മൂന്നു കവിതകൾ:സലീം ചേനം
ചില സങ്കടങ്ങൾ
വരച്ചു വയ്ക്കാനായിരിക്കും
ഇത്രമേൽ വലിപ്പമുള്ള ആകാശം
ദൈവം എനിക്ക്
സ്വന്തമായി തന്നിരിക്കുന്നത്
സൂര്യനിലേക്ക് സുജൂദ് ചെയ്യുന്ന
അധരങ്ങളിൽ ഉതിർന്ന
ആ മഞ്ഞുകണം
കവിത കുരുങ്ങിയ
എന്റെ ചങ്കിലേക്ക്
നീ അത് പകർന്നു തരണം
കനികളുടെ ഗന്ധം
നീ മഴ നോക്കിയിരിക്കുമ്പോൾ
ഞാൻ കടലെന്നെഴുതിയത്
നിനക്കുള്ള പ്രണയലേഖനമായിരുന്നു.
നീ തിരകളാലത് മായിച്ചു കളയുമ്പോഴെല്ലാം
ഞാൻ പരാജയപ്പെടുത്തിയത്
നിനക്കുവേണ്ടി പറിച്ചെടുത്ത പൂവിന്റെ
വിരിഞ്ഞു കൊഴിയാനുള്ള
സ്വാതന്ത്ര്യത്തെയായിരുന്നു.
അപ്പോഴും നീ
പൊട്ടി മുളയ്ക്കാനുള്ള
വിത്തുകളുടെ മൗനം കടമെടുത്ത്
വയൽ പോലെ മലർന്നു കിടക്കും.
ഞാൻ ഭൂഗർഭ അറകളിൽ നിന്നും
നിനക്ക് വേണ്ടി
ജലം മോഷ്ടിച്ചു കൊണ്ടു വരും.
കനികളുടെ ഗധ്ധത്തിലേക്ക്
കിളികൾ പറന്നു വരുമ്പോൾ
നീ വള കിലുക്കിയ കാര്യം
പക്ഷികളെന്നോട് പറഞ്ഞിരുന്നു.
നിനക്ക് വേണ്ടി കടലെന്ന്
ഞാനെഴുതിയ പ്രണയലേഖനം
കര കവിഞ്ഞൊഴുകുന്ന പ്രളയത്തിൽ
ഉറുമ്പുകളുടെ ചങ്ങാടമായിരുന്നുവെന്ന്
വേനലിൽ തിളക്കമുള്ള
വെള്ളാരം കല്ലുകൾ
പെറുക്കിയെടുക്കാൻ വന്ന
കുട്ടികളോട്
പുഴ പറയുന്നത്
ഞാൻ കേൾക്കുന്നുണ്ട്…
ഒരു ആപ്പിൾ മരത്തിലേക്ക്
ഒരു പക്ഷി പറന്നു വരുന്നു.
ഒരു ഫോട്ടോഗ്രാഫർ
അയാളുടെ ക്യാമറയിലേക്ക്
ആ കാഴ്ചകൾ പകർത്തുന്നു.
ഭൂമിയിലെ ഏറ്റവും വലിയ അവാർഡിനായി
ആ ഫോട്ടോ അയച്ചുകൊടുക്കുന്നു.
അത്രയും ഭംഗിയുള്ള
ആ കാഴ്ചകൾ
മറ്റൊരാൾ പകർത്താതിരിക്കാൻ
ആ ഫോട്ടോഗ്രാഫർ
ആ ആപ്പിൾ മരം മുറിച്ചു മാറ്റി
അവാർഡിന് തൊട്ടുമുമ്പ്
അയാളുടെ ഫോട്ടോയിൽനിന്നും
ആ പക്ഷി പറന്നുപോയി.
സലീം ചേനം