കവിത:തെങ്ങ് – ഒരു ഉത്തരാധുനിക കാവ്യം:മഞ്ജുനാഥ് നാരായൺ
അപ്പൂപ്പൻ
നിറയൗവനത്തിലൊരു
തെങ്ങു വെച്ചു
വളർന്ന് വളർന്ന് തെങ്ങ്
യൗവനത്തിലെത്തി
കൂമ്പുകുലച്ച്കായ്ച്ചപ്പോൾ
അപ്പുപ്പൻ പടുവാർദ്ധക്യത്തിലും
ആദ്യകരിക്ക്
വെട്ടിക്കുടിച്ചപ്പോഴും
തൊണ്ടു ചെത്തി
വടിച്ചു കഴിച്ചപ്പോഴും
അപ്പൂപ്പൻ നന്ദിയോടെ
തെങ്ങിനെ നോക്കിച്ചിരിച്ചു
“സമ്പത്തു കാലത്ത് തൈപത്തുവെച്ചാൽ
ആപത്ത് കാലത്ത് കാ പത്തു തിന്നാം”
തെങ്ങു വെച്ചതിനു പിന്നിലെ
അപ്പപ്പന്റെ സാമ്പത്തിക ശാസ്ത്രം
അപ്പൂപ്പന്റെയും അച്ഛന്റെയും
വാർദ്ധക്യത്തിൻ ശേഷം
എന്റെ നിറയൗവനത്തിലും
ആകാശം തൊടാൻ
തെങ്ങ്
പുതിയകുരുത്തോലച്ചിറക്
വിരിയിക്കുകയാണ് ..
അപ്പൂപ്പന്റെ തെങ്ങ്
ഒരുകാവ്യമായിരുന്നു
ഭൂമിയിൽ വേരുന്നി
ആകാശത്തേക്കുയരുന്ന
ഒരുമഹാകാവ്യം
പതിറ്റാണ്ടുകളായി
എത്ര തലമുറകളാണ്
ആ കാവ്യം വായിച്ചത്,
പാഠങ്ങൾ പുതുക്കിയത് ,
കാവ്യരസം നുകർന്നത്..
അപ്പൂപ്പന്റെ
ചുടലപ്പുതുമണ്ണിളക്കി
ഇന്നു ഞാനുമൊരു
തെങ്ങു വെച്ചു
രണ്ടു വർഷം കൊണ്ട്
കുലച്ചു കായ്ക്കുന്നൊരു
ഹൈക്കു
ഒരു ഗംഗാ ബോണ്ടം …
അകലെ ചെറു കാറ്റിൽ
അപ്പൂപ്പന്റെ
തെങ്ങു നിന്നു ചിരിക്കുന്നു
എന്റെ സാമ്പത്തിക ശാസ്ത്രത്തെ
പരിഹസിച്ചു കൊണ്ട്….
.