നരകത്തിലേയ്ക്കുള്ള വഴി
താഴെ നരകമാണെന്നും
താഴേയ്ക്ക് നോക്കരുതെന്നു
പറഞ്ഞുമാണ് ദൈവം ഒരു
മേഘത്തെ സ്വർഗത്തിൻ്റെ
ഭ്രമണപഥത്തിലേക്ക് വിട്ടത്
എങ്കിലുമൊറ്റനീലയിൽ
അലഞ്ഞുനീങ്ങുമ്പോൾ
താഴെനിന്നൊരു വേനലിൻ്റെ
തപ്തനിശ്വാസം തൊട്ടുവിളിക്കും
കാടിൻ്റെ രോദനം കരളുലയ്ക്കും
വരണ്ട നാവിനുതാഴെയാരുടെയോ തൊണ്ടയിൽ കുടുങ്ങുമൊരു
കുറുകലിലുരുകി മേഘം കരയും
ഉള്ളിലെയാർദ്രഭാവമുലയും…
ഭ്രമണപഥത്തിനു പുറത്തേക്ക്
പാദങ്ങൾ വേച്ചുവേച്ചുപോകും
അപ്പോൾ മേഘം ദൈവത്തിൻ്റെ
മിഴികളിലേയ്ക്കു നോക്കും
എന്നിട്ട് കാറ്റുപോലെ പറയും
“എനിക്കാ നരകത്തിലേയ്ക്കുള്ള
വഴിയൊന്നു പറഞ്ഞു തരൂ
……………………………………………………..
ഒന്ന്
മുറിവുകളെയുമ്മവച്ചുണക്കുന്ന
കാറ്റേ, ഞാനെൻ്റെ ഹൃദയം
പുറത്തെടുത്തു വയ്ക്കുന്നു
രണ്ട്
പൂക്കുടന്നകൾ മാത്രമാണ്
തേനീച്ചയ്ക്കെന്നും തടാകം;
മിഴി നോക്കാനും, ദാഹമകറ്റാനും
അറകളിൽ നിറച്ചുവയ്ക്കാനും
മൂന്ന്
പച്ചപ്പാടത്തിൻ്റെ
ഞൊറിയിളക്കുന്ന കാറ്റ്.
അലകളിലൊക്കെ പൊന്നു
വിതറിപ്പോകുന്ന വെയിൽ.
നട്ടുച്ചയാണെങ്കിലെന്ത് ?
നാല്
കിളികൾ വെയിലിൻ്റെ വിജാഗിരികൾ;
രാവിലെ വാതിൽ തുറക്കുമ്പോഴും
സന്ധ്യയിൽ വാതിലടയുമ്പോഴും
ആ ശബ്ദം കേൾക്കാറില്ലേ?
അഞ്ച്
നിർവ്വാഹമില്ലാതെ വരുമ്പോൾ
കായ്കൾ മണ്ണിലേയ്ക്ക് പൊഴിക്കും
പിന്നെയും പട്ടിണിയാകുമ്പോൾ
ഇലകൾപോലും ഭൂമിയ്ക്ക്
പണയം വയ്ക്കും
ആറ്
കപ്പി കൈയിലുണ്ട്
കയറും കൈയിലുണ്ട്
കിണർ മാത്രം
കിണർ മാത്രം
ഹൃദയം മാത്രം
ഏഴ്
നിന്നിലേയ്ക്കെത്തും വഴി
മുള്ളുകളാൽക്കീറിമുറിഞ്ഞാലും
നിന്നെ മണക്കാതിരിക്കാനാവില്ലെന്ന്
റോസാപ്പൂവിനോട് കാറ്റ്
എട്ട്
അടരടരുകളായ് പായൽ
മൂടിമൂടി നിറയുമ്പോൾ
പാറ പറയും
‘ഞാനത്ര കഠിനനൊന്നുമല്ല ‘
വെറുതെ വഴുതി വീഴരുതേ …
ഒൻപത്
അത്രമേലിടയ്ക്കിടെ
സന്ദർശനത്തിനെത്തിയിട്ടും
കാറ്റിനറിയില്ലായിരുന്നു
ഇലകളടർത്തുന്നതും
കായ്കൾ കൊഴിക്കുന്നതും
തൻ്റെ കൈകളാണെന്ന്
പത്ത്
ഓരോ മുളപൊട്ടലും
പ്രസവമാകുന്നതിനാലാണ്
ഭൂമാതാവെന്നു വിളിക്കുന്നത്.
ഉറവകൾ ചുരക്കുന്ന ശബ്ദം;
ഇളംവേരുകളേ
ചുണ്ടുകളൊരുക്കിവയ്ക്കൂ