പുസ്തക വായന
പച്ച മഞ്ഞ ചുവപ്പ് – ടി.ഡി രാമകൃഷ്ണൻ
എഴുത്ത്: വിപിൻ വിശ്വനാഥ്
ടി ഡി രാമകൃഷ്ണൻ്റെ പച്ച മഞ്ഞ ചുവപ്പ് വായിച്ചു. ഡാനിഷ്പേട്ട് റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്തായി ഒഴുകുന്ന മുക്കാലും വരണ്ട ശാരബംഗയിൽ നിന്നുമാണ് നോവൽ തുടങ്ങുന്നത്. ശാരബംഗയിൽ മൂന്ന് തവണ മുങ്ങി നിവർന്നു. ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾ പൊറുക്കണെ എന്ന് സവിതാവിനോട് മനസ്സുരുകി പ്രാർത്ഥിച്ചു;തർപ്പണം ചെയ്തു.

ഒരുകാലത്ത് എല്ലാമതങ്ങളെയും നിരന്തരം വിമർശിക്കാറുള്ള ആൾ എങ്ങനെയാണിത്ര മാറിയത്.ജീവിതം വഴിമുട്ടുമ്പോൾ വെറും യുക്തികൊണ്ട് മുന്നിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കഴിയാതെവരുമ്പോൾ സ്വയം എല്ലാ ആചാരാനുഷ്ഠാനങ്ങളുടേയും ഭാഗമാകും.
1955 മേയ് 14 ന് രാത്രി ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന നെല്ലൈ എക്‌സ്പ്രസ്സും ഈറോഡിൽ നിന്ന് ജോലാർ പെട്ടിലേക്ക് പോയ എം റ്റി സൂപ്പർഫാസ്റ്റും കൂട്ടിയിടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ എഞ്ചിൻ പൂർണ്ണമായും തകർന്നു. ബോഗികളും വാഗണുകളും ചിന്നിച്ചിതറി വീണത് ട്രാക്കിൻ്റെ വലതുവശത്തേക്ക് ആയിരുന്നു. അന്ന് ആ ചോരയിൽ കുതിർന്ന മണ്ണിൽനിന്നും നൂറോളം വരുന്ന മനുഷ്യരുടെ ആത്മാവിനുവേണ്ടി ദർപ്പണം ചെയ്തു. അവരുടെ ആത്മാക്കൾക്ക് മോക്ഷം കിട്ടുന്നതിന് ഈ അപകടത്തിൻറെ സത്യം തെളിയണം.
ദുരൂഹതകളുടെ ചുരുൾപേറിയാണ് നോവൽ തുടങ്ങുന്നത് തന്നെ. ഹിന്ദുസ്ഥാൻ ടൈംസിൽ തീവണ്ടി അപകടങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ടുകൾ എഴുതാൻ വന്ന ജ്വാലയിലൂടെയാണ് ലോക്കൂർ ആക്സിഡൻറ്റുകളെ പറ്റിയുള്ള നിഗൂഢതകളുടെ ചുരുൾ അഴിയുന്നത്. അതിൽ അസ്വാഭാവികതയായ് എന്തെങ്കിലും നടന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ രാമചന്ദ്രൻ മാഷിനും ചെല്ല ദുരൈക്കും അതിൽ പങ്കുണ്ടോ?അതോ മറ്റാരെങ്കിലും അവരെ അതിൽ പെടുത്തുകയായിരുന്നോ എന്ന നിലയിലേക്കാണ് ജ്വാലയുടെ അന്വേക്ഷണം പുരോഗമിക്കുന്നത്.
ഇന്ത്യൻ റെയിൽവേ എന്നത് അധികാരത്തിന്റേയും അഴിമതിയുടെയും കേന്ദ്രമാണെന്ന് ഇതിലൂടെ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും. അനായേസേന വായിച്ച് മുന്നേറാൻ കഴിയുന്നതരത്തിൽ കണ്ണിചേർത്തുകൊണ്ടാണ് രചന നടത്തിയിരിക്കുന്നത്. കൂടാതെ ഇടക്ക് വാട്സ്ആപ് രീതിയിലുള്ള സംഭാഷണവും റെയിൽവേയുടെ തന്നെ ഉള്ളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. വളരെ പതിഞ്ഞ സ്വരത്തിലാണ് നോവൽ വായനക്കാരോട് സംവദിക്കുന്നത്. റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലം ഒഴിച്ചാൽ ഇതിൽ പറയുന്ന മുഴുവൻ കഥാപാത്രങ്ങളും പൂർണമായും ഫ്രിക്ഷനാണ്. റെയ്ൽവേയിൽ ജോലിചെയ്യുന്നവർക്കും ജോലിചെയ്തു കഴിഞ്ഞവരും ഒരുപക്ഷേ അത് സമ്മതിച്ച് തന്നേക്കണമെന്നില്ല.
ശാരബംഗയിൽ നിന്ന് വായനയുടെ ട്രാക്കിലേക്ക് കയറുമ്പോൾ ഇനിയങ്ങോട്ട് നാം കാണേണ്ട കാര്യങ്ങളെപ്പറ്റിയും അറിയേണ്ടുന്ന മിനിമം വസ്തുതകളെപ്പറ്റിയും ബോധവാനാകും. ചിലരെ നാം വിചാരണ ചെയ്യും,ചിലരെ നാം കുരിശ് ചുമപ്പിക്കും,ചിലരെയാകട്ടെ നാം എത്ര സമയമെടുത്തിട്ടായാലും സാവദാനമേ കുറ്റപ്പെടുത്താറുള്ളൂ. അത്തരത്തിൽ സംഘർഷ ഭരിതമായ സങ്കീർണതകൾക്കൊടുവിൽ നിന്നുകൊണ്ട് മാത്രമേ നമുക്ക് ഈ നോവലിനെ അഭിമുഖീകരിക്കാൻ സാധിക്കൂ. മനോഹരമായ ഒരു നോവൽ ആണ് പച്ച മഞ്ഞ ചുവപ്പ്.
