കിളച്ചു കിളച്ചു പോകുന്നതിടെ
അയാൾ പെട്ടെന്ന് മണ്ണിലൊരു തിളക്കം കണ്ടു.
മുത്ത് ! എന്നോർക്കും മുമ്പേ
അതു കണ്ണു തെറ്റിച്ചുകളഞ്ഞു.
മോൻ വെള്ളവുമായി ചെല്ലുമ്പോൾ
കിളച്ചു കോരിയ കൂനയൊക്കെ
തിടുക്കത്തിൽ
ചിക്കി നോക്കുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും
പറ്റിച്ചെപ്പഴും കടന്നുകളയുന്ന
നല്ലകാലത്തെയോർത്ത്
തളർച്ച മറന്നയാളിരുന്നു.
രാവായപ്പോൾ
അമ്മപ്പ്നാറ്റുകൾ കേട്ട്
വീട് നിശ്ശബ്ദമായ് നിൽക്കെ
വിശപ്പാറ്റിക്കിടന്ന
അയാളുടെ മാറിൽ പറ്റിച്ചേർന്നിരുന്ന്
മോൻ തെരക്കി
‘അപ്പാ
എന്തരായിരുന്നു ആ തെളക്കം ?’
അപ്പോൾ വിളക്കൊന്നു പിടഞ്ഞ്
അമ്മയുടെ കണ്ണുകളിൽ മിന്നി.
‘തോനെക്കാലമായി നമ്മെ വെട്ടിച്ചു കളയണ
എന്തരോ ഒന്ന് തന്നെ ‘ എന്ന് ചൊല്ലി
അയാൾ മോന് ഒരുമുത്തം കെടുത്തു.
പിന്നെ ഒരുറക്കുപാട്ടു പാടി:
ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങെൻ കണ്ണേ
പറന്നുചെന്ന്
പറന്നുചെന്ന്
കിളിയൊരു കിളിയൊന്ന്
സൂര്യനെയും
ചുണ്ടിലേന്തി
വരുംവരെയും മുത്തേ
ഇരുളിലൂടെ പറന്ന്
ഒരുസൂര്യനെ കൊത്തിയെടുത്തു വരുന്ന കിളി
ആ പാട്ടിൽ ചിറകടിച്ചുകൊണ്ടിരുന്നു
ഉറക്കത്തിൽ അവന് ചിറകുകൾ മുളച്ചു.