കവിതയില്‍ നിന്ന് അക്ബറിനെ നാടുകടത്തണം:എം.എസ്. ബനേഷ്
കവിതയില്‍ സ്ഥിരതാമസമാക്കിയവനെ നിങ്ങള്‍ക്ക് എങ്ങനെയാണ് നാടുകടത്താന്‍ കഴിയുക? എത്ര തവണ പിടിച്ചുപുറത്താക്കാന്‍ നോക്കിയാലും അയാള്‍ കനപ്പിച്ച് പറയും: പോകാം, പക്ഷേ കവിതയെയും ഞാന്‍ കൂടെ കൊണ്ടുപോകും. കവിതയാണ് അക്ബറിന്റെ ദേശം. സര്‍വ്വേക്കല്ലുകള്‍ക്ക് അതിരുകള്‍ നിശ്ചയിക്കാന്‍ കഴിയാത്ത വിസ്തൃതവിചിത്രപ്രകൃതി. അവിടെ പുലരുന്നതുകൊണ്ട് ആര്‍ജ്ജിച്ച ഗഹനമാനവികതയുടെ ഊര്‍ജ്ജം നുരയ്ക്കുന്നതുകൊണ്ടാണ് ‘നീ പാകിസ്ഥാനിലേക്ക് പോടാ’ എന്ന നിരന്തരാജ്ഞകള്‍ക്ക് മുന്നില്‍ വിറച്ചുവീഴാതിരിക്കാന്‍ അയാള്‍ക്ക് നട്ടെല്ല് കുലയ്ക്കുന്നത്. കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് തലകുനിച്ച് പിന്‍വാങ്ങാതിരിക്കാന്‍ ചങ്ക് മിടിപ്പിക്കുന്നത്.
പ്രപഞ്ചവും ലോകവും രാഷ്ട്രവും പ്രദേശവും പഞ്ചായത്തും അക്ബറിന് കവിതയാണ്. അതുകൊണ്ടാണ് മറ്റൊരു കവിയും പ്രതികരിക്കാത്തത്ര കിടിലാത്മാര്‍ത്ഥതയോടെ അയാള്‍ ‘പോകാം, പക്ഷേ നേര്യമംഗലവും കൊണ്ടുപോകുമെന്നുമാത്രം’ എന്ന് തീര്‍പ്പുകല്പിക്കുന്നത്. അതുകൊണ്ട്, അക്ബറിനെ- നിങ്ങളില്‍, നമ്മളില്‍ ചിലരുടെ ഭാഷയിലുള്ള ‘കള്ളപ്പന്നി’യെ, ‘തുമ്പില്ലാത്തവ’നെ, ‘രാജ്യത്തെ വെട്ടിമുറിച്ചവ’നെ, ‘പ്രത്യേക പ്രാര്‍ത്ഥനകളുള്ള’വനെ, പാകിസ്ഥാനിലേയ്ക്ക് പോടാ എന്ന് വെല്ലുവിളിച്ച് വീഴ്ത്താന്‍ കഴിയണമെങ്കില്‍, അതിന് മുമ്പ് അയാളെ നിങ്ങള്‍ കവിതയില്‍ നിന്ന്് നാടുകടത്തിയിരിക്കണം.
‘ഞാന്‍ പാക്കിസ്ഥാനിലേക്ക് പോകാം.
പക്ഷേ,
നേര്യമംഗലവും
കൊണ്ടുപോകുമെന്നു മാത്രം.’ -എന്ന വ്യവസ്ഥാവാക്യത്തിലെ നേര്യമംഗലത്തില്‍ നിന്നാണ് വാസ്തവത്തില്‍ കവിത അതിന്റെ ഗഹനവും അതേ സമയം സുതാര്യവുമായ യാത്ര ആരംഭിക്കുന്നത്. നേര്യമംഗലം അയാളുടെ സ്വത്വപ്രകൃതിയും ജീവല്‍പ്രകൃതിയും കാവ്യപ്രകൃതിയുമായ നേര്‍ദേശമാണ്. തൊട്ടുകാണിക്കാനോ, പൊക്കിയെടുക്കാനോ, സഞ്ചിയിലാക്കാനോ, കുറ്റിയടിക്കാനോ, കുഴിച്ചെടുക്കാനോ, നികത്തി ദേശീയപാതയാക്കാനോ, വാട്‌സാപ്പില്‍ സേവ് ചെയ്യാനോ കഴിയാത്തത്. ലോകമെങ്ങും ഓരോ മനുഷ്യന്റെയും കാല്‍വേരുകളായി ആഴ്ന്നിറങ്ങിയ ഇത്തരം കോടാനുകോടി നേര്യമംഗലങ്ങളുണ്ട്. പല പേരുകളില്‍. സിറിയയിലും പലസ്തീനിലും മ്യാന്‍മറിലും കാശ്മീരിലും കീഴാറ്റൂരിലും ഈ നേര്യമംഗലമുണ്ട്. അതുകൊണ്ട് ‘കാടിന് ഞാനെന്തുപേരിടും’ എന്ന ചോദ്യത്തിന് ‘കാടിന് ഞാനെന്റെ പേരിടും’ എന്ന് തന്നെത്തന്നെ നിബിഡകാനനമാക്കിയ ഡി. വിനയചന്ദ്രനെ അക്ബര്‍ ഈ പുതിയ വിഭജനകാലത്തിന്റെ കെടുകാഹളങ്ങളുടെ അറക്കവാളുകള്‍ക്ക് മുമ്പില്‍ മറ്റൊരു തരത്തില്‍ കൊണ്ടുവരുന്നു. നേര്യമംഗലത്തിന്റെ മറ്റൊരു പേര് അക്ബര്‍ എന്നുകൂടിയാകുന്നു.
‘ഞാന്‍ പാകിസ്ഥാനിലേക്ക് പോകാം’ എന്നത് ദേശീയവും അന്തര്‍ദ്ദേശീയവുമായ സാര്‍വലൗകിക കവിതയായിരിക്കെത്തന്നെ അത് അകമേ അത്രമേല്‍ സൂക്ഷ്മമായ പാരിസ്ഥിതിക കവിതയുമാകുന്നു. വെട്ടിവീഴ്ത്തപ്പെടാനൊരുങ്ങുന്ന ഓരോ വൃക്ഷത്തിലെയും സമസ്ത പക്ഷിജാലങ്ങളും പറയുന്നുണ്ട്, പോകാം, പക്ഷേ നേര്യമംഗലവും കൊണ്ടുപോകുമെന്നുമാത്രം. അഭയാര്‍ത്ഥികളും തിരസ്‌കൃതരും പ്രാന്തവത്കൃതരും ദേശസ്‌നേഹത്തോലുരിയപ്പെട്ടവരും അടിമണ്ണില്‍ കാലുകള്‍ പൂഴ്ത്തിക്കൊണ്ട് ഏറ്റുപറയുന്നുണ്ട്, പോകാം, പക്ഷേ നേര്യമംഗലവും കൊണ്ടുപോകുമെന്ന്.
ആദ്യകവിതാസമാഹാരമായ ബാംസുരിയില്‍ നിന്നും രണ്ടാമത്തെ ഈ കാവ്യപുസ്തകത്തിന്റെ നാളുകളിലേക്കെത്തുമ്പോഴേക്കും അക്ബറിലെ കവിയെ എഴുത്തിലേക്ക് ആളിക്കുന്ന അനുഭവപ്രപഞ്ചം മാറിയിരിക്കുന്നു. ബാംസുരിയില്‍ ഈറ്റക്കാടുകളും പ്രാക്തനസസ്യപക്ഷിജാലങ്ങളും അത്രതന്നെ പ്രാക്തനമായ മനുഷ്യകുലവും ചേര്‍ന്ന ഒരു നേര്യമംഗലത്തില്‍ നിന്നുകൊണ്ട് ഈറ്റപ്പച്ചയുടെ ഭാഷയിലായിരുന്നു അക്ബര്‍ എഴുതിയിരുന്നതെങ്കില്‍ ഇവിടെ അത് വേരുകള്‍ പറിക്കപ്പെടുന്ന ചരിത്രനിമിഷത്തിന്റെ നിര്‍ണ്ണായകസന്ധിയിലെ അതിജീവനശ്രമഭാഷയാകുന്നു. അതുകൊണ്ടാണ്, മാര്‍ക്കക്കല്ല്യാണത്തെക്കുറിച്ച് മറ്റാരും എഴുതാന്‍ സാധ്യതയുള്ള രീതിയില്‍ വേദനയുടെ കേവലാഖ്യാനമായി താഴ്്ന്നുപോകുമായിരുന്ന കവിതയ്ക്കുപകരം ‘ഒരറ്റവുമില്ലാത്ത ചിലതുണ്ട്’ എന്ന ശീര്‍ഷകത്തോടെ വിഭിന്നമായൊരു കവിത അക്ബറില്‍ നിന്ന് ഉദ്ധരിക്കുന്നത്.
‘തുമ്പറ്റതിന്റെയുള്ളുനീറ്റലെങ്ങോ കുഴിച്ചിട്ടു’വെങ്കിലും ‘വര്‍ഷങ്ങളിത്രകഴിഞ്ഞിട്ടുമിതുവരെ പോയില്ല’ എങ്കില്‍ ആ നീറ്റലിനെ ഇപ്പോഴും നിണച്ചാലൊഴുകിപ്പിക്കും എന്ന ഭീഷണമായ സ്വരത്തില്‍ ആരാണ് ഓര്‍മ്മിപ്പിക്കുന്നത്?
‘ഒരു തുമ്പുമില്ലൊന്നിനും രാജ്യം പോലുമന്യമാകും
അത്രയ്ക്കു മുറിഞ്ഞുണങ്ങി മുറിഞ്ഞൊഴുകും നേരം’
‘തുമ്പില്ലാത്ത’വനേ, ‘ദേശസ്‌നേഹമെന്ന തൊലി തുന്നി’പ്പിടിപ്പിച്ചിട്ടു വാടാ എന്നതാണ് പാകിസ്ഥാനിലേക്ക് പോകാതെ നേര്യമംഗലവും പൊത്തിപ്പിടിച്ചിരിക്കാമെന്നാണ് മോഹമെങ്കില്‍ അത് നടപ്പില്ലെന്ന് വെല്ലുവിളിച്ചുകൊണ്ട് ഈ കവിത മുന്‍ കവിതയ്ക്ക് തുടര്‍ച്ചയാകുന്നത്.
തുമ്പറ്റുപോയ നെടുനീറ്റലില്‍ കിടക്കുന്നതായേ അക്ബറിനും ഇക്കാലത്തെ ഭൂമിയെയും കാണാനാകൂ; ആ ഭുമിക്കും പേര് നേര്യമംഗലം എന്നതാണെങ്കിലും.
‘ആകാശത്തേക്ക് വലിച്ചുകെട്ടിയ വെള്ളമേഘത്തുണിക്കടിയില്‍
ഒരറ്റവുമില്ലാതെ നീണ്ടു നീര്‍ന്നു കിടക്കയാണു ഭൂമി.’
നാമെല്ലാം കഠിനമായി തിരിച്ചറിയുന്നതുപോലെ അക്ബറിന്റെ ഈ വ്യവസ്ഥാവാക്യം കവിത കൊണ്ടുളള സാധ്യമായതില്‍ ബലവത്തായ ഒരു പ്രതിരോധം മാത്രമാണ്. ഓഷ്‌വിറ്റ്‌സിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കു മുമ്പ്, എത്രയെങ്കിലും ജൂതകലാകാരന്മാര്‍ ഇതിന് സമാനമായ പ്രതിരോധങ്ങള്‍ തീര്‍ത്തിരുന്നുവെന്നതാണ് ചരിത്രത്തിന്റെ നൈരന്തര്യവും കവിതയുടെ കലഹക്കരച്ചിലിന്റെ തുടര്‍ച്ചയും.
എല്ലാ എതിര്‍പ്പുകളും എല്ലാ പ്രതിഷേധങ്ങളും നീതിനിഷേധങ്ങള്‍ക്കെതിരായ മുഴുസമരങ്ങളും ഏകാന്തമോ കൂട്ടായതോ ആയ കരച്ചിലുകളില്‍ നിന്നുണ്ടാവുന്നു എന്നതാണ് അക്ബറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘പാകിസ്ഥാനിലേക്ക് പോകാം’, ‘ഒരറ്റവുമില്ലാത്ത ചിലതുണ്ട്’ തുടങ്ങിയ സമീപകാല കവിതകള്‍ മാറ്റിനിര്‍ത്തുമ്പോള്‍ തോന്നുന്നത്.
കരച്ചിലിനെ പലനിറങ്ങളില്‍, സ്വരങ്ങളില്‍, രൂപമാറ്റം വരുത്തിയെടുത്തതാണ് ചിലപ്പോള്‍ നമ്മുടെ മുഴങ്ങുന്ന ചിരികള്‍ പോലും. അതുകൊണ്ടാണ് ജീവിതപലഹാരം, തിന്നാന്‍ കൊള്ളാവുന്നതാവണമെങ്കില്‍ ‘ഇടയ്ക്ക് കണ്ണീരുപ്പു പുര’ട്ടിയിരിക്കണമെന്ന് ജീവിതത്തിന്റെ ഇടച്ചേരിയില്‍ ഇടപെട്ട കവി ഇടശ്ശേരി രുചിയുടെയും അഭിരുചിയുടെയും കേരളീയമായ ഒരു സാംസ്‌കാരിക മെനു നവോത്ഥാനാനന്തര കേരളത്തിന് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ കരച്ചിലിനെ രാഷ്ട്രീയബോധ്യമുള്ള അക്ഷരഅടരുകളായി പരിവര്‍ത്തിപ്പിക്കുകയും അത് നമ്മുടെ ജീവരക്തത്തോളം പ്രധാനമായ ആത്മദ്രവമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഇടശ്ശേരിയെ അനുഭവിക്കുക എന്നത് കാവ്യപരമായ ഒരാഹ്ലാദമാണ്.
‘കരയുമ്പോള്‍
ഞാനെന്നെ
വലിച്ചുകൊണ്ടുപോയി
പുതിയ പുതിയ വരികളായിതിരിച്ചുകൊണ്ടുവരും’ എന്ന് സ്വന്തം കവിതയുടെ നയപ്രഖ്യാപനം നടത്തുന്നുണ്ട് അക്ബര്‍. കരച്ചിലിനെ നാം നില്‍ക്കുന്ന മണ്ണിലേക്ക് ആകാശങ്ങളിലേക്ക്, നമ്മള്‍ തന്നെയായ പലതരം മാനുഷ്യകങ്ങളിലേക്ക്, വെയിലിലേക്ക് മഴയെന്ന പോലെ വീശിയെറിയുകയും ചിരിക്കുകയോ കലഹിക്കുകയോ വാദിക്കുകയോ നിര്‍മ്മമനായിരിക്കുകയോ ചെയുന്ന തരം വിചിത്ര മഴവില്ലുകളായി പുനരാവിഷ്‌കരിക്കുകയും ചെയ്യുമ്പോളാണ് കരയുന്ന ഒരു കവി ഇടപ്പള്ളിയിലെ ആ കവിയേക്കാള്‍ ഇക്കാലത്ത് അര്‍ത്ഥഗര്‍ഭമായി രാഷ്ട്രീയമായി കരയുക.
‘വഴികള്‍ തൊട്ടടുത്തിരുന്ന് പറയുന്നതുപോലെ തോന്നുന്നുണ്ടോ’ എന്നത് ഒരു ഹിപ്‌നോട്ടിക് പോയറ്റിക് മനശ്ശാസ്ത്രജ്ഞന്റെ ചോദ്യമാണ്. മറന്നതും മറവിയിലേക്ക് നാം വഴിതിരിച്ചുവിട്ടതും അടഞ്ഞതും അടയ്ക്കപ്പെട്ടതുമായ ഭൂമിയിലെ എല്ലാ പാതകളെയും അത് നമ്മള്‍ക്കുമുന്നില്‍ തുറക്കും. വഴികളെക്കുറിച്ചുള്ള എത്രയെങ്കിലും പ്രഖ്യാതമായ കവിതകളുടെ നടവഴികളും അത്താണികളും അപ്പോള്‍ തെളിയും. ‘ഇരുവഴിയില്‍ പെരുവഴി നല്ലൂ, പെരുവഴിയേ പോ ചങ്ങാതീ’ എന്ന്, പുതുവഴി വെട്ടിത്തെളിച്ച് പുതുലോകത്തിനായി യത്‌നിക്കുന്നതിലെ വൈഷമ്യങ്ങളെക്കുറിച്ച് എന്‍. എന്‍.കക്കാട് എഴുതിയ റൂട്ട്മാപ്പ്-സംസ്‌കാര കവിത അരികിലിരുന്ന് വഴിക്കവിത ചൊല്ലുന്നതും തെളിയും. ഉറങ്ങിവീഴുംമുമ്പ്, എനിക്കിനിയും കാതങ്ങള്‍ താണ്ടാനുണ്ട് എന്ന് വഴിമരങ്ങളുടെ ആഴധന്യതയില്‍ സ്ഥലകാലബോധരഹിതനായി അകസാന്നിധ്യം മാത്രമറിഞ്ഞുനിന്ന റോബര്‍ട്ട് ഫ്രോസ്റ്റ് ഉണരുന്നത് കാണാനാവും. കവികളുടെയോ കനവുകളുടെയോ അലകുകളില്ലാത്ത, തീരെ ചെറിയതും സൗന്ദര്യരഹിതവും മുള്ളുകളും പാമ്പുകളും വിഷമുനകള്‍ തീര്‍ക്കുന്നതുമായ വഴികളും തെളിഞ്ഞുവന്നേക്കാം. ‘വഴികള്‍ തൊട്ടടുത്തിരുന്ന് പറയുന്നതുപോലെ തോന്നുന്നുണ്ടോ’ എന്ന അക്ബറിന്റെ വരികള്‍ ഒരു പക്ഷേ, നമ്മുടെ കാലഹരണപ്പെടുന്ന കവിതാരചനാ മത്സരങ്ങള്‍ക്കെങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് എഴുതാന്‍ കൊടുക്കാവുന്ന ഒരു വിഷയവഴിയാണ്; ഒരു ജന്മം കൊണ്ടുപോലും എഴുതിത്തീരാനാവാത്ത വഴിക്കവിതകളും കഥകളും ഇതിഹാസങ്ങളും ഓര്‍മ്മകളും ഓര്‍മ്മയുടെ രാഷ്ട്രീയ സംസ്‌കാര മണല്‍ത്തരികളും ആ വഴികള്‍ പേറുന്നുണ്ടെങ്കിലും. ചിലപ്പോള്‍, ഒരു മിനിറ്റുകൊണ്ട് ഒരു കവിക്ക് ഹൈക്കുവായി ഒഴുക്കാവുന്നതേയുള്ളൂ, പൂര്‍വ്വപാരമ്പര്യങ്ങളുടെ മുഴുവന്‍ വഴിയാത്രകളെയും. പക്ഷേ, അവിടെയും ഒരു എതിര്‍വഴിയുണ്ട്. അക്ബറിന്റെ കവിതയിലെ തൊട്ടടുത്തിരുന്ന് പറയുന്നതുപോലെ തോന്നുന്ന വഴികള്‍, പൂര്‍വ്വ വഴികള്‍ മാത്രമല്ല, നമ്മുടെ സമകാലിക വഴികളും ഭാവി വഴികളും ആവാം. വഴിയിലായിരിക്കുക, യാത്രയിലായിരിക്കുക, സഞ്ചാരിയായിരിക്കുക എന്നതാവാം മനുഷ്യരിലെ ഏറ്റവും സഫലമായ കര്‍മ്മനേരം. നാം നമ്മുടെ സ്വാര്‍ത്ഥക്കൂടുകളില്‍ നന്നായി ഒളിച്ചുകളിക്കുന്ന ഈ നാളുകളില്‍ പ്രത്യേകിച്ചും.
‘തേയിലത്തണുപ്പില്‍ തൊട്ടും നനഞ്ഞും
വിയര്‍ക്കാത്ത വെയില്‍ച്ചൂടിന്‍
കാട്ടില്‍ സ്വയമഴിഞ്ഞും,
കരിംപച്ചയാലാരോ വരഞ്ഞ
ചിറകിനുള്ളില്‍ കടന്നും
ചിണുങ്ങുന്ന മഴത്തോളില്‍ ചെരിഞ്ഞും
മലയ്ക്കപ്പുറം പോകാമെന്നോതുന്നു
തണുപ്പിന്റെ ചുണ്ടുകള്‍.’ (മൂന്നാര്‍)
സ്ഥലാനുഭവത്തിന്റെ യാത്രാവിഷ്‌കാരമാണ് അക്ബറിന്റെ ‘മൂന്നാര്‍.’ സ്ഥലനാമങ്ങളുടെ ശീര്‍ഷകം പേറുന്ന കവിതകള്‍ മലയാളത്തില്‍ നാം കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് സച്ചിദാനന്ദനിലൂടെയാണ്. അത്തരം കവിതകള്‍ സച്ചിദാനന്ദനില്‍ പലപ്പോഴും അവിടെ കണ്ടുമുട്ടുന്ന വിചിത്ര പ്രകൃതികളായ മനുഷ്യരിലെ ഭാവങ്ങള്‍ പ്രകൃതിയില്‍ അദ്ധ്യാരോപിച്ചുകൊണ്ടാണ് രചിക്കപ്പെടുക. അക്ബറില്‍ മൂന്നാറിലെ തൊടുന്ന തണുപ്പിന്റെ ചുണ്ടുകള്‍ ഇവിടെ അമര്‍ന്നുകിടന്നോളൂ എന്ന് ആത്മരതിയര്‍പ്പിക്കുന്നതിന് പകരം, ‘മലയ്ക്കപ്പുറം പോകാമെന്നോതുക’യാണ്. സീനറിക്കലണ്ടര്‍ചിത്രങ്ങള്‍ക്കും ടൂറിസം വീഡിയോകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പാരിസ്ഥിതികമായ ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കുമപ്പുറം വിലമതിക്കുന്നതാവാം അക്ബറിന് മലഞ്ചെരുവിലെ ഈറ്റവേലിയുള്ള മുളവീട്ടില്‍നിന്ന് കപ്പവാങ്ങാന്‍ കടയിലേക്ക് തുട്ടെണ്ണി നീങ്ങുന്ന കറുത്ത ഒരു നാടന്‍ കര്‍ഷകന്റെ/കര്‍ഷകയുടെ ശരാശരി മനസ്സ്.
ഒരുമിച്ച് ജീവിക്കേണ്ടവളെന്ന് തോന്നിയവളെ, പ്രണയിനിയോ കാമുകിയോ, സ്‌നേഹിതയോ ആവേണ്ടവളെ, അല്ലെങ്കില്‍ ആയവളെ, അതുമല്ലെങ്കില്‍ ആയിരുന്നവളെ, അവള്‍ എന്ന കവിതയില്‍ അക്ബര്‍ നിര്‍ത്തുന്നത്
‘ഓരോ നേരത്തും
മുള്ളുകളുടെ കാട്ടുമരങ്ങളായി
നീണ്ടുനിവര്‍ന്നു’തന്നെയാണ്. മുള്ളുതട്ടാത്ത രുചികളും മുള്ളു തറയ്ക്കാത്ത കാലടികളും പ്രിയപ്പെടുന്നില്ല അക്ബറിന്റെ കവിതയിലെ മനുഷ്യപ്രകൃതിയും പരിസരപ്രകൃതിയും.
‘തിണര്‍പ്പ്’ എന്ന കവിതയില്‍
‘ബദാമിന് മുകളിലെ
ആകാശം നോക്കി
നബിയുടെ രൂപം
വരച്ചിട്ട’തിന്
ഒരു വരമതിയെന്ന്
ഉമ്മ അടുത്തിരുത്തി
പത്തിരിവലിപ്പത്തില്‍
പാണല്‍ വടിയാല്‍
തുടയില്‍’ വരച്ച
ചന്ദ്രികയുടെ വിചാരം ഉള്ളിലെപ്പോഴും ചൊറിഞ്ഞ് തിണര്‍ക്കുന്നതുകൊണ്ടാവും ഏതോ വികാരനിയന്ത്രണ മര്‍ദ്ദനോപകരണം കൊണ്ടുള്ള സുശിക്ഷയെ ഭയന്നുള്ള പടരാത്ത ആവിഷ്‌കാരത്തിലാണ് മിക്കപ്പോഴും അക്ബറിന് മമത.
നാഗരികമായ ഒരു ജീവിതത്തിന്റെ ഒരേ സമയം ആവേശകരവും അതേ സമയം നിരാശാഭരിതവുമായ അശാന്തിയുടെ കവിതകളല്ല അക്ബറിന്റേത്. അതേ സമയം അത് ഗ്രാമത്തിന്റെ ഇടവഴികളില്‍ നിന്ന് ഗൃഹാതുരതകളെ കൊട്ടക്കണക്കിന് കൊണ്ടുവന്ന് വില്പനയ്ക്ക് വയ്ക്കുകയുമല്ല. മറിച്ച്, നഗരമായി രൂപാന്തരപ്പെടുന്ന ഇടവഴികളുടെ മുടുക്കുകളില്‍ നിന്ന് മൃഗ പക്ഷി രൂപങ്ങളിലൂടെയും ഈറ്റകളിലൂടെയും കയ്പന്‍ വള്ളികളിലൂടെയും തനിമയുള്ള മനുഷ്യരിലൂടെയും, നന്മതിന്മകള്‍ക്കതീതമായ സമാന്തരമായ ഒരു പ്രാകൃതിക ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അക്ബറിന്റെ കവിതയില്‍ ‘അവന്റെ വാക്കത്തിയുടെ പാളലിനായി’ നിന്നുകൊടുക്കുകയാണ് ‘കയ്പന്‍ വള്ളികള്‍’. ഇരയായും വേട്ടക്കാരനായും മാത്രം നിരന്തരം ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന പ്രകൃതി-മനുഷ്യ ഇടപെടലിലെ അധികം കാണാത്ത ഒരു കാഴ്ച്ചയാണിത്. ഈ നിന്നുകൊടുപ്പിന്, മലയാള കവിത അധികം കേള്‍പ്പിച്ചുതന്നിട്ടില്ലാത്ത ഒരു നിശ്ശബ്ദതയുണ്ട്. ആ നിശ്ശബ്ദതയാണ് അക്ബറിന്റെ കവിതയില്‍ നിന്ന് ഇനിയും പലതും പറഞ്ഞുകൊണ്ട് പുറത്തുവരേണ്ട കവിത. നിശ്ശബ്ദത എന്ന കവിതയില്‍ അക്ബര്‍ ഇങ്ങനെ ശബ്ദിക്കുന്നതുപോലെത്തന്നെ:
‘നിശ്ശബ്ദത
അതുമാത്രം
കവിതയിലേക്കു വരുന്നു
പലതും പറഞ്ഞു
കൊണ്ടുതന്നെ.’
പ്രകൃതിയിലിറ്റിച്ച ആത്മസ്പന്ദങ്ങളെ മഴയും വെയിലും മഞ്ഞും കൊള്ളിച്ച്പാകപ്പെടുത്തി വരികളില്‍ പകര്ത്തി യതാണ് “ബാംസുരി”. ഉടലെടുക്കുന്ന വികാരവിചാരങ്ങളെ വളച്ചുകെട്ടലുകള്‍ ഇല്ലാതെ വിവിധ ബിംബക്കാഴ്ച്ചകളിലൂടെ മനോഹരമായി കവിതകളില്‍ വരച്ചു വയ്ക്കുന്നുണ്ട് അക്ബര്‍ .പൂവും ഇലയും മഴയും പുഴയും ചന്ദ്രികയും സൂര്യനുമൊക്കെ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കുന്നുണ്ട്.അതിലോലം സ്പര്ശിക്കുന്ന സംഗീതവീചികളുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്.
കാത്തിരിപ്പിന്റെയും പ്രണയസാഫല്യത്തിന്റെയും നഷ്ടബോധങ്ങളുടെയും ഒഴിയാത്ത ഒരു മഴക്കാലമാണ് അക്ബറിന്റെ കവിതകളില്‍.പ്രണയിനിയായി ,കരുതലായി ,അറിയിപ്പായി,ആവലാതികളായി ജലം പല ഭാവങ്ങളില്‍ കവിതകളില്‍ നിറയുന്നു.പുഴയായും,മഴയായും മേഘമായും നദിയായും രാവും പകലും കൂടെ നടക്കുന്നു.
‘മഴക്കായി പ്രാര്ഥിച്ചപ്പോള്‍
നീയെന്റെ ഹൃദയത്തില്‍
മഴമേഘമായി പറ്റിനിന്നു
സന്ധ്യക്കായി കേണപ്പോള്‍
നീ നിന്റെ നെറ്റിയിലെ
സൂര്യനെ കാണിച്ചു തന്നു…”( പ്രണയം)
“നിനക്ക് തരാന്‍ മറന്ന
പൂവുകളെക്കുറിച്ചെഴുതാന്‍
ഈ വേനല്‍ വെള്ളത്താള്‍ നീട്ടുന്നു” (മഴക്കാലം)
“മുന്നില്‍
സങ്കട(നദിതന്‍ )ജലക്കാഴ്ച
ദൃശ്യങ്ങള്ക്ക്
വിറളി പിടിക്കും നേരം
കാറ്റടിച്ചുവോ?
നീ മൊഴിഞ്ഞുവോ?
ജീവിതമെത്ര നിശ്ചലം” (ഡിസംബര്‍ 31)
“ദര്ബാരിയും”, “പര്വേ്ഷും” മറ്റും ആവേശിക്കുന്ന ആത്മരാഗങ്ങള്‍ കവിതയുടെ ആകാശങ്ങളില്‍ പെയ്യിക്കുകയാണ് കവി.ബാംസുരിയുടെ പെയ്ത്ത്,പ്രണയാശംസകള്‍ നിറഞ്ഞ “മത്ല” ,വിലാപങ്ങള്‍ ഒതുക്കിയ “ഷേര്‍” തുടങ്ങി പല ബിംബങ്ങളിലൂടെ അനുവാചകനെ ആര്‍ദ്രമായ ഗസല്‍ സായാഹ്നങ്ങളിലൂടെ കൊണ്ട് പോകുന്നു .
“പുഴ പറഞ്ഞ കവിതയില്‍
നിലവിളിയുടെ ധര്ബാരി” (ബാംസുരി)
“ഹരിഹരന്‍ കയ്പ്പുനീരിന്‍
പര്വേശ് പാടി നിര്ത്തു ന്നു
സാക്കിറിന്‍ തബലയില്‍ നിന്ന്
കരച്ചിലിന്‍ ദ്രുതവിളംബരം” (മുശായിര).
ആത്മാലാപനത്തിന്റെ മുള്വിഴികളില്‍ നിന്ന്
വേര്പെ ട്ട് അനേകം ആത്മാക്കളുടെ സ്മരണകള്‍ പൂക്കുന്ന സെമിത്തേരികളില്‍ അലയുന്ന കവി നഗരക്കാഴ്ച്ചകളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ കടന്നു പോകുന്നുമുണ്ട്
““രാത്രിയില്‍
സെമിത്തേരി
വസന്തം പറയുന്നു.
ഞാനത് കേട്ട് നടുങ്ങുന്നു “ (സെമിത്തേരിയിലെ വസന്തം)
“കരിയുന്നു ഹരിതവര്ണ്ണം
വറ്റുന്നു ജലദൃശ്യം
ചോര മണക്കും
നഗരാര്‍ണ്ണവം,
വരിക്കാം മൃത്യുവിന്‍ കടല്ക്കയം”(മൌനസംഭാഷണം)
“രാത്രി,നഗരം
അധമരുടെ അനന്ദനിദ്ര
വികാരങ്ങളുടെ മൃഗവാഞ്ച” (ഗാംബിറ്റ്)
“കവിതയില്‍ പായ വിരിക്കുന്നവന്‍ “ “വാക്കുകള്‍ കെടുന്നതിന് മുന്പ് സൂര്യനാ”കട്ടെ എന്നാശംസിക്കുന്നു .