കവിത
രണ്ട് ദേശങ്ങളിൽ മരിക്കുന്നവരുടെ ആകാശം :അതുൽ പൂതാടി
കവിത
രണ്ട് ദേശങ്ങളിൽ മരിക്കുന്നവരുടെ ആകാശം :അതുൽ പൂതാടി
ഒരേ അമ്ലഗുണമുള്ള മണ്ണിൽ
അപ്പുറവും ഇപ്പുറവും കിടന്ന്
ആകാശം കാണുകയായിരുന്നു
അഞ്ഞൂറോ അതിലധികമോ കൊല്ലം
പിന്നിലുള്ള കണ്ണുകളിൽ നിന്ന്,
ചൊട്ട വെട്ടം പാരുന്ന
മനുഷ്യരുടെ ചിരികളറിയുന്നു
പാറ ഓലിയിലെ
തണിയും രുചിയുമുള്ളത്
ഉന്തി വരുന്നുണ്ട്
ഏതോ പാട്ട്,ഉമ്മ
ഏറിയാൽ
ഉള്ളിൽ
ഒരു തുള്ളി.
നമ്മൾ
അന്നുമുണ്ടായിരുന്നു
വയൽക്കരയിൽ
മാടം കെട്ടി പാർക്കുകയായിരിക്കാം
അല്ലെങ്കിൽ
മരുഭൂമിയിലെ കൂടാരത്തിൽ
ഉപ്പു പങ്കിടുകയാവാം
ഒരേ ഭാഷയിൽ തൊട്ടു ജീവിച്ചവരിൽ
ആയിരമോ അതിലധികമോ കൊല്ലം
പഴക്കമുള്ള വീഞ്ഞു കുടങ്ങൾക്ക്
കവണയോങ്ങുന്ന മോന്തികൾ
വെട്ടത്തിന്റെ നീര് വീഴ്ത്തുന്ന
രാവിൽ
വള്ളിച്ചെടികൾ കിളിർന്ന്
നമ്മുടെ നിലം പൂത്തു.
അതിനും മുൻപ്
കല്ലും കല്ലുമുരസി
ജീവനുള്ള
തീ പണിയുകയാവാം
വേദനിക്കുന്തോറും
നെഞ്ചുകൾ മാറി മാറി ചാഞ്ഞിരിക്കാം.
അറിവിനും മുൻപ്
മുലക്കണ്ണ് തപ്പുന്ന കുഞ്ഞിനെ പോലെ
ആദ്യത്തെ ജീവനുമായി
കരയിലേക്ക് തുടിച്ചിരിക്കാം.
നോക്കൂ
ഈ മുള്ളുകമ്പികൾക്കിടയിലൂടെ
നമ്മുടെ വെന്ത വിരലുകൾ
ഒരിക്കൽ കൂടി തൊട്ടിരുന്നെങ്കിൽ
ഇറച്ചിയിൽ ഉരുകി ഒട്ടിയ
കുപ്പായങ്ങളിൽ നിന്ന്
മുറിവെണ്ണ കിനിയുമായിരുന്നു.
അറിയാമല്ലോ
വയലിൽ നിന്നു പിരിഞ്ഞതിൽ പിന്നെ
പിളർന്ന നക്ഷത്രങ്ങൾ
തോളുകളിൽ
കത്തി വീഴാൻ
ഇനിയധികം നേരമില്ല

അതുൽ പൂതാടി
ഒന്നാം വർഷ എം.എ. മലയാളം
കോഴിക്കോട് സർവകലാശാല