കോളേജ് പഠനകാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ കറുപ്പും വെളുപ്പും കലര്‍ന്ന ഉള്‍പേജിലൊരിടത്ത് കട്ടിക്കണ്ണടച്ചില്ലുകള്‍ക്കുള്ളില്‍ നിന്നുള്ള കടുത്ത നോട്ടമായാണ് ജീ.വി എന്ന നായര്‍ദാ എന്ന വിക്രമന്‍ നായരെ ആദ്യമായി കണ്ടത്.അരൂക്കുറ്റിയിലെ വീടിന്റെ തെക്കേ ഇറയത്ത് ചടഞ്ഞിരുന്നുള്ള വായനയില്‍ പെട്ടെന്നു തടഞ്ഞ അരൂക്കുറ്റി എന്ന പരാമര്‍ശമാണ് ജി.വിക്രമന്‍ നായര്‍ എന്ന അസാമാന്യപ്രതിഭയെ കണ്ടെത്തി തന്നത്.അതുവരെ അങ്ങനെ ഒരാളെ എനിക്ക് അറിയില്ലായിരുന്നു.അരൂക്കുറ്റിയെന്ന കുഞ്ഞുഗ്രാമത്തില്‍ നിന്ന് ബംഗാളിലെത്തി,ബംഗാളി ഭാഷ ആഴത്തില്‍ പഠിച്ച്,ബംഗാളി ഭാഷയില്‍ പത്രപ്രവര്‍ത്തനവും പുസ്തകമെഴുത്തുകളും നടത്തി,പല ഭാഷകളില്‍ ജ്ഞാനിയായി ലോകം മുഴുവന്‍ സഞ്ചരിച്ച് അകംകനമുള്ള ജീവിതപരിചയത്തിന്റെയും രാഷ്ട്രീയ ബോധത്തിന്റെയും വിജ്ഞാനത്തിന്റെയും ഒറ്റത്തെങ്ങായി വളര്‍ന്ന വിക്രമന്‍ നായരെക്കുറിച്ചുള്ള ആ കുറിപ്പ് എനിക്ക് ഒരഭിമാനമായി.അധികാരത്തോടും അധികാരത്തിന്റെ പരമ്പരാഗത രൂപങ്ങളോടും പല തരത്തിലുള്ള അധിനിവേശങ്ങളോടും പടപൊരുതുന്ന നിത്യറിബലിന്റെ മേല്‍വിലാസമാണതെന്ന് അറിയാന്‍ പിന്നെയും കാലങ്ങളെടുത്തു.
മാതൃഭൂമി വാരാന്തപതിപ്പില്‍ ജി.വി.യെ കുറിച്ച് വന്ന കുറിപ്പ് (ആരാണെഴുതിയതെന്ന് ഓര്‍ക്കുന്നില്ല)കോളേജ് പഠനകാലത്ത് ഞാന്‍ ദീര്‍ഘകാലം പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചു വച്ചിരുന്നു.ഈ അരൂക്കുറ്റിക്കാരന്‍ ആരെന്നറിയാനുള്ള വിപുലീകരിച്ച ജിജ്ഞാസയായിരുന്നു ഈ കുറിപ്പ്‌സൂക്ഷിപ്പിന് പ്രേരിപ്പിച്ചത്.ചോര്‍ന്നൊലിക്കുന്ന ഗ്രന്ഥപ്പുരകളോ നീല ഇന്‍ലന്റില്‍ കൈമാറുന്ന സന്ദേശങ്ങളോ വാര്‍ത്താവിനിമയത്തിന്റെ പരിമിത മാര്‍ഗ്ഗങ്ങളായിരുന്ന അക്കാലത്ത് ഒരു ചെറുനാട്ടിന്‍പുറത്തുകാരന്,ക്ഷമ അല്ലാതെ മറ്റൊന്നും കാലം കടക്കാനുണ്ടായിരുന്നില്ല.വീട്ടില്‍ തിരഞ്ഞപ്പോള്‍ ,അരൂക്കുറ്റി സ്‌കൂളില്‍ തന്റെ സഹപാഠിയായിരുന്ന വിക്രമന്‍ നായരെ അമ്മ തിരിച്ചറിഞ്ഞു.തൈവേലിയ്ക്കകത്ത് എന്ന വീട്ടിലെ വിക്രമന്‍ എന്നായിരുന്നു അമ്മ പറഞ്ഞത്.എന്നാല്‍ ചെറുപ്പത്തില്‍ തന്നെ നാടുവിട്ട വിക്രമന്‍ നായരെക്കുറിച്ച്് ബാക്കിയൊന്നും അമ്മക്ക് അറിയുമായിരുന്നില്ല.നാട്ടിലും പറഞ്ഞു തരാന്‍ ആളെ കിട്ടിയില്ല.അന്തര്‍മുഖത്വം കൂടുതല്‍ അന്വേഷണത്തിനിറങ്ങിയതുമില്ല.
എങ്കിലും,ജി.വിക്രമന്‍ നായര്‍ പഠിച്ച അരൂക്കുറ്റി ഗവണ്‍മെന്റ് സ്‌കൂളിലാണ് ഞാനും പഠിച്ചതെന്ന തിരിച്ചറിവ് അഭിമാനമായി മനസ്സില്‍ അടയാളപ്പെട്ടുകിടന്നു.അപ്പോഴൊക്കെയും ,വാരാന്തപ്പതിപ്പിലെ കുറിപ്പിനൊപ്പം കണ്ട കട്ടിക്കണ്ണടയുള്ള ജി.വി.യുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കാലം കടന്നു നിന്നു.
പലായനങ്ങള്‍
………………………..
ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഉപരിപഠനവും ജോലിയുമായി ഞാന്‍ അരൂക്കുറ്റി വിട്ടു.1993 മുതല്‍ തിരുവനന്തപുരം ജീവിതം.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ശാസ്ത്രഗതി മാസികയില്‍ കുറച്ചു കാലം.1994 മുതല്‍ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍.1999-2000 ല്‍ കോഴിക്കോട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലും പിന്നീട് പത്രത്തിന്റെ ബ്യൂറോയിലും കുറച്ച് മാസങ്ങള്‍.ഈ കോഴിക്കോടന്‍ ജീവിതത്തിനിടയിലായിരുന്നു അപ്രതീക്ഷിതമായി വിക്രമന്‍ നായര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.അതും നേരില്‍.ഓഫീസിന് പുറത്തു വച്ച്.തികച്ചും അപ്രതീക്ഷിതമായി തന്നെ. ധിഷണയുടെയും ബൗദ്ധിക ധിക്കാരത്തിന്റെയും തലയെടുപ്പോടെ ഒരു കുറിയ മനുഷ്യന്‍.വിയര്‍പ്പില്‍ കുളിച്ച്,നിറം മങ്ങിയ ഉടുവസ്ത്രങ്ങളില്‍,കയ്യില്‍ കത്തിപ്പുകയുന്ന സിഗരറ്റുമായി.കട്ടിക്കണ്ണടക്ക് ഒരു മാറ്റവുമില്ല.ബംഗാളി സാഹിത്യത്തിലെയും പത്രപ്രവര്‍ത്തനത്തിലെയും നിത്യകലഹിയായ ജി.വി.എന്ന ജി.വിക്രമന്‍ നായര്‍ കോഴിക്കോട് കടപ്പുറത്ത്,വാരാന്തപ്പതിപ്പിന്റെ താളുകളില്‍ നിന്ന് നേരെ മുന്നിലേക്ക്.
മാതൃഭൂമിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സുധീന്ദ്ര കുമാറാണ് പരിചയപ്പെടുത്തിയത്.ഇടക്കാലത്ത് ചെന്നൈയിലേക്ക് സ്ഥലം മാറിയെത്തിയ ജി.വിയും സുധീന്ദ്രകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു.യാത്രകളുടെയും അലച്ചിലുകളുടെയും നാടുകാണലുകളുടെയും ഇടയില്‍ കോഴിക്കോട് നഗരത്തിലെത്തിയതാണ് ജീ.വി.മറ്റൊരു അരൂക്കുറ്റിക്കാരന്‍ തന്റെ തൊഴില്‍ മേഖലയിലുണ്ടെന്നറിഞ്ഞ് കാണാന്‍ ആഗ്രഹിക്കുകയായിരുന്നു.കടപ്പുറത്ത് വച്ച് വിക്രമന്‍ നായര്‍ സാറിനെ കാണുമ്പോള്‍ ഉച്ചവെയില്‍ വറ്റിത്തുടങ്ങിയിരുന്നു.
പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞ് ,ശാരീരികാസ്വസ്ഥതകള്‍ ബാധിച്ചു തുടങ്ങിയ കാലത്ത് അരൂക്കുറ്റിയിലെ സ്വന്തം തറവാട്ടില്‍ അദ്ദേഹമെത്തി.പല നാടുകള്‍ കടന്ന് സ്വന്തം നാട്ടിലേക്കുള്ള മടക്കം.ജോലിക്കിടയിലെ അവധിയില്‍ അരൂക്കുറ്റിയിലെത്തിയ ഞാന്‍ ജീ.വിയെ കാണാന്‍ അരൂക്കുറ്റി ചൗക്കയിലെ (പഴയ കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തിയായ അരൂക്കുറ്റിയിലെ നികുതി പിരവു കേന്ദ്രമാണ് ചൗക്ക്.ഈ ചൗക്കിലെ നികുതി പിരിവ് ഉദ്യോഗസ്ഥനായിരുന്നു പ്രൊഫ.എം.കൃഷ്ണന്‍ നായരുടെ അച്ഛന്‍.അതിനാല്‍ കൃഷ്ണന്‍ നായരുടെ ബാല്യകാലം അരൂക്കുറ്റിയിലായിരുന്നു)വീട്ടിലെത്തി.രണ്ട് മുറി മാത്രമുള്ള ചെറുവീട്ടില്‍ ക്ഷീണാവസ്ഥയിലായിരുന്നു.എന്നിട്ടും ഏറെ നേരം സംസാരിച്ചു.ഉറക്കെയുള്ള സംസാരത്തില്‍, തീയാളലുകള്‍ കെടാതെ ബാക്കിയുണ്ടായിരുന്നു.നാട്ടില്‍ വിപുലമായ സുഹൃദ് വലയമോ പരിചയവൃന്ദമോ ഉണ്ടായിരുന്നില്ല.ഗ്രാമത്തിന്റെ പരാധീനതകളും അന്നത്തെ കാലത്തിന്റെ പരിമിതിയും തലമുറമാറ്റങ്ങളും വിക്രമന്‍ നായരുടെ അരൂക്കുറ്റി ജീവിതത്തെ ഒറ്റയ്ക്കാക്കി.ഇടയ്‌ക്കെത്തിയ സുഹൃത്തുക്കള്‍ ഉത്സാഹം തിരികെയെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.എങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടി.2001 ജൂലായില്‍ ഞാന്‍ ജോലിജീവിതം ഡല്‍ഹിയിലേക്ക് മാറ്റിനട്ടതിനാല്‍ പിന്നെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.രോഗം വര്‍ധിച്ചതും പിന്നീട് മരണമെത്തിയതും കേട്ടറിയാനേ കഴിഞ്ഞുള്ളൂ.
നാട്ടില്‍ തിരിച്ചറിയപ്പെടാതെ പോയ ആ ജ്ഞാനവൃക്ഷം ബംഗാളിന്റെ മഹാവൃക്ഷമായിരുന്നുവെന്ന് നേരിട്ട് അറിഞ്ഞത് കൊല്‍ക്കത്ത യാത്രകള്‍ക്കിടയിലാണ്.ജി.വിക്രമന്‍ നായര്‍ അവര്‍ക്ക് നായര്‍ദായാണ്. 1957 ല്‍ ജി.ശങ്കരക്കുറുപ്പിന്റെ കത്തുമായി ശാന്തിനികേതനിലെത്തിയ അദ്ദേഹം ംബംഗാളില്‍ നിന്ന് തിരിച്ചു പോയില്ല.ആനന്ദബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡില്‍ പത്രപ്രവര്‍ത്തകനായി.ഇംഗ്ലീഷ് ദിനപത്രമായിരുന്ന ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് പൂട്ടിയപ്പോള്‍ ബംഗാളി ദിനപത്രമായ ആനന്ദബസാറില്‍ പത്രപ്രവര്‍ത്തകനായി.ആനന്ദബസാര്‍ പത്രികയുടെ ദക്ഷിണേന്ത്യന്‍ ലേഖകനായി.ബംഗാളികള്‍ ആദരിക്കുന്ന ബംഗാളി പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പണ്ഡിതനുമായി മലയാളിയായ ജീ.വി രൂപപ്പെടുന്നത് അങ്ങനെയാണ്.വിപുലമായ വായനാ കാലം.ബുദ്ധിജീവികളുമായുള്ള നിരന്തരസമ്പര്‍ക്കം.എന്‍.വി.കൃഷ്ണവാരിയരുടെ കവിതകളും എം.സുകുമാരന്റെ കഥകളും ബംഗാളിലേക്ക് മൊഴിമാറ്റിയത് ഈ പത്രപ്രവര്‍ത്തന കാലത്ത്.ഇന്ത്യയിലും പുറത്തും നിത്യസഞ്ചാരം. ബംഗാളി ഭാഷയിലെ ശ്രദ്ധേയമായ സഞ്ചാര കൃതികളുടെ രചയിതാവു കൂടിയായിരുന്നു ജീ.വി.സഞ്ചാര കൃതികളുടെ പരിചിത രൂപങ്ങള്‍ക്കപ്പുറം അവയെല്ലാം ജനങ്ങളും ജീവിതവും രാ്ര്രഷ്ടീയവും ഭൂമിശാസ്ത്രവും കലര്‍ന്ന പഠനാനുഭവങ്ങളാണ്.അരവിന്ദന്‍ വാസ്തുഹാര ഒരുക്കിയപ്പോള്‍ നായര്‍ദായുടെ സൗഹൃദവും ഒപ്പമുണ്ടായിരുന്നു.ഒന്നോ രണ്ടോ സീനുകളില്‍ മിന്നിമറയുന്നുമുണ്ട്.
ബംഗാള്‍ യാത്രകളില്‍ അരൂക്കുറ്റിക്കാരന്‍ എന്ന വിലാസം നായര്‍ദായിലേക്കെത്താന്‍ എളുപ്പവഴിയായിരുന്നു.എന്നാല്‍,വിക്രമന്‍ നായര്‍ എന്ന ജ്ഞാനപര്‍വതം നടന്നു കയറാന്‍ എളുപ്പവഴികളില്ലെന്ന് പിന്നീട് പലപ്പോഴായി അറിഞ്ഞു.അറിഞ്ഞു കൊണ്ടേയിരിക്കുന്നു.പലപ്പോഴും സുഹൃത്ത് സുനില്‍ ഞാളിയത്തിന്റെ വാക്കുകളില്‍ നിന്നായിരുന്നു ജീ.വി.യുടെ വലിപ്പം അളന്നറിഞ്ഞത്.പരിഭാഷകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുനില്‍ ബംഗാളിലാണ് ജനിച്ചു വളര്‍ന്നത്.വിക്രമന്‍ നായരുടെ ”പശ്ചിം ദിഗന്തേ പ്രദോഷ് കാലേ ”എന്ന വിഖ്യാത പുസ്തകം മാതൃഭൂമി ബുക്‌സിനായി മലയാളമാക്കിയത് സുനിലാണ്.ആ പുസ്തകത്തിന് രണ്ട് പതിപ്പുകളിറങ്ങി.വിക്രമന്‍ നായര്‍ രോഗക്കിടക്കയില്‍ കിടക്കുമ്പോഴാണ് രണ്ടാം പതിപ്പ് ഒരുങ്ങിയത്.”രോഗശയ്യയിലായിരുന്ന വിക്രമന്‍ നായര്‍ക്ക് ഞങ്ങളയച്ച റോയല്‍ട്ടി തുക അവിടെ എത്തുമ്പോഴേക്ക് അദ്ദേഹം ലോകവാസം അവസാനിപ്പിച്ചിരുന്നു ”എന്ന് പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ ഒ.കെ.ജോണി എഴുതിയിട്ടുണ്ട്.
ഒരു ലോകം പല കാലം
……………………………………..
യാത്രാപ്രിയനായിരുന്ന വിക്രമന്‍ നായര്‍ അവസാനയാത്ര പുറപ്പെട്ടിട്ട് ഇന്ന് പതിനേഴ് വര്‍ഷം.അദ്ദേഹത്തിന്റെ സമാഹരിക്കപ്പെടാത്ത യാത്രാവിവരണ രചനകള്‍ വീണ്ടും പുസ്തകമാകുന്നു.ബംഗാളി ഭാഷയിലെഴുതിയ ലേഖനങ്ങളെ സുനില്‍ ഞാളിയത്താണ്് മലയാളം മുക്കിയെടുത്തത്.ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, റഷ്യ, ചൈന, കംബോഡിയ, ക്യൂബ, സ്വീഡന്‍, ജര്‍മനി, ആഫ്രിക്ക എന്നീ പത്തു രാജ്യങ്ങളില്‍ നിന്നുള്ള ജീവിതഗന്ധിയായ കുറിപ്പുകളും അനുഭവാഖ്യാനവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.ടെല്‍ബ്രെയ്ന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ഒരു ലോകം പല കാല’ത്തിന്റെ ഫസ്റ്റ് ലുക്ക് കവര്‍ ഏറെ ആദരവോടെ റിലീസ് ചെയ്യുന്നു.