The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
July 20, 2021 by maarga editor
Culture & Arts

അഭയാർത്ഥികൾ – ഷഹീർ പുളിക്കൽ

അഭയാർത്ഥികൾ – ഷഹീർ പുളിക്കൽ
July 20, 2021 by maarga editor
Culture & Arts
Spread the love

നാലുവർഷങ്ങൾക്കു ശേഷം വീണ്ടും ഇതേ ഭൂമികയിലേക്ക്, മണ്ണിനും മനുഷ്യനും ഒരേ മണമുള്ള നാട്ടിൽ….
എയർപ്പോട്ടിൽ നിന്നിറങ്ങി ഒരു ടാക്സി പിടിച്ചപ്പോൾ അല്പം ആശ്വാസം തോന്നി. നീണ്ട നാലു വർഷത്തെ മരുഭൂജീവിതം പറഞ്ഞതും പഠിച്ചതും സ്വയം പഠിച്ചെടുത്തതുമായ പാഠങ്ങൾ മുഹമ്മദിന്റെ ഹൃദയത്തിൽ ഒരു വിങ്ങലായി ശേഷിച്ചു.
അവസാനമായി ഉമ്മയ്ക്ക് കത്തെഴുതിയത് രണ്ടാഴ്ച മുമ്പാണ്, മടങ്ങുന്നതിനെക്കുറിച്ച് യാതൊരു സൂചനയും നൽകിയില്ലെന്ന് മാത്രമല്ല ഒരു വർഷംകൂടി വസിച്ച് അഞ്ചുവർഷം തികച്ചേ നാട്ടിലേക്കുള്ളൂ എന്ന് അവൻ തീർത്തെഴുതിയിരുന്നു.
ഇപ്പോൾ കുറച്ചു കാശുണ്ട്, കുറച്ചെന്ന് പറഞ്ഞാൽ കുറച്ചധികം. ഉമ്മ കൊതിച്ചതുപോലെ അയമ്മദിന്റെ പുരയ്ക്കു പുറകിലെ പത്തുസെന്റ് വാങ്ങണം,ഇപ്പോൾ ഉള്ളതിനേക്കാൾ നല്ലൊരു വീടു വയ്ക്കണം, പിന്നെ ഉമ്മ പറയുമ്പോലെ “ഒരു ദെവസങ്കി ഒരു ദെവസം സമാധാനത്തോടെ കഴിയണം.”
പത്തൊമ്പതു തികഞ്ഞിട്ടില്ലാത്ത നത്തോളം പോന്ന ചെക്കനെ സൗദിയിലേക്ക് പണിക്കു വിടാൻ ആമിനു ഒരുക്കമായിരുന്നില്ല. പക്ഷേ ഭർത്താവ് മൊയ്തുവിന്റെ നിർബന്ധത്തിൽ അവൾക്ക് വഴങ്ങേണ്ടിവന്നു. ഇരുപത്തഞ്ച് തികഞ്ഞ അലീമ, ഇരുപത്തിമൂന്നും ഇരുപതും വയസ്സുള്ള ഉമ്മുകുൽസുവും ആസ്യയും. എല്ലാവരും വിവാഹപ്രായം തികഞ്ഞു നില്ക്കുകയാണ്. കല്യാണാലോചനകളും വരുന്നുണ്ട് പക്ഷേങ്കില് തൂമ്പ പിടിച്ച് പകലിനെ ഇരുട്ടാക്കുന്ന മൊയ്തുവിനെവിടെന്നാണ് അഞ്ചും പത്തും പവനൊക്കെ വാങ്ങാനുള്ള ശേഷി.
രാജീവ്‌ മാഷ് കൊടുത്ത ഒരു പഴയ ബാഗും അതിൽ നിറച്ച മൂന്നാല് കള്ളിത്തുണികളും ഒരു തോർത്തുമുണ്ടും രണ്ടു ഷർട്ടും പിന്നെ ആമിനൂന്റെ കൈനക്കിയ കണ്ണിമാങ്ങാ അച്ചാറും….
പിരിയാൻ നേരം വാപ്പ കരഞ്ഞില്ല, വാപ്പ അല്ലെങ്കിലും കരയാറില്ല. വാപ്പയുടെ ഹൃദയം കാരിരുമ്പുകൊണ്ടാണോ നിർമ്മിച്ചിരിക്കുന്നതെന്ന് മുഹമ്മദ്‌ സംശയിക്കാറുണ്ട്. വല്ല്യപ്പ മരിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണൊന്ന് തുറിപ്പിച്ച് അയച്ചത്, എളാപ്പ കമുകിൽ നിന്നുവീണ് മയ്യത്തായപ്പോൾ യാതൊരു ഭാവഭേദവുമില്ലാതെ നിന്നത്, കൂട്ടുകാരൻ അദ്രൂന്റെ കാലിൽ ആണി കയറി പുളഞ്ഞപ്പോൾ വികാരമൊന്നുമില്ലാതെ അതു പറിച്ചെടുത്തത്. വാപ്പയെക്കുറിച്ചുള്ള ഓർമകളിൽ നിന്ന് അവൻ ഉമ്മയുടെയും സഹോദരങ്ങളുടെയും ഓർമകളിലേക്ക് ഓടിക്കേറി.
അലീമയും ഉമ്മുകുൽസുവും ആസ്യയും കരഞ്ഞില്ല, മുഖത്ത് സങ്കടമുണ്ടെന്ന് കാണിക്കാൻ വേണ്ടി തനിക്കറിയാത്ത എന്തോ ചെയ്തു അത്രമാത്രം. പക്ഷേ ഏറ്റവും ഇളയവളായ ഷഹന കരഞ്ഞു, അവളേ കരഞ്ഞുള്ളൂ.
ഊടുവഴി അവസാനിക്കുന്നിടത്ത് നിന്ന് ഞാൻ തിരിഞ്ഞുനോക്കുന്നതുവരെ ഉമ്മ കരഞ്ഞില്ല. അതെ ഉമ്മ ശക്തയായിരുന്നു. എല്ലാവരുടെ മുന്നിലും ഉമ്മ ശക്തയായിരുന്നു. നാലാം ക്ലാസ്സു വരെ അഞ്ചു നാഴിക ദൂരം അകലെയുള്ള സ്കൂളിലേക്ക് നടന്നുപോയി പഠിച്ച ഉമ്മയെക്കാൾ ശക്തയായ ആരെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ ഉമ്മ കരഞ്ഞിരിക്കണം, കാരണം ഒറ്റയ്ക്കാവുമ്പോഴെല്ലാം അവർ ദുർബലയായിരുന്നു.
നരച്ച ആകാശത്തിൽ നവ്യാനന്ദം പരത്തുന്ന വെളുത്ത മേഘങ്ങളെ മുഹമ്മദ്‌ എത്തിനോക്കി.
“എത്ര സുന്ദരം!”
മരുഭൂമിയിലെ ചൂടിനും കമ്പനിയിലെ കഠിനാധ്വാനത്തിനുമിടയിൽ താൻ ഗൾഫ് ആസ്വദിക്കാൻ മറന്നിരിക്കുന്നു. ഉമ്മയേയും ഷഹനയേയും ഓർത്ത് മനസ്സ് വിങ്ങിയിരുന്നു.
കമ്പനി മുറിയിൽ കിടക്കുമ്പോൾ മുഹമ്മദിന്റെ മനസ്സിലൂടെ നേന്ത്രപ്പുഴ വളഞ്ഞും പുളഞ്ഞും ഒഴുകികൊണ്ടിരിക്കും, ഇടയ്ക്ക് ചാത്തന്റെ പശുക്കൾ അതു നീന്തിക്കടക്കും.
“എന്റെ ആലിപ്പൂരിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?”
നേന്ത്രപ്പുഴയുടെ ഇത്തിരി വട്ടത്തിൽ വിസ്തൃതമായിരുന്ന ദാരിദ്ര്യത്തെപ്പറ്റി മുഹമ്മദ്‌ പറഞ്ഞുതുടങ്ങിയപ്പോൾ മനു പൊടുന്നനേ ചാടിക്കയറിക്കൊണ്ട് ഒരു ചോദ്യമുതിർത്തു.
ഇരുമ്പു കട്ടിലിന്റെ കാലിൽക്കിടന്ന് വിറളിപിടിച്ച തുണികളിൽ നിന്ന് ഒട്ടും സുഖകരമല്ലാത്ത ഗന്ധം വമിച്ചുകൊണ്ടിരുന്നു. വർഷങ്ങളുടെ ചൂടും തണുപ്പുമേറ്റ് അയിര് പൊടിഞ്ഞുതുടങ്ങിയ ഫാൻ ഗദ്ഗദം മുഴുവൻ ഉള്ളിലൊതുക്കി കറങ്ങിക്കൊണ്ടിരുന്നു.
ജീവനുള്ള കണ്ണുകൾ, മുന്നിലേക്ക് ചീകിവെച്ച നീളൻ മുടിയിഴകൾ പിന്നെ എല്ലാകാലത്തേക്കുമായി അവനെ ബംഗാളിയായി നിലനിർത്തുന്ന ബംഗാളീമുഖവും.
“ഇല്ലാ നിങ്ങൾക്കാർക്കും ഒന്നുമറിയില്ല!”
മുഹമ്മദ്‌ മനുവിന്റെ ചുമലിൽ കൈ പതിപ്പിച്ചു. അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങുകയാണ്, ആകാശത്തിലെ രണ്ടു മേഘങ്ങളെന്ന പോലെ അവ പതിയെ കറുത്തു പിന്നെ അതിരുമറന്ന് സ്വയം പുറത്തുചാടിയ കണ്ണുനീർത്തുള്ളികൾ….
“തീട്ടത്തിന്റെ രുചിയെന്തന്നറിയാമോ?”
ശ്രീലങ്കക്കാരൻ നെയ്‌വാസു പകച്ചുനിന്നു, പ്രഭാകരന്റെ കൂടെ നിന്നപ്പോഴും തമിഴ്‌പുലിയായി സ്വന്തത്തോടു തന്നെ പോരാടുമ്പോഴും മൂന്നുനേരം ഭക്ഷണം ലഭിച്ചിരുന്നു.
“ഇല്ല, എനിക്കറിയില്ലാ”
മനു മുഹമ്മദിന്റെ നേരേ കണ്ണുകൾ തിരിച്ചു.
ഒരുനിമിഷം എന്തോ ചിന്തിച്ചതിനു ശേഷം അവൻ നിഷേധഭാവത്തിൽ തലയാട്ടി.
അടുത്തതായി മനുവിന്റെ കണ്ണുകൾ തിരിഞ്ഞത് ജാവേദിനു നേരെയായിരുന്നു.
“സത്യമായിട്ടും ഇല്ലാ!”
സ്വത്വത്തെക്കുറിച്ചും സ്വന്തത്തെക്കുറിച്ചും അറിയാത്ത ഒരാൾ തങ്ങൾക്കിടയിലുണ്ടെങ്കിൽ അത് ജാവേദാണെന്ന് മുഹമ്മദിന് പലതവണ തോന്നിയിട്ടുണ്ട്. റാമല്ലയിലാണ് അവൻ ജനിച്ചത്, ജനനം കൊണ്ട് തന്നെ അഭയാർത്ഥിയായ അവൻ അവധിക്ക് അപേക്ഷിക്കുന്നത് കമ്പനിയിലെ ആരും തന്നെ കണ്ടിട്ടില്ല. കാണില്ല! കാണണമെങ്കിൽ അപേക്ഷിക്കണ്ടേ!.
“തീട്ടത്തിന് ചവർപ്പു രുചിയാണ്! ബേ…”
മനുവിന് ഓക്കാനിക്കാൻ വന്നു.
മുഹമ്മദ്‌ മനുവിന്റെ തോളിൽതട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“വിശപ്പിന് അതിരുകളില്ല മനൂ, കർക്കടക മാസത്തിൽ തൊടിയിൽ മുളച്ചുപൊന്തിയ കൂണു മുതൽ പാടത്ത് ചത്തുകിടന്ന മുള്ളൻപന്നിയുടെ മാംസം വരെ ഞാൻ കഴിച്ചിട്ടുണ്ട്!”
മനു അവന്റെയും തോളിൽതട്ടി. ആ നിമിഷം ദാരിദ്ര്യത്തിന്റെ സാർവ്വദേശീയ അതിരുകൾ ലംഘിക്കപ്പെട്ടു. നാഴികകൾ അകലെ തങ്ങൾ ഉപേക്ഷിച്ചുപോന്ന വിശപ്പിന്റെ വേദന മരുഭൂമിയിലെ മണൽപ്പരപ്പിലേക്ക് അരിച്ചിറങ്ങുന്നതും പെട്ടെന്ന് മരുഭൂമി വിശന്നു കരയുന്നതും അവർ കേട്ടുകൊണ്ടിരുന്നു. കാറ്റടിക്കുമ്പോൾ കരച്ചിലിന്റെ ശബ്ദം നേർത്ത് കാതിന്റെ ഇടനാഴിയിൽ വന്ന് അലോസരപ്പെടുത്തുന്നു.

പെട്ടെന്ന് തലപൊക്കി മുന്നോട്ടു നോക്കിയപ്പോൾ മുഹമ്മദിനു നേരേ മുഖം തിരിച്ച് ഡ്രൈവർ ഒന്നു ചിരിച്ചു.
“രാമപുരം”
“ങ്ഹാ”
ഇടയ്ക്ക് ഉമ്മ പറയാറുണ്ടായിരുന്നു! തനിക്ക് വസ്‌വാസാണെന്ന്!, എന്തു ചെയ്താലും എന്തു പറഞ്ഞാലും ഒരു പൊറുതികേടാണെന്ന്. ഉമ്മ എത്ര വലിയ നിരൂപകയാണ്!.

“എനിക്ക് എന്നെത്തന്നെ ഓർത്ത് ലജ്ജ തോന്നാറുണ്ട്!”
“എന്തിന്!”
നെയ്‌വാസുവിന്റെ തമിഴ് കഥാശകലം ഇന്നില്ല, പകരം മറ്റെന്തോ ആണ്. പ്രഭാകരന്റെ കൂടെ നടന്നതും ഒരു പൊടി വ്യത്യാസത്തിൽ രക്ഷപ്പെട്ട കഥകളുടെ കൊട്ടയും ഇന്നില്ല.
“തമിഴൻ ലങ്ക കടന്ന് ഓടിരക്ഷപ്പെട്ടിരിക്കുന്നു!”
അയാളുടെ ചുണ്ടുകളിൽ നെയ്യിന്റെ അംശം എപ്പോഴുമുണ്ടാകും. നല്ല തെളിഞ്ഞ അറബിയിൽ ശുഭ്രവസ്ത്രധാരിയായ ഷെയ്‌ഖിനോട് സംസാരിക്കുന്ന, അദ്ദേഹത്തിന്റെ മാനേജർ നജീബാണ് വാസുവിനെ ആദ്യമായി നെയ്‌വാസുവെന്ന് വിളിച്ചത്.
ജാവേദിനെ സഹതാപത്തോടെ നോക്കാറുള്ള നജീബ് ഇന്നുവരെ നെയ്‌വാസുവിനെ സഹതാപത്തോടെ നോക്കുന്നത് ആരും കണ്ടിട്ടില്ല. ഒന്നുതട്ടിച്ചു നോക്കിയാൽ നെയ്‌വാസുവും ജാവേദും ഒരു പോലെയല്ലേ!, മുഹമ്മദ്‌ ഇടയ്ക്കിടെ അതേക്കുറിച്ച് ചിന്തിക്കും. എന്നിട്ട് ആരും കേൾക്കാതെ ഇങ്ങനെ പറയും.
“ജാവേദ് എന്നത് അറബിയിലെ പദം, വാസു എന്നത് സംസ്കൃതത്തിലേയും വേറെന്തു വ്യത്യാസം!, രണ്ടുപേരും അഭയാർത്ഥികൾ.”
“ഞാൻ എന്റെ സമുദായത്തെ ഒറ്റുകൊടുത്തു, പാടില്ലായിരുന്നു അവിടെ വെച്ച് മരിക്കണമായിരുന്നു.”
ആകാശം ചുവക്കുകയാണ്, മരുഭൂമിയിൽ ഒരിളം കാറ്റു വീശുന്നു. പകലിലെ താപത്തിൽ മുങ്ങിനിവർന്ന് അറബിയുടെ വീർത്ത മോന്തയുടെ തീയിലെരിഞ്ഞ് ഓർമകളെ മനസ്സിലേക്ക് വലിച്ചിടാൻ ശ്രമിച്ചവരെ നിരാശരാക്കിക്കൊണ്ട് ഇളംകാറ്റ് കടന്നുപോകുന്നു.

സൈരന്ധ്രിയുടെ മണംപിടിച്ച് കടന്നുപോയ കാറ്റ് മുഖത്തുരസിയപ്പോൾ അവൻ കണ്ണുകൾ തുറന്നു. വലതുവശത്ത് കുന്തിപ്പുഴ, ഈ പുഴക്കിപ്പുറം കടക്കുമ്പോൾ നാടും വീടും ആയിരം കാതങ്ങൾ അകലെയായെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ! ഉണ്ടായിരുന്നു. മരുഭൂമിയിലെ മണൽക്കൂമ്പാരം ഒരു രാത്രി മുഴുവൻ മാന്തി അവിടയല്ലേ താൻ ഈ വിശ്വാസങ്ങളെയെല്ലാം കുഴിച്ചുമൂടിയത്. എന്നാലും കുന്തിയും മാറിയിരിക്കുന്നു, വിശ്വസിക്കാനാകാത്ത വണ്ണം!.
മണ്ണാർക്കാട് പൂരം കാണാൻ വന്നതും കുന്തിപ്പുഴയുടെ ആഴങ്ങളിലൂടെ ഊളിയിട്ടതും ഇന്നലെകളുടെ ഓർമ്മപുസ്തകത്തിൽ നിന്നും മുഹമ്മദ്‌ പൊടിതട്ടിയെടുത്തു. വർഷങ്ങളുടെ പഴക്കം തോന്നിക്കുകയേയില്ല, പഴക്കം തോന്നിക്കുന്നത് വർത്തമാനകാലത്തിനല്ലേ! ഭൂതകാലത്തിനെവിടെയാണ് പഴക്കം!.
അങ്ങാടിയിൽ നിന്നും മണ്ണാർക്കാട് ഒരു നഗരമായി വളർന്നതും പഴകിദ്രവിച്ച അതിന്റെ ഉടുപ്പുകൾ വലിച്ചൂരി എടുപ്പുകളിൽ കയറിനിൽക്കുന്നതും മുഹമ്മദ്‌ കണ്ടു.
അലീമയുടെ കെട്ട്യോന് നഗരത്തിലൊരു കടയുണ്ടെന്നും സ്ത്രീധനം കൊടുത്ത പത്തുപവൻ പണയം വെച്ചുകിട്ടിയ കാശുകൊണ്ടാണ് കട തുടങ്ങിയതെന്നും ഉമ്മ എഴുതിയിരുന്നു. അതോർത്തപ്പോൾ അപൂർവ്വമായി തന്നിലേക്കെത്താറുള്ള വികാരത്തിന്റെ പുറത്ത് അവൻ പുഞ്ചിരിച്ചു. വണ്ടി നഗരത്തിലെ പ്രധാനപാതയിൽ നിന്നും ടിപ്പുസുൽത്താൻ റോഡിലൂടെ മുന്നോട്ട് ഗമിച്ചു.
നാടു മാറിയിരിക്കുന്നു, പഴകി ദ്രവിച്ച കാലുകളിലല്ല അതിന്ന് നിൽക്കുന്നത്. പണ്ട് ഇവിടെയെല്ലാം ഓലപ്പുരകളായിരുന്നു. ഓർമ്മകളുടെ അറയിൽ നശിച്ച ദാരിദ്ര്യം ഇപ്പോഴുമുണ്ട്, എല്ലാവരുടെ ഓർമ്മകളിലുമില്ല എന്റേതിൽ മാത്രം.

അമ്പലക്കുളം കൂടുതൽ വ്യക്തതയോടെ കാണാം, കഴിഞ്ഞ രണ്ടര വർഷത്തിനിടെ മൂന്നുപേരെയാണ് അമ്പലക്കുളം കൊന്നതെന്ന് ഉമ്മ എഴുതിയിരുന്നു.
ചോന്നകുന്നിനു നടുവിലൂടെ കീറിയ പുതിയ പാതയിലൂടെ സഞ്ചരിക്കുമ്പോൾ മുഹമ്മദിന് ഒരുന്മേഷം തോന്നി. സ്കൂളിലേക്കുള്ള വഴിയിൽ മാറുപിളർന്നിട്ടില്ലാത്ത കുന്നിന്റെ പൂർണ്ണരൂപം ഓർമ്മിക്കാൻ അവനൊരു ശ്രമം നടത്തി. എന്തൊക്കെ ഓർത്താലും അവസാനം ചെന്നുനിൽക്കുന്നത് മരുഭൂമിയുടെ ആഴങ്ങളിലാണ്. ഒരിളം കാറ്റിൽ മരുഭൂമി ആടിയുലയുന്നു പിന്നെ സ്വയംപൊടിഞ്ഞ് കാറ്റിൽ അലിഞ്ഞില്ലാതാകുന്നു.
ടിപ്പുസുൽത്താൻ റോഡിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഒരു കുന്നുകയറി പുഴയിലേക്ക് പോകുന്ന റോഡിലൂടെ കുറച്ചുദൂരം സഞ്ചരിച്ച് വണ്ടിനിന്നു.
വണ്ടിക്കാരന്റെ കണക്കു തീർത്ത് വലിയ ബാഗുമെടുത്ത് വീടിനു മുന്നിൽ നിന്നപ്പോൾ അവന്റെ മുഖം വാടി. ഉമ്മ വരേണ്ടതാണ്, എഴുതിയതുപോലെ ഒതുക്കമുള്ള ഒരോടിട്ട വീട്. അതെ ഇതു ഞാൻ കയറ്റിയതാണ്. ഈ വീടിന്റെ ചുമരുകളിൽ എന്റെ വിയർപ്പുതുള്ളികളുടെ മണമുണ്ടാകും.
വീടിനു പുറകിൽ ആകാശത്തോട് സല്ലപിച്ചുകൊണ്ടിരിക്കുന്ന കരിമ്പന, അതിന്റെ നെഞ്ചിൽ ആഞ്ഞുകൊത്തുന്ന മരംകൊത്തി. മരംകൊത്തിയുടെ ദുഷ്ടലാക്കോടെയുള്ള ഈ ചെയ്തി കരിമ്പന അറിയുന്നില്ലേ! അതോ ആകാശക്കീറുമായുള്ള പ്രണയത്തിൽ അതറിയാതെ പോകുന്നതാണോ!.
“ഉമ്മാ….ഉമ്മാ”
വീടിന്റെ ഉമ്മറത്തെത്തിയപ്പോൾ മുഹമ്മദ്‌ വിളിച്ചുകൂവി. കോലായിലേക്ക് കയറിയപ്പോൾ വിഷണ്ണഭാവം മുഖത്തു നിറച്ച് ഷഹന അവന്റെ മുന്നിലേക്ക് കടന്നുവന്നു. മ്ലാനത ഉരുണ്ട മേഘങ്ങളായി അവളുടെ മുഖത്ത് ഒഴുകിനടന്നു.
“ഉമ്മയും വാപ്പയും എവിടെ?”
അവന്റെ ചോദ്യം കേട്ട് അവളുടെ മുഖം കൂടുതൽ വിവർണ്ണമായി.
“ഉമ്മാ…” അവളുടെ വാക്കുകൾക്കിടയിലേക്ക് മൗനം അതിക്രമിച്ചു കയറി.
പെട്ടെന്ന് വീടിന്റെ മുന്നിൽ ഒരു ജീപ്പ് വന്നുനിന്നു. മുന്നിൽ നിന്ന് വാപ്പ ഇറങ്ങുന്നത് മുഹമ്മദ്‌ കണ്ടു. പുറകിൽ നിന്ന് ഒരു സ്‌ട്രെച്ചർ നാലുപേർ ചേർന്ന് കോലായിൽ കൊണ്ടുവന്ന് വച്ചു.
“നീ എപ്പഴാ വന്ന്?” ഉമ്മയുടെ ചലനമറ്റ ശരീരത്തെ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നതിനിടെ വാപ്പ അവനോട് ചോദിച്ചു.
“ദാ ഇപ്പോ!”
വാപ്പ തന്റെ പ്രിയപ്പെട്ട ചുവപ്പു കസേരയിൽ ഇരുന്നു. അയാൾ വിതുമ്പാൻ തുടങ്ങി, മുഹമ്മദ്‌ അയാളെ തൊട്ടുനോക്കി.

വാപ്പയുടെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു, ഇല്ലായിരുന്നെങ്കിൽ വാപ്പ കരയില്ലായിരുന്നു. ഈ നിമിഷം ഞാനും അഭയാർത്ഥിയാകുകയാണ്. ഉമ്മയായിരുന്നു എന്റെ ദേശം ഇപ്പോൾ എനിക്കതും നഷ്ടം. നെയ്‌വാസുവും ജാവേദും മാത്രമല്ല, ഞാനും ഇപ്പോൾ അഭയാർത്ഥിയാണ്.

ഷഹീർ

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleമാലിക്ക് : അകവും പുറവും-അതുൽ .പിNext article കവിത :നിന്നിലേക്ക് നടക്കുമ്പോൾ- ബിബിൻ ആന്റണി

1 comment

SumiMusi says:
July 20, 2021 at 2:16 PM

😍👍

Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos