എന്നിലെയലകൾ കുതറിയിരമ്പിയിനി
നിന്നിൽ തളർന്നടങ്ങേണ്ട.
എന്നിൽ വിരിഞ്ഞ വിഷാദത്തിൻ പൂവുകൾ
നിന്നുള്ളിൽ പൊഴിഞ്ഞടിയേണ്ട.
എന്നിൽ നിറഞ്ഞൊരിരുണ്ട ചായം
വാക്കുകളായ് നിന്നിൽ പടരേണ്ട.
എന്നിലെക്കത്തുന്ന ഭ്രാന്തിന്റെയഗ്നിയിൽ
ഒരു നോക്കിലൂടെയും നീയെരിയേണ്ട.
എന്നിലെ വേവുന്ന നെഞ്ചിന്റെ പ്രണയം
ഒരു നാളും നിന്നെ നീറ്റേണ്ട.
മിഴിനീർ കലർന്നൊരെൻ ചുംബനങ്ങൾ
ഇനിമേൽ നിന്നെ ഞെരിക്കേണ്ട.
കോർത്ത കൈകളഴിക്കട്ടെ, നമുക്കിനി
വെവ്വേറെയല്ലാതെ നടക്കേണ്ട.
അനുവാദപത്രത്തിനായ് കാത്തുനിൽക്കേണ്ട,
ഇനി വിട ചൊല്ലുക, പിരിയാൻ മടിയ്ക്കേണ്ട.
പാതി പുലർന്നാലും മിഴികളുറങ്ങാത്ത
ഒറ്റയ്ക്കിരിപ്പിലെ സ്വപ്നങ്ങളിൽനിന്ന്,
വ്യർത്ഥദിനങ്ങൾതൻ തനിയേ നടക്കലിൽ
കൂട്ടുനടക്കുന്ന ഓർമ്മകളിൽനിന്ന്,
കാലം കുറേ മുൻപേ കൽപന സൃഷ്ടിച്ച
മിഥ്യാഭ്രമാത്മകസൗഹൃദത്തിൽനിന്ന്,
സ്വസ്ഥമാം യാത്രയ്ക്കായ് ഭാണ്ഡം മുറുക്കുമ്പോൾ
ഇത്തിരിയവശേഷിപ്പെനിക്കായ് ഉപേക്ഷിയ്ക്ക.
മിഴിനീരു ബാഷ്പമായ് മൂടൽ പടർത്തിയ
ഹൃദയത്തിൻ ജാലകച്ചില്ലുമീതെ,
നീണ്ട വിരൽകളിൽ പ്രണയച്ചായം മുക്കി
കോറിയ നൊമ്പരം ബാക്കിവച്ചീടുക.
ഇനിമേലാ നോവിന്റെ വിങ്ങലിൻ താളത്തിൽ
ചേർന്നെന്റെ ഹൃത്തിന്റെയുള്ളു മിടിയ്ക്കട്ടെ.
അശ്രു ധമനിയിൽ നിണമായ് കലർന്നിനി
എന്നിൽപ്പരന്നെന്നെ ജീവിപ്പിച്ചീടട്ടെ.
പ്രതിഭ പണിക്കർ,
“Murinavu” ലേഖനം വായിച്ചു. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഒരു കവിത അയച്ചാൽ കൊള്ളാമെന്നുണ്ട്. Email വിലാസം തരാമോ?
godycountry@gmail.com