1.
ഒന്ന്
വീടു ചുമന്നു പോയവൻ്റെ വഴിയിൽ
അവനുരഞ്ഞു തീർന്ന പാടുണ്ടാകും
രണ്ട്
കടൽ കടന്ന്
ആകാശം കടന്ന്
കുന്നു കടന്ന്
താഴ്വര കടന്ന്
വേരു കടന്ന്
വന്നതൊരു
വസന്തമാകാൻ
മൂന്ന്
ഒന്നു പയ്യെയോടെൻ്റെയുണ്ണീ
ഓരോ ചുവടിലും നീ
വളരുന്നതറിയുന്നു ഞാൻ
നാല്
ഹൃദയം പിഴിഞ്ഞെടുത്ത
മഷികൊണ്ടെഴുതിയതാണ്
അടച്ചു വെച്ചേക്കുക
കാലം കുറേ കഴിഞ്ഞാണ്
ലഹരി മുറ്റുക
അഞ്ച്
പൊള്ളുന്ന വെയിലത്തുരുകി
കടല വറുത്തു കുമ്പിൾ കൂട്ടി
സൈഡ്സീറ്റിലെ പാതിമയക്കത്തിലേക്ക്
വച്ചുനീട്ടുമ്പോൾ ചോദിക്കില്ല കൂട്ടേ
ഉപ്പെന്തിത്ര കൂടിപ്പോയെന്ന്
ആറ്
കപ്ലത്തണ്ടിലെപ്പന്തം
ചൂട്ടുകറ്റയിലെ വഴിത്തിളക്കം
ബീഡിത്തുമ്പിലെ മിന്നാമിന്നി
മറവിമൂടിയ മൺപാതകൾ
ഏഴ്
പുഴുവരിച്ചയിലകൾക്കപ്പുറവും
വിടർന്നുനിൽക്കുന്നുണ്ടാകും
പുഴുതൊടാതെയൊരു പൂക്കാലം
എട്ട്
രാവിൽ മിന്നാമിന്നികളലങ്കരിച്ച മരം
പുലരിയിലലങ്കരിക്കുന്നു ഹിമകണം
മരമെന്തായാലും വെളിച്ചത…
2.
തീനൃത്തം
ഒന്നുമല്ലായിരുന്നു
പുറത്തേക്കു നീണ്ടുനിന്ന
തിരിയുടെയൊരഗ്രം മാത്രം
ഒരു തീയുമ്മയ്ക്കായ് കാത്ത്
തീച്ചുംബനത്തിൽ നിന്നൊരു
ജീവൽത്തുടിപ്പേറ്റുവാങ്ങി
ആത്മാവിലേക്കൊന്നു വലിഞ്ഞ്
ഊർജമുൾക്കൊണ്ടുണർന്ന്
ചുറ്റുവട്ടത്തേക്ക് വെളിച്ചവും
നിഴലും ചേർത്തുചമച്ച്
ശലഭമോഹങ്ങളെ കവർന്നെടുത്ത്
തേടിവന്ന തിരികളിലേയ്ക്ക്
വിത്തുകൾ മുളപ്പിച്ച്
ഊതിക്കെടുത്തുവാനെത്തുന്ന
കാറ്റിനോട് പോരടിച്ച്
ചടുലനൃത്തമാടുകയാണ്
തിരിയുടെ നീളമോർക്കാതെ
എണ്ണയുടെയളവറിയാതെ
ഒടുവിൽ
നീയെവിടെയെന്ന് കാറ്റു
വന്നു തിരയുമ്പോൾ
ആയിരം തിരികളിൽ
തെളിഞ്ഞു നിൽക്കുന്നുവെന്ന്
കാറ്റിനോട് പറയണം
3
ധ്യാനം
രാത്രി
നിശ്ചലം
ജലാശയം
നക്ഷത്രങ്ങൾ
മേഘത്തുണ്ടുകൾ
അടങ്ങാത്ത ദാഹം
കൈക്കുടന്നയിൽ
ആകാശം
നക്ഷത്രങ്ങൾ
മേഘത്തുണ്ടുകൾ
തുള്ളിയായ്
നക്ഷത്രങ്ങൾ
മേഘത്തുണ്ടുകൾ
ഉള്ളിലേയ്ക്ക്
ഇപ്പോൾ
ഉള്ളിലൊരാകാശം
നക്ഷത്രങ്ങൾ
മേഘത്തുണ്ടുകൾ
ചാരെയിരിക്കുക
നിലാവു കായുക.