നാടകത്തോട് ഭ്രാന്തുണ്ടായിരുന്ന വിദ്യാലയ ജീവിതത്തിലൊരു ദിവസം കുഞ്ഞുമോൻ എന്ന സുഹൃത്ത് അടുത്തിരുന്നു പറഞ്ഞു ഒരു സ്ക്രിപ്റ്റ് കിട്ടിയിട്ടുണ്ട്. “പ്രഹേളിക” എന്നാണ് നാടകത്തിൻ്റെ പേര്.കുഞ്ഞുമോൻ, ജിജിമോൻ,ബൈജു, ബിനോയ്, മാത്യൂസ് ,ഉൾപ്പെടെ ഒരു സുഹൃദ് സംഘം അന്നുണ്ടായിരുന്നു. കുഞ്ഞുമോൻ്റെ ബന്ധുക്കൾ ഇടിഞ്ഞമലയിലും ജിജി മോൻ്റെ ചേട്ടനും മറ്റും ഉറുമ്പോലിയിലെ കുട്ടികളും ഇരട്ടയാറിലും നാടകപ്രവർത്തനത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്ന കാലഘട്ടമായിരുന്നു അത്. ഞങ്ങളുടെ നാടക ടീം ഒരു പുവർപ്ലേ ടീം മാത്രമായിരുന്നു. നാടകം യുവാക്കളുടെ ഹരമായിരുന്ന ഒരു കാലം എന്ന് അക്കാലത്തെ വിളിച്ചു വരുന്നവരുണ്ട്. പല നാടക സംഘങ്ങളും ദരിദ്ര നാടക സംഘങ്ങളായിരുന്നു. അതേ സമയം ഒരു നാടകത്തിൻ്റെ സ്ക്രിപ്റ്റ് കയ്യിലുണ്ട് എന്നൊരാൾ പറഞ്ഞാൽ ഒരു പറ്റം യുവാക്കൾ അവിടെ ഒത്തുകൂടിയിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ഡോ. ഗുലുഗുലുമാൽ, ഹോൽ എന്ന പക്ഷി, ഉണങ്ങുന്ന ബോധി വൃക്ഷം, കാർക്കോടകം ,തുടങ്ങിയ നാടകങ്ങൾ ഹൈസ്കൂൾ ക്ലാസുകളിൽ ഞങ്ങളുടെ ടീം അഭിനയിച്ചിരുന്നു.എങ്കിലും ചെണ്ട, മകുടി, പ്രഹേളിക, ഉൾപ്പെടെയുള്ള നാടകങ്ങളുടെ സ്ക്രിപ്റ്റ് ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിലും സ്കൂളിൽ കളിക്കുവാൻ സാധിച്ചില്ല. പ്രഹേളികയുടെ സ്ക്രിപ്റ്റുമായി കുഞ്ഞുമോൻ വന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തേടുന്ന സംഘം. സ്ക്രിപ്റ്റു വായിച്ചു.റിഹേഴ്സൽ തീരുമാനിച്ചു. എന്നാൽ ആ സ്കൂളിൽ നിന്നും മറ്റൊരിടത്തേയ്ക്ക് ടി.സി. വാങ്ങിപ്പോയതിനാൽ ആ സ്കൂൾ നാടക സൗഹൃദത്തിൽ നിന്നും ഞാൻ എന്നന്നേക്കുമായി മറ്റൊരിടത്തായി. എങ്കിലും പുതുതായി ചെന്ന വിദ്യാലത്തിൽ ഒരു ടീമിനെ കണ്ടെത്തി.അവരെക്കൂട്ടി “ഹോൽ എന്ന പക്ഷി” ഒന്നുകൂടി കളിച്ചു. ജില്ലാ നാടക മത്സരത്തിൽ വെച്ച് മൗനം വാചാലം നാടകം കണ്ടു. അതിൻ്റെ സ്ക്രിപ്റ്റ് ഓർത്തെടുത്ത് എഴുതി ,മുമ്പു പഠിച്ച വിദ്യാലയത്തിലെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അവർ ആ വർഷം ശ്രദ്ധേയമായ നിരവധി സമ്മാനങ്ങൾ നേടി. പുതുതായി ചേർന്ന സ്കൂളിലെ അധ്യാപകൻ ശ്രീ.കെ.ആർ.ഹരിലാൽ സാർ എന്നെക്കൂടി ഉൾപ്പെടുത്തി ഒരു നാടക ടീമിനെയുണ്ടാക്കി. “മകുടി” എന്ന നാടകമായിരുന്നു അന്നു കളിച്ചത്.ഒന്നാമനും രണ്ടാമനും മൂന്നാമനും പാമ്പാട്ടിയും അഭിനയിക്കുന്ന ഉള്ളുറപ്പുള്ള ഒരു നാടകം.രണ്ടാമനായിട്ടായിരുന്നു എൻ്റെ വേഷം.ഹൈസ്കൂൾ പഠനമവസാനിച്ചു.അപ്പോഴും നാടകം ജീവിതത്തിൻ്റെ ഭാഗമായി. എങ്കിലും പിന്നീട് നാടകത്തെ എന്നന്നേക്കുമായി ഒഴിവാക്കി.ഇതിനിടയിലാണ് ,എം.എ.വിദ്യാഭ്യാസത്തിനായി മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തുന്നത്.നാടക പ്രവർത്തകൻ ശ്രീ.പി.ബാലചന്ദ്രൻ സാറ് അവിടെ അധ്യാപകൻ ആണെന്നറിഞ്ഞു.നാടകത്തെ മനസ്സിൽ നിന്നും പൂർണമായി കുടെഞ്ഞെറിഞ്ഞതിനാൽ അതൊരു അതിശയമായിരുന്നില്ല.എന്നാൽ ഒന്നാം സെമസ്റ്ററിൽത്തന്നെ ബാലചന്ദ്രൻ മാഷുമായി സംസാരിക്കുന്നതിന് അവസരങ്ങൾ തുറന്നുകിട്ടി. എൻ്റെ ട്യൂട്ടോറിയൻ ആയിരുന്നു മാഷ്.ആഴ്ചയിൽ കുറച്ചു നേരം ട്യൂട്ടോറിയനുമായി വിദ്യാർത്ഥികൾ സംസാരിക്കണം. ഒരു ദിവസം ഞാനെൻ്റെ വിദ്യാലയ നാടക കലത്തെക്കുറിച്ച് മാഷിനോടു സംസാരിച്ചു.ചെണ്ട, മകുടി, പ്രഹേളിക, മൗനം വാചാലം, ഒരു പാമ്പു നാടകം, കാർക്കോടകം, ഹോൽ എന്ന പക്ഷി എന്നിങ്ങനെ ജീവിതത്തെ മാന്ത്രികമാക്കി നയിച്ച നാടകക്കാലം. ഒരു പക്ഷെ ഒരു ഒന്നാം വർഷ വിദ്യാർത്ഥിയിൽ നിന്നും യാദൃശ്ചികമായിക്കേട്ട വാക്കുകൾ ആയിരിക്കാം അത്. നാടകവും സിനിമയും പഠിപ്പിച്ച മാഷ് സത്യത്തിൽ പഠിപ്പിച്ചത് ജീവിതമായിരുന്നു.
ഒരു തലക്കനവുമില്ലാതെ അക്കാദമിക് ഭാരമില്ലാതെയുള്ള മാഷിൻ്റെ സഞ്ചാരം അത് നോക്കിക്കാണുന്ന ഒരു വിദ്യാർത്ഥി മാത്രമായിരുന്നു ഞാൻ.
ഒരു ദിവസം മാഷ് ” മൂന്നാമൻ ” എന്ന നാടകം കണ്ടിട്ടുണ്ടൊ? എന്നു ചോദിച്ചു. ഞാൻ പറഞ്ഞു സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. മകുടി എന്ന പേരിൽ ഏകാങ്ക സമാഹാരം വായിച്ചിരുന്നു.ഹാരിസ് മാഷും മറ്റും ആ നാടകം കളിച്ചിരുന്നു. തൻ്റെ അദ്യകാല നാടകത്തെ മാഷുതന്നെയും പുനർവായനയിലൂടെ നോക്കിക്കാണുന്ന ഒരു കാലഘട്ടമായിരുന്നു അതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അതിൻ്റെ ഘടനയെ മാറ്റിക്കൊണ്ടുള്ള നാടകരചനയ്ക്ക് ശ്രമിക്കുകയും ചെയ്തു വന്നു. മായാസീതാങ്കം ഉൾപ്പെടെയുള്ള നാടകങ്ങൾ ഇതിൻ്റെ ഭാഗമാണ്.
ഇതിനിടയിൽ ഹാരിസ് മാഷും ബാലചന്ദ്രൻ മാഷും ഡിപ്പാർട്ടുമെൻ്റിൽ നിന്നും അപ്രത്യക്ഷമായി. “ജലമർമ്മരം ” എന്ന സിനിമയുടെ പ്രവർത്തന കാലമായിരുന്നു അത്. ഫോക് ഘടകങ്ങളും തനത് നാടകവും ചേർന്നു കിടക്കുന്ന ചർച്ചകൾ ക്ലാസിൽ നടന്നപ്പോഴൊക്കെയും കേരളീയ റിച്വൽസും അതിനുള്ളിലെ നാടകീയതയും തമ്മിലുള്ള സ്വഭാവത്തെ നോക്കിക്കാണുന്നതിന് വലിയ പ്രേരണയായി മാറി. റിച്വൽസിനുള്ളിലെ നാടകീയതയെ പഠിക്കുകയും അതിനെ ജനകീയമാക്കുകയും ചെയ്തിരുന്നെങ്കിൽ പല ആചാരമര്യാദകൾക്കും നവീനമായ പാഠങ്ങൾ നിർമ്മിക്കുവാൻ സാധിക്കുമായിരുന്നു. സിനിമ പ്രവർത്തനത്തിൽ മുഴുകിയതിനാൽ നാടകത്തിൽ നിന്നും മാറി നിന്ന സന്ദർഭവും മാഷിലുള്ളതായി തോന്നിയിട്ടുണ്ട്. എങ്കിലും മാഷും ദീപൻ ശിവരാമനും ബിനോയിയും ചേർന്ന് തയ്യാറാക്കിയ നാടകമായ “സെസ് ത്വാനിലെ നല്ല സ്ത്രീ ” എന്ന നാടകത്തിൻ്റെ ആദ്യാവസാനം ഒപ്പം സഹകരിച്ചു.
മാഷിൻ്റെ നാടക സംവിധാനത്തിൽ ഏറ്റവും വ്യത്യസ്തമായി തോന്നിയത് “ഒരു തിയേറ്റർ തെറാപ്പി എന്ന ഡ്രാക്കുള നാടകമായിരുന്നു”. മാർക്സിയൻ പരമ്പരാഗത ധാരണകൾ ഭരിക്കുന്ന കേരളത്തിൽ തീയേറ്റർ തെറാപ്പി എന്ന ഡ്രാക്കുള നാടകത്തിന് മുന്നോട്ടു പോകുവാൻ സാധിച്ചില്ല. കളർ കോൺസ്സപ്റ്റിനെ ചോദ്യം ചെയ്യുന്ന പ്രസ്തുത നാടകം വൈറ്റ് സൂപ്പർമസിയെ ചോദ്യം ചെയ്യുന്നു.ഇരുട്ടിനെ ഒരു പ്രതലമാക്കുന്ന നാടകം dark play എന്നു വിളിക്കാവുന്ന ഒരു പരീക്ഷണം മുന്നോട്ടുവച്ചു.ഇരുട്ടായിരിക്കുന്ന ഒരു വേദി അതായിരുന്നു മാഷിൻ്റെ സങ്കല്പം.ബ്ലാക് പൊളിറ്റിക്സ് മനസ്സിലാക്കാത്ത, അതിന് ആഗ്രഹമില്ലാത്ത കേരളീയ മധ്യവർഗ നാടകക്കാർ പ്രസ്തുത നാടകത്തെ അനാദരിക്കുക കൂടി ചെയ്തു.കോഴിക്കോട് ആ നാടകം കളിച്ചപ്പോൾ ചിലർ ആവശ്യമില്ലാതെ ഒച്ചവെച്ചു. ഫ്രാൻസ് ഫാന്നൻ എന്ന ചിന്തകൻ ആഫ്രിക്കൻ ജനതയുടെ രാഷ്ട്രീയത്തെ നവീകരിക്കുന്നത് നിറത്തിൻ്റെ വംശീയതയെ അഭിസംബോധന ചെയ്തു കൊണ്ടാണെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത മലയാളിയുടെ കാഴ്ചാ ബോധത്തിന്നു മുന്നിൽ ,വളരെ മുന്നിൽ സഞ്ചരിച്ച ഒരു പരീക്ഷണമായിരുന്നു അത്. തിയറ്ററിനെ ഫെയ്ഡാക്കിക്കൊണ്ടുള്ള ഒരു അവതരണമായിരുന്നു അത്. ഡ്രാക്കുള എന്ന അവബോധം വൈറ്റ് സൂപ്പർമസിയുടെ ഭാഗമാകൂമ്പോൾ മറുവശത്ത് ഇരുണ്ട മനുഷ്യരുടെ ലോകത്തെ ചിത്രീകരിച്ച അതിൻ്റെ ഫെയ്ഡ് എന്ന സങ്കല്പത്തിന് ഒരു രാഷ്ട്രീയമുണ്ടായിരുന്നു.എന്നാൽ നിറയെ വെളിച്ചം മാത്രം കണ്ടതിനാലാണോ എന്നറിയില്ല നാടകപ്രവർത്തകരായ മലയാളികൾ പൂവ്വർ തീയറ്റർ കൂടിയായിരുന്ന ഡ്രാക്കുള നാടകത്തെ പരിഹസിക്കുകയായിരുന്നു.അങ്ങനെയൊന്നു സംഭവിച്ചതിൽ മാഷിനും ഹാരീസ് മാഷിനും അതിൽ അഭിനയിച്ചവർക്കും ദീർഘകാലം വിഷമമുണ്ടായിരുന്നു.എന്നാൽ ,”ഒരു മധ്യവേനൽ പ്രണയകാലം” എന്ന നാടകത്തിലൂടെ ഈ ദു:ഖത്തെ മാഷും വിദ്യാർത്ഥികളും മറികടക്കുകയായിരുന്നു. ഒരർത്ഥത്തിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്ന നാടകക്കളരിയുടെ ഒരു മധുരതരമായ മറുപടിയായിരുന്നു അത്. അതേ സമയം രാഷ്ടീയമായി ഡ്രാക്കുള നാടകം മുന്നോട്ടുവച്ച ഷാർപ്പ്നസ് അതിനെ മറ്റൊരു നാടകവും മറികടന്നിട്ടില്ല”.
ഒരു ദിവസം ഉച്ചഭക്ഷണത്തിനായി ഹാരിസ് മാഷിനും വിദ്യാർത്ഥികൾക്കും ഒപ്പം നടക്കുമ്പോഴാണ് മാഷ് ഒരു തീമിനെ കുറിച്ചു പറഞ്ഞത്. രതിക്കിടയിൽ ഒരാൾ മരിക്കുന്ന ഒരു സന്ദർഭത്തെക്കുറിച്ചായിരുന്നു അത്.കേട്ടപ്പോൾ കാര്യമാക്കുവാൻ തോന്നിയില്ലായെങ്കിലും “ഇവൻ മേഘരൂപൻ ” എന്ന സിനിമയുടെ തിരക്കഥയിൽ നിന്നാണ് മാഷ് അത് പറഞ്ഞത് എന്ന് പിന്നീടാണ് മനസ്സിലാക്കിയത്.
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എൻ്റെ പ്രോജക്ട് ഗൈഡ് ബാലചന്ദ്രൻ മാഷായിരുന്നു.പിന്നീട് പ്രസ്തുത പ്രോജക്ട് ഒരു ചെറിയ പുസ്തകമാക്കിയപ്പോൾ മാഷിനെക്കൊണ്ട് ഒരു അവതാരിക എഴുതിക്കുവാൻ ആഗ്രഹിച്ചു. മാഷ് ഒരു സിനിമയുമായി ബന്ധപ്പെട്ട് അന്ന് അവധിയിലായിരുന്നു.കോയിൻ ബോക്സ് ഫോണിലൂടെ മാഷിനെ വിളിച്ചു. കാര്യം പറഞ്ഞു. അതിനെന്താ മനോജ് ഒരു അവതാരിക എഴുതിച്ചേർത്തോളുക. എനിക്കറിയാവുന്ന മാറ്ററല്ലെ. പുസ്തകം ഇറങ്ങട്ടെ. മാഷ് പരിഹാരം നിർദ്ദേശിച്ചു. മാഷിൻ്റെ പേരിൽ ഞാനൊരു ചെറിയ മുൻകുറിപ്പ് എഴുതിച്ചേർത്തു. പുസ്തകം ഇറങ്ങി. പിന്നീട് മാഷ് ലെറ്റേഴ്സിൽ വന്നു.ഞാൻ പുസ്തകത്തിൻ്റെ കോപ്പി കൊടുത്തു. മാഷ് അവതാരിക വായിച്ചു. കൊള്ളാം എന്നു പറഞ്ഞു. സിനിമയിലും തിരക്കഥാരചനയിലും കേന്ദ്രീകരിച്ച മാഷിന് കമ്മട്ടിപ്പാടം എന്ന സിനിമയിൽ എത്തുമ്പോൾ അദ്ദേഹം ആഗ്രഹിച്ച പോലെ ഒരു സ്ഥാനം അലങ്കരിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അധ്യാപകനായും നാടകപ്രവർത്തകനായും ജീവിച്ച് സിനിമയിലേക്കു വന്ന തനിക്ക് കിട്ടിയ ബോണസാണ് ഇനിയുള്ള കാലം എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. തൻ്റെ നാടകങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ബിനുവിനോട് അദ്ദേഹം പറഞ്ഞു. പതിനാലു നാടകങ്ങൾ മാഷ് എഴുതിയിട്ടുണ്ട്. അതിൽ ഒരു നാടകത്തിൻ്റെ കയ്യെഴുത്തുപ്രതി നഷ്ടമായി. “പ്രഹേളിക” എന്നാണ് ആ നാടകത്തിൻ്റെ പേര്.പ്രഹേളിക എന്ന നാടകത്തിൻ്റെ സക്രിപ്റ്റ് മനപാഠമാക്കിയവരും സൂക്ഷിച്ചു വച്ചിട്ടുള്ളവരും നമുക്കിടയിലെവിടെയൊ ഉണ്ട്. അവർ ആ സ്ക്രിപ്റ്റിനെ മടക്കിക്കൊണ്ടുവരും.