കാറ്റ്
കൂട്ടം തെറ്റിയ കാറ്റിന്
വഴി കാണിച്ച് കൊടുക്കുന്ന
കളിയിലേർപ്പെട്ട രണ്ട് പേർ
തികച്ചും വിചിത്രമായി ചിന്തിക്കുന്നവരായിരിക്കണം
മലയുടെ നെറുകയിൽ നിന്ന്
കാറ്റുകളുടെ വീട് കണ്ടു പിടിക്കാൻ
ശ്രമം നടത്തി പരാജയപ്പെട്ട്
തിരിച്ചിറങ്ങിയവഴിയിൽ
ആരോ ഉപേക്ഷിച്ചപ്പോൽ
അവർക്ക് കളത്ത് കിട്ടിയതാണ്
ആ കാറ്റ് കുഞ്ഞിനെ
ആദ്യമവർ അതിനെ
ഒരു നീല കുപ്പിയിൽ അടച്ചിട്ടു
വൈകുന്നേരം വന്ന് നോക്കിയപ്പോൾ
പ്രിയപ്പെട്ട പുവും മരത്തലപ്പുകളും
കാട്ട് ചോലയുമൊക്കെ നഷ്ടപ്പെട്ടതിന്റെ
വേദന കണ്ട് നിൽക്കാൻ കഴിയാതെ
അവർ ഒരു തീരുമാനമെടുത്തു
അതിനെ കാട്ടിൽ വിടാം എന്ന്
കാട്ടിൽ കൊണ്ട് തുറന്ന് വിട്ടിടും
കുപ്പിയിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്ത
കാറ്റിനോട് തെല്ല് ദേഷ്യത്തോടെ
അവൾ ചോദിച്ചു
“നിന്റെ വിഷമം തീർന്നില്ലേ വീട്ടിലേയ്ക്ക് പൊയ്ക്കൂടേ “?
ഒന്നും മിണ്ടാതെ കുഞ്ഞ് കാറ്റ്
പേടിച്ച് കുപ്പിയ്ക്ക് ഉള്ളിലേയ്ക്ക് ഒളിച്ചു
കാടിന്റെ നിയമങ്ങൾ
അത് പാലിക്കാൻ വിസമ്മതിക്കുന്നവരെ
പുറം തള്ളുമ്പോൾ
ചിറകുകൾ വാങ്ങി വയ്ക്കുക
കൂടി ചെയ്യുമത്രേ
പറക്കാൻ കഴിയാത്ത
ആത്മാവ് നഷ്ടപ്പെട്ട
കാറ്റിനെ
അവർ തിരികെ
കൊണ്ടു പോന്നു
2.ഫോട്ടോഗ്രാഫറുടെ മകൾ
അവൾ കുതിരയെ വളർത്തുന്ന
പെൺകുട്ടി ആയിരുന്നു
അയാൾ നോക്കുമ്പോഴൊക്കെ
അവളും കുതിരയും
കുന്ന് കയറിപ്പോകും
അല്ല മഞ്ഞിൻ കരങ്ങൾ കൊണ്ട്
കുന്ന് അവരെ എടുത്തുയർത്തും
ഉരുളൻ കല്ലുകൾ തെളിഞ്ഞ വഴിയെന്ന് വിളിക്കാൻ കഴിയാത്ത വഴിയിലൂടെ
ആദ്യം അവൾ പുറകെ മഞ്ഞ്
അതിന് പുറകിൽ കുതിര
അങ്ങനെ അങ്ങനെ അങ്ങനെ
കുതിരയെ കഴുത്തിന് ചേർത്ത്
അവൾ വട്ടം പിടിക്കും
പച്ചപ്പുല്ലിൻ്റെ ഉമിനീരിൽ കുതിർന്ന വാസന അവൾക്കിഷ്ടമാണ്
വേണമെങ്കിൽ പടമാക്കിക്കൊ
എന്നും പറഞ്ഞു
രണ്ടാളും കണ്ണടച്ച് അങ്ങനെ നിൽക്കും
പ്രശസ്തനായ ഒരു പെയിന്ററുടെ മോഡലിനെപ്പോലെ
പിശറൻ കാറ്റ് മൂന്നാൾക്കും ഇടയിലെ
മഞ്ഞിനെ തൂത്ത് കളയുന്ന വൈപ്പറാകും
കൃത്യം അതിനിടയിലൂടെ
സൂര്യൻ അയാൾക്ക് മാത്രമായി
ലൈറ്റടിച്ച് കൊടുക്കും
അയാൾ എപ്പോഴും കരുതും
എന്തിനാണ് മനുഷ്യർ പടമെടുക്കുന്നത് മനോഹര നിമിഷങ്ങളെ ഒരിക്കലും കറുപ്പിലും വെളുപ്പിലുമാക്കി
നമുക്ക് സൂക്ഷിച്ച് വയ്ക്കാൻ കഴിയില്ല
ഒരു നാളിൽ മഞ്ഞ് അവരുമായി
ഒളിച്ച് കളിച്ചു മടുത്ത്
കുന്നിൻ്റെ വായിലേയ്ക്ക് തിരികെ പോയപ്പോൾ
കുതിര ഒറ്റയ്ക്ക് മലയിറങ്ങി.