ണാ, ഗംഗയാടാ എന്ന് വിനായകൻ തൊണ്ടയിടറിപ്പറയുമ്പോൾ, ചേട്ടച്ഛനാ മോളേ എന്ന മോഹൻലാലിൻ്റെ ശബ്ദം വർഷങ്ങൾക്ക് പിന്നിൽ നിന്ന് എന്നെത്തേടി വന്നു. പകർന്ന് തന്ന ആത്മസംഘര്‍ഷങ്ങളുടെ ആകെത്തുകയാവും ബാലേട്ടാ, എന്നെയപ്പോൾ വീർപ്പുമുട്ടിക്കുന്നത്.
പ്ലേറ്റോയുടെ ഒരു കവിതയുണ്ട്, ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ നീ ഒരിക്കൽ പ്രഭാതനക്ഷത്രം പോലെ ശോഭിച്ചു. മരിച്ചവരുടെ കൂട്ടത്തിൽ നീ ഇപ്പോൾ സായാഹ്നനക്ഷത്രം പോലെ തിളങ്ങുന്നു, എന്ന്. ബാലേട്ടൻ മടങ്ങുമ്പോൾ ഞാനതാണോർത്തത്. ആ തിളക്കമാണ് എന്നെ പൊള്ളിക്കുന്നത്. സിനിമയ്ക്ക് പിന്നിൽ ഒളിച്ചിരുന്നാൽ മതിയായിരുന്നില്ലേ ബാലേട്ടാ, എന്തിനാണ് മോഹിപ്പിക്കുന്ന ഇച്ചിരിയുമായി വയസ്സാം കാലത്ത് വന്ന് എന്നെ കൊളുത്തി വലിക്കുന്നത്.
Lijeesh Kumar