The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
April 28, 2021 by maarga editor
Culture & Arts

അഭിമുഖം :എം.ബിനോജ്/ ആതിര. ബി, നീന ജേക്കബ്

അഭിമുഖം :എം.ബിനോജ്/ ആതിര. ബി, നീന ജേക്കബ്
April 28, 2021 by maarga editor
Culture & Arts
Spread the love

1.   “വീടെവിടെയെന്നാരേലും

       ചോദിച്ചാൽ ഞാൻ തെറ്റിച്ചുതന്നെയാണ് പറയുന്നത്

       ഒരാൾക്ക് സ്വന്തം 

       മേലിനോട്തോന്നുന്നവെറുപ്പുപോലെ 

       നാണം പുറത്തുകാട്ടാതെ 

       വിക്കാതെ.. “

 ഈ വരികൾ തുറന്നുവെക്കുന്ന സ്വത്വപ്രശ്നങ്ങൾ എല്ലാ മേഖലയിലെയും  ഒരുപറ്റം ജനവിഭാഗം അനുഭവിക്കുന്നതല്ലേ?

                                                         “കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ” എന്ന കവിതയിലെ അവസാനത്തെ വരികളാണ്‌ ഇത് വീട്   എവിടെ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ  തെറ്റിച്ചുതന്നെയാണ്  പറയുന്നത് ,എന്ന് തുടങ്ങുന്ന വരികൾ ,ഒരാൾക്ക് സ്വന്തം മെയിലിനോട് തോന്നുന്ന വെറുപ്പ് പോലെ,നാണം പുറത്തുകാട്ടാതെ വിക്കാതെ എന്ന് അവസാനിക്കുന്നു . ഈ വരികൾ തുറന്നുവെക്കുന്ന സമൂഹസ്വത്വ  പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഒരുപറ്റം ജനവിഭാഗം അനുഭവിക്കുന്ന ഒന്നതാണ് . കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ എന്ന കവിത രണ്ടായിരത്തിന്റെ തുടക്കത്തിലാണ് എഴുതിയത്.  ഒരുപക്ഷേ ഈ കവിതയിൽ ഒരു ജീവിതകുറിപ്പിന്റെ ഛായ നിഴലിക്കുന്നുണ്ട് .

ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയിരുന്ന ഒരു കാലഘട്ടത്തിൻറെ ഓർമ്മയുമായി ചേർന്നുനിൽക്കുന്ന  കവിതയാണ് ഇത്. കവിതയിൽ പറയുന്ന, നൂറുവീടുകൾ എന്നത് ഒരു യാഥാർത്ഥ്യം ആയിരുന്നു. ഒരു പാറ പ്പുറമ്പോക്കിലെ നൂറുവീടുകളിൽ ഒരു വീട് ആയി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൻറെ ഓർമ്മ. എഴുപതുകളിൽ ആരംഭിക്കുന്ന ഈ ഓർമ്മ തൊണ്ണൂറുകളിൽകൂടുതൽ വേദന ഉണർത്തുന്നു എന്നതാണ് ഈ  കവിതയുടെ രചനയ്ക്ക്   ഇടയായ സന്ദർഭം.   ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ പങ്കെടുത്ത   ഒരു വലിയ പ്രകടനത്തിൻറെ   ഓർമ്മ ആണ് അതിൽ ഒന്നാമത്തേത്.  ഇരട്ടയാർ എന്ന സ്ഥലത്തു നിന്നും ആരംഭിച്ച പ്രകടനം നെടുങ്കണ്ടം എന്ന ഒരു സ്ഥലത്താണ് അവസാനിച്ചത് .ഏതാണ്ട്   ഇരുപത്തഞ്ചു കിലോമീറ്റർ അടുത്തുള്ളഒരു യാത്രയായിരുന്നു അത്, എന്ന് ഓർക്കണം .തികച്ചും കാൽനടയായുള്ള യാത്ര .കുട്ടികളും മുതിർന്നവരും യുവാക്കളും വൃദ്ധരും ഉൾപ്പെടുന്ന തൊഴിലാളികളായിരുന്നു ആ ജാഥാ അംഗങ്ങൾ .

എന്നാൽ തൊണ്ണൂറുകളുടെ പകുതിയിൽ എത്തുമ്പോഴും ആ ജനവിഭാഗങ്ങൾക്ക് അവരുടെ ജീവിതാവസ്ഥയിൽ നിന്നും മുന്നേറുവാൻ സാധിക്കുന്നില്ല എന്ന യാഥാർത്ഥ്യത്തെ ഒന്നുകൂടി കണ്ടുമുട്ടുകയായിരുന്നു .ഇരുപത്തയ്യായിരത്തോളം കോളനികളിലെ പുറമ്പോക്കുകളിൽ ആയി വിന്യസിക്കപ്പെട്ട ഒരു ജനതയായി അവർ ഇന്ന് മാറിയിരിക്കുന്നു . കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ എന്ന കവിതയ്ക്ക്  ഒന്നാമത്തെ കാരണം  വ്യക്തിനിഷ്ഠമാവാം എന്ന് വായനയിൽ തോന്നാം..എന്നാൽ  സാമൂഹികമായ അംശമാണ് എന്ന് തിരിച്ചറിയുന്നിടത്തു  മാത്രമാണ് ഈ കവിത പ്രസക്തമാകുന്നത്. കവി എന്ന നിലയിൽ ഒരാളുടെ ആത്മാംശം ഈ കവിതയിലുണ്ട് .അതേസമയം ഇന്ത്യൻ ദലിത് കവിതകൾ മുന്നോട്ടുവെക്കുന്ന അതിൻറെ രാഷ്ട്രീയ അനുഭവ ആഖ്യാനമാണ് ഇതിൽ പ്രധാനമായും ഉള്ളത് .

ഈ അഭിമുഖത്തിനു വേണ്ടി ഇരിക്കുമ്പോൾ ഒരു സങ്കല്പ കഥയിൽ എന്നവണ്ണം എന്നെ വേട്ടയാടുന്ന ഒരു കാര്യം കൂടി പറയുവാൻ ആഗ്രഹിക്കുന്നു .ഒന്നാമത്തേത് കൊറോണയുടെ   ആദ്യഘട്ടങ്ങളിൽ വാസസ്ഥലങ്ങൾ ഇല്ലാതെ കാൽനടയായി സഞ്ചരിച്ച മനുഷ്യരുടെ യാതന നിറഞ്ഞ യാത്രകളാണ് .അവർക്ക് എന്തുസംഭവിച്ചു എന്നോ അവർ ഇന്ന് എവിടെയാണ് എന്നോ മാധ്യമങ്ങൾ നമ്മളോട് സംസാരിക്കുന്നില്ല .

നിങ്ങൾക്ക് അറിയാമോ  ,വേദന നിറഞ്ഞ ഒരു അവസ്ഥയിലൂടെ ആണ് ഇന്ന് ഇന്ത്യയിലെ ഓരോ ദലിത് എഴുത്തുകാരും കടന്നുപോകുന്നത്. ദലിത് എഴുത്തുകാർ മാത്രമായിരിക്കില്ല മനുഷ്യത്വമുള്ള ഓരോ എഴുത്തുകാരും ഇന്ന്  വേദനയോടെയാണ്   കടന്നുപോകുന്നത്. ഇവിടെ ജനാധിപത്യം അസ്തമിക്കുന്നു എന്ന തോന്നൽ വർദ്ധിച്ചിരിക്കുന്നു .ഒരിക്കലും ജനാധിപത്യത്തിന് മടങ്ങി വരാൻ കഴിയാത്ത വിധം മതരാജ്യബോധം ശക്തിപ്രാപിക്കുന്നു.  അത് ജനങ്ങൾക്കുമേൽ നിരന്തരംവേട്ടയാടുകയും അവരെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു.  അന്ധവിശ്വാസ സ്വഭാവത്തിൽ അധിഷ്ഠിതമായ കാർട്ടൂൺ പരമ്പരകളിലും ടെലിവിഷൻ പദ്ധതികളിലും മുഴുകിയിരിക്കുകയാണ്സാധാരണ മനുഷ്യർ .അവർ ആ അവസ്ഥയിൽ നിന്നും വിടുതൽ നേടരുത് എന്ന് ചിന്തിക്കുന്നവരാണ് വിദ്യാസമ്പന്നരായ മധ്യവർഗ -സമ്പന്ന വിഭാഗങ്ങൾ . ഇത് മുന്നോട്ടു വെക്കുന്ന  ചിത്രം “കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ” എന്ന കവിത എഴുതിയിരുന്ന കാലഘട്ടത്തെക്കാൾ എത്രയോ ഭീതിദമാണ്  , എന്നുചിന്തിച്ചുപോകുന്നു. 

2.  നിലനിൽക്കുന്ന ദലിത് സാഹിത്യ നിർവചനം വീണ്ടും എഴുതപ്പെടേണ്ടതിന്റെ  ആവശ്യകത  ഓരോ ദലിത്‌  കവിതയിലും നിഴലിക്കുന്നുണ്ട്. ഇതിനോടുള്ള പ്രതികരണം എന്താണ്?

നിലനിൽക്കുന്ന ദലിത് സാഹിത്യ നിർവചനം തുറന്നതും വ്യക്തമായതും ആണ്. തൊള്ളായിരത്തി അറുപതുകളുടെ പകുതിയോടെയാണ്ദലിത് എന്നപദം അതിൻറെ സംവാദ മണ്ഡലം രൂപപ്പെടുത്തിയെടുത്തത് .ഇതാകട്ടെ ,അമേരിക്കയിലേയും ഇതര യൂറോപ്യൻ സർവകലാശാലകളിലെയും നെഗ്രിറ്റ്യൂഡ്   പ്രസ്ഥാനവുമായി ചേർന്നു രൂപപ്പെട്ട ഒരു ഭാവുകത്വം ആയിരുന്നു .പ്രസ്തുത ചിന്ത രൂപപ്പെടുന്ന കാലഘട്ടത്തിൽ ഇന്ത്യയിൽ ഗാന്ധിയൻ ചിന്തഅതിൻറെ ആശയത്തെ കൈയൊഴിയുകയും ഫ്യൂഡൽ മുതലാളിത്ത ബന്ധങ്ങളിൽ വീഴുകയും ചെയ്യുന്ന കാലഘട്ടമായിരുന്നു .ഇന്ത്യ അടിയന്തരാവസ്ഥയിലേക്ക് കടന്നുപോയതും ഈ കാലഘട്ടത്തിലായിരുന്നു .അതുകൊണ്ടുതന്നെ ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ, മാർക്സിയൻ ചിന്ത തുടങ്ങിയവയോടു   ഒരു വലിയഐക്യം കെട്ടിപ്പടുക്കുവാൻ ആണ് ദലിത് ചിന്ത തീരുമാനിച്ചത് .അയിത്ത വിഭാഗങ്ങളായ പട്ടികജാതി-വർഗ സമൂഹങ്ങൾ,നിർധനരും ദരിദ്രരുമായ ഇതര സമൂഹങ്ങളിൽ പെട്ടവർ,അയിത്ത വിഭാഗങ്ങളായ പിന്നോക്ക സമൂഹങ്ങളിൽ ഉള്ള ഭൂരിപക്ഷ ജനത,സ്ത്രീകളും  ന്യൂനപക്ഷ സമൂഹങ്ങളിൽ പെട്ട ജനസമൂഹങ്ങൾ ഈ ജനതയുടെ ഐക്യം എന്നതായിരുന്നു ദലിത് ചിന്തയുടെ അടിത്തറ .

നിർഭാഗ്യവശാൽ ഇന്ത്യയിലെ കപട മുഖ്യധാര ഇതിനെ അട്ടിമറിക്കുകയായിരുന്നു .അംബേദ്കർ ,ഗാന്ധിയൻ, ലോഹ്യസോഷ്യലിസ്റ്റു ചിന്തകൾ ഐയ്ക്കപ്പെട്ടപ്പോൾപോലും ഇന്ത്യയുടെ ചിന്താമണ്ഡലത്തെ വലിയ വിധത്തിൽ സ്വാധീനിച്ച ഇന്ത്യൻ മാർക്സിസ്റ്റു ചിന്തകൾ  ദലിത് ചിന്തയുടെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞില്ല . മാത്രവുമല്ല അതിൻറെ ഓരോ പ്രായാണത്തിലും ആശയപരമായും പ്രായോഗികമായും ദലിത്, സോഷ്യലിസ്റ്റ് അന്വേഷണങ്ങളെ അപ്രധാനപ്പെടുത്തുന്നതിൽ   അവർ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു . ഇതിലൂടെ ഇന്ത്യയിലെ വരേണ്യത  ഒരു ഇടം നിർമ്മിച്ച് എടുക്കുകയായിരുന്നു ,നിർമ്മിച്ചെടുക്കുവാൻ   അവസരം ലഭിക്കുകയായിരുന്നു . ദളിത് എന്ന ആശയം,  അയിത്തത്തെ മറികടക്കുന്നതിനും അവരിൽ അന്തർലീനമായിരിക്കുന്ന വിവിധ നവോത്ഥാന ജനാധിപത്യ ധാരകളെ കണ്ടെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമവും ആയിരുന്നു. ബുദ്ധൻ ,കബീർ ചിന്തകൾ ,രവിദാസി പ്രസ്ഥാനങ്ങളെ പോലുള്ള നവോത്ഥാന പ്രസ്ഥാനങ്ങൾ ,ഗുരുനാനാക്ക്  ആശയങ്ങൾ ,ദ്രാവിഡ ചിന്തകൾ ,ഗോത്ര ജനതയുടെയും അടിസ്ഥാന ജനസമൂഹത്തിന്റെയും   നവീകരണ ആശയങ്ങൾ ഒപ്പം ഇന്ത്യൻ ക്രൈസ്തവീയത ,ബ്ലാക്ക് മൂവ്മെന്റ്   ഉൾപ്പെടെ  , ഇവയിൽ ഒരു വിമോചനത്തെ കെട്ടിപ്പടുക്കാം എന്നതാണ് ദലിത് ചിന്തയുടെ അടിത്തറ. 

ജാതിക്കും ഉപജാതിക്കും മതത്തിനും വംശത്തിനും ലിംഗങ്ങൾക്കും അപ്പുറം ,ഭാഷയ്ക്കും പ്രദേശങ്ങൾക്കും അപ്പുറം ,ജനതയുടെ വിപുലമായ ഐക്യം എന്ന ചിന്തയാണ് ഈ  ആശയം മുന്നോട്ടു വച്ചത് .എന്നാൽ അതിൻറെ സ്വതന്ത്രമായ വികാസത്തെ തടയുക ,ആ അർത്ഥത്തിലുള്ള വിപുലമായ ഒരു ജനസമൂഹത്തിൻറെ ,വിദ്യാഭ്യാസത്തെ തടയുക ,എന്ന ജനാധിപത്യവിരുദ്ധമായ പ്രക്രിയകൾ സാംസ്കാരിക സാമൂഹിക മണ്ഡലത്തിൽ രൂപം കൊള്ളുകയുണ്ടായി . കേരളത്തിലെ നാരായണഗുരുവിനെയും   പൊയ്കയിൽ അപ്പച്ചൻ , മഹാത്മാ അയ്യൻ‌കാളി ,സഹോദരൻ അയ്യപ്പൻ ഉൾപ്പെടെ  ഇതര നവോത്ഥാന നായകന്മാരുടെ ചിന്തകളിൽ പോലും ജാതിഭേദവും മതദ്വേഷവുംവെടിഞ്ഞ്   വിപുലമായ ഒരു ജനസമൂഹത്തെ നിർമ്മിച്ചെടുക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു  എന്നത് ഏതൊരു വിദ്യാർഥിക്കും വായിച്ചെടുക്കാവുന്ന ഒരു യാഥാർത്ഥ്യമാണ് .ഈ യാഥാർത്ഥ്യത്തിലേക്ക് സഞ്ചരിക്കുക തന്നെയായിരുന്നു ദലിത് ചിന്താമണ്ഡലത്തിന്റെ ലക്‌ഷ്യം.

എന്നാൽ ഉപജാതിചിന്തകളെ നിർമ്മിച്ചെടുത്തു കൊണ്ടും.  കീഴാള പഠനങ്ങൾ പോലുള്ള ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് സ്വത്വ പOനങ്ങളെ വർഗീയതയുടെ ഭാഗമാക്കിപ്രസ്താവിച്ചുകൊണ്ടും,  രൂപപ്പെട്ട അക്കാദമിക് സാമൂഹികസാഹിത്യ ചിന്താ മണ്ഡലങ്ങളിൽ  ദലിത്  വൈജ്ഞാനിക മേഖല മുന്നോട്ടുവെച്ച ആശയത്തെപുറന്തള്ളുന്നതിനും സൈഡ് ലൈൻ  ചെയ്യുന്നതിനുമാണ് പ്രധാനമായും ശ്രമിച്ചത് .ഇതോടെ അടിത്തട്ടിലെ സമരസജീവനവും   ആർജ്ജവവും വലിയ അളവിൽ നിഷ്പ്രഭമാക്കുന്നതിനും അവരെ ഓരങ്ങളിലേക്ക് തള്ളി മാറ്റുന്നതിനോ ആശ്രിതർ, ആക്കി മാറ്റുന്നതിനോ വിവിധ ചിന്താമണ്ഡലങ്ങൾ ശ്രമിച്ചു .വലിയ അളവിൽ അവർ വിജയിക്കുകയും ചെയ്തു .എന്നാൽ അവർ കാണാതെ പോയ യാഥാർത്ഥ്യം അവർക്ക് തടയാവുന്ന അതിനുമപ്പുറത്തേയ്ക്ക്   വരേണ്യ ചിന്താമണ്ഡലം രൂപപ്പെട്ടു എന്ന കാര്യമാണ് .

                         ഒരുപക്ഷേ ഇന്ത്യയിലെ ഇതര സാഹിത്യദാർശനിക ചിന്താമണ്ഡലത്തിൽഏറ്റവും കൂടുതൽ പരിഷ്കരിക്കപ്പെട്ട നവീകരിക്കപ്പെടുന്ന ചിന്ത ,ദലിത് ചിന്താമണ്ഡലം ആയിരിക്കും .അതുകൊണ്ടുതന്നെ ആദിവാസി-ദലിത് ചിന്തകളിലേക്കും സ്ത്രീവാദ ചിന്തകളിലേക്കുംപരിസ്ഥിതി ചിന്ത മണ്ഡലങ്ങളിലേക്കും മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലേക്കും വലിയ രൂപത്തിലുള്ള വേരുകളെവളർത്തിയെടുക്കുവാൻ ദലിത് ചിന്തയ്ക്ക് സാധിച്ചു.എന്നാൽജനാധിപത്യപരമായ പാർലമെൻററി അധികാര സങ്കൽപങ്ങളിൽ നിന്നും  അതിനെ   നിരന്തരം പുറത്തു നിർത്തുകയും ,വരേണ്യ മുഖ്യധാരയുടെ     മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുംഅകറ്റിനിർത്തുകയും ചെയ്തുകൊണ്ടാണ് ഈ സംവാദ  മണ്ഡലങ്ങളെ നിരന്തരം ബഹിഷ്കരിച്ചത്.  ദലിതരാൽ    ദലിതർക്ക് വേണ്ടി ദലിതർ   എഴുതുന്ന സാഹിത്യം എന്ന ഒരു നിർവചനം ആദ്യഘട്ടങ്ങളിൽ രൂപപ്പെട്ടിരുന്നു. എന്നാൽ മനുഷ്യാവകാശത്തെയും സാമൂഹിക നീതിയുടെയും സോഷ്യലിസത്തിന്റെയും   ജനാധിപത്യത്തിന്റെയും  വിപുലമായ ചിന്താസരണിയിൽ അടിയുറച്ച   ഇത്തരത്തിലുള്ള ആശയങ്ങൾ  നിരന്തരം പരിഷ്കരിച്ചുകൊണ്ടാണ് മുകളിൽ ചൂണ്ടിക്കാണിച്ച  നവീകരണങ്ങലേക്ക് ദലിത് സാഹിത്യം എത്തിച്ചേർന്നത് .

3.  കീഴാള ജനവിഭാഗത്തെ മോശമായി  അവതരിപ്പിക്കുന്ന നിരവധി ചൊല്ലുകൾ മലയാളത്തിലുണ്ട്. കാലമിത്ര പുരോഗമിച്ചിട്ടും   

അത്തരം ചൊല്ലുകളുടെ  പ്രസക്തിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതെന്താണ്?

ദളിത് ബഹുജനസമൂഹങ്ങളെ  ബഹിഷ്കരിക്കുന്ന നിരവധിചൊല്ലുകളും ശൈലികളും പ്രയോഗങ്ങളുംകൊണ്ടു  നിറഞ്ഞതായിരുന്നു നമ്മളുടെ മനോമണ്ഡലങ്ങൾ  . ഇവയെ ഒരു വലിയ അളവോളം ബഹിഷ്കരിക്കാൻ ശ്രമിച്ചത്നവീകരണത്തിനും പരിഷ്കരണത്തിനും ശ്രമിച്ചത് ഇന്ത്യയിലും കേരളത്തിലും രൂപപ്പെട്ട പരിഷ്കരണ പ്രസ്ഥാനങ്ങൾ ആയിരുന്നു . ജീവിതത്തെ നിരന്തരം പരിഷ്കരിച്ചു കൊണ്ടാണ് അവ ഒരു ആധുനിക കേരളത്തിനുവേണ്ടി ശ്രമിച്ചത് . എന്നാൽഅതിശയം തോന്നിയ ഒരു കാര്യം എന്തെന്നാൽ ഈ കൊറോണ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ രൂപപ്പെട്ട ഒരു പദം കോളനി വാണങ്ങൾ എന്നതായിരുന്നു .  എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്  . ഇത് ഗാന്ധിയൻ ചിന്തകളുടെയും ഇതര  ചിന്തകളുടെയും പരാജയത്തിന് തെളിവാണ്. നവോത്ഥാനത്തിൽ നിന്നും  നവീകരണത്തിൽ നിന്നും  പിൻവാങ്ങുന്ന മനുഷ്യരുടെ അതിദാരുണമായ മനോമണ്ഡലത്തിന്റെ    തെളിവാണ് ഇത്.  ഏതെങ്കിലും ഒരു പ്രത്യേക ജനസമൂഹങ്ങൾക്ക് മാത്രം ഇടപെട്ടുകൊണ്ട്പരിഹരിക്കാൻ കഴിയുന്ന യാഥാർഥ്യമല്ല ,പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല. 

                                    ഉത്തരാധുനിക കാലഘട്ടത്തിൽ നമ്മൾ കണ്ടതുപോലെ  ചെറുതുകളുടെയും   സ്ത്രീ, ദലിത് ,പരിസ്ഥിതി ചിന്തകളുടെയും ഗോത്ര ചിന്തകളുടെയും മണ്ഡലങ്ങൾ  രൂപപ്പെട്ടുവരികയുണ്ടായി.   എന്നാൽ വായനശാലകളുടെയും നാടകപ്രസ്ഥാനങ്ങളുടെയും   ജനകീയ കൂട്ടായ്മയുടെയും  സ്‌ഥാനത്തു ടെലിവിഷനുകൾ സാംസ്കാരിക അധികാരം കൈയ്യടക്കി,  ഈ കൈകടത്തലുകൾ മനുഷ്യരെ പരസ്പരംഐക്യപ്പെടുത്തുന്നതിൽ നിന്നും   ഒന്നിപ്പിക്കുന്നതിൽനിന്നും അകറ്റി നിർത്തി  .പല രൂപത്തിലുള്ള കുടിയേറ്റങ്ങളും കയ്യേറ്റങ്ങൾക്കുംഅനുമതി നൽകിയ അധികാര മണ്ഡലങ്ങൾ  യഥാർത്ഥത്തിൽ ഇന്ത്യൻ നവോദ്ധാനത്തെയും കേരളീയ നവോത്ഥാനത്തെയും  പിന്നൊട്ടു  നടത്തുകയാണ് ചെയ്തത്.  തുടർന്ന് സാമൂഹ്യമാധ്യമങ്ങളുടെ കാലഘട്ടത്തിൽ എത്തുമ്പോൾ എക്കാലത്തെയും പിന്തള്ളിക്കൊണ്ട്   ജാതീയതയും വർഗീയതയും പണമൂല്യമണ്ഡലങ്ങളും അവയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളിൽ കച്ചവടമേഖലയിൽ  സജ്ജമായി  മാറുന്നതാണ് നാം കാണുന്നത്.  .ഒരു നവ ജനാധിപത്യ സമൂഹത്തെ പുനർനിർമ്മിച്ചെടുത്താൽ   മാത്രമേ ഈ അവസ്ഥയിൽ നിന്നും മറികടക്കുവാൻ സാധിക്കുകയുള്ളൂ.

4.  രേഖകൾ തീരുമാനിക്കുന്നതാണോ  ഒരാളുടെ അസ്‌തിത്വം? 

സാധാരണ മനുഷ്യരുടെ    അസ്തിത്വത്തെ സംബന്ധിച്ച് പറയുമ്പോൾ സമൂഹത്തിലെ അടിസ്ഥാന ജനസമൂഹങ്ങളുടെ ചരിത്രവും അവരുടെ അസ്തിത്വവും  സംബന്ധിച്ച് ഇന്നും അവർക്ക് അഭിമാനകരമായ നിലപാടുകൾ എടുക്കുവാൻകഴിയാത്ത സാഹചര്യങ്ങൾ ആണ് നിലവിലുള്ളത് . ഈ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കേരളത്തിലെ നവോത്ഥാന നായകന്മാരിൽ ഒരാളായ പൊയ്കയിൽ അപ്പച്ചനും ആയി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇതിനുദാഹരണമാണ്. നമുക്ക് അറിയാവുന്നതുപോലെ പൊയ്കയിൽ അപ്പച്ചനും അദ്ദേഹത്തിൻറെ പിതാവും മാതാവും ഒരു ക്രൈസ്തവ കുടുംബത്തിൽ അടിമകളായിരുന്നു .അടിമത്തത്തെ സംബന്ധിച്ചിട്ടുള്ള വിവിധ രേഖകൾ പരിശോധിക്കുമ്പോൾ ക്രൈസ്തവരും ഹൈന്ദവബ്രാഹ്മണിക ജന്മിമാരും  ഇസ്ലാമിക  കച്ചവടക്കാരും    അടിസ്ഥാന ജനസമൂഹങ്ങളെ അടിമകളാക്കിയിരുന്നു എന്നതിന് തെളിവുകൾ നിരവധി ലഭ്യമാണ്  . അങ്ങനെ ഒരു കുടുംബത്തിൽ ജനിച്ച പൊയ്കയിൽ അപ്പച്ചനും കുടുംബത്തിനും  തൻറെ ജന്മി പറയുന്ന മതമാണ് ഒന്നാമത്തെ രേഖയായിഎഴുതപ്പെടാൻ വിധിക്കപ്പെട്ടിരുന്നത്. 

ഇത് ഒരു തെരഞ്ഞെടുക്കൽ ആയിരുന്നില്ല,മറിച്ച് അവരുടെ അധികാരികൾ അവർക്ക് നൽകിയപേരുകൾ മാത്രം ആയിരുന്നു .  അതേസമയം ക്രൈസ്തവ നവോത്ഥാനം നൽകിയ വിദ്യാഭ്യാസത്തിൻറെ  ഭാഗമായിപ്രത്യേകിച്ചും വിദേശ മിഷണറിമാർ നൽകിയ സംഭാവനയുടെ ഭാഗമായി പഠിക്കുന്നതിനും  ഒരു ഉപദേശി ആയി മാറിതീരുന്നതിനും അദ്ദേഹത്തിന്   സാധിച്ചു .അദ്ദേഹത്തിൻറെ രചനകളുടെ തന്നെ ഒരു പാതിയിൽ   നമുക്ക് അത് വ്യക്തവുമാണ്. വളരെ മുമ്പ് ഞാൻ പച്ചക്കുതിരയിൽ  എഴുതിയ മറ്റൊരു ലേഖനത്തിൽ അതിനെ വിലയിരുത്തിയത്ബൈബിളിൽ നിന്നും തനിക്ക് ആവശ്യമുള്ള ചില ട്യുൽസുകളെ  അദ്ദേഹം സ്വീകരിച്ചു എന്നായിരുന്നു . മാത്രവുമല്ല ബൈബിൾ ,നിലവിൽ അയിത്തവും ജാതി വിവേചനവും അടിമത്വവും നിലനിന്നിരുന്ന ഒരു മതവും ആയിരുന്നു എന്നും ഒരുഘട്ടത്തിൽ അദ്ദേഹം നിരീക്ഷിച്ചു .  ഇന്ത്യയിൽ ,ഇന്ത്യയുടെ സാമൂഹ്യസാഹചര്യങ്ങൾക്കിണങ്ങുന്ന  നിരവധി ചിന്തകൾ നിലവിൽ ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ അവയെ  സമാഹരിക്കുകയും അതോടൊപ്പംതന്നെ സ്വതന്ത്രമായ ചിന്തകളും കൂടിച്ചേർന്നാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തത് .

അതേസമയം അദ്ദേഹത്തിൻറെ മരണാനന്തരം 1950 കൂടി ഇന്ത്യയിൽ സംഭവിച്ച മറ്റൊരു പ്രശ്നം എന്തെന്നാൽ അടിസ്ഥാന ജനങ്ങളുടെ  സംവരണവുമായി ബന്ധപ്പെട്ടതാണ് . തദ്ദേശീയരുടെ  അന്വേഷണങ്ങളെ അട്ടിമറിച്ചുകൊണ്ട് അവർക്കൊക്കെയും റിസർവേഷൻ ഭാഗമായി ഹിന്ദുമതത്തിൽ ചേരേണ്ടിവന്നു. ഇതിനെ അംഗീകരിക്കാതിരുന്ന അംബേദ്കറുടെ നിയോബുദ്ധ മതത്തിനും സിക്കുമതത്തിലെ ദളിതർക്കും വര്ഷങ്ങളോളം റിസർവേഷന് പുറത്തു നിൽക്കേണ്ടിവന്നു . ഇന്ന് നമ്മൾ മനസ്സിലാകുന്ന  ഒരു കാര്യം ദേശിയ അധികാരം   ജൈന, ബുദ്ധ മതങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മതങ്ങളും  ക്രൈസ്തവ ,ഇസ്ലാം മതങ്ങൾ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ മതങ്ങളും അവരുടെ വ്യക്തി  നിയമങ്ങളും വൈവാഹിക നിയമങ്ങളും ദേശിയ അധികാരം   ഹിന്ദു മതത്തിൻറെ  ഭാഗമാക്കുകയും ചെയ്തു .   അടിമകളും  അയിത്തജാതിക്കാരും സ്വന്തം ആത്മീയതക്ക്  ശ്രെമിച്ചെങ്കിലും പൂർണമായും സ്വതന്ത്രമാകുവാൻ കഴിഞ്ഞില്ല എന്നാണ് ഇത് തരുന്ന പാഠം.  പിന്നോക്ക വിഭാഗം ആയ ഭൂരിപക്ഷത്തിനും   റിസർവേഷൻ പോലുള്ള ആനുകൂല്യം ലഭിക്കുന്നതിന്  അവർ ഹിന്ദു മതത്തിൻറെ ഭാഗമായി തീരേണ്ട ഒരു അവസ്ഥ രൂപപ്പെടുകയും ചെയ്തു  .സ്വതന്ത്രമായ ഒരു മതം സ്വീകരിച്ച  ഡോക്ടർ ബി ആർ അംബേദ്കർ ശ്രമങ്ങൾക്ക് പോലും  കടുത്ത പ്രതിസന്ധികൾ നേരിടേണ്ടിവന്നു എന്നു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

1986 വരെ സിഖുമതത്തിലെ ദലിതർക്കും    1992 വരെ ബുദ്ധമതത്തിലെ ദലിതർക്കും സംവരണം ലഭിച്ചിരുന്നില്ല. ഇതൊരു യാഥാർഥ്യമായിരിന്നു. പ്രത്യക്ഷരക്ഷാദൈവസഭ, ശക്യബുദ്ധ പ്രസ്ഥാനം ,രവിദാസി ,സിദ്ധ ,ചില ദ്രാവിഡ പ്രസ്ഥാനം ഇവയ്ക്കും സ്വതന്ത്രമായ അസ്തിത്വം അനുവദിച്ചില്ല . ഇത്തരമൊരു സാഹചര്യം  സൃഷ്ടിക്കപ്പെടുകയാണ് ചെയ്തത് . ഇതാണ് ഇന്ത്യയിലെ വിവിധ തദ്ദേശ സമൂഹങ്ങൾക്കും   സംഭവിച്ചത് .  ബുദ്ധമതം ജൈനമതം സിക്കുമതം സൂഫീ ,  ഗോത്ര രൂപങ്ങൾ  രൂപങ്ങൾ തൊഴിലാളികൾ, ദ്രാവിഡ ചിന്ത മണ്ഡലങ്ങൾ,  സിദ്ധാന്തങ്ങൾ  ,രവിദാസ് പോലെയുള്ള,  അയോതി   ദാസ് പണ്ഡിതരെ പോലുള്ള വ്യക്തിത്വങ്ങളും   വിവിധ അടിസ്ഥാന  സമൂഹങ്ങളും   നിർമ്മിച്ച  ഇന്ത്യൻ സാഹചര്യം രൂപപ്പെട്ടുവന്നില്ല.

                                ശ്രീനാരായണഗുരുവിനു പോലും തൻറെ ചിന്താമണ്ഡലത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു മതസമീപനം രൂപപ്പെടുത്തുവാൻ  പൂർണമായി സാധിച്ചുവോ ? . സഹോദരൻ അയ്യപ്പനെ പോലുള്ള  നവോഥാന നായകനും ബുദ്ധിസ്റ്റും യുക്തിവാദിയും ആയ ചിന്തകർക്കു  അവരുടെ ആശയങ്ങൾ കൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞുവോ  ?.അത്രമാത്രം സങ്കീർണത നിറഞ്ഞതായിരുന്നു സൂക്ഷ്മരൂപത്തിൽ പ്രവർത്തിക്കുന്ന വരേണ്യഅധികാരരൂപങ്ങൾ .അതുകൊണ്ടുതന്നെ നിലവിൽ നിൽക്കുന്ന പല രേഖകളും അതുപോലെ സ്വികരിക്കാൻ കഴിയുമോ എന്ന് പുനർ പരിശോധിക്കേണ്ടതുണ്ട് . കാരണം പല വസ്തുനിഷ്ഠതകളും  യാഥാർത്യങ്ങളെ അട്ടിമറിക്കുന്ന അധികാരനിഷ്ഠതകളാണ് എന്ന് മനസിലാക്കേണ്ടതുണ്ട് .   ഇന്നും പല ബുദ്ധിജീവികളും  ഉദ്യോഗസ്ഥന്മാരും ദലിത്-പിന്നോക്കാരുടെ ,ജ്ഞാനമണ്ഡലങ്ങളെയും  റിസർവേഷ നെയും  അട്ടിമറിക്കുവാൻ പല ശ്രമങ്ങളും നടത്തുന്നത് കാണാൻ സാധിക്കും .അവരുടെ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ തടഞ്ഞു വെക്കുന്നത് ഉൾപ്പെടെ പലതും സംഭവിക്കുന്നു . ഗുരുതരമായ മറ്റൊന്ന്ന്യൂനപക്ഷ, പിന്നോക്ക ,മധ്യവർഗ്ഗ ,ശൂദ്ര സമൂഹങ്ങളാണ്പലപ്പോഴും ദളിതർക്കെതിരെ നിലകൊള്ളുന്നത് എന്നതാണ്  അതിദാരുണമായ  അനുഭവം.

5.  പ്രണയത്തിന്റെ സ്വാഭാവിക ചിഹ്നമായി ചുവന്ന പൂവ് വിരിയുന്ന സാഹിത്യലോകത്ത് പ്രണയമായി പച്ചിലകൾ  അടയാളപ്പെടുന്നത് ചില പരമ്പരാഗത ചിന്തകളെ തകർക്കുന്നതിന് വേണ്ടിയല്ലേ? 

                                                          പ്രണയത്തിൻറെ പച്ചില എന്നത്കാവ്യാത്മകമായ ഒരു ഭാവുകത്വം ആയിരുന്നു “കിന്നാരം”  എന്ന കവിത. .പരിസ്ഥിതിയോടും പ്രകൃതിയോടും ചേർന്നുനിൽക്കുന്ന ഒരു അനുഭവ മണ്ഡലംആ കവിത മുന്നോട്ടു പോകുവാൻ ശ്രമിച്ചു .മാത്രവുമല്ല മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ പരിസ്ഥിതി കവിതകൾരൂപപ്പെട്ടിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു .അതുകൊണ്ടുതന്നെ കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്നും വരുന്നഞങ്ങളെപ്പോലുള്ള കവികൾക്ക് ചുവന്ന പൂക്കളെക്കാൾ കൂടുതൽ അടുപ്പം പച്ച ഇലകൾക്ക്  ഉണ്ടായിരുന്നു .ചുവപ്പ് പോലുംകരിഞ്ചുവപ്പ്  ആയിരുന്നു പശ്ചിമഘട്ടത്തിൽ. കരിമ്പച്ചയും കരിഞ്ചുവപ്പും ആണ് ഞങ്ങൾക്ക് പരിചയം .ഞങ്ങളുടെതുപോലുള്ള  കവിതകളിൽ ഇനിയും പഠിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് അതിൻറെ പശ്ചിമഘട്ട പരിസ്ഥിതി അനുഭവം.

6.  എഴുതപ്പെടാത്ത ചരിത്രത്തിനകത്ത് അടയാളപ്പെടാതെ പോയ ദലിത് ജീവിതത്തെ തിരഞ്ഞുചെല്ലുകയാണ് ഇന്നത്തെ ദലിത്    കവിത. എത്രത്തോളം ആഴത്തിൽ അടയാളപ്പെടുത്താൻ സാധിച്ചിട്ടുണ്ട്? 

കേരളത്തിൽ പണ്ടു പണ്ടേ പാർത്തിരുന്നൊരുജനം എന്നാരംഭിക്കുന്ന കവിതയാണ് പൊയ്കയിൽ അപ്പച്ചൻറെ ഒരു കവിത . അതിലെ പ്രധാനപ്പെട്ട ഒരു വരിയാണ് “കാണുന്നീലൊരക്ഷരവും എൻറെ വംശത്തെപ്പറ്റി” എന്നവരികൾ . പിന്നീട് ആരോ എഡിറ്റുചെയ്തപ്പോൾ, കാണുന്നിലോരക്ഷരവും എന്നുതുടങ്ങുകയും ആദ്യ വരികൾ എടുത്തു കളയുകയും ചെയ്തു . പ്രാചീന കാലത്ത് നിന്നും  ആരംഭിക്കുകയും  കോളനി ആധുനികത വരെ നീണ്ടുനിൽക്കുന്ന ഒരു ചിന്താമണ്ഡലം ആണ് ആ കവിതയിൽ അദ്ദേഹം തുറന്നിട്ടത്.  കോളനി ആധുനികതയുടേയും നവോദ്ധാനത്തിൻറെയും കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്  , അദ്ദേഹം തന്റെ വരികളിൽ ആന്തരകോളനിയെയും അടയാളപ്പെടുത്തി . അദ്ദേഹത്തിൻറെ സമകാലികനായിരുന്ന മഹാത്മ അയ്യങ്കാളി തുറന്നിട്ട സമരങ്ങളും വില്ലുവണ്ടി സമരങ്ങളും ഒരു പുതിയ ചരിത്രം നിർമ്മിക്കുകയും ചെയ്തു .അദ്ദേഹം നോക്കിക്കാണുന്നതിന്റെ ബാക്കിരൂപങ്ങളായിരുന്നു  “കാണുന്നില്ലൊരക്ഷരവും” എന്ന പേരിൽ പിന്നീട് അരനൂറ്റാണ്ടിനു ശേഷം ഞാൻ എഴുതിയ കവിത  .അതിൽ അരനൂറ്റാണ്ടിനുശേഷം എന്താണ് കേരളത്തിൽ സംഭവിച്ചത് എന്ന ഒരു അന്വേഷണം മുന്നോട്ടുവെക്കാൻ ശ്രമിക്കുകയും ചെയ്തു. 

                                                                                “എഴുതപ്പെടാത്ത ചരിത്രത്തിൽ അതാണ് ഞങ്ങൾ”  എന്ന ഒരു നിരീക്ഷണമാണ് അതിൽ പങ്കുവെക്കാൻ ശ്രമിച്ചത് .എന്നാൽ   തൊണ്ണൂറുകളിലും തുടർന്ന് പൊതുകവിതകളിലും രൂപപ്പെട്ട ദളിത് ബഹുജന കവിതകളിൽ ഒക്കെയുംചരിത്രത്തെ നോക്കിക്കാണുന്ന കവിതകളുണ്ടായി .ആത്മകഥ അംശവും പരിസരവും വർത്തമാനകാല പരിസരവും ചരിത്രവുംനോക്കിക്കാണുന്ന ഒരു രചനാസങ്കേതം ദളിത് ബഹുജന സാഹിത്യത്തിൽ ഉണ്ട്.  അതിനെ തിരിച്ചറിയുന്നതിനും അതിനോടൊപ്പം ഐക്കപ്പെടുന്നതിനും  ഇതര ചിന്താമണ്ഡലത്തിനു   സാധിച്ചിരുന്നെങ്കിൽ ബഹുദൂരം ജനാധിപത്യ പാതയിലൂടെ മുന്നോട്ടു പോകുവാൻ അതിനു സാധിക്കുമായിരുന്നു.

7.  ഇന്ത്യൻ സാഹചര്യത്തിൽ ദളിതർ നേരിടുന്ന ദുരന്തത്തിന്റെ  നേർചിത്രമാണ് ‘സർവ്വേ ഓഫ് ഇന്ത്യ’എന്ന കവിത. ഇന്ത്യൻ ദളിത്‌  സാഹചര്യത്തിന്റെ  പശ്ചാത്തലത്തിൽ കേരളത്തിലെ ദളിത് സാഹചര്യം നിർവചിക്കാമോ?

2005ലാണ് സർവ്വേ ഓഫ് ഇന്ത്യ എന്ന കവിത രചിച്ചത് .ഒരു ഉത്തരേന്ത്യൻ പത്രക്കുറിപ്പ് ആയിരുന്നു അത് എഴുതുവാൻ കാരണം .പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപണം ചുമത്തി രൺവീർ സേന എന്ന സംഘടന ഒരു ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന സംഭവം ആണ്പ്രസ്തുത കവിതയ്ക്ക് കാരണമായത് .ഉത്തരേന്ത്യൻ ജീവിതം നേരിട്ട് കാണുവാൻ അവസരം കിട്ടിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന് നേരെയുള്ള വലിയ വെല്ലുവിളിയാണെന്ന്തിരിച്ചറിയുവാൻ സാധിച്ചിരുന്നു .എന്നാൽ മുകളിൽ ചൂണ്ടിക്കുണിച്ചത് പോലെ , അക്കാലത്തു് ,ഗാന്ധിയൻ- സോഷ്യലിസ്റ്റ് ചിന്താമണ്ഡലങ്ങൾ, എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഗാഢനിദ്രയിൽ ആയിരുന്നു .ദരിദ്രരുടെ ശക്തമായ പ്രതിരോധം രൂപപ്പെട്ട കാലഘട്ടമായിരുന്നു അത് .എന്നാൽ മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ അധികാര മേഖലയിൽ നിന്നും ദലിതരെ മാറ്റി നിർത്തിക്കൊണ്ട് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ എല്ലാ ചിന്താമണ്ഡലവും ശ്രമിച്ചു .

ഉത്തരേന്ത്യയിൽ മാത്രമല്ലഇന്ത്യയിലുടനീളം ഇന്ന് ഏറ്റവും കൂടുതൽ മർദ്ദനത്തിന് വിധേയമാകുന്ന ഒരു സമൂഹമെന്ന നിലയിൽ മുസ്ലിം സമൂഹവും ദളിതരും സ്ത്രീകളും കടുത്ത പീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു . വംശശുദ്ധി എന്ന നിലവിലില്ലാത്തതും അശാസ്ത്രിയവുമായ ശുദ്ധിയുടെ പേര് പറഞ്ഞുകൊണ്ട്, പ്രണയിക്കുന്നവരെയും കുടുംബജീവിതം നയിക്കുന്നവരെയും വധിക്കുന്നതിൽ മടിയില്ലാത്തമനോ മണ്ഡലത്തിലേക്ക് ഇന്ത്യൻ സമൂഹം നിപതിച്ചു .അനുദിനം വർദ്ധിച്ചുവരുന്ന ആൾക്കൂട്ടകൊലപാതകങ്ങൾ നിയമത്തെ കയ്യിലെടുക്കാൻ ആൾക്കൂട്ടത്തിന് അവകാശം നൽകിയ ഒരു ദാരുണ അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേർന്നിരിക്കുന്നു .ജനാധിപത്യ സംവിധാനങ്ങൾക്കു പകരം ഫ്യൂഡൽജാതി- ജനാധിപത്യവിരുദ്ധഇടങ്ങൾ , അപകടകരമാംവിധം സ്ഥാനം കയ്യടക്കികൊണ്ടിരിക്കുന്നു .
ഖൈർലാഞ്ചി, ഉന,രോഹിത് വെമുല ,അഖ്ലാഖ് തുടങ്ങിയ സംഭവങ്ങളുടെ ഒരു നീണ്ട നിര ,
നടമാടിക്കൊണ്ടിരിക്കുന്ന, അഭയാർഥികളുടെ നീണ്ടനിര , പുറന്തള്ളപ്പെടുന്ന വരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു, .ക്ഷേമ രാഷ്ട്രം ,പൗരത്വസങ്കല്പം, തുടങ്ങിയവ അസ്തമിക്കുന്നു. അർഹരായ യഥാർത്ഥ ജനസമൂഹങ്ങൾക്കുപകരംവരേണ്യ പ്രബല ധാരകൾ റിസർവേഷനും സമ്പാദിക്കുന്നു .ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും തൊഴിൽ മേഖലയിൽ നിന്നും പുറന്തള്ളുവാൻ തക്ക നിയമങ്ങൾ ഒന്നൊന്നായി രൂപപ്പെട്ടു കൊണ്ടിരിക്കുന്നു .കേരളം ഇതിൽ നിന്നുംവേറിട്ട ഒരിടം ആണെന്ന് പറയാൻ കഴിയില്ല .അമ്പതിനായിരംകോളനികളിൽ അവർക്കു തിങ്ങിപ്പാർക്കേണ്ടി വരുന്നു. എയ്ഡഡ്സ്വകാര്യ മേഖലകൾക്ക് പുറത്താണ്കേരളത്തിലെ ആദിദലിതർ . സൗമ്യ ,വിനായകൻ ,മധു , വാളയാർ ഉൾപ്പെടെ കയ്യേറ്റങ്ങളുടെയും കൊലപാതകങ്ങളുടെയും ജനാധിപത്യവിരുദ്ധഇടങ്ങളുടെ ഒരു ലോകം കേരളത്തിലുണ്ട് .

ഒരു സെക്കൻഡ് ഹാൻഡ് ടെലിവിഷൻ വാങ്ങുവാൻ കഴിയാതെ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ ആത്മഹത്യ ചെയ്ത രണ്ടു
പെൺകുട്ടികൾ .രജനി എസ് . ആനന്ദിന്റെ തുടർച്ചയാണ് അവർ. ഒരു ലാപ്ടോപ്പിനു വേണ്ടി പഞ്ചായത്ത് ഓഫീസിൽ
കയറി ഇറങ്ങേണ്ടി വരുന്നവിദ്യാർത്ഥിനികൾ ,അവരുടെ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ എഴുതേണ്ടിവരുന്ന
അവസ്ഥവരെ നമുക്ക് മുന്നിലുണ്ട് . ഇതു കേരള യാഥാർത്ഥ്യമാണ് .ഇത്രമാത്രം അവഗണിക്കപ്പെടുന്ന ,ചവിട്ടിഅരയ്ക്കപ്പെടുന്ന ജനത
കേരളത്തിൽ മറ്റൊന്നില്ല .അവരെ കൈപിടിച്ചുയർത്തുക എന്നത് , ദലിത് ബഹുജന സാഹിത്യത്തിന്റെ കടമയാണ് .
എഴുത്തിലൂടെയും കലാ പ്രവർത്തനത്തിലൂടെയും അവർ ജനങ്ങളെ ഉണർത്തും അവർ എഴുത്തുകാരെയും കലാ പ്രവർത്തകരെയും
കൂട്ടിച്ചേർത്തുകൊണ്ട് ഒരു പുതിയ സാമൂഹികനിർമ്മിതിക്കുവേണ്ടി ശ്രമിക്കുന്നു. സ്ത്രീ –പരിസ്ഥിതി – ദലിത് –ഗോത്ര –ബഹുജന –മനുഷ്യാവകാശ-
ജനാധിപത്യ രചനകൾഅതിനുവേണ്ടി ഐക്യപ്പെടുന്നു.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleതമിഴ് കവി എ. വെണ്ണിലയുടെ കവിതകൾ,മൊഴിമാറ്റം : ഡി.അനിൽകുമാർNext article കഥ കേട്ടുറങ്ങി,കഥ കേട്ടുണര്‍ന്നു:മനോജ് മേനോൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos