കാലത്തിനും സംഭവത്തിനും സാഹചര്യത്തിനുമനുസരിച്ച് ബാഹ്യ ജീവിതത്തെ വിപുലപ്പെടുത്തി മൃദുല വികാരാലസ്യത്തിൽ മയങ്ങുന്ന നീചവേദത്തിലെ കഥാനായകന് മുന്നിലേയ്ക്കാണ് അപരത്വം ഉപേക്ഷിച്ച കുമാർ സാധു എത്തിച്ചേരുന്നത്. ഇനിയും ആരും എഴുതിയിട്ടില്ലാത്ത നീചവൃത്തികളുടെ വേദപുസ്തകത്തിൽ നിന്ന് ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് എഴുതി പ്രസിദ്ധീകരിച്ച സർവ്വവിജ്ഞാനകോശത്തിൻ്റെ (ദിനംപ്രതി പുതിക്കിക്കൊണ്ടിരിക്കുന്ന അറിവിൻ്റെ പുസ്തകം) പതിപ്പിലൂടെ വാശിയെന്നോണം വായിച്ചു തീർക്കുന്ന കൈലാസ് പാട്ടീലിൽ വായനക്കാരൻ എത്തുമ്പോൾ ജ്ഞാനത്തെക്കുറിച്ചും അതിൻ്റെ വിനിമയ നിർമ്മാണ വിതരണത്തെക്കുറിച്ചുമുള്ള സമകാലിക പാരമ്പര്യ ധാരണകളെ ഇ. സന്തോഷ് കുമാർപരിഹസിക്കുന്നു .എഴുതാനിരിക്കുന്ന നീചവേദത്തിലെ പ്രായോഗികതയെ കുമാർ സാധു ട്രൈയിൻ യാത്രയിൽ പരീക്ഷിക്കുന്നുണ്ടങ്കിൽ ജ്ഞാനത്തിൻ്റെ പ്രായോഗികതയുടെ ചില ശൂന്യതകളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജ്ഞാന ഭാരത്തിലുള്ളത്.
ഭുവൻ ദേശായി കമലേഷ് പാട്ടീൽ എന്നീ വ്യത്യസ്ത സാഹചര്യങ്ങളിൽ ഉള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് ജ്ഞാന നിർമ്മിതിയും അതിൻ്റെ പിന്തുണയും അവരുടെ മക്കളിൽ വരുത്തിയ മാറ്റവും ജീവിത പരിസരവുമാണ് നോവലിൻ്റെ ആഖ്യാന സവിശേഷത . സമ്പന്നനും രാഷ്ടീയക്കാരനും വക്കീലുമായ ഭുവൻ ദേശായി നീചവേദത്തിൻ്റെ പ്രയോക്താവും അപര വ്യക്തിത്വമല്ല സ്വത്വബോധമാണ് വേണ്ടതെന്ന ധാരണയുള്ള ഡ്രൈവർ കമലേഷ് പാട്ടീലും രണ്ടു വ്യത്യസ്ത ധാരകളാണ്. ഭുവൻ ദേശായിയുടെ മകൻ എത്തിച്ചേരുന്നത് ആത്മീയ കച്ചവടത്തിൻ്റെ നിഗൂഢതലങ്ങളിലാണ് . കമലേഷിൻ്റെ മകൻ കൈലാസ് അച്ഛൻ പഠന കാലത്ത് സമ്മാനിച്ച വിജ്ഞാനകോശത്തിൻ്റെ വായനയിലേക്കും . രണ്ടു തരം നിർവൃതിയാണിവിടെ ഒന്ന് ആത്മീയവും രണ്ട് ജ്ഞാനവും , ഇവ രണ്ടിൻ്റേയും പ്രായോഗിക തലത്തെ കുറിച്ചുള്ള ജ്ഞാന പുസ്തകമാണ് സത്യത്തിൽ ജ്ഞാന ഭാരം എന്ന നോവൽ .
ആധുനിക നോവലിൻ്റെ ശക്തമായ രണ്ട് കഥാവിഷയങ്ങൾ നോവലിസ്റ്റ് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് പിതൃ നിരാസവും അതിൻ്റെ പശ്ചാത്താപവും . രണ്ട് മുതലാളി വർഗ്ഗത്തിൻ്റെ അതേ നിലവാരത്തിലേയ്ക്ക് മക്കളെ വളർത്തിയെടുക്കുവാൻ ശ്രമിക്കുന്ന തൊഴിലാളിയും . രണ്ടും കൈയടി നേടിയ സിനിമാറ്റിക്ക് വിഷയവുമായിരുന്നു. എന്നാൽ ഈ പാരമ്പര്യവിഷയത്തിൻ്റെ തുടർച്ചയല്ല ജ്ഞാനഭാരം , ആയിരുന്നെങ്കിൽ കൈലാസ് പാട്ടീലിൻ്റെ മകൻ വിഘ്നേഷ് പാട്ടീലിനൊപ്പം കഥ വളർന്ന് ആത്മനിർവൃതിയിൽ നോവൽ അവസാനിച്ചേനേ . പകരം ഭൂതകാലത്തിലെ ഒരു ബൃഹത് പുസ്തകത്തിൽ കൈലാസ് പാട്ടീൽ എന്ന വൃദ്ധനെ കെട്ടിയിടുകയും അതിനു ചുറ്റും ജ്ഞാനത്തിൻ്റെ വൃത്തം കഥാകൃത്ത് ഉണ്ടാക്കുന്നു. ഈ വൃത്തത്തിന് പുറത്ത് കടക്കാൻ അയാൾക്കാകുന്നില്ല . പുറത്ത് രണ്ട് ലോകമഹായുദ്ധങ്ങളും , വിപ്ലവങ്ങളും മഹാമാരികളും വന്നതും പോയതും അയാൾ അറിയുന്നില്ല . അതുപോലെ അറിവിൻ്റെ ഒരു മഹാവ്യാപാരത്തിൻ്റെ സാധ്യതയോ പ്രായോഗികതയോ അയാൾ തിരിച്ചറിയുന്നുമില്ല . അദ്ദേഹം അവസാനം വായിച്ച ഗ്രന്ഥത്തിൻ്റെ അവസാന വിഷയം പൂജ്യമായത് വൃത്തത്തിനുളളിൽ അകപ്പെട്ടു പോയ ജ്ഞാനത്തിൻ്റെ ഭാരം പറയാൻ വേണ്ടി തന്നെയാകാം.
നോവൽ വായനകൾ,നീചവേദത്തിൽ നിന്ന് ജ്ഞാനഭാരത്തിലേക്ക്:സജി.കെ