ഉമ്മർ മാഷ് – ചില ഓർമ്മകൾ – കെ.പി.ജയകുമാർ
ഉമ്മര്‍ മാഷ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ നിന്ന് പടിയിറങ്ങുകയാണ്. ദീര്‍ഘനാളത്തെ ഔദ്യോഗിക അധ്യാപക ജീവിതത്തില്‍ നിന്ന്. സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഉമ്മര്‍ മാഷ് അവിടെ അധ്യാപകനായെത്തുന്നത്. പുതിയ ഒരാള്‍ വരുന്നു എന്ന ആകാംക്ഷയെ മായ്ച്ചുകളഞ്ഞ് പണ്ടുമുതല്‍, പണ്ടുപണ്ടുമുതല്‍ ഇവിടെയുണ്ടായിരുന്ന ഒരാള്‍ എന്ന അസാധാരണമായ സാധാരണത്വമായിരുന്നു മാഷിന്റെ വരവ്. മാഷും ഞങ്ങളെ ചേര്‍ത്തു നിര്‍ത്തി. തുല്യരായി കണ്ടു, തുല്യത പങ്കിട്ടു. അല്പം വൈകാരികമായി തന്നെ മാഷ് ഞങ്ങളെ ചേര്‍ത്തപിടിച്ചു. “എന്റെ കുട്ടികള്‍’’ എന്നൊരു സ്നേഹവായ്പ്പ് എപ്പോഴുമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്….

ആ സ്നേഹത്തിലേയ്ക്ക് ഞാന്‍ പിന്നെയും പിന്നെയും ചെന്നിട്ടുണ്ട്. എം എ കഴിഞ്ഞ് പത്രപ്രവര്‍ത്തകനായി ഊരു ചുറ്റി മടുത്ത് തിരിച്ചെത്തി, ലെറ്റേഴ്സില്‍ എം ഫിലിന് ചേര്‍ന്നപ്പോള്‍ മാഷായിരുന്നു മാര്‍ഗ ദര്‍ശി. “മണ്ഡല്‍ അനന്തരകാല സിനിമയും സംവരണ രാഷ്ട്രീയവും’’ എന്നൊരു ദീര്‍ഘ ശീര്‍ഷകം അല്പം ശങ്കയോടെ പറഞ്ഞപ്പോള്‍ സഹജമായി ഒന്നു ചിരിച്ചു. എന്റെ ആശങ്കയെ അഴിച്ചുകളഞ്ഞ് “എന്നാല്‍ തുടങ്ങിക്കോ…’’ എന്ന് അപ്രതീക്ഷിതമായ പ്രോത്സാഹനം. ആ ആത്മവിശ്വാസം പ്രബന്ധമായി. പിന്നീട് “ജാതിവ്യവസ്ഥയും മലയാള സിനിമയും’’ എന്ന പേരില്‍ അത് പുസ്തകമായി വന്നു.
ഗവേഷണ താല്പര്യവുമായി വീണ്ടും മാഷെ സമീപിച്ചു. അപ്പോഴേക്കും മാഷ് ലെറ്റേഴ്സില്‍ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എത്തിയിരുന്നു. (ലെറ്റേഴ്സിലെ ഗൈഡ്ഷിപ്പ് തുടരുന്നതില്‍ അന്നത്തെ യു ജി സി നിയമപ്രകാരം തടസമുണ്ടായിരുന്നില്ല) വിദ്യാര്‍ത്ഥി കോട്ടയത്തും അധ്യാപകന്‍ കോഴിക്കോട്ടുമായി എന്റെ ഗവേഷണം ഏറെക്കുറെ അനായാസമായി നീങ്ങി. എഴുത്തിലൂടെ അതിസൂക്ഷ്മമായി സഞ്ചരിച്ച മാഷ് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. അതിനുള്ള ഉത്തരങ്ങളാരാഞ്ഞ് വീണ്ടും വീണ്ടും സഞ്ചരിച്ചു. “കുടിയേറ്റ ആഖ്യാനങ്ങളിലെ ഹൈറേഞ്ച്: ചരിത്ര- സാഹിത്യ പാഠങ്ങള്‍’’ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഞാനെപ്പോഴും ഓര്‍മ്മിക്കുന്നത് മാഷ് നല്‍കിയ അക്കാദമികമായ പരമസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഏതു വഴിക്ക് സഞ്ചരിക്കാനും പ്രേരിപ്പിക്കുന്ന പിന്തുണയെക്കുറിച്ചാണ്…
മാഷെ…
അതില്‍ തുല്യതയുടെ പാഠമുണ്ടായിരുന്നു. അക്കാദമികമായ ജനാധിപത്യമുണ്ടായിരുന്നു. കരുതലുണ്ടായിരുന്നു. സർവ്വോപരി “എന്റെ കുട്ടികള്‍’’ എന്ന സ്നേഹവായ്പ്പുണ്ടായിരുന്നു…
ചേർത്തല NSS കോളേജി അധ്യാപകനാണ് ലേഖകൻ)
