കവിത : ബുദ്ധൻ
അരുൺ കൊടുവള്ളി
ബുദ്ധനാവുകഅത്രയെളുപ്പമല്ല
നിരപരാധികൾ
അറുകൊലചെയ്യപ്പെടുന്ന
നാട്ടിൽ
നേരമിരുളുമ്പോൾ
മക്കളെ കാണാതെ
നെടുവീർപ്പെടുന്ന
അമ്മ വീട്
ആദ്യം വഴിയിലുപേക്ഷിക്കണം
വഴിയെ,
അച്ഛൻ
പെങ്ങൾ
കാമുകി
കൂട്ടുകാർ
അയൽവാസികൾ
നടന്ന വഴികളോട്
കുളിച്ച പുഴകളോട്
കണ്ടുകൊണ്ടിരിക്കുന്ന
സ്വപ്നങ്ങളോട്
അനുവാദം ചോദിക്കണം
ഇടക്കിടെ
വീടിനു മുകളിലൂടെ
നീയവിടെയുണ്ടോയെന്ന്
തിരക്കിടുന്ന മേഘങ്ങളെ
അതിരുകെട്ടിതിരിച്ചു
മറ്റൊരിടത്തേക്ക്
ഒഴുക്കിവിടണം
പ്രേമിച്ച മരങ്ങളോടും
നട്ടുവെച്ച ചെടികളോടും
കൂട്ടിരിന്ന കുന്നിനോടും
ഇനിയൊരിക്കലും
തിരിച്ചു വരില്ലെന്ന്
ബോധ്യപ്പെടുത്തണം
പത്രക്കാരനോട്
പലിശക്കാരാനോട്
ശിപായിയോട്
കാത്തിരിന്ന് മുഷിയരുതെന്നും
തിരഞ്ഞെത്തെരുതെന്നും
വഴി തടഞ്ഞു പറയണം
ബുദ്ധനിലേക്ക്
പിറവികൊള്ളും മുൻപ്
ഭൂമിയെക്കുറിച്ച്
ഒന്നും ഓർത്തിരിക്കുന്നില്ലെന്നും
എല്ലാം മറന്നിട്ടുണ്ടെന്നും
ഓരോ നിമിഷവും
ഉറപ്പുവരുത്തണം
അടയാളങ്ങളില്ലാതെ
പക്ഷികളെ ,
തിരകളെ
തുറന്നുവിട്ട്
ഹൃദയ വാതിൽ
എന്നേക്കുമായി
കൊട്ടിയടക്കണം
ബുദ്ധനാകുകയെന്നാൽ?
ബോധിവൃക്ഷ ചുവട്ടിൽ
മറ്റൊന്നിനെ കാത്തിരിക്കലല്ല
ഭൂമിയിൽ കുത്തേറ്റു വീണ
ഒരാത്മാവിനെ
തിരഞ്ഞിറങ്ങലും കൂടിയാണ്