അസിം താന്നിമൂടിന്റെ കവിതകൾക്ക്,
കവിതാക്കുറിപ്പ്:ഡോ.സി ആര് പ്രസാദ്
അസിം താന്നിമൂടിന്റെ കവിതകൾക്ക്,കവിതാക്കുറിപ്പ്:
ഡോ.സി ആര് പ്രസാദ്
അസീം താന്നിമൂടിന്റെ ജലമരം എന്ന കവിത ജീവിതം, സ്വാതന്ത്ര്യം, തടവ് എന്നിങ്ങനെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട അനുഭവച്ചൂരുകളെ വിശകലനം ചെയ്യുന്നുണ്ട്. തടവിൽ നിന്നുള്ള മോചനം ഏതൊരു ജീവബിന്ദുവിന്റെയും ആഗ്രഹമാണ്. പരിണാമം എന്നതിന്റെ പ്രേരകശക്തിയും നിലവിലെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള ആഗ്രഹമാണല്ലോ. കിണർ എന്ന പ്രതീകത്തെ മുൻനിർത്തിക്കൊണ്ട് അതിലേക്കുള്ള ഉറവ, കിണറിന്റെ താഴെനിന്നും മുകളിൽ നിന്നുമുള്ള കാഴ്ചകൾ, കാഴ്ചയുടെ ഭാഗമാകുന്ന വസ്തുക്കൾ, വ്യവസ്ഥകൾ, അതിനെ മറികടക്കാനുള്ള ശ്രമത്തിലുണ്ടാകുന്ന സൃഷ്ടി, സംഹാരം തുടങ്ങിയ ഒരു പാടുജീവിതചലനങ്ങൾ കവിതയുടെ ആഖ്യാനത്തിൽ വരുന്നുണ്ട്. പരിണാമത്തിന്റെ ഒരു ദശാസന്ധിയിൽ അമ്പരപ്പോടെ നിൽക്കേണ്ടി വരുന്ന ഇന്നത്തെ മനുഷ്യന്റെ പ്രവൃത്തിചരിത്രത്തെയും അതിലൂടെ നേടിയജയത്തെയും അതിനുണ്ടാകുന്ന പിന്നോട്ടടികളെയും എല്ലാം വായനാപരിസരത്തിലെത്തിക്കാൻ അസീമിനു കഴിയുന്നുണ്ട്.
ദൂരൂഹജീവിതം മടുത്തൊരുജല-
ത്തുടിപ്പു ചെന്നൊരു കിണറ്റിലൂറുന്നു.
തെളിച്ചമോടതിൻ പളുങ്കുഭാവന
പുളയ്ക്കവെയതാ വിദൂരവാനിട-
പ്പരപ്പും ഭൂതലക്കിളിർപ്പുമാശ്ചര്യ-
ഭരിതമോടെവന്നതിനെ നോക്കുന്നു.
മുടങ്ങിടാതിടയ്ക്കിണങ്ങുവാനെത്തി-
യിരുന്നവരെങ്ങെ,ന്നുയർന്നു നോക്കുന്നു:
നിയതമാം വൃത്തം നിശ്ശൂന്യതമാത്രം.
മുകളിൽ നിന്നും താഴെനിന്നുമുള്ള ഈ കാഴ്ചകൾ യഥാർത്ഥത്തിൽ ജീവിതത്തിന്റെ ജനനം മരണം എന്നീ രണ്ടവസ്ഥകളിൽ നിന്നുള്ള നോട്ടം തന്നെയാണ്. കവിതയിൽ ഈ രണ്ടവസ്ഥകളെക്കുറിച്ചുമുള്ള സൂചന വരുന്നു എന്നതാണ് ഇത്തരമൊരു നിഗമനത്തിനുള്ള സാധ്യത നൽകുന്നത്. പദങ്ങളുടെ ഇണക്കവും അതുണ്ടാക്കുന്ന ആശയതലും അസീമിന്റെ കവിതയെ നല്ല വായനാനുഭവമാക്കുന്നുണ്ട്.