കവിത :തുന്നിച്ചേർത്ത ചെവിയുമായ് നീ വന്നു പോകുന്നതിനെക്കുറിച്ച് – ബിബിൻ ആന്റണി
വിൻസെന്റ്,
ഇന്നലെ
നീ വന്നു പോകുമ്പോൾ
ഞാൻ ചുരുളു നിവർത്താൻ പറ്റാത്തൊരു
ക്യാൻവാസായിരുന്നു.
ഉറക്കംതെളിഞ്ഞ
ആദ്യസെക്കന്റിൽ
നിന്റെ മുഖമുള്ളൊരു നിഴൽ
“വെയിൽ തീർന്നുപോകുന്നെന്ന് “വേവലാതിപ്പെട്ട്
പുഞ്ചപ്പാടത്തേക്ക് പായുന്നപോലെ
എനിക്ക് തോന്നിയത്
ശരിക്കും സത്യമായിരുന്നോ?
മഞ്ഞക്കസേരയിൽ നീ മറന്നുവെച്ച
പൈപ്പിപ്പോഴും
കനലുകെടാത്തൊരു
ജന്മത്തിന്റെ മുഴുവൻ വ്യഥകളും
പുകച്ചിരിക്കുന്നു;
പുകച്ചുരുളുകളിൽ
നിലാവ് ചുറ്റിത്തിരിയുന്ന
ആകാശരാത്രിയും
കാന്താരിപ്പൂക്കളും
പകൽവിട്ടുപോകാതെ പകച്ചുനിൽക്കുന്നു.
ഞാൻ ഇത്രമേൽ
ഉന്മാദിയാകുമ്പോളൊക്കെ
മുറിയിലെ
ചിരിക്കുന്ന ക്രിസ്തുവിന്റെ
ചിത്രത്തിൽനിന്നും
തുന്നിച്ചേർത്ത ചെവിയുമായി
നീ ഇറങ്ങിവന്നെന്നെ കേൾക്കാറുണ്ട്.
നിന്റെ
സ്ട്രോക്കുകൾകൊണ്ടെന്നെ
ഉണങ്ങാത്തൊരു എണ്ണച്ചായചിത്രത്തിലേക്ക്
ഉടുപ്പ് മാറ്റിക്കുമ്പോൾ
വാടിയ സൂര്യകാന്തിയോ
ഷൂവോ
മഞ്ഞ മുറിയോ
കസേരയോ
ലാൻഗ്ലുയി പാലമോ ആയി ഞാൻ
ഒരു കഥയാകുന്നു,
കഥക്കുമേൽ കഥതേച്ചുതേച്ച്
ഭ്രാന്തടക്കുന്നു.

നീയൊരു ചെവിയാണ് വിൻസെന്റ്
ഉടലാകെ ശ്രവണനാഡികൾ
നീല നദികളും
മഞ്ഞ വെയിലുകളുമായി
ഇഴയിട്ടൊഴുകുന്ന
ഒരു
മുഴുത്ത ചെവി.
നിന്റെ ചെവിയിൽ
ഞാനൊരു വീട് വെക്കും
നിറമുള്ള ഭിത്തികളിൽ
വെയിൽ തേച്ചും
കുടിവെള്ള ചരുവത്തിൽ
ആകാശം കലക്കിയും
ചായ്പ്പിൽ ഉരുളക്കിഴങ്ങുകൾ വളരുന്ന
നിഴലുകളില്ലാത്തൊരു വീട്.
അവിടെ
നിന്റെ മുറി ഞാൻ
ഒരു ഉരുള ചോറുപോലെ
എല്ലാ നേരവും ഒരുക്കിവെക്കും.
ബിബിൻ ആന്റണി
ഗവേഷകൻ
അലിഗഢ് മുസ്ലീം യൂണി വേഴ്സിറ്റി