വേനലിൽ, എന്റെ കടലാസ്സു റോസകൾ – സിന്ദുമോൾ തോമസ്
കവിത :വേനലിൽ, എന്റെ കടലാസ്സു റോസകൾ – സിന്ദുമോൾ തോമസ്
ദിവസവും
കനം തൂങ്ങും കണ്ണുകളുമായി
ഞാൻ ഉണരുന്നു.
രാവുമുഴുവൻ
ഞാൻ പണിയെടുക്കുന്നെന്നു
അയൽക്കാർ അടക്കം പറയുന്നു.
ഉറക്കമില്ലാത്തതെന്തേയെന്നു
എൻറെ കൂട്ടുകാർ തിരയുന്നു.
“നിനക്കെന്തുപറ്റി?”
പരിഭ്രമത്തോടെ
എൻ ഭർത്താവു തിരക്കുന്നു.
മരുഭൂമിയിൽ
ഒരു പൊടിക്കാറ്റു വീശുന്നു.
പച്ച ഇലകളെ
ചെടികളിൽ നിർത്തി
കരിച്ചുകളയാൻ പോന്ന ഉഷ്ണം,
ഗ്രീഷ്മത്തെ എന്റെയും
ഏറ്റവും വലിയ ശത്രുവാക്കുന്നു
വഴിയോരത്തു വിൽപ്പനയ്ക്കു വെച്ച
തണ്ണിമത്തങ്ങകൾ വെന്തുപോവുന്നു
വെയിലിൽ നടന്നെത്തിയ ഞാൻ
വാടിവീഴുന്നു
അരളിച്ചെടികൾ നെഞ്ചു വിരിച്ചു
തീക്കാറ്റിനെ നേരിടുന്നു
വേനലിലും നിറഞ്ഞു പൂക്കുന്നു
കടലാസ്സു റോസകൾ ജനാലച്ചില്ലിലൂടെന്നെ നോക്കുന്നു
“അകത്തേക്ക് വിളിക്കൂ” വെന്നു കേഴുന്നൂ
പ്രതീക്ഷയോടെ,
കിടക്കയ്ക്കരികിലും മേശയ്ക്കടുത്തും
ഇത്തിരിയിടങ്ങൾ തേടുന്നു
പീഠത്തിന്മേലിരിക്കും
ചെറിയ തിരുഹൃദയചെടിയെ നോക്കി
നെടുവീർപ്പിടുന്നു.
വസന്തത്തിൽ,
ഒരായിരം പൂക്കൾ നൽകുവാൻ തക്കവണ്ണം
ഉത്സാഹമോടെ
വളർന്നു വലുതായതുകൊണ്ടു മാത്രം,
മയിൽ, പീലി വിരിക്കുമ്പോലെ
പടർന്നു നിന്നതു കൊണ്ടു മാത്രം,
എന്റെ കുഞ്ഞറയിൽ കടക്കുവാൻ
കഴിയാത്തതോർത്തു വിങ്ങുന്നു
ഇലകൾക്ക് ചുറ്റെത്തി കരിവ് പടരുന്നു
കരിഞ്ഞ ഹൃദയം പോലോരോ ഇലകളും
കാറ്റിലാടുന്നു
കടലാസ്സു റോസച്ചെടി
നിസ്സഹായതപൂണ്ടു കാറ്റിനെ നോക്കുന്നു
മരുക്കാറ്റ് വീശിതിമിർക്കുന്നു
ഞാൻ എന്റെ കടലാസ്സു റോസയെ
മാലിന്യക്കൊട്ടയിൽ കളയാൻ നിശ്ചയിക്കുന്നു
ഉറക്കം തിരിച്ചു വരുമെന്നും
രാവുമുഴുവൻ മറ്റു ഋതുക്കളിലെന്നപോൽ
ശാന്തമായി ഉറങ്ങാമെന്നും
ഞാൻ കരുതുന്നു.
